മങ്കട രവി വര്‍മ്മ അന്തരിച്ചു

November 25th, 2010

mankada-ravi-varma-epathram

പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അവിവാഹിത നായിരുന്നു. ശവ സംസ്കാരം ചൊവ്വാഴ്ച ടി. നഗറിലെ ശ്മശാനത്തില്‍ നടത്തും. മലപ്പുറത്തെ അവിഞ്ഞിക്കാട്ട് മനയ്ക്കല്‍ എ. എം. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റേയും മങ്കട കോവിലകത്ത് എം. സി. കുഞ്ഞിക്കാവു തമ്പുരാട്ടിയുടേയും മകനായി 1926 ജൂണ്‍ നാലിനായിരുന്നു രവി വര്‍മ്മ എന്ന പേരില്‍ പ്രശസ്തനായ എം. സി. രവി വര്‍മ്മ രാജയുടെ ജനനം.

പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തിലും ശബ്ദ ലേഖനത്തിലും പഠനം പൂര്‍ത്തിയാക്കി. ചെന്നെയിലേയും മുംബൈയിലെയും പ്രശസ്തമായ പല സ്റ്റുഡിയോകളില്‍ നിന്നും സിനിമാറ്റോഗ്രഫിയുടെ പ്രായോഗികമായ അറിവുകള്‍ സ്വാംശീകരിച്ചു. സിനിമയേയും ഛായാ ഗ്രഹണത്തേയും ഗൌരവ പൂര്‍വ്വം സമീപിച്ചിരുന്ന രവി വര്‍മ്മ “അവള്‍“ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. തുടര്‍ന്ന് എം. ടി. – പി. എന്‍. മേനോന്‍ കൂട്ടു കെട്ടിന്റെ “ഓളവും തീരവും” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. സ്റ്റുഡിയോ സെറ്റുകളുടെ പരിമിതി കള്‍ക്കപ്പുറ ത്തേയ്ക്ക് മലയാള സിനിമയെ കൊണ്ടു വന്ന ആദ്യ ചിത്രവുമായിരുന്നു അത്. മങ്കടയുടെ ഈ പുത്തന്‍ പരീക്ഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. “ഓളവും തീരവും” വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1970-ല്‍ സിനിമാ ഛായാ ഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരവും മങ്കട രവി വര്‍മ്മയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു. അരവിന്ദന്റെ “ഉത്തരായണവും” മങ്കടയുടെ കരിയറിലെ പ്രധാനപ്പെട്ട ഒന്നായി മാറി.

mankada-ravi-varma-adoor-gopalakrishnan-epathram

അടൂര്‍ എന്ന വിശ്വ വിഖ്യാത ചലച്ചിത്രകാരനെ പരിചയപ്പെട്ടത് ഇരുവരുടേയും സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായി. അടൂരിന്റെ “സ്വയം വരം“ മുതല്‍ “നിഴല്‍ക്കുത്തു” വരെയുള്ള ചിത്രങ്ങളുടെ ദൃശ്യ സാക്ഷാത്കാരം മങ്കടയാണ് നിര്‍വ്വഹിച്ചത്. ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ അദ്ദേഹത്തിന്റെ ഖ്യാതി പരക്കുവാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.

സിനിമാ സംവിധായകന്റെ വേഷവും തനിക്കിണങ്ങുമെന്ന് “നോക്കു കുത്തിയിലൂടെ” അദ്ദേഹം തെളിയിച്ചു. “ചിത്രം ചലച്ചിത്രം” എന്ന ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കോഴിക്കോട്‌ ശാന്താദേവി അന്തരിച്ചു

November 20th, 2010

shanthadevi-01-epathram

പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു. 83 വയസായിരുന്നു. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ഏറെ നാളായി ചികില്‍സയില്‍ ആയിരുന്നു.

രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു.

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ ഏറെ നരകിച്ചു. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിച്ച ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി. ബി. സലിം ഐ. എ. എസ്, എം. എല്‍. എ. പ്രദീപ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക്‌ താമസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പതിനൊന്നര മണി മുതല്‍ മൃതദേഹം കോഴിക്കോട്‌ ടൌണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്ഥാന ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രഞ്ച് സംവിധായകന്‍ ക്ലോദ് ഷാബ്രോള്‍ അന്തരിച്ചു

September 13th, 2010

claude-chabrol-epathram

ന്യൂവേവ് സിനിമാ തരംഗത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ചലച്ചിത്ര ഇതിഹാസം ക്ലാദ് ഷാബ്രോള്‍ (80) അന്തരിച്ചു. ഗോര്‍ദാദ്, എറിക് റോമര്‍ തുടങ്ങി യവര്‍ക്കൊപ്പം അമ്പതുകളിലെ നവ സിനിമാ തരംഗത്തിനു തുടക്കമിടുകയും, പിന്നീട് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഷാബ്രോളിന്റെ “ലേബ്യൂസേര്‍ജ്” എന്ന സിനിമയെ ആദ്യ നവ തരംഗ സിനിമയെന്ന് ഒട്ടേറെ നിരൂപകര്‍ വിലയിരുത്തി. 1958-ല്‍ ആയിരുന്നു ഈ ചിത്രം ഒരുക്കിയത്.

“അണ്‍ഫെയ്ത്ത് ഫുള്‍ വൈഫ്, “വയലറ്റ് നോസിയെ”, “ദിസ് മാന്‍ മസ്റ്റ് ഡൈ”, “ദ ബുച്ചര്‍”, “സ്റ്റോറി ഓഫ് വിമണ്‍” തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1969-ല്‍ സംവിധാനം ചെയ്ത “ലെസ് കസിന്‍സിനു“ ബെര്‍ളിന്‍ ഫിലിം ഫെസ്റ്റിവലില്‍ “ഗോള്‍ഡാന്‍ ബെയര്‍“ പുരസ്കാരം ലഭിച്ചിരുന്നു.

1930 ജൂണ്‍ 24-നു പാരീസില്‍ ജനിച്ച ഷാബ്രോള്‍ സാഹിത്യത്തിലും ഫാര്‍മസിയിലും പഠനം നടത്തിയിരുന്നു. സിനിമയുടെ ലോകത്തേയ്ക്ക് എത്തിയപ്പോള്‍ സാമ്പ്രദായിക രീതികളില്‍ നിന്നും വിഭിന്നമായ ചിത്രങ്ങള്‍ ഒരുക്കുന്നതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അന്നത്തെ യൂറോപിന്റെ പ്രത്യേകിച്ചും ഫ്രാന്‍സിന്റെ രാഷ്ടീയവും, സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകളെ ന്യൂവേവ് സിനിമകള്‍ വിചാരണ ചെയ്തു. എഡിറ്റിങ്ങ്, ലൈറ്റിങ്ങ്, ആഖ്യാന ശൈലി തുടങ്ങിയവയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നിരന്തരമയി അദ്ദേഹം കൊണ്ടു വന്നു. സംവിധാനവും തിരക്കഥാ രചനയും കൂടാതെ സിനിമയെ പറ്റി നിരവധി ലേഖനങ്ങളും ഷാബ്രോള്‍ എഴുതി.

stephane-audran-epathram

സ്റ്റെഫാനി ഓഡ്രാന്‍

അമ്പതു വര്‍ഷത്തെ സിനിമാ ജീവിത ത്തിനിടയില്‍ 80 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യത്തിലും സിനിമാ രംഗത്ത് സജീവമായിരുന്നു ഷാബ്രോള്‍ 2009-ല്‍ പുറത്തിറങ്ങിയ “ബെല്ലാമി” ആണ് അവസാന ചിത്രം.ഷാബ്രോളിനു നാലു മക്കളാണ് ഉള്ളത്. തന്റെ സിനിമകളിലെ നായികയായിരുന്ന സ്റ്റിഫാനി ഔഡ്രാനെ യടക്കം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു

September 13th, 2010

swarnalatha-singer-epathramചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പാലക്കാട് ചിറ്റൂരിലെ കെ. സി. ചെറുകുട്ടി യുടേയും കല്യാണി യുടെയും മകളായ സ്വര്‍ണ്ണലത പ്രശസ്ത സംഗീത സംവിധാകന്‍ എം. എസ്. വിശ്വനാഥന്‍ വഴിയാണ് പിന്നണി ഗാന രംഗത്തേക്ക് വരുന്നത്.

ആദ്യ ഗാനമായ “ചിന്നഞ്ചിറു കിളിയേ കണ്ണമ്മാ” വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഇളയരാജ യുടേയും എ. ആര്‍. റഹ്മാന്റേയും അടക്കം പ്രശസ്ത സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് വേണ്ടി സ്വര്‍ണ്ണലത പാടി.  മുക്കാല മുക്കാബ്‌ലാ (കാതലന്‍), കുച്ച് കുച്ച് രാക്കമ്മാ പൊണ്ണു വേണം (ബോംബെ), മായാ മച്ചിന്റ്രാ (ഇന്ത്യന്‍), റാക്കമ്മാ കയ്യത്തട്ട് (ദളപതി), ഉസിലാം പെട്ടി പെണ്‍കുട്ടീ (ജെന്റില്‍മാന്‍), ഹായ് റാമാ (രംഗീല) തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി പുരസ്കാരങ്ങളും സ്വര്‍ണ്ണലതയെ തേടിയെത്തിയിട്ടുണ്ട്.  കറുത്തമ്മ എന്ന ചിത്രത്തിലെ പോറാള പൊന്നുത്തായ എന്ന ഗാനത്തിനു 1994-ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. ചിന്നത്തമ്പിയിലെ “പോവോമാ ഊര്‍ക്കോലം” എന്ന ഗാനത്തിനു 1991-ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡും സ്വര്‍ണ്ണലതയ്ക്ക് ലഭിച്ചിരുന്നു.

മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് അധികവും പാടിയിട്ടുള്ളത്. രാവണപ്രഭു, പഞ്ചാബി ഹൌസ്, തെങ്കാശിപ്പട്ടണം, സാദരം, ഹൈവേ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ തുടങ്ങി ചില മലയാള ചിത്രങ്ങളിലും സ്വര്‍ണ്ണലത പാടിയിട്ടുണ്ട്. അടുത്തയിടെ ഒരു മലയാളം ആല്‍ബത്തിലും പാടിയിട്ടുണ്ട്. ചെന്നൈയ്യില്‍ ആയിരുന്നു  താ‍മസം.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

വേണു നാഗവള്ളി അന്തരിച്ചു

September 9th, 2010

venu-nagavally-epathram

തിരുവനന്തപുരം : പ്രശസ്ത നടനും, തിരക്കഥാ കൃത്തും, സംവിധായകനുമായ വേണു നാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 01:30 നായിരുന്നു അന്ത്യം. ഏറെ നാള്‍ ചികില്‍സയില്‍ ആയിരുന്ന വേണു നാഗവള്ളി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗമായിരുന്നു.

മൃതദേഹം ഇന്ന് എട്ടു മണിയോടെ കവടിയാറിലെ വീട്ടില്‍ എത്തിക്കും.

ആകാശവാണിയില്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയ വേണു പ്രക്ഷേപണ കലയില്‍ മുന്‍ നിരക്കാരില്‍ ഒരാളായിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കുകയും, തിരക്കഥകള്‍ രചിക്കുകയും ചെയ്തു.

വന്‍ വിജയമായ “സുഖമോ ദേവി” എന്ന മോഹന്‍ലാല്‍ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് സര്‍വകലാശാല, ഏയ്‌ ഓട്ടോ, ലാല്‍ സലാം അഗ്നി ദേവന്‍, എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കിലുക്കം എന്ന സര്‍വകാല ഹിറ്റ്‌ ചിത്രത്തിന്റെ തിരക്കഥ വേണുവിന്റേതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

20 of 24« First...10...192021...Last »

« Previous Page« Previous « രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി
Next »Next Page » പിന്നണി ഗായിക സ്വര്‍ണ്ണലത അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine