ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… (ഒരു സ്വതന്ത്ര വീക്ഷണം)

July 8th, 2008

– ജയകൃഷ്ണന്‍ കാവാലം

മനുവിന് ദിവ്യചക്ഷുസ്സുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.

ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുമായിരുന്നില്ല. സൂക്ഷ്മമായ വ്യാഖ്യാനത്തില്‍ ഈ വാചകത്ത്ലെ അര്‍ത്ഥത്തിന് നേരിയ ഒരു ആശയച്യുതി കൽപ്പിച്ച്‌ വളച്ചൊടിക്കാമെങ്കിലും ‘നേരേ’യുള്ള അര്‍ത്ഥത്തില്‍ നോക്കി ക്കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ നിന്നും, ഭാരത സ്ത്രീകള്‍ വ്യതിചലിച്ച്‌ ചിന്തിച്ചു തുടങ്ങിയതിന്റെ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്.

ഞങ്ങള്‍ എന്തിനും പോന്നവരാ ണെന്നുള്ള ആത്മ വിശ്വാസം അവരെ ശൂന്യാകാശത്തും, കാക്കിക്കുള്ളിലും, നിയമ സഭയിലും, തെങ്ങിന്‍റെ മണ്ടയിലും വരെയെത്തിച്ചു എന്നത്‌ ‘ആധുനികര്‍ക്ക്‌‘ അഭിമാനത്തിനു വക നല്‍കുന്നു. എന്നാല്‍ ചില ഫെമിനിസ്റ്റ് ആന്‍റിമാരുടെ, ആന്‍റി സോഷ്യലിസം മാധ്യമങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ നാം കണ്ണു തള്ളാറുമുണ്ട്‌. മാധ്യമങ്ങള്‍ക്ക് മാംസ ചക്ഷുസ്സില്ലാത്ത തിനാല്‍ ആ കണ്ണുകള്‍ തള്ളാറില്ലായിരിക്കാം; എങ്കിലും പലതും കാണുന്ന കാമറ ക്കണ്ണുകള്‍ക്ക്‌ ‘നമസ്കാരം’.

ഭാരതത്തിന്‍റെ ഉദ്യാന നഗരം. രാജ്യത്തെ തന്നെ തിരക്കേറിയ സിറ്റികളിലൊ ന്നായിരുന്നിട്ടും ഇത്രയേറെ മനോഹാരിത തുടിച്ചു നില്‍ക്കുന്ന സ്ഥലം അപൂര്‍വ്വമാണ്. സര്‍ക്കാര്‍ ചിലവിനു കൊടുക്കുന്ന പാര്‍ക്കുകളും നിരത്തിലെ വൃക്ഷങ്ങളും വേറെയും. അവിടെ സ്വന്തമായി മാനേജര്‍ ഇല്ലാത്ത ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ സീനിയര്‍ വിഷ്വലൈസറുടെ കസേര പ്രകൃതിക്ക ഭിമുഖമായേ കിടക്കുവാന്‍ പാടുള്ളൂ. അയാളുടെ കണ്ണുകളില്‍ എപ്പോഴും പ്രകൃതിയുടെ പച്ചപ്പും, ആധുനികതയുടെ പ്ലാസ്റ്റിക് പച്ചപ്പും (മുപ്പത് മൈക്രോണില്‍ താഴെയുള്ളത്‌) , സാങ്കേതികതയുടെ ഇലക്ട്രോണിക് പച്ചപ്പും ഉണ്ടായിരിക്കണം. കാതുകളില്‍ കവികള്‍ പറയാറുള്ള ‘മര്‍മ്മരം’ എന്ന സാധനം, സി.പി.യു. ഫാനിന്‍റെ മൂളലായും, മൊബൈല്‍ ഫോണിന്‍റെ പോളിഫോണിക് മര്‍മ്മരങ്ങളായും, വീഡിയോ കാമറയുടെ മൂളലായും ഒക്കെ എപ്പോഴും സജ്ജമായിരിക്കും. കലാകാരന്മാരുടെ ആത്മാവില്‍ പ്രചോദനമാകുന്ന ‘കുളിര്‍‘ നിറയാറുണ്ടത്രേ!!!. പ്രകൃതിയുടെ ദളഛായയിലൂടെ അരിച്ചിറങ്ങുന്ന, ഹിമകണങ്ങളെ തഴുകി തലോടി ആ മരത്തിലും, ഈ മരത്തിലും എങ്ങാണ്ടൊക്കെയും കറങ്ങി ത്തിരിഞ്ഞു വരുന്ന നമ്മുടെ കാറ്റുണ്ടല്ലോ… നമ്മുടെ ഒത്തിരി കവികള്‍ എടുത്തിട്ടു തലങ്ങും വിലങ്ങും പൂശിയ അതേ കാറ്റ്…

വിഷ്വലൈസര്‍ പ്പണി ഒരു കലയാണെ ന്നിരിക്കേ ഈ പറഞ്ഞ കാറ്റു കൂടിയില്ലെങ്കില്‍ പ്രസ്തുത കലക്കു പൂര്‍ണ്ണത വരുമോ?. ഇലക്ട്റോണിക് കാലഘട്ടത്തില്‍, ബാറ്ററിയിട്ടാല്‍ പ്രവര്‍ത്തിക്കുന്ന അച്ഛനും, അമ്മയും വരെയുള്ള ഈ കാലഘട്ടത്തില്‍, ഷോ കേസില്‍ ഇരിക്കാന്‍ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പ്രത്യേകമായി പരിശീലിപ്പിക്കുന്ന നമ്മുടെ നാടിന്‍റെ ഇന്നത്തെ ‘സമ്പന്നതയില്‍‘ ഈ പറഞ്ഞ കാറ്റിനെ മരത്തിന്‍റെ ഇലയിലും, പാറക്കെട്ടിലു മൊക്കെ അരിച്ചെടുക്കുന്ന തത്രപ്പാ ടൊഴിവാക്കാന്‍ എയര്‍കണ്ടീഷണ റിനോളം വിരുത്‌ മറ്റാര്‍ക്കാ ഉള്ളത്‌?. . ചുരുക്കത്തില്‍ അതും റെഡി.

ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്നു ജാതകത്തിലു ണ്ടായിരുന്നതു കൊണ്ട് പത്താം നിലയുടെ മണ്ടയ്ക്കു കിട്ടിയ ഉദ്യോഗം ജീവിതത്തിലെ ഒരു ഉയര്‍ന്ന ‘തലം’ തന്നെയെന്നു വിശ്വസിച്ച് മേൽ പ്പറഞ്ഞ ജാതകമെ ഴുതിയെ ഭവാനി കണിയാട്ടിയുടെ ശാസ്ത്ര യുക്തിയെ മനസ്സാ വണങ്ങി കാലം കഴിച്ചു. ‘ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടു ക്കാമായിരുന്നു’ എന്നു കരുതിയ എനിക്കു തെറ്റി. ഞായറാഴ്ച്ച പോലും ഇരിക്ക പ്പൊറുതിയി ല്ലാതായി. എങ്കിലും വല്ലപ്പോഴും വീണുകിട്ടുന്ന ‘അര’ ഞായറാഴ്ച്ചകളില്‍ വായീനോട്ടം എന്ന ജന്മസിദ്ധമായ വൈഭവത്തിനെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം. ഞാനും; കൂട്ടുകാരനും, മലയാളിയും, സ്നേഹ സമ്പന്നനും, സഹൃദയനും, കുടിയനും ആയ ആദിത്യ ചന്ദ്രനും ഒന്നിച്ച്‌ ചില സമയങ്ങളില്‍ ‘കബന്‍‘ പാര്‍ക്കില്‍ പോയിരിക്കുക പതിവുണ്ടയിരുന്നു. രാത്രി പത്തു മണിയാകുമ്പോള്‍ പോയാല്‍ അര്‍ദ്ധ രാത്രിയോടെ തിരിച്ചെത്തും. ഒരിക്കല്‍ മാത്രം പകല്‍ വെളിച്ചത്തില്‍ കണ്ടിട്ടുള്ള ആ സ്ഥലം അതി മനോഹരമായ ഒരു ഉദ്യാനമാണ്. പലപ്പോഴും ആ പൂന്തോട്ടത്തിന്‍റെ സൌന്ദര്യം എന്‍റെ സ്ഥാപനത്തില്‍ മോഡലിംഗ് എന്നു പറഞ്ഞ്‌ വേഷം കെട്ടി വരുന്ന നമ്മുടെ ആധുനികത്തിമാരുടെ ‘വിചിത്ര’ സൌന്ദര്യം മാത്രം കണ്ടു കോങ്കണ്ണു ബാധിച്ച എന്‍റെ കാമറ ക്കണ്ണുകള്‍ക്ക്‌ കാണിച്ചു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്‌. എന്നാല്‍ പകലിന്‍റെ പ്രകാശത്തിലെ, പ്രേമത്താല്‍ (ഈ കോപ്രായങ്ങളെ ‘പ്രേമം’ എന്ന വാക്കു പയോഗിച്ചു വിളിച്ചാല്‍ പോലും പാപം കിട്ടും… എന്നാലും…) അന്ധത ബാധിച്ച കമിതാക്കളുടെ നമ്മുടെ സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി ആത്മഹത്യ ചെയ്തു പോകുന്ന തരത്തിലുള്ള ലീലാ വിലാസങ്ങള്‍ കണ്ട് എന്‍റെ കാമറ എന്നെ തന്തക്കു വിളിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. രാത്രിയില്‍ പോയി ഷൂട്ട് ചെയ്യാന്‍ അത്ര ധൈര്യവുമില്ല കാരണം രാത്രി എന്നെയും ആദിയെയും പോലുള്ള ഭ്രാന്തന്മാരല്ലാതെ മറ്റാരും അവിടെ വന്നിരിക്കാറില്ല. പാതി രാത്രിയില്‍ അലഞ്ഞു തിരിയുന്ന സദ്ഗുണന്മാരോ, സമാധാന പാലകരോ ‘ഇതൊന്നു കിട്ടിയിരുന്നെങ്കില്‍‘ എന്നു കരുതിയാല്‍ കമ്പനിയുടെ ഔദാര്യത്തിനു ഞാന്‍ വില കൊടുക്കേണ്ടി വരും. ആകയാല്‍ ആ മനോഹര ദൃശ്യങ്ങളെ പ്രിയ കമിതാക്കള്‍ക്കു മാത്രമായി വിട്ടു കൊടുത്തു. രാത്രിയുടെ സംഗീതം വല്ലപ്പോഴും പോയി ആസ്വദിച്ചു മടങ്ങുന്നതാണ് നല്ലതെന്ന്‌ തീരുമാനിച്ചു.

ഉദ്യാന നഗരിയുടെ ഹൃദ്യ സൌന്ദര്യത്തെ വാനോളം പുകഴ്ത്തിയ ലോകത്തിലെ എല്ലാ മഹാ പാപികളും എന്തു കൊണ്ടായിരിക്കാം ഇങ്ങനെയൊരു ‘സ്ത്രീത്വത്തിന്‍റെ’ പ്രാകട്യം മറച്ചു വച്ചത്?. (ഒരു പക്ഷേ ‘മറയ്ക്കാന്‍‘ ഒന്നുമില്ലാത്തതു കൊണ്ടാവാം). ആധുനിക സൌന്ദര്യാ സ്വാദകരോട്‌ ക്ഷമ ചോദിച്ചു കൊണ്ട്‌ ഒന്നു പറഞ്ഞോട്ടേ… അയ്യേ…

ചന്ദ്രനില്‍ ചായക്കട തുടങ്ങിയ, പാതാളത്തിലെ കള്ളുഷാപ്പു തുറന്ന, നരകത്തില്‍ മുറുക്കാന്‍ കട നടത്തുന്ന അങ്ങനെ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും എന്തെങ്കിലു മൊക്കെ ചെയ്തും ഒന്നും ചെയ്യാതെയും വിലസുന്ന മലയാളി സാന്നിധ്യത്താലും സമ്പന്നമാണ് ബാംഗ്ലൂര്‍.

ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ അറിയുന്ന ബാംഗ്ലൂര്‍ മലയാളി മങ്കിമാരില്‍ (അക്ഷര ത്തെറ്റായിരിക്കുമോ?) ഒന്നിനു പോലും ഭാരത സ്ത്രീയുടെ ഭാവശുദ്ധി സര്‍ട്ടിഫിക്കറ്റില്ല എന്നത്‌ വളരെ വേദനാ ജനകമായ ഒരു സത്യമാണ്. പലരുടേയും നെറ്റി ചുളിയുന്ന ഈ സത്യം പറഞ്ഞു പോയതിന്‍റെ പേരില്‍ എനിക്കൊന്നു കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. കാരണം അക്ഷരാ ര്‍ത്ഥത്തില്‍ ഒരു ‘നഗ്ന’ സത്യമാണത്‌.

വൈകുന്നേരം ഏഴരക്കെങ്കിലും ഓഫീസില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയുക ഒരു ഭാഗ്യമാണ്. എന്നാല്‍ ശനിയാഴ്ചകളിലാണ് ഈ ഭാഗ്യം കൈ വരുന്നതെങ്കില്‍ മനഃപൂര്‍വ്വം താമസിച്ചേ വീട്ടില്‍ പോകൂ. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നടപ്പാതയില്‍ ഒരു ‘പബ്‌‘ ഉണ്ട്‌. കള്ളു കുടിച്ച്‌ നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ കുടിയന്മാര്‍ നടത്തുന്ന ‘കൂത്താട്ടത്തിന്‘ അവിടെ ഫീസീടാക്കുമത്രേ!!. പണ്ട്‌ തിരുവനന്തപുരത്ത്‌ വരാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊഴേ നാട്ടുകാര്‍ കെട്ടു കെട്ടിച്ച നിശാ നൃ്ത്തശാലകള്‍ ബാംഗ്ലൂരില്‍ സുലഭം. അത്‌ സൌന്ദര്യ ബോധത്തിനും, സുന്ദരിമാരുടെ അംഗ ലാവണ്യത്തിനും, കലാ വൈഭവത്തിനും ഒരു നിശ്ചിത സംഖ്യ ഈടാക്കിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു!!. കാശു മേടിച്ചിട്ടായാലും പ്രോത്സാഹിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?.

ഓഫീസില്‍ നിന്നും അബദ്ധ വശാല്‍ ആ സമയം ആ വഴി ക്കെങ്ങാനും പോയാല്‍ അതിനു മുന്‍പില്‍ അര ക്കണ്ണുമായി (ഇതായിരിക്കും കവികള്‍ വാഴ്ത്തുന്ന ‘അര്‍ദ്ധ നിമീലിത കാതര‘ നയനം എന്നു പറയുന്ന സാധനം!!) നിന്നു ചാഞ്ചാടുന്ന ‘പൂവാലിമാര്‍‘ നമ്മളെ കമന്‍റടിക്കും. ഒത്തു കിട്ടിയാല്‍ തോണ്ടി വിളിക്കുകയും ചെയ്യും. എല്ലാം വിദ്യാര്‍ത്ഥിനികള്‍. അത്ഭുതം ഇതൊന്നുമല്ല. മദ്യം സ്വന്തം വ്യക്തിത്വം വെളിവാക്കുമെന്നു പറഞ്ഞ ഏതോ മഹാനായ കുടിയനേ മനസാ സ്മരിച്ചു കൊണ്ടു പറയട്ടെ… ഏറിയ ശതമാനവും മലയാളി പ്പെണ്‍കുട്ടികള്‍. പക്ഷേ വായില്‍ നിന്നും മലയാളം പൊഴിയണമെങ്കില്‍ അല്പം ‘വീര്യം’ അകത്തു ചെല്ലണം.

മക്കളെ പഠിപ്പിക്കാന്‍ ഇല്ലാത്ത കാശും കൊടുത്ത്‌, മനസ്സിലെ പ്ലാസ്മ മോണിട്ടറില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന വന്ദ്യ രക്ഷാ കര്‍ത്താക്കളോട്‌ സഹതാപം മാത്രം. എന്നാല്‍ കിട്ടുന്ന പോക്കറ്റ്മണി തികയാഞ്ഞിട്ടോ, അതോ കിട്ടിയത്‌ കൂടിയതിന്‍റെ ഉന്മാദമോ അതുമല്ല മനുവിന്‍റെ ശാപമോ ആ രക്ഷാകര്‍ത്താക്കളുടെ പൊന്നോമനകളുടെ കയ്യിലിരുപ്പ്‌ കണ്ടാല്‍ കരണത്ത്‌ പൊട്ടിക്കാനാണ് മുഖത്ത്‌ കണ്ണുള്ള, കണ്ണിന് (ശരിയായ) കാഴ്ച്ചയുള്ള എല്ലാവര്‍ക്കും തോന്നുക.

നാട്ടില്‍ വന്നീ കഥകളൊക്കെ പറയുമ്പോള്‍ മെട്രോ സിറ്റിയുടെ തോന്ന്യാസങ്ങളെന്ന്‌ കുറ്റം പറയും ചിലര്‍. ഒന്നു പോയാല്‍ കൊള്ളാമെന്ന്‌ ചില തൈക്കിളവന്മാര്‍ ആശിക്കും. നല്ല അമ്മമാര്‍ക്ക്‌ വെപ്രാളം കൂടും. നല്ല അച്ഛന്മാര്‍ക്ക് രക്തം തിളക്കും. ആങ്ങളമാര്‍ക്ക്‌ അത്രടം വരെ ഒന്നു പോയാല്‍ കൊള്ളാമെന്നു തോന്നും (ഉദ്ദേശ്യം രണ്ടായാലും) ഇനിയും ചിലര്‍ക്ക്‌ ഓക്കാനം വരും. പക്ഷേ ദൈവത്തിന്‍റെ സ്വന്തം മക്കളുടെ പോക്കിപ്പോള്‍ എങ്ങോട്ടാ?.

ചിലരിലെങ്കിലും ആധുനികത, സ്വാതന്ത്ര്യം, സൌകര്യം ഇങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ ഇത്തരം ആഭാസത്തരങ്ങളോട്‌ അല്പം മമത തോന്നി ത്തുടങ്ങിയിട്ടില്ലേ എന്നു ചോദിച്ചാല്‍ എല്ലാവരും ആകാശത്തോട്ട് നോക്കും. ആകാശം എന്നൊന്നി ല്ലായിരുന്നെങ്കില്‍ ഉത്തരം മുട്ടുന്നവര്‍ എങ്ങോട്ടു നോക്കിയേനെ?.

‘ക്യാറ്റ് വാക്ക്’ എന്ന പേരില്‍ ഒരു സമ്പ്രദായമുണ്ടല്ലോ. ‘പൂച്ച നടത്തം’ എന്നാണിതിന്‍റെ അര്‍ത്ഥമെങ്കില്‍ പൂച്ച കണ്ടാല്‍ ഓടിച്ചിട്ടു കടിക്കും സംശയമില്ല. എന്നാല്‍ ഫാഷന്‍ ഷോകളില്‍ നടക്കുന്നതെന്ന്‌ ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷണറി പറയുന്ന ഈ നടത്തം പെരുവഴിയിലായാലോ?. പണ്ട്‌ കാലത്ത്‌; അതായത്‌ കേരളം സാനിട്ടേഷനില്‍ അത്ര കണ്ട്‌ വിജയം കൈവരിക്കുന്നതിനും മുന്‍പ്‌… പറമ്പില്‍ നിന്നും കുളത്തിലേക്കോ, തോട്ടിലേക്കോ ഒക്കെ ശുദ്ധാത്മാക്കളായ ചില കാരണവന്മാര്‍ നടന്നു പോകുന്നത്‌ കാണാമായിരുന്നു.

ആധുനികവത്കരിക്കപ്പെട്ട ഭാരതീയ സംസ്കാരം എന്ന്‌ ഈ നടത്തത്തിനെ വിശേഷിപ്പിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ കേരളത്തിന്‍റെ പഴയ സംസ്കാരം മേല്‍ സൂചിപ്പിച്ച ‘കാരണവന്മാരുടെ ആ പ്രവൃത്തിയിലായിരുന്നോ’ എന്നു ചിന്തിച്ചിട്ടു വേണം.

പറഞ്ഞു കേട്ടും, നേരിട്ടുമുള്ള ചില ബാംഗ്ലൂര്‍ മലയാളി പ്പെണ്‍കുട്ടികളുടെ കഥ പറയാം. ഒരുത്തി ഉപരി പഠനത്തിനാണെന്നും പറഞ്ഞിറങ്ങിയതാണ്. തൊഴില്‍ പ്രണയ പഠനം. ആ കുട്ടി തന്നെ കുമ്പസാരിച്ച കണക്കനുസരിച്ച്‌ ഏകദേശം പന്ത്രണ്ടോളം പ്രണയങ്ങള്‍ സുഗമമായി ഇപ്പോഴും മുന്‍പോട്ടു പോകുന്നു. പല ഭാഷക്കാര്‍, ദേശക്കാര്‍… ‘പ്രേമോദര്യം’ എന്നൊരു വാക്ക്‌ മലയാള ഭാഷക്ക് വേണമായിരുന്നു… സാഹോദര്യം പോലെ… തുടര്‍ന്നു പറഞ്ഞാല്‍ ഭാഷയുടെ ശാപം എനിക്കു കിട്ടും.

മറ്റൊരുത്തി ബാംഗ്ലൂരില്‍ തന്നെ ജനിച്ചു വളര്‍ന്നവള്‍, പ്രൊഫസറുടെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി… സെന്‍റിമന്‍സ്‌ വര്‍ക്കൌട്ട് ചെയ്ത്‌ കാമുകന്മാരെ തിരയുന്നു. ആഘോഷമായി പ്രേമ ലേഘനങ്ങള്‍ അയക്കുന്ന കലാ പരിപാടിയും വശമുണ്ട്‌. പക്ഷേ ഒരു സമയം ഒരാള്‍ മാത്രം. ആദ്യത്തേതു കഴിയുന്നതിനു മുന്‍പേ തന്നെ അടുത്തയാളെ വളച്ചിരിക്കും.

കൂടുതല്‍ അറിയണമെന്നു തോന്നാഞ്ഞതിനാല്‍ മലയാളിയെ കണ്ടാല്‍ മുഖം തിരിക്കാന്‍ ശീലിച്ചു. ഇപ്പൊഴും “ഞങ്ങള്‍ ഇനിയും സ്വതന്ത്രരല്ല“ എന്നാണ് ഫെമിനിസ്റ്റ്‌ കുഞ്ഞമ്മമാരും, ആധുനികതയുടെ പൂനിലാ വെളിച്ചത്തിലേക്ക്‌ സ്വപ്നേന്ദ്രിയങ്ങള്‍ വിക്ഷേപിച്ച്‌… ഞങ്ങളുടെ ഭാവി അവിടെയാണ്, അവിടെയാണ് എന്നു വിലപിക്കുന്ന പുരോഗമന (തീവ്ര) വാദി പെണ്‍കുട്ടികളും വിളിച്ചു കൂവുന്നത്‌.

സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തിലെ മുഖ്യ ഘടകം പുരുഷന്മാരുടെ ദ്രോഗങ്ങളില്‍ നിന്നും, മറ്റുള്ള ന്യായീകരിക്കാന്‍ കഴിയാത്ത സാമൂഹികമായ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ അത്‌ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തിലൂടെ സ്ത്രീയെ മുറിയില്‍ പിടിച്ചു പൂട്ടിയിടണമെന്നോ, അവള്‍ക്ക്‌ ഉണ്ണാനും ഉടുക്കാനും കൊടുക്കരുതെന്നോ, നിരന്തരം ഉപദ്രവിക്കണമെന്നോ ആണ് വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ആ വാചകത്തേല്‍ കരിഓയില്‍ ഒഴിക്കാം. എന്നാ അതല്ല യാഥാര്‍ഥ്യം എന്നത്‌ മനസ്സിലാക്കണമെങ്കില്‍ മനുസ്മൃതി ഒരിക്കലെങ്കിലും ഒന്നു വായിച്ചു നോക്കണം. കേവലം എവിടെയോ, ആരോ പറഞ്ഞു കേട്ട ഒരു വാക്കേല്‍ പിടിച്ചു തൂങ്ങി സ്ത്രീയെ പൂട്ടിയിടണമെന്നാണ് അതിനര്‍ത്ഥമെന്നു ശഠിച്ചാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്‌.

പ്രിയമുള്ള, ബഹുമാനപ്പെട്ട, സ്നേഹം നിറഞ്ഞ……. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതി വാചകത്തെ തലതിരിച്ചു വ്യാഖ്യാനിച്ച്‌, തലങ്ങും വിലങ്ങും ‘ഒരിറ്റ് സ്വാതന്ത്ര്യത്തിനായി’ നെട്ടോട്ടമോടുന്ന സ്ത്രീ വിമോചന സേനയുടെ മുന്നണി പ്പോരാളികളേ……. ഒരു ചോദ്യം, ഒരേയൊരു ചോദ്യം മാത്രം…

സ്വാതന്ത്ര്യം എന്നതു കൊണ്ട്‌ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌?. സാമൂഹികവും, സദാചാര പരവുമായ എല്ലാ മാന ദണ്ഡങ്ങളേയും വെല്ലു വിളിക്കാനോ?. അതോ പുരുഷനേപ്പോലെ മീശ വയ്ക്കാനോ?. അതെ എന്നാണുത്തരമെങ്കില്‍ കൂടുതലൊന്നും അറിയാന്‍ ആഗ്രഹമില്ല.

നേരേ മറിച്ച്‌, കരിയും പുകയും പിടിച്ച, ആഹാരം കഴിക്കാനോ, സ്വന്തമായി ഒരു വാക്കെഴുതാനോ, ചിന്തിക്കുവാനോ, ഉറങ്ങുവാനോ പോലും സ്വാതന്ത്ര്യമില്ലാത്ത, അത്തരം പല പല മേഖലകളില്‍ അടിച്ച മര്‍ത്തപ്പെടുന്ന പൈശാചികമായ ദുരവസ്ഥയില്‍ നിന്നും ഉള്ള മോചനമാണെങ്കില്‍ സാമാന്യ ബുദ്ധിയും, ധര്‍മ്മ ബോധവുമുള്ള എല്ലാ പേരും നിങ്ങളോ ടൊപ്പമുണ്ടാവും. മേല്‍ പറഞ്ഞ സ്മൃതി വചനത്തെ സങ്കിചിതമായ ഒരു തലത്തിലേക്ക്‌ ഒരു കാലത്ത്‌ തളയ്ക്കപ്പെട്ടിട്ടുണ്ടാകാം എന്ന സത്യം മറക്കുന്നില്ല. പക്ഷേ ആ വാചകത്തിലെ ധ്വനി സ്ത്രീക്ക്‌ എല്ലാ സം രക്ഷണവും എല്ലാ പ്രായത്തിലും ഉറപ്പു വരുത്തുന്നതായിരുന്നു. അന്നും, ഇന്നും, എന്നും സ്ത്രീ, ഭാരതീയര്‍ക്ക്‌ പൂജനീയയാണ്. അവള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുക തന്നെ ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും പവിത്രമായ വാക്കാണ് ‘അമ്മ’. ആ വാക്കിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം.

സാന്ത്വനം എന്നു കൂടി അര്‍ത്ഥം തോന്നിപ്പിക്കുന്ന ‘സഹോദരി’യുടെ സ്വാതന്ത്ര്യം.

വീടിന് വിളക്കാകുന്ന, ധര്‍മ്മത്തിനും, കര്‍മ്മത്തിനും, കര്‍മ്മഫലങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള അര്‍ദ്ധനാരീശ്വര സങ്കൽപ്പത്തിലൂടെ എന്നും ഭാരതീയര്‍ പൂജിക്കുക തന്നെ ചെയ്തിട്ടുള്ള ‘ഭാര്യയുടെ’ സ്വാതന്ത്ര്യം.

ജീവിതത്തിലെ പ്രഥമ സാഫല്യമായി തന്നെ കരുതാവുന്ന ‘മകളുടെ’ സ്വാതന്ത്ര്യം.

പൂര്‍ണ്ണതയുടെ പ്രതീകമായി, ഐശ്വര്യത്തിന്‍റെ പ്രതീകമായി, സമ്പന്നതയുടെ പ്രതീകമായി, ലക്ഷ്മിയായി, ഭൂമിയായി, വിദ്യയായി എല്ലാം വേദങ്ങള്‍ മുതല്‍ വാഴ്ത്തുന്ന സ്ത്രീ സ്വതന്ത്രയാവേണ്ടത്‌ ലോക വിജയത്തിന്‍റെ തന്നെ ആവശ്യമാണ്, എന്നാല്‍ അത്‌ ലോക നാശത്തിന്‍റെ മൂലകാരണ മാകാതിരിക്കട്ടെ. ‘നാരികള്‍ നാരികള്‍ വിശ്വ വിപത്തിന്‍റെ നാരായ വേരുകള്‍‘ എന്നു പാടിയ കവിയെ പഴിക്കുന്നതിനു പകരം ആ കവി കണ്ട ‘നാരിയെ’ നമ്മുടെ നാരീ സങ്കല്പത്തില്‍നിന്നും തുടച്ചു മാറ്റാം. ആ നാരിയായിത്തീരാനുള്ള സ്വാതന്ത്ര്യം നമുക്ക്‌ വേണ്ടെന്നു വയ്ക്കാം…

©ജയകൃഷ്ണന്‍ കാവാലം

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അയ്യപ്പ ബൈജുവിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്

July 2nd, 2008

(പ്രശാന്ത് പുന്നപ്ര എന്ന കൊമേഡിയനെ കവി കുഴൂര്‍ വിത്സണ്‍ എഴുതുന്നു)
ഞാന്‍ ഒരു കുടിയനാണ്. മുഴു ക്കുടിയനാകാന്‍ ആഗ്രഹിക്കുന്ന ആളുമാണ്. എന്ത് ചെയ്യാം. അയ്യപ്പനെ പ്പോലെ. (എ. അയ്യപ്പനും അയ്യപ്പ ബൈജുവും തമ്മിലെന്ത് ? ഇവര്‍ 2 പേരുമാണോ ഇപ്പോള്‍ കേരളീയ ജീവിതത്തിന്റെ അടയാളങ്ങള്‍)

പെണ്ണു കെട്ടാതെ യിരുന്നാല്‍ മതിയായിരുന്നു. പ്രേമമായിരുന്നോ? സ്നേഹമായിരുന്നോ? എന്തോ? മോളും വന്നു. പറഞ്ഞിട്ടെന്ത്. ജീവിക്കുക തന്നെ. നന്നായി.

അയ്യപ്പ ബൈജു ഇത്ര പ്രശസ്തനാകും മുന്‍പ് എനിക്കയാളെ നേരില്‍ പരിചയമുണ്ട്. ഞങ്ങളുടെ അടുത്തെ കൊച്ചു കടവിലെ 2 മിടുക്കന്മാര്‍ നടത്തിയിരുന്ന കൊച്ചിന്‍ ഒനിഡയുടെ ഓഫീസ് നോട്ടം കുറച്ച് കാലം അയ്യപ്പ ബൈജു എന്ന പുന്നപ്ര പ്രശാന്തിനായിരുന്നു. അയാളുടെ ഓഫീസ് ഞാന്‍ ജോലി ചെയ്തിരുന്ന കലാ ദര്‍പ്പണത്തിന്റെ മുകളിലും.

ഇടയ്ക്കിടെ കാണും. ചായ കുടിക്കാന്‍ പോകുമ്പോള്‍.

അന്ന് ഇത്രയക്ക് ആരും അറിയില്ല. തീപ്പീട്ടി ഉരക്കുന്ന അയാളുടെ കുടിയന്റെ നമ്പര്‍ ക്ലിക്ക് ആകുന്നതേയുള്ളൂ.

അടുത്തുള്ള ചാത്തപ്പന്‍ ചേട്ടനോട് സംസാരിക്കും പോലെ അത്ര അടുപ്പത്തില്‍ സംസാരിക്കും. ഓരോ കാര്യങ്ങള്‍.

അന്ന് പറഞ്ഞിട്ടുണ്ട്. അങ്കമാലിയില്‍ നിന്നാണ് അയ്യപ്പ ബൈജുവിനെ പ്രശാന്ത് കണ്ടതെന്ന്. പെരുമാറ്റങ്ങള്‍ പഠിച്ചതെന്ന്. അന്നേ ഈയുള്ളവന്‍ തരക്കേടില്ലാതെ കുടിക്കുമായിരുന്നെങ്കിലും, അത്താണിയില്‍ ബാറുകള്‍ 2 ഉണ്ടായിട്ടും ഞങ്ങള്‍ ഒരുമിച്ച് അടിച്ചിട്ടില്ല. പിന്നീടാണ് അറിഞ്ഞത് പ്രശാന്ത് കുടിക്കാറില്ലെന്ന്. കാര്യമായി.

പിന്നീട് അയ്യപ്പ ബൈജുവിനെ നിരവധി കണ്ടു. കണ്ണാടി നോക്കും പോലെ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. ഇയാളെ നേരില്‍ അറിയാമെന്ന അഹങ്കാരം കൂട്ടുകാരോട് പറഞ്ഞു.

ഒരിക്കല്‍ പരിപാടിക്കായി പ്രശാന്ത് ഷാര്‍ജയില്‍ വന്നു. സ്റ്റേജ് ഷോകള്‍ ഇഷ്ട്ടമല്ലാത്ത ഞാന്‍ ഏതോ ഒരു ഉള്‍പ്രേരയാലെന്ന വണ്ണം അവിടെ പോയി. ഇടവേളയില്‍ അയാളെ കണ്ടു. എന്നെ മനസ്സിലായി.
ഞാനല്ലേ കുടിച്ചിട്ടുള്ളൂ.

പിന്നീ‍ട് ഏറെ തവണ യു ട്യൂബില്‍ കണ്ടു.

പിന്നെയും ചിരിച്ചു. അയാള്‍ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുന്നത് കണ്ട് കണ്ണ് ചിരിച്ചു.

ഇന്നിതാ മംഗളം വായിക്കുമ്പോള്‍ അയ്യപ്പ ബൈജുവിന്റെ വെബ്സൈറ്റിനെക്കുറിച്ച് ഒരു കുറിപ്പ്. അയ്മനം സാജന്റെ വക. എന്തോ ഏതോ. കഴിക്കാനാവുന്നില്ല. ഉറക്കം വരുന്നില്ല.

അയ്യപ്പ ബൈജുവിന്, വീടിനടുത്തെ ചാത്തപ്പേട്ടന്, വത്സന്

ഈ വെബ്സൈറ്റ്

http://www.ayyappabaiju.com/

- ജെ.എസ്.

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…

June 10th, 2008

കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം…

കാവാലം എന്ന കുഗ്രാമത്തിൽ റോഡ് വരുന്നതിനും മുൻപുള്ള കാലം.
ഞങ്ങൾ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകൾ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുൻപേ പിരിച്ചു വിടുന്നതിനും മുൻപു നടന്ന ഒരു സംഭവമാണിത്.

ആ സുഹൃദ്‌സദസ്സിൽ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനിൽ. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവൻ കവിതകളും എഴുതി സദസ്സിൽ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമർശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാർവ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പോകുന്ന വരികൾ. ആകർഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വർണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകർഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തിൽ താങ്കൾ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയിൽ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കവിത കേട്ടു കോരിത്തരിച്ച ഞാൻ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരിൽ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാർവ്വതീലീലയിൽ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടർന്ന് അദ്ദേഹത്തിന്റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.

ഈ സംഭവത്തെ തുടർന്ന് ആവേശം ഉൾക്കൊണ്ട കവി, പൂക്കൈതയാറിന്റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏർപ്പാട് വരും വർഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാർ പറയുന്നതു കേട്ടു. ചുരുക്കത്തിൽ ‘കടൽമാതിൻ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോൾ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്റെ ആസ്ഥാന കവിയായി ശ്രീ അനിൽ മാറിക്കഴിഞ്ഞിരുന്നു.

ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാൻ ആ മഹാനുഭാവന്റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേൾക്കും. പാർവ്വതി എന്നിൽ ആവേശമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാൻ ചോദിക്കും, ഇതു താങ്കൾ തന്നെ എഴുതിയതാണോ?… വീണ്ടും ആണയിടീൽ, തലയിൽ തൊടീൽ, പരിഭവം…

വർഷങ്ങൾ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോൾ കലിയുഗവരദന്റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സിൽ വർദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്റെ, ആശ്രിത വത്സലന്റെ, സത്യമായ പതിനെട്ടു പടികൾക്കധിപന്റെ തിരുസന്നിധിയിൽ ചെന്ന് ഒരിക്കലും ആരാലും നിർവചിക്കാൻ കഴിയാത്ത ആത്മനിർവൃതി ഏറ്റുവാങ്ങി അയ്യനയ്യന്റെ പുണ്യമലയിറങ്ങി.

പമ്പയിലെത്തിയപ്പോൾ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോൾ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാൽ അതിൽ കയറിയാൽ തീർത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയിൽ അതിൽ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലിൽ, നഗ്നപാദനായി പ്രൈവറ്റ് ബസ് നിർത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു ബുക്ക്സ്റ്റാൾ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളിൽ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറിൽ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാൽ അനിലിന്റെ പാർവ്വതി!!!. എനിക്കു സന്തോഷമായി. എന്റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്റെ കവിത ഈ ലോകം മുഴുവൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നെന്നും ഓർത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.

അപ്പോൾ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ ഞാൻ ചോദിച്ചു, ഈ കേൾക്കുന്ന കവിത ആരുടേതാണ്??? എന്റെ നാട്, എന്റെ നാട്ടുകാരൻ എന്ന് ഉറക്കെ വിളിച്ചു കൂവുവാൻ ശരണമന്ത്രങ്ങൾ കരുത്തു പകർന്ന കണ്ഠവുമായി ഞാൻ വെമ്പി നിന്നു. അപ്പോൾ അയാൾ പറഞ്ഞു

“ഇത് അനിൽ പനച്ചൂരാന്റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “

ഞാൻ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്റെ പേരിനോടൊപ്പം പനച്ചൂരാൻ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവൽ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാൻ ചോദിച്ചു
അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരൻ അകത്തേക്കു പോയി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേർക്കാതെ പനച്ചൂരാൻ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരൻ!.

ഇപ്പൊഴാണ് ഞാൻ ‘ഞെട്ടലിന്റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…

കാവാലത്തുകാരൻ അനിലല്ല അത്. ക്രാന്തദർശിത്വം കണ്ണുകളിൽ സ്ഫുരിക്കുന്ന, അറിവിന്റെ ആഴങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തന്റെ ഏതാനും കൃതികൾ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാൻ കഴിയുന്ന സാക്ഷാൽ അനിൽ പനച്ചൂരാൻ എന്ന അനുഗ്രഹീത കവിയെ ഞാൻ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാർവ്വതിക്കു മുൻപ് അവിടെ കേട്ടത്)

ഒരു കയ്യിൽ ഇരുമുടിയും, മറുകയ്യിൽ ആ സി ഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാൻ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവൻ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങൾകൊണ്ട് പവിത്രമാക്കിയ എന്റെ നാവിന്റെ പുണ്യത്തെ മുഴുവൻ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാൻ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.

ഞാൻ അയാളോട് ആ സിഡി നിർബന്ധിച്ചു വാങ്ങി. അയാളതു വിൽക്കാൻ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നൽകാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യൻ എനിക്കാ സിഡി തന്നു.

അടുത്ത ദിവസം തന്നെ ഞാൻ കാവാലത്തേക്കു പോയി. കാവാലത്തിന്റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയിൽ പാർവ്വതി ഒന്നു പാടിക്കേൾപ്പിക്കാൻ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കൻ‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു.
രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാൻ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ഞാൻ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.

പാർവ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാൻ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്റെ ഒരംശമെങ്കിലും തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുൻപിൽ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാർക്കാണെങ്കിൽ ഈ കൊടും പാതകം തിരിച്ചറിയാൻ കഴിയാതെയും പോയി. ഞാനുൾപ്പെടെയുള്ള കുറേ മണ്ടന്മാർ കയ്യടിക്കാനും… അന്ന് അനിൽ പനച്ചൂരാൻ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാൽ ഈ വിദ്വാൻ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികൾക്കോ, വാക്കുകൾക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോൾ പനച്ചൂരാൻ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അതിൽ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രൻ മോഷണം!!!. അതായിരുന്നു സംഭവം.

ഇനി മേലിൽ പുറം ചൊറിയാൻ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാൻ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്)

അയ്യപ്പപണിക്കർ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരിൽ എന്റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കൻ ഓൺലൈനിലും, തുടർന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തിൽ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്റെ ഓർമ്മയ്ക്കുമുൻപിൽ സമർപ്പിക്കപ്പെട്ട ചില നെടുവീർപ്പുകൾ മത്രമായിരുന്നു.

എന്നാൽ പിന്നീട് അതി വിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്റർനാഷണൽ ജേർണലിൽ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്റെ പിതൃത്വത്തിൽ!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കർ തന്നെ. സാഹചര്യങ്ങൾ പലതും അതേപടി…

ശരിക്കും മോഷണം ഒരു കല തന്നെയാണോ?…
ചിലപ്പോൾ ആയിരിക്കും.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്റെ ഓർമ്മക്കുറിപ്പുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)

അദ്ദേഹം തീർത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കർ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കിൽ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന്.

ഇല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാൻ കഴിയില്ല.

കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വർണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നിൽ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നൽകി അവരോട് ക്ഷമിക്കാം. എന്നാൽ അക്ഷരം മോഷ്ടിക്കുന്നവന്റെ – മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്റെ മക്കളെന്നും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുർവൃത്തികളെ ഏതു തരത്തിൽ ന്യായീകരിക്കാൻ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോൾ പോലും ഇവർക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.

ഭാവനാ സമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളിൽ കോപ്പി റൈറ്റും, പ്രൈവസി പോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികൾ ചില ജാലികകൾ മോഷ്ടിച്ച് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാർക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോൾ പുതിയ ചില ആക്ഷൻ സിനിമകളുടെ തിരക്കഥ വായിച്ചാൽ അതിൽ കാണാൻ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവർണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടർന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകൾ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കൻ ഓൺലൈൻ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.

എന്നാൽ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്റെ ഫിലമെന്റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാൻ മേലാത്ത നാടാണ് കേരളം. എന്നാൽ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേൽ മുറുക്കി തുപ്പുന്നവർക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…

– ജയകൃഷ്ണൻ കാവാലം
© nishkalankanonline
www.nishkalankanonline.blogspot.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റിയല്‍ എസ്റ്റേറ്റും പ്രവാസികളും

June 7th, 2008

പ്രവാസികളെ സംബന്ധിച്ചേടത്തോളം നാട്ടില്‍ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ എന്നത്‌ എന്നും ഒരു സ്വപ്നമാണ്‌. ജോലിയുടെ അരക്ഷിതാവസ്ഥ അവനെ നിക്ഷേപങ്ങളെ കുറിച്ച്‌ ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ബാങ്കുകളില്‍ നിന്നും നികഷേപങ്ങള്‍ക്കുള്ള പലിശനിരക്ക്‌ ആകര്‍ഷകമല്ലെന്ന് തോന്നിയതിനാല്‍ പലരും ഷെയര്‍ മാര്‍ക്കറ്റിലും,മ്യൂച്വല്‍ ഫണ്ടുകളിലും, റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഷയര്‍ മാര്‍ക്കറ്റിന്റെ ഒരു “റിസ്ക്ക്‌” കണക്കിലാക്കുമ്പോള്‍ അതിനെക്കുറിച്ച്‌ വ്യക്തമയ ധാരണയില്ലാത്തവര്‍ അതില്‍ വലിയ താല്‍പര്യം എടുക്കാന്‍ നില്‍ക്കില്ല. ഇത്തരം ആളുകള്‍ മറ്റു രംഗങ്ങളെ കുറിച്ച്‌ ആലോചിക്കുവാന്‍ തുടങ്ങി.ഇന്നത്തെ സാഹചര്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ്‌ കേരളത്തില്‍ വ്യവസായരംഗത്ത്‌ നിക്ഷേപം നടത്തുന്നതുവാന്‍ സാമാന്യ ബോധമുള്ള ആരും തുനിയില്ല.

പ്രവാസി മലയാളിയെ സംബന്ധിച്ചേടത്തോളം നിഷേപങ്ങള്‍ എന്നും ഒരു ആവേശമാണ്‌.അതിനായി അവര്‍ കൂടുതല്‍ ലാഭസാധ്യതയുള്ള പുതിയ രംഗങ്ങളെ എന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഈ അവസരം മുതലെടുത്തുകൊണ്ട്‌ പല “തട്ടിപ്പ്‌ സംരംഭങ്ങളും” പരസ്യകോലാഹലങ്ങളൂടേയും വന്‍ പ്രചരണകോലാഹലങ്ങളൂടേയും അകമ്പടിയോടെ കടന്നുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തേക്ക്‌ ആട്‌ മാഞ്ചിയം,എണ്ണപ്പന ജനകീയ സിനിമാ നിര്‍മ്മാണം തുടങ്ങി വ്യത്യസ്ഥ സ്കീമുകള്‍. നിങ്ങള്‍ ഒരു യൂണിട്‌ ഒരു നിശ്ചിത തുക മുടക്കി എടുക്കുമ്പോള്‍ പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവര്‍ ലക്ഷങ്ങള്‍ തിരികെ തരും എന്നുള്ള മനം മയക്കുന്ന പരസ്യവാചകങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി വാക്ചാതുര്യമുള്ള ആളുകള്‍ കൂടാതെ ചില പ്രശസ്തരുടെ “ഉറപ്പുകള്‍”. ഇത്തരം സംരംഭങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയും ഒടുവില്‍ പണം നഷ്ടപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആയിരുന്നു.ഇത്തരം തട്ടിപ്പുകാരുടെ പ്രധാനലക്ഷ്യം എന്നും പ്രവാസികള്‍ തന്നെയായിരുന്നു.

കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പോളുള്ള പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അവിടെ റിയല്‍ എസ്റ്റേറ്റ്‌ രംഗം വന്‍ കുതിപ്പാണ്‌ നടത്തിയത്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും റിയല്‍ എസ്റ്റേറ്റ്‌ രംഗം കുതിക്കുവാന്‍ തുടങ്ങി. ഒന്നുരണ്ടുവര്‍ഷം മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങായി ഭൂമിയുടെ വില.ഇത്‌ പലര്‍ക്കും ഈ രംഗത്ത്‌ നിഷേപങ്ങള്‍ നടത്തുവാന്‍ പ്രചോദനമായി.കേരളത്തിലെ പല പ്രധാന നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ചിലര്‍ വന്തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയും തുടര്‍ന്ന് പ്ലോട്ടുകളായിതിരിച്‌ അതിനു അവര്‍ പലമടങ്ങ്‌ വില നിശ്ചയിക്കുകയും ചെയ്യുന്നു. ഭൂമിവില ഇനിയും വന്‍ തോതില്‍ ഉയരും എന്നതിനാല്‍ പലരും അവര്‍ പറയുന്ന മോഹവിലക്ക്‌ ഭൂമി കൈക്കലാക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിനു പുറത്തും ഇത്തരം പ്ലോട്ടുകള്‍ക്ക്‌ വന്‍ ഡിമാന്റായി മാറിയിരിക്കുന്നു.

ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ അവരുടെ ഭൂമിസംബന്ധമായ ഡോക്യുമെന്റുകളും നിബന്ധനകളും കൃത്യമായി പരിശോധിച്ച്‌ മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യവഹാരങ്ങളില്‍ പെട്ട്‌ ഭൂമിയാണോ, ഇതിനുമേല്‍ എന്തെങ്കിലു തരത്തിലുള്ള ലോണുകള്‍ ഉണ്ടോ അല്ലെങ്കില്‍ കൂട്ടുകുടുമ്പ സ്വത്താണെങ്കില്‍ എല്ലാ അവകാശികളുടേയും അനുമതിപത്രം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്‌. വിദഗദനായ ഒരു ഡോക്യുമന്റ്‌ റൈറ്ററെക്കൊണ്ടോ അല്ലെങ്കില്‍ ഒരു അഭിഭാഷകനെക്കൊണ്ടോ പരിശോധിച്ച്‌ തട്ടിപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം നിങ്ങളുടെ നിക്ഷേപങ്ങള്‍ “തേക്ക്‌ മാഞ്ചിയം” സ്കീം പോലെ ഒരു നാള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോളേക്കും വൈകിയിരിക്കും.

ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ബാങ്കില്‍ പണയം വെച്ച ഭൂമി വാങ്ങുമ്പോഴാണ്‌. വാങ്ങുന്ന വ്യക്തി ലോണ്‍ അടച്ചുതീര്‍ത്ത്‌ ബധ്യത തീര്‍ത്ത്‌ ആധാരം എടുത്ത്‌ ഉടമസ്ഥനു നല്‍കുകയും തുടര്‍ന്ന് ഉടമസ്ഥന്‍ സ്ഥലം വാങ്ങാന്‍ പണം നല്‍കിയ വ്യക്തിയുടെ പെരില്‍ റെജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത്‌ വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്‌.

കേരളത്തിനു പുറത്ത്‌ ചെറിയ പ്ലോട്ടുകളും വന്‍ തൊട്ടങ്ങളും വാങ്ങുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്‌.അന്യ സംസ്ഥാനങ്ങളില്‍ നിഷേപം നടത്തുമ്പോള്‍ അവിടെ അത്‌ സുരക്ഷിതമാണോ എന്നകാര്യം കൂടെ പരിഗണിക്കെണ്ടതുണ്ട്‌. ഭൂമി വെട്ടിപ്പിടിക്കല്‍ എന്ന് നാട്ടിന്‍ പുറങ്ങളില്‍ പണ്ടു പറയാറുള്ള സംഗതി ഇവിടങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്‌. തുടര്‍ന്ന് കേസും മറ്റും ആകുമ്പോള്‍ അത്‌ കൈകാര്യം ചെയ്യുവാന്‍ പലപ്പോഴും പ്രവാസികള്‍ക്ക്‌ ബുദ്ധിമുട്ടാകും സമയനഷ്ടവും ധനനഷ്ടവും കൂടാതെ മനസ്സമാധാനവും ഇല്ലാതാകും.

ഭൂമികഴിഞ്ഞാല്‍ അടുത്ത നിക്ഷേപസാധ്യത കെട്ടിടങ്ങളില്‍ ആണ്‌. കേരളത്തിനകത്തും പുറത്തുമായി വരുന്ന നിരവധി വില്ല/ഫ്ളാറ്റു പ്രൊജക്ടുകളുടെ പരസ്യം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.ഭൂമിയെപോലെ തന്നെ ഫ്ളാറ്റുകള്‍ക്കും ഡിമാണ്റ്റ്‌ വാന്‍ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയം ആണിത്‌.പ്രൊജക്ട്‌ അനൌണ്‍സ്‌ ചെയ്യുമ്പോള്‍ ബുക്ക്‌ ചെയ്ത്‌ പിന്നീട്‌ ഡിമാണ്റ്റ്‌ വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കുകയോ ആകാം വാങ്ങിയ ശേഷം വാടകക്ക്‌ നല്‍കുകയോ(നിര്‍മ്മാതാക്കളെ തന്നെ ഏല്‍പ്പിച്ചാല്‍ അവര്‍ കെട്ടിടം വാടക്ക്‌ നല്‍കി മാസാമാസം ഉടമസ്ഥന്‌ വാടക നല്‍കുന്നഉണ്ട്‌) കേരളത്തില്‍ പേരെടുത്ത പല ബില്‍ഡേഴ്സും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുവാന്‍ അനുദിനം മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാനാകുക.ഇന്ന്‌ റെഡി ടു ലിവ്‌ ഫ്ളാറ്റുകളും വില്ലകളും കേരളത്തില്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു.

ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ചെയ്ത മുന്‍ പ്രൊജക്ടുകളെകുറിച്ചും അതിണ്റ്റെ ഇപ്പോഴത്തെ നിലവാരത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. മികച്ച ഡിസൈനുകളും നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും മാത്രം കെട്ടിടങ്ങള്‍ വാങ്ങുവാന്‍ ശ്രദ്ധിക്കുക.അമിതലാഭം ലഭിക്കുവാനായും വിലകുറച്ചു നല്‍കുവാനായും നിര്‍മ്മാണത്തിലും മറ്റു സര്‍വ്വീസിലും നിലവാരം ശ്രദ്ധിക്കാത്തവരെ ഒഴിവാക്കുക.

ഫ്ളാറ്റുകളുടെ ഒരു ന്യൂനത എന്നുപറയാവുന്നത്‌ അതിണ്റ്റെ ഡിസൈന്‍ ചിലപ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായി ക്കൊള്ളണം എന്നില്ല.പൊതുവായ താലര്യങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടായിരിക്കും ഫ്ളാറ്റുകള്‍ ഡിസൈന്‍ ചെയ്യുക. എന്നാല്‍ ഫ്ളാറ്റുകളുടെ പുറം ഭാഗത്തെയും പൊതു സ്റ്റ്ര്‌കചറിനേയും ബാധിക്കാത്ത വിധത്തിലുള്ള മാറ്റങ്ങള്‍ പല നിര്‍മ്മതക്കാളും അനുവധിക്കാറുണ്ട്‌.ഇത്തരം കാര്യങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ഡിസൈനര്‍/ആര്‍ക്കിടെക്റ്റുമായി ആലോചിച്ച്‌ വേണ്ട നിര്‍ദ്ധേശങ്ങള്‍ കെട്ടിട നിര്‍മ്മാതാവിനു നല്‍കി കരാറില്‍ ഏര്‍പ്പെടുന്നത്‌ നന്നായിരിക്കും.

പ്രൊജക്ടുകളുടെ പരസ്യത്തിനായി തയ്യാറാക്കുന്ന ബ്രോഷറുകള്‍ മൂവികള്‍ എന്നിവയില്‍ കാണുന്ന രീതിയില്‍ ആയിരിക്കണം എന്നില്ല കെട്ടിടത്തിണ്റ്റെ യദാര്‍ഥ പശ്ചാത്തലവും മറ്റും.പലപ്പോഴും പ്രൊജക്ടിണ്റ്റെ സമീപത്തുള്ള ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ്റ്റാണ്റ്റുകള്‍, ആശുപത്രികള്‍, മാളുകള്‍, പ്രധാനജംഗ്ഷനുകള്‍ എന്നിവ ഹൈലൈറ്റ്‌ ചെയ്യാറുണ്ട്‌.പക്ഷെ ഇവയിലേക്കുള്ള ദൂരം എത്രയാണെന്നും അവിടേക്കുള്ള വഴി സഞ്ചാരയോഗ്യമാണോ എന്നും പരിശോധിച്ച്‌ ഉറപ്പുവരുത്തുക, കാരണം ഇത്തരം ഘടകങ്ങളെ കൂടേ അടിസ്ഥാനമാക്കിയാണ്‌ പ്രസ്തുത പ്രൊജക്ടിണ്റ്റെ വിലനിശ്ചയിക്കുന്നത്‌.ഉദാഹരണത്തിനു കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിനു സമീപം അലെങ്കില്‍ എയര്‍പ്പോര്‍ട്ടിനോ ഐടിപാര്‍ക്കിനോ സമീപം എന്നൊക്കെ പരസ്യത്തില്‍ കണ്ടാലും പ്രൊജക്ട്‌ വരുന്ന സ്ഥലം ചതുപ്പാണോ വഴി മോശമാണോ എന്നൊക്കെ അവിടെ പോയി നോക്കിയാലെ അറിയാന്‍ പറ്റൂ.

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്‌ കെട്ടിടത്തിണ്റ്റെ പ്ളാനിണ്റ്റെ സ്കെയില്‍.ബ്രോഷറിലെ പ്ളാനില്‍ സൌകര്യങ്ങള്‍ കൂടുതല്‍ തോന്നുമെങ്കിലും യദാര്‍ഥ മുറികള്‍ അത്രക്ക്‌ വലിപ്പം ഉണ്ടായിക്കൊള്ളണം എന്നില്ല.അതുകൊണ്ട്‌ പ്ളാനിലെ അളവുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.ഫ്ളാറ്റാണെങ്കില്‍ നിങ്ങള്‍ വാങ്ങിക്കുവാന്‍ പോകുന്ന യൂണിറ്റ്‌ ഏതു നിലയില്‍ ആണെന്നും അത്‌ ഏതുദിശയിലേക്കാണെന്നും അവിടെ നിന്നുംനോക്കിയാല്‍ നിങ്ങള്‍ക്ക്‌ ലഭിക്കുന്ന വ്യൂ എന്താണെന്നും അറിയുവാന്‍ ശ്രമിക്കുക. പ്രൊജക്ടിണ്റ്റെ ഡിസൈന്‍ സംബന്ധിയായ അഭിപ്രയങ്ങള്‍ ഒരു നല്ല ആര്‍ക്കിടെക്റ്റു/ഡെസൈനെരുമായും നിയമപരമായ വിഷയങ്ങള്‍ ഡോക്യുമെണ്റ്റിണ്റ്റെ വിശദാംശങ്ങള്‍ എന്നിവ ഒരു നല്ല അഭിഭാഷകനുമായി ചര്‍ച്ചചെയ്യുന്നത്‌ നന്നായിരിക്കും.

പല ബില്‍ഡേഴ്സും തങ്ങളുടെ ഫ്ളാറ്റുകളില്‍ സ്വിമ്മിങ്ങ്‌ പൂള്‍, പ്ളേ ഏരിയ,ജിം, തുടങ്ങി ഒത്തിരി സൌകര്യങ്ങള്‍ തമസക്കാര്‍ക്കയി ഒരുക്കാറുണ്ട്‌.ഇതിണ്റ്റെയടക്കം ഫ്ളാറ്റിണ്റ്റെ മെയ്ണ്റ്റനസ്‌ ചിലവുകള്‍ ഏകദേശം എത്രയാണ്‌ ഈടാക്കുക അതു മാസത്തിലാണോ വര്‍ഷത്തിലാണോ എന്നുകൂടെ മുങ്കൂട്ടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.

കെട്ടിട നിര്‍മ്മാതാക്കളുമായും, ലോണുകള്‍ക്കായി ബാങ്കുകളുമായും ഉണ്ടക്കുന്ന ഉടമ്പടികള്‍ വേണ്ടത്ര സമയമെടുത്ത്‌ സാവകാശം വായിച്ചുമനസ്സിലാക്കുക.എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പുതന്നെ അത്‌ ദൂരീകരിക്കുക. ഉദാഹരണമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിണ്റ്റെ ആധാരം പണയത്തിലാണൊ, കെട്ടിടത്തിനു തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ നിന്നും മറ്റു അതോരിറ്റികളില്‍ നിന്നും നിര്‍മ്മാണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര ഏരിയ എത്രനിലകള്‍ എന്നെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു എന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. നിര്‍മ്മാതാക്കള്‍ കെട്ടിടത്തിണ്റ്റെ വിശദാംശങ്ങള്‍ തരാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ നല്‍കുന്ന രേഖകളില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം പ്രസ്തുത പ്രൊജക്ട്‌ വരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ വിവരാവകാശ നിയമം അനുസരിച്ച്‌ പത്തുരൂപയടച്ച്‌ അപേക്ഷ സമര്‍പ്പിച്ചാല്‍ അവിടെ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. അപ്രൂവ്ഡ്‌ പ്ളാനിണ്റ്റേയും മറ്റും പകര്‍പ്പ്‌ ലഭിക്കുവാന്‍ നിശ്ചിത ഫീസ്‌ അടച്ചാല്‍ മതി.

കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍ എന്നിവയെക്കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രസ്തുത നിയമം ലംഘിച്ചുകൊണ്ട്‌ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗവണെന്‍മെണ്റ്റിനു തടയാവുന്നതും പൊളിച്ചുനീക്കാവുന്നതുമാണ്‌.അതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന പ്രൊജക്ട്‌ ഈ നിയമം അനുസരിച്ചാണ്‌ നിര്‍മ്മിക്കുന്നത്‌/നിര്‍മ്മിച്ചിരിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുക.കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വാങ്ങുന്ന ആളുമായി ബില്‍ഡര്‍ ഉണ്ടക്കുന്ന കരാറിലോ ഏതെങ്കിലും വിധത്തിലുള്ള ലംഘനം ഉണ്ടായാല്‍ തീര്‍ച്ചയയും കോടതിയെ സമീപിക്കാവുന്നതാണ്‌.

ബങ്കുകളില്‍ നിന്നും മറ്റും ലോണെടുക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ബാങ്കുകളുടെ ടേംസ്‌ ആണ്റ്റ്‌ കണ്ടീഷന്‍സ്‌ അടങ്ങുന്ന രേഖകള്‍ പലതും അനവധി പേജുകള്‍ ഉള്ളതായിരിക്കും. പ്രവാസികളെ സംബന്ധിച്ചേടത്തോളം സമയക്കുറവുമൂലവും ലോണ്‍ എളുപ്പത്തില്‍ ലഭിക്കുവാനുള്ള തിരക്കുകൊണ്ടും പലപ്പോഴും രേഖകള്‍ മുഴുവന്‍ വായിച്ചുനോക്കാതെ ഡോക്യുമെണ്റ്റുകളില്‍ സൈന്‍ ചെയ്യാന്‍ സാധ്യതയുണ്ട്‌.ഇതു പലപ്പോഴും പിന്നീട്‌ അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ക്ക്‌ ഇടയാക്കിയേക്കാം. ലോണ്‍ എടുക്കും മുമ്പുതന്നെ അവരുടെ പലിശയെ സംബന്ധിച്ചും ഈടാക്കുന്ന ചാര്‍ജ്ജുകള്‍/സര്‍വ്വീസ്‌ ചാര്‍ജ്ജുകള്‍ എന്തെങ്കിലും “ഹിഡന്‍ ചാര്‍ജ്ജുകള്‍” ഉണ്ടെങ്കില്‍ അത്‌ എന്നിവ എത്രയാണെന്ന്‌ കൃത്യമായി മനസ്സിലാക്കുക.തിരിച്ചടവിനെ സംബന്ധിച്ചും അടവു മുടങ്ങുകയോ ലോണ്‍ എടുക്കുന്ന വ്യക്തി ജോലിചെയ്യാന്‍ സാധ്യമാകാത്ത വിധം രോഗബാധിതനാകുകയോ മരിക്കുകയോ ചെയതാല്‍ ഇന്‍ഷൂറന്‍സോ മറ്റു വല്ല പദ്ധതികളോ ഉണ്ടോ ലോണ്‍ നിലവില്‍ ഉള്ളപ്പോള്‍ പ്രസ്തുത കെട്ടിടം വില്‍ക്കുന്നതിനുള്ള കണ്ടീഷന്‍സ്‌ എന്തൊക്കെ എന്നിവയെകുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്‌.

തീച്ചയായും റിയല്‍ എസ്റ്റേറ്റ്‌ സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാന്‍ ഒത്തിരി സാധ്യതകള്‍ ഉള്ള ഒരു ബിസിനസ്സ്‌ ആണ്‌. ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക്‌ ധാരാളം ലോണുകളും നല്‍കുന്നുണ്ട്‌. നമ്മുടെ വരുമാനത്തേയും തിരിച്ചടക്കാനുള്ള ശേഷിയേയും കൂടെ കണക്കിലെടുത്ത്‌ മാത്രം നിഷേപങ്ങള്‍ നടത്തുക. ഇല്ലെങ്കില്‍ ലോണടക്കുവാനുള്ള തത്രപ്പടില്‍ നമ്മുടെ ജീവിതത്തിലെ സ്വസ്തതയും സമാധാനവും നഷ്ടമാകും.

NB. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്‌ മോശമാണെന്നോ അല്ലെങ്കില്‍ ഏതെങ്കിലും ബില്‍ഡേഴ്സ്‌ മോശമാണെന്നോ സമര്‍ഥിക്കുവനോ അല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശ്യം.

S.kumar
http://www.paarppidam.blogspot.com/

- ജെ.എസ്.

അഭിപ്രായം എഴുതുക »

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ – ഒരവലോകനം -നിത്യന്‍

May 29th, 2008

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.

നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതു കൊണ്ട്‌ നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചു ചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ്‌ വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്‌.

‘നാനൃഷി കവി’ എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ ‍കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.

ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.

ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്‌.

ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍ പായസത്തിന്‌ സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.

ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.

നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.

മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത്‌ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.

കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.

പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.

ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.

കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്‌. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതു കൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.

യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.

ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.

പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.

എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ ‘സത്യം’ കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.

ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട്‌ തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്‌.

ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട്‌ ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. ‘ത’ യും ‘ധ’യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട്‌ പലയിടത്തും.

വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.

ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക് റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. ‘അവകാശിക’ളെ കണ്ട്‌ ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.

– നിത്യന്‍

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

Page 11 of 14« First...910111213...Last »

« Previous Page« Previous « യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ പതിപ്പ്‌
Next »Next Page » റിയല്‍ എസ്റ്റേറ്റും പ്രവാസികളും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine