ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതം

November 27th, 2010

health-plus-medical-camp-0-epathram

ദുബായ്‌ : പ്രമേഹ രോഗ ബോധവല്‍ക്കരണ ത്തിനായി ഇമ്പീരിയല്‍ കോളജ്‌ ലണ്ടന്‍ ഡയബിറ്റിസ് സെന്റര്‍ (Imperial College London Diabetes Centre – ICLDC) അബുദാബിയിലെ യാസ് മറീന എഫ്-1 സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച നാലാമത്  “വോക്ക് യു.എ.ഇ. 2010” (Walk UAE 2010) നടന്ന അതേ ദിവസം തന്നെ പ്രവാസികളില്‍ ഭൂരിഭാഗമായ മലയാളികളിലേക്കും ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണം എത്തിക്കുക എന്ന ഉദ്ദേശത്തില്‍ ദുബായില്‍ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ്‌ നടത്തി.

പാലക്കാട്‌ അസോസിയേഷന്‍ യു. എ. ഇ. നടത്തിയ പാലക്കാട്‌ ഷട്ടില്‍ ടൂര്‍ണമെന്റ് 2010 നോടനുബന്ധിച്ചാണ് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്‌ സൌജന്യ വൈദ്യ – ദന്ത പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്. ആയിരത്തി ഇരുന്നൂറോളം അംഗങ്ങളുള്ള പാലക്കാട്‌ അസോസിയേഷന്‍ സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കുടുംബങ്ങളാണ് വൈദ്യ പരിശോധനയില്‍ പങ്കെടുത്തത്.

ദുബായ്‌ കരാമയില്‍ ബര്‍ജുമാന്‍ സെന്ററിനു എതിര്‍ വശത്തുള്ള അവന്യു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും ആധുനിക സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സംഘടനാ അംഗങ്ങളുടെ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകള്‍ക്ക് പുറമേ സമ്പൂര്‍ണ്ണമായ ആരോഗ്യ പരിശോധനകളും നടത്തി. കൂടുതല്‍ പരിചരണം വേണ്ടവര്‍ക്ക് അതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയത്‌ പരിശോധനകള്‍ക്ക്‌ വിധേയരായവര്‍ക്ക്‌ ഏറെ ഉപകാരപ്രദമായതായി പങ്കെടുത്തവര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ആരോഗ്യ രംഗത്ത്‌ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കോഴിക്കോട്‌ സ്വദേശിയായ സുമ രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുബായ്‌ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്ക്‌ ആരോഗ്യ പരിചരണ രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത്.

suma-ravindran-epathram

ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍

യു.എ.ഇ. യിലെ അഞ്ചില്‍ ഒരാള്‍ക്ക്‌ പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത്‌ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്ക്. പ്രമേഹ നിരക്കിന്റെ കാര്യത്തില്‍ ഇത് ലോകത്തിലെ രണ്ടാം സ്ഥാനമാണ് യു.എ.ഇ.ക്ക് നല്‍കുന്നത്. ഒന്നാം സ്ഥാനം ന്യൂസീലാന്‍ഡിന് അടുത്തുള്ള വളരെ കുറച്ചു മാത്രം ജനവാസമുള്ള നൌറു ദ്വീപിനാണ്. ആ നിലക്ക് പ്രമേഹ ബോധവല്‍ക്കരണം ഏറ്റവും അധികം ആവശ്യമുള്ള രാജ്യമാണ് യു.എ.ഇ. യു.എ.ഇ. യുടെ വാര്‍ഷിക ആരോഗ്യ ബഡ്ജറ്റിന്റെ 40 ശതമാനം ചിലവാകുന്നത് പ്രമേഹ രോഗ ചികിത്സയ്ക്കാണ്. സ്വദേശികളില്‍ 75 ശതമാനവും പ്രവാസികളില്‍ 31 ശതമാനവും പേര്‍ മരണമടയുന്നത് പ്രമേഹം മൂലമാണ്.

പത്ത് വയസ് പ്രായമുള്ള കുട്ടികളില്‍ പോലും ഇവിടെ പ്രമേഹം കാണപ്പെടുന്നു. അമിത വണ്ണം, തെറ്റായ ഭക്ഷണ രീതി, മതിയായ വ്യായാമത്തിന്റെ അഭാവം, മാനസിക പിരിമുറുക്കം എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. വീട്ടില്‍ നിന്നും സ്ക്കൂള്‍ ബസ്‌ വരെയും, സ്ക്കൂള്‍ ബസില്‍ നിന്നും ഇറങ്ങി സ്ക്കൂള്‍ വരെയും നടക്കുന്ന ഏതാനും ചുവടുകള്‍ മാത്രമാണ് ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ഒരു ദിവസത്തെ ശാരീരിക അദ്ധ്വാനം. ഇതിനു പുറമേ തിരക്കേറിയ ജീവിതം  നയിക്കുന്ന അച്ഛനമ്മമാരുടെ സൌകര്യാര്‍ത്ഥം കുട്ടികള്‍ക്ക്‌ നല്‍കുന്ന ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണം കൂടിയാകുമ്പോള്‍ പ്രമേഹം ഉറപ്പാവുന്നു. ഇരുപത് വയസിനു താഴെയുള്ള 680,000 ത്തോളം കുട്ടികള്‍ക്കാണ് യു.എ.ഇ. യില്‍ പ്രമേഹം കണ്ടെത്തിയിട്ടുള്ളത്‌. ഇനിയും രോഗം കണ്ടെത്തപ്പെടാത്തവര്‍ എത്രയോ ഏറെ ഉണ്ടാവും.

ഈ സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയില്‍ ആരോഗ്യ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് എന്നതാണ് ഇത്തരമൊരു ക്യാമ്പ്‌ സംഘടിപ്പിക്കുവാന്‍ പ്രചോദനമായത് എന്ന് ക്യാമ്പിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്പ്‌ ഡയറക്ടര്‍ സുമ രവീന്ദ്രന്‍ അറിയിച്ചു. ഇന്നലെ തങ്ങള്‍ നടത്തിയ സൌജന്യ ആരോഗ്യ പരിശോധനാ ക്യാമ്പില്‍ നിരവധി പേര്‍ക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്താന്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. ശരിയായ ജീവിത രീതിയും ചികിത്സയും കൊണ്ട് പ്രമേഹത്തെ നിയന്ത്രിച്ച് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം ആസ്വദിക്കാനാവും. ഈ ബോധവല്‍ക്കരണമാണ് തങ്ങളുടെ ലക്ഷ്യം.

health-plus-medical-camp-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

മിതമായ നിരക്കില്‍ ഏറ്റവും മികച്ച പരിചരണമാണ് ഹെല്‍ത്ത്‌ പ്ലസ്‌ ഗ്രൂപ്‌ നല്‍കുന്നത്. ഏറ്റവും ആധുനികമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കരാമയിലെ ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ബേസിക്‌ ഹെല്‍ത്ത്‌ പാക്കേജിന് പുറമെ, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പ്രായമായവര്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ ഹെല്‍ത്ത്‌ പാക്കേജുകളും ലഭ്യമാണ്.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അള്‍സര്‍, ഗാസ്ട്രൈടിസ്, കിഡ്നി, മൂത്രാശയ രോഗങ്ങള്‍, ചര്‍മ്മ രോഗങ്ങള്‍, പ്രമേഹം, അലര്‍ജി എന്നിങ്ങനെ വിവിധ രോഗങ്ങള്‍ക്കുള്ള വിദഗ്ദ്ധ ചികില്‍സ ലഭ്യമാണ്. ഏറ്റവും മികച്ച ദന്ത ചികിത്സകരുടെ സേവനം ലഭ്യമാക്കുന്ന സുസജ്ജമായ ദന്ത ചികില്‍സാ വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.

പ്രായമായരുടെ പരിചരണത്തിനായി അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍ നിങ്ങളുടെ വീട് സന്ദര്‍ശിക്കുകയും വേണ്ട ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്ന “ഡോക്ടര്‍ ഓണ്‍ കോള്‍” സൌകര്യവും ഹെല്‍ത്ത്‌ പ്ലസിന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍ത്ത്‌ പ്ലസ്‌ ക്ലിനിക്കില്‍ ഈ നമ്പരുകളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 04 396 0034, 050 504 8788

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ ഫത്വ

November 2nd, 2010

fatwa-against-women-epathram

റിയാദ്‌ : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ്‌ കൌണ്ടറുകളില്‍ ജോലി ചെയ്യരുത്‌ എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെണ്ണെഴുത്തുകാര്‍ പടയണി ചേരണം : കുരീപ്പുഴ ശ്രീകുമാര്‍

October 18th, 2010

sabeena-m-sali-epathram
റിയാദ്‌: മലയാള കവിതയില്‍ പുരുഷാധിപത്യം ശക്തമാണെന്നും അതിനെതിരെ സ്ത്രീ മുന്നേറ്റത്തിന്‌ സ്ത്രീ കവികളുടെ പടയണി ഉണ്ടാവണമെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

kureepuzha-audience

മറ്റെല്ലാ മേഖലയിലുമെന്ന പോലെ തന്നെ വല്ലാത്തൊരു പുരുഷ മേധാവിത്വമാണ്‌ കവിതയിലും. എന്നാല്‍ സ്ത്രീ സ്വരം ശക്തമായി കേട്ടു തുടങ്ങിയ കാലമാണിത്‌. തമിഴിലെ അവ്വയാര്‍ എന്ന കവിയത്രിയെ പോലൊരു സ്ത്രീ ശബ്ദം നേരത്തെ അത്ര ശക്തമായി, പുരുഷനൊപ്പം നില്‍ക്കും വിധം മലയാളത്തിലുണ്ടായില്ല. ബാലാമണിയമ്മ, സുഗത കുമാരി, വിജയ ലക്ഷ്മി, ലളിതാ ലെനിന്‍, മ്യൂസ്‌ മേരി, റോസ്‌ മേരി എന്നിവരില്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥിനിയായ അഭിരാമിയിലൂടെ ഒരു ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ തുടര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്‌. എങ്കിലും പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ സംവരണത്തിന്റെ ഈ കാലത്തും കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌. സാഹിത്യത്തിലും സ്ത്രീക്ക്‌ ഇടം വേണം. അതു കൊണ്ടു തന്നെ പെണ്ണെഴുത്തു വേണം. ദളിത്‌ സാഹിത്യം എന്ന പോലെ പെണ്ണഴുത്തു പ്രത്യേക വിഭാഗമായി തന്നെ ശക്തിപ്പെടണം. താന്‍ ദളിതയായ പുരുഷ മേല്‍ക്കോയ്മക്കെതിരെ കവിതയില്‍ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവണം. അതിന്‌ പടയണി ചേരണം. മലയാളത്തിലെ ആദ്യത്തെ താരാട്ടു പാട്ടുണ്ടാക്കിയത്‌ നാമൊക്കെ പഠിച്ചു വെച്ചിരിക്കുന്നതു പോലെ ഇരയിമ്മന്‍ തമ്പിയല്ല. ഏതെങ്കിലും ഒരു കര്‍ഷക തൊഴിലാളി അമ്മയായിരിക്കും അത്‌. അവരുടെ കുട്ടിയെ ഉറക്കാന്‍ പാടിയുണ്ടാക്കി യതായിരിക്കുമത്‌. ‘വാവോ…വാവോ…’ എന്ന്‌ തുടങ്ങുന്ന അത്തരമൊരു താരാട്ട്‌ പാട്ടു കേട്ട ഓര്‍മ്മയുണ്ട്‌.

അധിനിവേശ ശക്തികള്‍ക്കെ തിരെയുള്ള ഏറ്റവും വലിയ വാക്കായുധമാണ്‌ ‘ബാഗ്ദാദ്‌’ എന്ന്‌ സബീനയുടെ കവിതാ സമാഹാരത്തിന്റെ പേര്‌ സൂചിപ്പിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ബാഗ്ദാദ്‌ എന്ന വാക്ക്‌ ഇന്ന്‌ അധിനിവേശ ത്തിനെതിരെയുള്ള രോഷമാണ്‌. മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ നാം കേട്ട്‌ പഠിച്ച ആ വാക്ക്‌ ഇന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും തീ പാറുന്ന ആയുധമാണ്‌ – കവി പറഞ്ഞു.

ന്യൂ ഏജ്‌ ഇന്ത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബഥയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‌ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എ. പി. അഹമ്മദ്‌, ജോസഫ്‌ അതിരുങ്കല്‍, റഫീഖ്‌ പന്നിയങ്കര, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ്‌ ഷോര്‍ണൂര്‍, മൊയ്തീന്‍ കോയ, സിദ്ധാര്‍ഥനാശാന്‍, അബൂബക്കര്‍ പൊന്നാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതയിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച ഒ. എന്‍. വി. കുറുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം സമീര്‍ അവതരിപ്പിച്ചു. ചിലിയിലെ ഖനി ദുരന്തം സംബന്ധിച്ച പ്രമേയം ഷാനവാസ്‌ അവതരിപ്പിച്ചു. ഒ. എന്‍. വി. യെ അഭിനന്ദിച്ചു കൊണ്ട്‌ എഴുതിയ സ്വന്തം കവിത ഷൈജു ചെമ്പൂര്‌ ആലപിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ’ എന്ന കവിത ബിലാല്‍ എം. സാലിയും, സബീനയുടെ ‘ബാഗ്ദാദിലെ പനീനീര്‍പ്പൂക്കള്‍’ ഫാത്തിമ സക്കീറും അവതരിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെ സുബാഷ്‌, ഷാജിബ സക്കീര്‍, കൃപ കൃഷ്ണകുമാര്‍ എന്നിവര്‍ പൂച്ചെണ്ട്‌ നല്‍കിയും ഷാള്‍ അണിയിച്ചും വേദിയിലേക്ക്‌ സ്വീകരിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാചക മത്സരം നടത്തി

October 9th, 2010

cooking-competition-epathram
അബുദാബി : അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പാചക മത്സരം നടത്തി. ശ്രിമതി ഡോളി വര്‍ഗീസ് ഒന്നാം സ്ഥാനവും, കുമാരി ക്രിസ്റ്റീ ജോണ്‍ രണ്ടാം സ്ഥാനവും, ശ്രിമതി സുജ ജോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
cooking-competition-epathram
ഇടവക വികാരി ഫാ. ജോണ്‍സന്‍ ഡാനിയേല്‍ പാചക മത്സരം ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി ശ്രിമതി ആനി മാത്യു വിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി ആണ് ഇത്തരത്തില്‍ ഒരു മല്സരം ഇദം പ്രഥമമായി സംഘടിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കെ.എം.സി.സി. തൃശൂര്‍ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍
നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine