ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.
തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.
ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം, പ്രതിഷേധം, സ്ത്രീ വിമോചനം