- എസ്. കുമാര്‍
വായിക്കുക: വിവാദം
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഔദ്യോഗിക ടെലിവിഷന്‍ ചാനലും ദിനപത്രവും തുടങ്ങുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ സ്വകാര്യ മാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് എങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മമത പറഞ്ഞു. ”സര്‍ക്കാരിന്റെ വീഴ്ചകള്‍ വലുതാക്കി കാണിക്കുവാന്‍ മിക്ക മാധ്യമങ്ങള്‍ക്കും താല്പര്യം കൂടുതലാണ്. അതിനാല്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു സ്വന്തമായ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുന്നു” -കൊല്‍ക്കത്തയില്‍ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത തുറന്നു പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വരുന്ന ടിവി ചാനലുകള്‍ കാണരുതെന്നു മമത അടുത്തിടെ ഉപദേശിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചില ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്നും നിര്‍ദേശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ജാദവ്പുര്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അയല്‍വാസിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് അലിപുരിലെ കോടതി ജാമ്യത്തില്‍ വിട്ടു.
ദിനേഷ് ത്രിവേദിയെ കേന്ദ്ര റെയില്‍വേ മന്ത്രിപദത്തില്‍ നിന്ന് പുറത്താക്കി മുകുള്‍ റോയിയെ തല്‍സ്ഥാനത്തു നിയോഗിച്ച മമതയുടെ നടപടിയാണു കാര്‍ട്ടൂണിന് ആധാരം.
ഇവര്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യം, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകള്‍ക്കു നേരേ അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ഇ മെയിലായി കാര്‍ട്ടൂണ്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.
പ്രൊഫസറെ അറസ്റ്റ് ചെയ്തതിനെ പ്രതിപക്ഷമായ സി. പി. എം. നിശിതമായി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ ത്തിന്മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആരോപിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, വിവാദം, സ്ത്രീ
മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.
- ജെ.എസ്.
വായിക്കുക: തട്ടിപ്പ്, മതം, വിവാദം, ശാസ്ത്രം
ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
- ജെ.എസ്.