പുലികള്‍ പ്രതിരോധം നിര്‍ത്തി

May 18th, 2009

ltte-surrendersശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍‌വരാസ പത്മനാതന്‍‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ തമിള്‍നെറ്റില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പത്മനാതന്‍ അറിയിച്ചു.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം

May 16th, 2009

dr-binayak-senമനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.

ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്.

release-dr-binayak-sen

ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്.

release-dr-binayak-sen

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി.

സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു.



- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാന്‍ സൂ ചി യെ തടവറയില്‍ അടച്ചു

May 15th, 2009

Aung-San-Suu-Kyiമ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.
 

John-Yettaw
സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ

 
ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
 
മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.
 
1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു.
 
വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു.
 
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം.
 

insein-prison
സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ

 
കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തമിഴ് പ്രശ്നത്തില്‍ ഇടപെടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്

May 5th, 2009

sri-sri-ravishankar-art-of-livingതമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍

April 3rd, 2009

താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
 
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍‌കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം.
 

 
ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം.
 
ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു.
 
ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
 
ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
 
താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു.
 


(സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍)

ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

63 of 681020626364»|

« Previous Page« Previous « പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം
Next »Next Page » രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകാന്‍ വെബ് സൈറ്റ് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine