നാളെ പൂരങ്ങളുടെ പൂരം

April 28th, 2015

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം നാളെ. പുലര്‍ച്ചെ വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ ഗോപുര നട കടന്നു വടക്കും നാഥനെ വണങ്ങുന്നതോടെ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകും. പിന്നെ ഘടക പൂരങ്ങള്‍ ഒന്നൊന്നായി വടക്കും നാഥനെ വണങ്ങുവാന്‍ എത്തും. രാവിലെ പതിനൊന്നു മണിയോടെ മഠത്തില്‍ നിന്നും വരവ് ആരംഭിക്കും. മഠത്തില്‍ വരവിന് തിവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. ഈ സമയം കിഴക്കേ ഗോപുര നട കടന്ന് പാറമേക്കാവ് ശ്രീപത്മനാഭന്റെ ശിരസിലേറി പാറമേക്കാവ് ഭഗവതി എഴുന്നള്ളും. തുടര്‍ന്ന് ക്ഷെത്ര മതിക്കെട്ടിനകത്തെ ഇലഞ്ഞിച്ചോട്ടില്‍ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം നടക്കും. മേളം അവസാനിക്കുമ്പോള്‍ വൈകീട്ട് തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും. പതിനഞ്ച് വീതം ആനകള്‍ മുഖാമുഖം നിലയുറപ്പിച്ച് പുരുഷാരത്തെ സ്‍ാക്ഷിയാക്കി വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുടമാറ്റം. വൈകുന്നേരം വടക്കും നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട്. തുടര്‍ന്ന് രാത്രിപൂരം. ഉച്ചയോടെ ഇരു വിഭാഗവും പടിഞ്ഞാറെ നടയില്‍ ശ്രീമൂല സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിനു സമാപനമാകും.

പൂരത്തിനു മുന്നോടിയായി നെയ്തലക്കാവിലമ്മ എഴുന്നള്ളി ഇന്ന് തെക്കേ ഗോപുരനട തുറന്നിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയത്. പൂരപ്രേമികള്‍ക്കൊപ്പം രാമചന്ദ്രന്റെ ആരാധകരും ചേര്‍ന്നപ്പോള്‍ ചടങ്ങിന് ഒരു ചെറുപൂരത്തിന്റെ പകിട്ട് കൈവന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയക്കുവെടിവെച്ച ഡോക്ടറെ ആന കുത്തിക്കൊന്നു

January 12th, 2015

തിരുവല്ല: ഇടഞ്ഞ ആനയെ തളക്കുവാന്‍ ശ്രമിക്കുന്നതിനിടെ മയക്കുവെടി വിദഗ്ദനായ ഡോക്ടര്‍ സി.ഗോപകുമാര്‍ (47) ആനയുടെ കുത്തും ചവിട്ടുമേറ്റ് മരിച്ചു. പത്തനംതിട്ടയിലെ പെരുമ്പട്ടിയില്‍ ഞായറാഴ്ച രാവിലെ ആണ് സംഭവം. കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഡോ.ഗോപകുമാറിനെ കുത്തിയത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ചെമ്മരപ്പള്ളില്‍ രഘുനാഥന്റെ ഉടമസ്ഥതയില്‍ ഉള്ള ആനയാണ് കോട്ടാങ്ങല്‍ ഗംഗാപ്രസാദ്. ഡോക്ടര്‍ സി.ഗോപകുമാര്‍ ആണ് ഈ ആനയെ ചികിത്സിച്ചിരുന്നത്. ആനയിടഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും അദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.

രാവിലെ വായ്പൂര്‍ മഹാദേവന്‍ ക്ഷേത്രത്തിനു സമീപം ആറാട്ടുകടവില്‍ കുളിപ്പിക്കുന്നതിനിടയിലാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ചെട്ടിമുക്ക്, കുളത്തൂര്‍മൂഴി വഴി ഓടി വായ്പൂര്‍ ചന്തക്ക് സമീപം എത്തി. ഈ സമയം അവിടെ എത്തിയ ഡോക്ടര്‍ ആനയെ മയക്കുവെടിവച്ചു. എന്നാല്‍ ആന മയങ്ങിയില്ല. തുടര്‍ന്ന് തോട്ടത്തിലേക്ക് കയറിയ ആന ഒരു പശുവിനെ കുത്തിപരിക്കേല്പിച്ചു. ഈ സമയം ഡോക്ടര്‍ ആനയെ പിന്തുടര്‍ന്ന് വെടിവെക്കുവാന്‍ ശ്രമിക്കുകയായിരുന്നു. പാലത്താനം ബിമല്‍ മോഹന്റെ പുരയിടത്തിനു സമീപം വച്ച് ഡോകടര്‍ വീണ്ടും ആനയെ മയക്കുവെടിവാകു. വെടികൊണ്ട ആന പെട്ടെന്ന് പിന്തിരിഞ്ഞ് ഡോക്ടറെ ആക്രമിക്കുവാന്‍ ഒരുങ്ങി. ചുറ്റും തടിച്ചു കൂടിയ ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധതെറ്റി ഡോക്ടര്‍ താഴെ വീഴുകയായിരുന്നു. തുടര്‍ന്ന് പാഞ്ഞടുത്ത ആന ഡോക്ടറെ ആക്രമിച്ചു. ആനയുടെ ചവിട്ടും കുത്തുമേറ്റ് കിടന്ന ഡോക്ടറുടെ അടുത്തു നിന്നും ആന മാറാതെ നിന്നു. പാപ്പന്മാരും എലിഫെന്റ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് ആനയെ സംഭവ സ്ഥലത്തുനിന്നും മാറ്റി. തുടര്‍ന്ന് വടം ഉപയോഗിച്ച് ആനയെ തളച്ചു.

കരുനാഗപ്പള്ളി കുലങ്ങര കാക്കനവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെ മകനാണ് ഡോക്ടര്‍ ഗോപകുമാര്‍.മല്ലപ്പള്ളി ഗവ.വെറ്റിനറി ആശുപത്രിയിലെ സര്‍ജനും ജില്ലയിലെ എലിഫന്റ് സ്‌ക്വാഡ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു ഡോക്ടര്‍ സി.ഗോപകുമാര്‍. ആനചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രശസ്തനാണ് അദ്ദേഹം. ഡോ.ബിന്ദു ലക്ഷ്മി (തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ്). മകള്‍ ഗോപിക (പ്ലസ്റ്റു വിദ്യാര്‍ഥിനി).

മയക്കുവെടിയേറ്റ ഉടനെ ആനകള്‍ പ്രകോപിതരാകുകയും ആക്രമണകാരിയാകുകയും ചെയ്യുന്ന പതിവുണ്ട്. 2006-ല്‍ ഇത്തരത്തില്‍ മയക്കുവെടിയേറ്റ ആനയെ പിന്തുടരുന്നതിനിടയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഡോക്ടര്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിരുന്നു. ആനയിടയുമ്പോള്‍ തടിച്ചു കൂടുന്ന ജനങ്ങള്‍ പലപ്പോഴും ആനയെ തളക്കുന്നതിനു പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. പെരുമ്പട്ടിയിലും തടിച്ചുകൂടിയ ജനം ആനയെ കൂടുതല്‍ പ്രകോപിതനാക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സുന്ദറിന്റെ അനുഭവം മലയാളി ആന യുടമകള്‍ക്കൊരു മുന്നറിയിപ്പ്

June 7th, 2014

sunder-elephant-PETA-epathram

തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.

ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.

ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പൂരമഴയില്‍ കുതിര്‍ന്ന് വടക്കും നാഥന്‍

May 9th, 2014

thrissur-pooram-epathram

തൃശ്ശൂർ: മേട സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന പതിവിനു വിപരീതമായി കാര്‍മേഘങ്ങള്‍ കുട ചൂടിയ ആകാശമാണ് ഇത്തവണ വടക്കും നാഥനു മുകളില്‍. ഏതാനും ദിവസങ്ങളായി തുടരുന്ന മഴ പൂരത്തിന്റെ പ്രൌഢിയെ കെടുത്തുമോ എന്ന ആശങ്ക ഓരോ പൂര പ്രേമിക്കുമുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടു കൊണ്ട് മഴയും പൂരത്തിനായി സൌകര്യമൊരുക്കി. മഴ മാറിയതോടെ ഘടക ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള ദേവീ ദേവന്മാര്‍ പതിവു പ്രൌഢിയോടെ വടക്കും നാഥനിലേക്ക് എഴുന്നള്ളിയെത്തി. ആനയും മേളവും ആളും ആരവുമായി ഒരു പൂര മഴയായി മാറി അത് വടക്കും നാഥന്റെ സന്നിദ്ധിയില്‍ തിമര്‍ത്തു പെയ്തു കൊണ്ടിരിക്കുന്നു.

വെയിലും മഴയും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് എത്തി വടക്കും നാഥനെ വണങ്ങി. തുടര്‍ന്ന് മറ്റു ഘടക പൂരങ്ങളും തങ്ങളുടെ ഊഴമനുസരിച്ച് ആഘോഷപൂര്‍വ്വം വന്നു ശ്രീമൂല സ്ഥാനത്തെത്തി വണങ്ങി. ഇതിനിടയില്‍ പാറമേക്കാവിനു മുമ്പില്‍ ദേവിയുടെ പൂരപ്പുറപ്പാട്. രാവിലെ മഠത്തിലെത്തിയ തിരുവമ്പാടി വിഭാഗം. ഇനി മഠത്തില്‍ വരവ്. മഠത്തില്‍ വരവിനു തൃശ്ശൂരിന്റെ തിലകക്കുറി തിരുവമ്പാടി ശിവസുന്ദര്‍ എഴുന്നള്ളും. തൃശ്ശൂര്‍ പൂരത്തിനു ശിവസുന്ദറിനെ കൊമ്പ് പിടിച്ചാനയിക്കുക അവനെ നടയ്ക്കിരുത്തിയ പ്രമുഖ വ്യവസായി ടി. എ. സുന്ദര്‍ മേനോന്‍ ആണ്. അന്നമന്നട പരമേശ്വര മാരാരാണ് മഠത്തില്‍ വരവിനു പ്രാമാണ്യം വഹിക്കുക.

സ്വരാജ് റൌണ്ട് മുറിച്ച് കടന്ന് മൈതാനത്തിലൂടെ കിഴക്കേ ഗോപുരം കടന്നെത്തുന്ന പാറമേക്കാവ് വിഭാഗം ഗജവീരന്‍ പാറമേക്കാവ് ശ്രീപത്മനാഭന്റെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടിലെത്തും. തുടര്‍ന്ന് പ്രസിദ്ധമായ ഇലഞ്ഞിത്തറം മേളം. കാലങ്ങള്‍ കടന്ന് ആവേശത്തിന്റെ കൊടുമുടിയേറ്റി ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുമ്പോള്‍ തെക്കോട്ടിറക്കമായി. തെക്കേ ഗോപുരം കടന്ന് മഹാരാജാവിന്റെ പ്രതിമയെ ചുറ്റി പാറമേക്കാവു വിഭാഗവും തിരുവമ്പാടി വിഭാഗവും മുഖാമുഖം നില്‍ക്കും. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കൌതുകത്തിന്റെ കുടകള്‍ വിരിയും. രാത്രി പൂരം കഴിയുമ്പോള്‍ ആകാശത്ത് അഗ്നിയും വര്‍ണ്ണവും വാരി വിതറി കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം. പാറമേക്കാവും തിരുവമ്പാടിയും പരസ്പരം മത്സരിച്ച് പൊട്ടിക്കുമ്പോള്‍ അത് മറ്റൊരു ആകാശപ്പൂരമായി മാറും. പിറ്റേന്ന് രാവിലെ ഉള്ള പൂരത്തിനു ശേഷം ഉച്ചയോടെ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയും. പൂരമഴയില്‍ കുളിച്ച ആസ്വാദകര്‍ക്ക് പിന്നെ അടുത്ത വര്‍ഷത്തെ പൂരത്തിനായുള്ള കാത്തിരിപ്പ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി

May 9th, 2014

Thechikottukavu_Ramachandran_ePathram

തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.

ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.

ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുല്ലപ്പെരിയാർ: ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയുടെ അനുമതി
Next »Next Page » പൂരമഴയില്‍ കുതിര്‍ന്ന് വടക്കും നാഥന്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine