ജല യുദ്ധങ്ങള്‍ വരുന്ന വഴി!

September 1st, 2008

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

യൂഫ്രട്ടീസ് നദി

ജീവന്റെ നിലനില്‍പ്പു തന്നെ ജലം ഉള്ളതിനാലാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവ ല്‍ക്കരണത്തിന് സായുധ രൂപം ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു.

ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് ‍. ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ കാണുന്നത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി?

വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങ ള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടി ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാ ക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ?

“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ –
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”

കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രകൃതിയിലേക്ക് മടങ്ങുക എന്നു പറഞ്ഞ ഫുക്കുവോക്ക ലോകത്തു നിന്നും മടങ്ങി

August 21st, 2008

Fukuoka പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു ജീവിക്കാന്‍ പാടില്ലെന്ന് ശക്തമായി വാദിക്കുകയും തന്റെ ജീവിതം തന്നെ ഒരു മാതൃക യാക്കുകയും പ്രകൃതിയിലേക്ക് മടങ്ങുവാന്‍ ആവശ്യപെടുകയും ചെയ്ത മഹാനായ ഫുക്കുവോക്ക ലോകത്തോട് വിട പറഞ്ഞി രിക്കുന്നു, ഒറ്റ വൈക്കോല്‍ വിപ്ലവമെന്ന ഗ്രന്ഥം ലോകത്തിനു തുറന്നു വെച്ച സാദ്ധ്യതകള്‍ വളരെ വലുതായിരുന്നു, ഇതില്‍ നിന്നും പ്രചോദനനം ഉള്‍കൊണ്ട് ലോകത്തിന്റെ പലയിടങ്ങളിലും പ്രകൃതിയുടെ സ്വഭാവികതയിലൂന്നിയ കൃഷി രീതി വ്യാപിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഗ്രന്ഥവും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മക്കു മുമ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.

“യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരകിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.”
– മസനോബു ഫുക്കുവോക

പ്രകൃതിയില്‍നിന്നും അകന്നു ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. താത്കാലിക ലാഭത്തിനും സുഖത്തിനും വേണ്ടി പ്രകൃതിയെ നിയന്ത്രിച്ചുവെന്നും കീഴടക്കിയെന്നും വീമ്പു പറയുമ്പോഴും മനുഷ്യ ശക്തിക്ക തീതമായി പ്രകൃതി നില നില്‍ക്കുന്നു, മനുഷ്യന്‍ സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മാറ്റി മറിക്കുന്നു.

അതു കൊണ്ട് തന്നെയാണ് ഏംഗത്സ് ഇങ്ങനെ എഴുതിയത്: “കോളനികള്‍ കീഴ്പ്പെടുത്തുന്ന അക്രമകാരിയെ പോലെ നമുക്ക് പ്രകൃതിയെ കീഴടക്കി ഭരിക്കാനാവില്ല”

മനുഷ്യന് ഇന്നും മുഴുവനായോ പകുതി പോലുമോ കണ്ടെത്താ നാവാത്ത സത്യമാണ് പ്രകൃതി. ഭൂമിയില്‍ എത്ര തരം സസ്യങ്ങളുണ്ടെന്നോ, അവക്കെത്ര ഉപജാതികളുണ്ടെന്നോ, എത്ര തരം ജന്തുക്കളു ണ്ടെന്നോ ഇന്നും നമുക്കറിയില്ല. നാമെത്ര നിസ്സാരരാണെന്ന സത്യത്തിലേക്ക് നാം ആദ്യം എത്തി ച്ചേരണം, പ്രകൃതി അതിന്റെ രീതിയില്‍ നയിക്കപ്പെട്ടു കൊള്ളും. നാം അതിന നുസരിച്ച് ജീവിക്കുന്നതാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

“ആവശ്യത്തി നുള്ളതെല്ലാം ഇവിടെയുണ്ട്, അത്യാര്‍ത്തി ക്കുള്ളതില്ല” എന്ന ഗാന്ധി വചനം ഇവിടെ പ്രസക്തമാണ്.

പരിസ്ഥിതിയും സാമൂഹ്യ വ്യവസ്ഥിതിയും തമ്മില്‍ ഒരു ജൈവ ബന്ധം നില നില്‍ക്കുന്നുണ്ട്. ഈ ജൈവ താളത്തിന നുസൃതരാണ് എല്ലാ മനുഷ്യരും, അല്ലാതെ പ്രകൃതിക്കു മീതെ ജയം നേടിയ ഒരു ജീവിയല്ല മനുഷ്യന്‍. നാം പ്രകൃതിയിലേക്ക് മടങ്ങണം എന്ന ഫുക്കുവോകയുടെ വാദത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. പ്രകൃതി വാദമെന്നാല്‍ വന നശീകരണ ത്തിനെതിരെയും മണല്‍ വാരലി നെതിരെയും മാത്രം വാദിക്കുന്ന വരാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. മനുഷ്യനേയും ഭൂമിയേയും സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അനേകം പ്രവൃത്തികളില്‍ നാം അറിഞ്ഞും അറിയാതെയും ഭാഗഭാക്കാവാറുണ്ട്. ഇതില്‍ ഹിംസയും അസമത്വവും വിഭാഗീയതയും ഉള്‍പ്പെടും. എല്ലാ തരത്തിലുള്ള ഹിംസയും പ്രകൃതി വിരുദ്ധമാണ്. ഹിംസയേയും അസമത്വങ്ങളേയും എതിര്‍ത്തു കൊണ്ട് പ്രകൃതി ക്കനുസൃതമായ ഒരു ജീവിത പാത വെട്ടി ത്തുറക്കുക എന്ന സത്യത്തെ തിരിച്ച റിയലാണ് പ്രകൃതിയിലേക്ക് മടങ്ങുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ചിന്താ ധാരയെ വളര്‍ത്തി കൊണ്ട് വന്ന് പ്രാവര്‍ത്തി കമാക്കി എന്നതാണ് ഫുക്കുവോക നമുക്ക് നല്‍കിയ സംഭാവന.

പ്രകൃതി ക്കനുസൃതമായി ജീവിക്കു വാനുതകുന്ന ഒട്ടേറെ ദര്‍ശനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്നത് ഒരു ഉട്ടോപിയന്‍ സ്വപ്നമല്ലേന്ന് ജപ്പാനിലെ അദ്ദേഹത്തിന്റെ കൃഷി ത്തോട്ടങ്ങള്‍ തെളിയിക്കുന്നു. ജപ്പാനിലെ ഷിക്കോക്കു ദ്വീപില്‍ ഫുക്കുവോക്ക പരീക്ഷിച്ച കൃഷി രീതിയുടെ അടിസ്ഥാനത്തിലാണ് ലോ‍ക പ്രശസ്തി നേടിയ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന കൃതി രചിക്കപ്പെട്ടത്, നിരവധി ഭാഷകളില്‍ ഈ കൃതിക്ക് മൊഴി മാറ്റങ്ങളുണ്ടായി. 1913 ല്‍ ജനിച്ച ഫുക്കുവോക്ക മൈക്രോ ബയോളജിസ്റ്റും മണ്ണു ഗവേഷകനുമായിരുന്ന ഇദ്ദേഹം 25- വയസ്സില്‍ ഗവേഷക ശാസ്ത്രജ്ഞന്റെ ജോലി രാജി വെച്ചാണ് പ്രകൃതി ക്കിണങ്ങിയ കൃഷി രീതി പരീക്ഷിക്കാനായി തന്റെ ഗ്രാമത്തിലെ കൃഷി യിടത്തിലേ ക്കിറങ്ങിയത്. രാസ വളങ്ങളെയും കീട നാശിനികളെയും അടിസ്ഥാന മാക്കിയുള്ള കൃഷി രീതിയെ പാടെ നിരാകരി ക്കുകയും പൂര്‍ണ്ണമായും പ്രകൃതി ക്കിണങ്ങിയ കൃഷി രീതി എങ്ങനെ പ്രായോഗിക മാക്കാമെന്ന് തെളിയിക്കുകയും ചെയ്തു. പ്രകൃതി കൃഷിക്ക് ആത്മീയതയുടെ അടിത്തറ പാകിയ ഫുക്കുവോക്കയെ ബുദ്ധിസ്റ്റ് ദര്‍ശനങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മെഗ്സാസെ അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, പ്രകൃതിയിലേക്ക് മടങ്ങുക, നാച്ചുറല്‍ വേ ഓഫ് ഫാമിംഗ്, ദ തിയറി ആന്റ് പ്രാക്ടീസ് ഓഫ് ഗ്രീന്‍ ഫിലോസഫി, എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധ കൃതികള്‍ പച്ചപ്പിലൂടെ നടന്ന ഫുക്കുവോകയെന്ന മഹാന്‍ യാത്രയായി, 95 വയസ്സ് വരെ ജീവിച്ച ഇദ്ദേഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്

August 4th, 2008

പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം, ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.

ഭൂമുഖത്തു നിന്നും അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപ്

ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല.

പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല.

തുവാലു കടലെടുക്കാന്‍ ഇനി എത്ര നാള്‍

ഏറ്റവും ചെറിയ സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങളി ലൊന്നാണ് തുവാലു. പശ്ചിമ പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഒമ്പത് പവിഴ ദ്വീപുകള്‍ അടങ്ങിയ തുവാലുവിന്റെ ആകെ വിസ്തീര്‍ണ്ണം 26 ചതുരശ്ര കിലോമീറ്ററാണ്, ജനസംഖ്യ പതിനൊന്നായിരവും. ഒറ്റ പര്‍വതങ്ങളും ഇല്ലാത്ത തുവാലുവിന്റെ ഭാവി തുലാസിലാണ്. കാലാവസ്ഥയുടെ ചെറിയ മാറ്റം പോലും ഗുരുതരമായി ബാധിക്കുന്ന ഈ ദ്വീപിന്റെ ചുറ്റുമുള്ള സമുദ്ര ജല നിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 10-25 സെന്റീമീറ്റര്‍ ഉയര്‍ന്നു കഴിഞ്ഞു. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, സമുദ്ര ജല നിരപ്പ് 40 സെന്റീ മീറ്ററായി ഉയര്‍ന്നാല്‍ തുവാലു എന്ന ദ്വീപ് ഭൂമുഖത്തുണ്ടാവില്ല എന്ന് ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) മുന്നറിയിപ്പ് തരുന്നു. ലോകത്ത് കാലാവസ്ഥ അഭയാര്‍ത്ഥി കളാകുന്നവരായി തുവാലു നിവാസികള്‍ മാറുകയ്യാണ്. ഇന്ന് ഇത് കണ്ടില്ലെന്ന് നടിക്കുന്ന പലര്‍ക്കും ഏറെ താമസിയാതെ ഇതേ ഗതികേട് വരുമെന്ന് IPCC പറയുന്നു. ആഗോള താപനം ഇനിയെത്ര കാലാവസ്ഥ അഭയാര്‍ത്ഥികളെ സൃഷ്ടിക്കും?…

ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?

ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും

July 27th, 2008

“നര്‍മ്മദയില്‍ പണിതു കൊണ്ടിരിക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വീണ്ടും ഉയരം കൂട്ടി ക്കൊണ്ടിരിക്കുന്നു. ഈ മഴക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് കണക്കില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ അതിരപ്പിള്ളിയെ മറ്റൊരു സര്‍ദാര്‍ സരോവര്‍ ആക്കരുതെന്നും തദ്ദേശ വാസികളുടെ മേലുള്ള അധികാരത്തെ ചവിട്ടി മെതിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു” -മേധാ പട്കര്‍

ഒരു പുഴ കൂടി മരണ വിളി കാത്തു കിടക്കുന്നു. വികസന ദേവതയുടെ ബലി ക്കല്ലിനു മുന്നില്‍ ഊഴം കാത്തു കഴിയുന്ന ചെറു നീരുറവ മുതല്‍ ജലാശയങ്ങളും മഹാ നദികളും വരെ നീണ്ടു കിടക്കുന്ന ഇരകളുടെ പരമ്പരയില്‍ മറ്റൊന്ന്,ഇനി യൊരിക്കലും കാണാനാവില്ല നിങ്ങള്‍ക്ക് ഈ ചാലക്കുടി യാറിനെ, അതിരപ്പിള്ളിയെ, വാഴച്ചാലിനെ, അത് നമ്മുടെ നഷ്ടം. ഇനി വരുന്നൊരു തലമുറക്കോ? ഓ! അവര്‍, വെള്ളം കുപ്പിയില്‍ മാത്രം കണ്ട് ശീലമുള്ളോര്‍, ജലം വാട്ടര്‍ തീം പാര്‍ക്കിലെ കൌതുക വസ്തുവായി ആസ്വദിക്കുമ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ ആഘാതം എന്നാവും!

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുദ്ധ കാല അടിസ്ഥാനത്തില്‍ നടപ്പിലാക്കു വാനാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിന് ഇടതോ വലതോ എന്ന വ്യത്യാസമില്ല. നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചും ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും നമ്മുടെ സര്‍ക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

എന്താണ് അതിരപ്പിള്ളി പദ്ധതി
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളം ഏഴ് കിലോമീറ്റര്‍ താഴെ, അതിപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ, കണ്ണങ്കുഴി തോടിന്റെ കരയില്‍ സ്ഥാപിക്കുന്ന പവര്‍ഹൌസില്‍ എത്തിക്കുന്നു. ഇതിന് 160 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാ‍ട്ടിന് സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്, 650 കോടിയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കെ എസ് ഇ ബിയുടെ തന്നെ കണക്കുപ്രകാരം (അതും പെരുപ്പിച്ചാണ് പറയുന്നത്) പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനമാണ്. ഇപ്പോള്‍തന്നെ വന്‍ ബാ‍ധ്യതയില്‍ തുടരുന്ന കെ എസ് ഇ ബിയെ ഇത് കൂടുതല്‍ കടക്കെണിയിലേക്കാണ് നയിക്കുക. വൈകീട്ട് ആറു മുതല്‍ 11 വരെ വൈദ്യുതി കൂടുതല്‍ ആവശ്യം വരുന്ന സമയത്താണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അവകാശപ്പെടുംബോള്‍ വൈദ്യുതി ഏറ്റവും ആവശ്യമായ വേനല്‍കാലത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലൊഴുകുന്നില്ല എന്നതാണ് സത്യം. നീരൊഴുക്കിന്റെ തെറ്റായ കണക്കുനിരത്തി ഇ ഐ എയുടെ അബദ്ധജഢിലവും അപൂര്‍ണവുമായ പഠനത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. പാത്രക്കടവ് പദ്ധതിക്കുവേണ്ടിയും ഇതേ തന്ത്രംതന്നെയാണ് കെ എസ് ഇ ബി പയറ്റിനോക്കിയത്. പൂര്‍ത്തിയാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്, വൈദ്യുതി വകുപ്പ് ഇത്രയേറെ കടക്കെണിയിലാണെന്നിരിക്കെ ഇങ്ങനെ നിരന്തരം പുതിയ പദ്ധതികള്‍ ഉണ്ടായെ തീരൂ എന്ന ശാഠ്യം ആര്‍ക്കുവേണ്ടിയാണെന്നാണ് മനസ്സിലാകാത്തത്.

വൈദ്യുതികമ്മി എന്ന പച്ചക്കള്ളം

കേരള ജനത കാലാകാലാങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതികമ്മി. മാത്രമല്ല,ഓരോരുത്തരും ദിനംപ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതനേടിക്കഴിഞ്ഞു. ഇവിടെയണ് കെ എസ് ഇ ബിയുടെ കള്ളങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തനശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു. വൈദ്യുതി കമ്മിയെക്കുറിച്ച് നാം വേവലാതി പ്പെടുന്നതിനെപ്പറ്റി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ ഉന്നയിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. “നാം ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ് .(അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും) അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10-15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.”

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്. യഥാര്‍ഥ പ്രശ്നം കമ്മിയല്ല, മറിച്ച് 5000 കോടിയോളം കടബാധ്യതയുള്ള കെ എസ് ഇ ബിയ്ക്ക് ഇനിയും വൈദ്യുതി വങ്ങാനുള്ള പണമില്ല എന്നതാണ്. ഈ 5000 കോടി എങ്ങനെ കടബാധ്യത വന്നു ഇതാണ് എത്രയും പെട്ടെന്ന് അന്വേഷണവിധേയമാക്കേണ്ടത്.ഇതിനിടയിലേക്കാണ് 650 കോടിയുടെ ബാധ്യതകൂടി ചേര്‍ത്ത് കൂടുതല്‍ നഷ്ടക്കണക്കെഴുതാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് ഈ ഭാരത്തെ ഇനിയും കൂട്ടൂകയേയുള്ളൂ. കാലതാമസം 650 കോടിയെന്നത് ഇനിയും ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം. പദ്ധതിയുടെ മുടക്കുമുതല്‍ തന്നെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക സാമൂഹിക നഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടം മാത്രം വരുത്തിവെക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി എന്തിനു വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

കേരളത്തില്‍ ഇന്ന് പ്രതിവര്‍ഷം 1700 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കനുള്ള സാധ്യത നിലവിലുണ്ട്. എന്നാല്‍ 2004-05 കാലയളവില്‍ ഉപയോഗിച്ചത് 1270 കോടി യൂണിറ്റാണ്. ഇതില്‍ പ്രസരണ വിതരണ നഷ്ടം തന്നെ 336 കോടി യൂണിറ്റാണ്. കെ എസ് ഇ ബിയുടെ കണക്കുപ്രകാരം വൈദ്യുത ഉപഭോക്താക്കളുടെ വാര്‍ഷിക വര്‍ദ്ധനവ് ഏഴ് ശതമാനമാണ്. അങ്ങിനെ വന്നാല്‍ തന്നെ 2008ല്‍ 1554 കോടിയൂണിറ്റാണ് ആവശ്യം വരിക. 336 കോടിയൂണിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിന് പകരമായി വെറും 23 കോടി യൂണിറ്റുല്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും? പദ്ധതിമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ ഏത് കണക്കില്‍ വകയിരുത്തും? എല്ലാ അര്‍ത്ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂ എന്ന് കെ എസ് ഇ ബി നിര്‍ബന്ധം പിടിക്കുന്നത് സത്യസന്ധമല്ല. കേരളത്തില്‍ 995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ചെറുതും വലുതുമായ 38 അണക്കെട്ടുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട മേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലക്കുപകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടെങ്കിലും അന്നേവരേ അത് പാലിച്ചിട്ടില്ല. വനന്‍ശീകരണം മൂലം കേരളത്തിലെ 41 നദികളിലെയും നീരൊഴുക്ക് ഗണ്യമായി കുരഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ള ക്ഷാമത്തിന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ?

കേരളത്തിലെ ഒരു ജലവൈദ്യുതി പദ്ധതിയും നാളിതുവരെ സ്ഥാപിത ശേഷിയുടെ 50 ശതമാനം പോലും വൈദ്യുതി ഉത്പാദനം നടത്തിയിട്ടില്ല. (പ്രസരണ വിതരണ നഷ്ടത്തിനുപുരമെയാണിത്) ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗവാട്ടായിരുന്നു, എന്നാല്‍ ലഭിക്കുന്നതോ 273.7 മെഗാവാട് മാത്രം. ഷോളയാര്‍- ശേഷി 54 മെഗവാട്ട്, ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍കുത്ത് സ്ഥാപിതശേഷി 32 മെഗാവാട്ട് ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് നാളിതുവരെ പദ്ധതി അവതരണസമയത്ത് കെ എസ് ഇ ബി ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ്. ഈ കള്ളങ്ങള്‍ക്കുമുമ്പില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ? 27 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത് ?. ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ? അണക്കെട്ട് ഒരു മണ്ടന്‍വിദ്യയാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോ‍കുന്നത് ? വൈദ്യുതി പ്രതിസന്ധിക്ക് പ്രായോഗികമായ എത്ര ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ അതൊന്നും കെ എസ് ഇ ബി മുഖവിലക്കെടുക്കാത്തതെന്തേ?

പാരിസ്ഥിതിക നഷ്ടങ്ങള്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍ കണക്കാക്കാനാവാത്തത്ര വലുതാ‍ണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചലക്കുടി പുഴയുടെ തീരം. ഇതിനെപറ്റി കാര്‍യ്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല്ല. ‘WAPCOS’ എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ എസ് ഇ ബി യുടെ ഇംഗിതത്തിനനുസരിച്ചുള്ളതായിരുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ‘കാടര്‍‍’ വിഭാഗത്തില്‍പെടുന്ന ആദിവാസികളുടെ പുനരധിവാസത്തെ ക്കുറിച്ചോ അവരുടെ ജീവിത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജല ജന്തുക്കളെ ക്കുറിച്ചോ, വന്യജീവികളെ ക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല, ഉള്ളവ തന്നെ അപൂര്‍ണമാണ്. പുഴയോ‍രകാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്. പറമ്പിക്കുളം – പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോ‍കുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂര്‍വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തില്‍ തന്നെ സമുദ്രനിരപ്പില്‍ നിന്നും 200-300 മീറ്റര്‍ ഉയരത്തിലുള്ള പുഴയോരക്കാടുകല്‍ അവശേഷിക്കുന്ന ഏക ഇടമാണിത്. N B F G R (നാഷ്ണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ്സ്) റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിപുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യുട്ട് പോണ്ടിച്ചേരിവനം വകുപ്പിനുവേണ്ടി 2000-ല്‍ നടത്തിയ പഠനം (Biodiversity Conservation Strategy and Action Plan for Kerala) മാങ്കുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഹൈ കണ്‍സര്‍വേഷന്‍ വാല്യൂ (75%) ഉള്ള പ്രദേശം വാഴച്ചാല്‍ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്‍യ്യത്തിലും അങ്ങനെ ചെയ്യാറില്ല. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ (Low Elevation Riparion Forest Ecosystem) ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസില്‍പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണ് അതിരപ്പിള്ളി പുഴയോരക്കാടുകള്‍ . ഇതില്‍ നാലിനം വേഴാമ്പലുകളെ കാണുന്ന കേരളത്തിലെ ഏക ഇടമാണിതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. മലമുഴക്കി വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍ , കോഴി വേഴാമ്പല്‍ , നാട്ടുവേഴാമ്പലെന്നിവയാണവ.

1700 ച: കി മീ വിസ്തൃതിയുള്ള ചാലക്കുടിപ്പുഴത്തടത്തിന്റെ 1100 ച് കി മീ കേരള വനം വകുപ്പിന്റെ കീഴിലാണ്, ഇതില്‍ തന്നെ നിത്യഹരിതവനസസ്യങ്ങളുടെ വിസ്തൃതി വെറും 100 കി മീ ആയി ഇതിനകം ചുരുങ്ങിക്കഴിഞ്ഞു. ഇതുതന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലകുടി പുഴയിലെ നീരൊഴുക്ക് വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. മഴക്കാലത്ത് മാത്രമാണ് ചാര്‍പ്പ തോട് ഒഴുകുന്നതും ചാര്‍പ്പ വെള്ളച്ചാട്ടം കാണാന്‍ കഴിയുന്നതും. കണ്ണന്‍കുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ എസ് ഇ ബി നീരൊഴുകിന്റെ കള്ളക്കണക്കുണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈപദ്ധതിക്കുവേണ്ടി കെ എസ് ഇ ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടിയും മറ്റു ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കുവേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ടാണ് ? “ജലക്ഷാമം രൂക്ഷമായികൊണ്ടീക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉത്പാദനത്തില്‍ ജലവൈദ്യുതിയുടെ സാങ്കേതിക ഭാവി എന്തായിരിക്കും?” എന്ന എം എന്‍ വിജയന്‍ മാഷിന്റെ ചോദ്യം വളരെ പ്രസക്തമാണ്.

ഈ പദ്ധതിമൂലം കാര്‍ഷിക മേഖലക്കുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. 14000 ഹെക്ടര്‍ കൃഷിഭൂമിയുടെ ആശ്രയമായ തുമ്പൂര്‍മുഴി പദ്ധതിയുടെ പ്രവ്ര്ത്തനം അവതാളത്തിലാവും. 27 ഗ്രാമപഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജലസേചന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഏറെ പ്രയോജനകരമാണ് തുമ്പൂര്‍മുഴി പദ്ധതി. ഒരു ഗ്രാവിറ്റി ടൈപ്പ് ഡൈവര്‍ഷനും 188 കി മീ വ്യാപിച്ചുകിടക്കുന്ന ഇടതുകര കനാലും 203 കി മീ നീളത്തില്‍ കിടക്കുന്ന വലതുകര കനാലും ഉള്‍പ്പെട്ടതാണ് തുമ്പൂര്‍മുഴി പദ്ധതി. 390 കി മീ നീളത്തില്‍ തൃശൂര്‍, എറണാംകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കനാല്‍ സംവിധാനത്തെ അതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ല. ഇത്രയും തദ്ദേശവാസികളുടെ കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുന്ന പ്രശ്നമായിട്ടും, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എതിര്‍ത്തിട്ടും തങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടിന്റെ ബലത്തില്‍ മുന്നോട്ടുപോകുന്ന കെ എസ് ഇ ബി യുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ തരമില്ല.

ബദല്‍ മാര്‍ഗ്ഗങ്ങള്‍

വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും വൈദ്യുതിയുല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ വഴിയെ എത്തിനോക്കാന്‍ പോലും നമ്മുടെ വൈദ്യുതി വകുപ്പ് തയ്യാറല്ല. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിതശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു, (നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്) യൂറോപ്പില്‍ 2010 ല്‍ എഴുപത്തയ്യായിരം മെഗാവാട്ടും 2020 ആകുന്നതോടെ ഒന്നര ലക്ഷവും ഇതുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികല്‍ നടപ്പിലാക്കികഴിഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് സത്യം ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുട്ട സാങ്കേതികവിദ്യ ലഭ്യമാകുന്നതോടുകൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ നാം ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമെടാനാണ് നമ്മുടെ മുഖ്യധാരാ രാഷ്ടീയനേതൃത്വത്തിനു താല്പര്യം. സാമ്രാജ്യത്വ അജണ്ടകള്‍ക്കനുസരിച്ച് ഭരണചക്രം തിരിക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജ്ജസുരക്ഷ എന്നതാണ് ഏറെ രസകരം.

കേരളത്തില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്. അതുപോലെ സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ടവിതത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി മധുസൂദനന്‍ ഐ എ എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല. “ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മ്മയുമായും, യു ഡി എഫ് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനുമായും ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. രണ്ടര വര്‍ഷംകൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം, എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് “ ജി മധുസൂദനന്‍ പറയുന്നു. ( ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു) നമ്മുടെ ബ്യൂറോക്രസിയുടെ കരാളഹസ്തം ജനങ്ങളെ എത്രമാത്രം ഞെരുക്കി ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന സത്യത്തെ നേരിടാന്‍ എല്ലാവരും മറക്കുകയാണ്.

അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും, 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം നല്ലതരം സി എഫ് എല്‍ ബള്‍ബുകള്‍ നല്‍കാന്‍ 140-150 കോടിയെ വരൂ, ഇതില്‍ നിന്നു മാത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 300-350 മെഗാവാട്ടിന്റെ കുറവ് വരുത്താനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദനരംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കെ എസ് ഇ ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കുപിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും കെ എസ് ഇ ബി അവസാനിപ്പിക്കണം.

അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. അതോടെ കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ട് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തേയും കുടിവെള്ളത്തെയും പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നമുക്ക് വേണോ? ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പച്ച‘ – പച്ചയറിവിനായി ഒരു കോളം

July 26th, 2008

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി ഒന്ന് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ e പത്രം “പച്ച” ആദരവോടെ സമര്‍പ്പിക്കുന്നു.

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.

– ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?

– കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?

– ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?

– ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?

– വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?

– കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?

“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”

e പത്രത്തിലെ ‘പച്ച’യെന്ന പരിസ്ഥിതി സംരംഭം ഈ വിചാരങ്ങളെ അടുപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍, പച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ “പച്ച” ഉപക്കരിക്കുമെന്ന് തന്നെ വിശ്വസിക്കുകയാണ്.

പച്ച വിചാര‍ങ്ങളേയും, പച്ച ചോദ്യങ്ങളേയും, പച്ചയറിവിനേയും സ്വാഗതം ചെയ്യുന്നു, പച്ചയിലേക്ക്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page
Next » അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010