ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഈ ജീവന്റെ ഗോളം ഇനി എത്ര നാള്‍?

April 22nd, 2011

earth-day-2011-epathram

എപ്രില്‍ 22 – ലോക ഭൌമ ദിനം

ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്.

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു.

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ഏപ്രില്‍ 25നു സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കാന്‍ പോകുകയാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു.

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്.

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

March 28th, 2011

sunderbans-royal-bengal-tiger

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. രണ്ടാമത് കടുവാ സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കഴിഞ്ഞ തവണത്തെ സെന്‍സസിനേക്കാള്‍ 295 കടുവകളുടെ വര്‍ദ്ധനവുണ്ടെന്ന് പറയുന്നത്. 1706 കടുവകളാണ് രാജ്യത്ത് ഉള്ളത്. മുമ്പ് 2007-ല്‍ നടത്തിയ കടുവ സെന്‍സസ് പ്രകാരം 1411 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരുന്നത്.

രാജ്യത്തെ 35 കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നും ഉള്ള കണക്കുകളാണ് പുതിയ റിപ്പോര്‍ട്ടിന് ആധാരം. ഇതില്‍ കേരളത്തിലും ഉള്‍പ്പെടുന്ന പശ്ചിമ ഘട്ട വന മേഖലയില്‍ 177 കടുവകള്‍ ഉണ്ടെന്നും കണക്കാക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

- ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാച്ചിമട ബില്‍ നിയമമാകുന്നു

February 23rd, 2011

drink-cocacola-epathram

തിരുവനന്തപുരം : കൊക്കക്കോള കമ്പനി വരുത്തി വെച്ച പരിസ്ഥിതി നാശത്തിന് കമ്പനിയെ കൊണ്ട് തന്നെ പരിഹാരം ചെയ്യിക്കുവാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്ലാച്ചിമട ബില്‍ സബ്ജക്റ്റ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്കായി കേരള നിയമസഭ അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ ബോട്ടലിംഗ് പ്ലാന്റിനെതിരെ പരാതി സമര്‍പ്പിക്കാന്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്താന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.

“പ്ലാച്ചിമട കൊക്കക്കോള വിക്ടിംസ് റിലീഫ്‌ ആന്‍ഡ്‌ കോമ്പന്‍സേഷന്‍ ക്ലെയിംസ് സ്പെഷ്യല്‍ ട്രിബ്യൂണല്‍ ബില്‍ 2011” എന്ന പേരിലുള്ള ഈ ബില്ല് സബ്ജക്റ്റ്‌ കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇന്ന് സഭയില്‍ തിരിച്ചെത്തുന്നതോടെ ഇത് നിയമമാകും.

കേരള നിയമ നിര്‍മ്മാണ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് പ്രസ്തുത ബില്‍ എന്നാണു ബില്‍ സഭയില്‍ അവതരിപ്പിച്ച ജല വിഭവ വകുപ്പ്‌ മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞത്‌. പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമത്തില്‍ കൊക്കക്കോള കമ്പനി വരുത്തി വച്ച പരിസ്ഥിതി നാശത്തിനു കമ്പനിയെ കൊണ്ട് തന്നെ വില നല്‍കുവാന്‍ ബാദ്ധ്യസ്ഥരാക്കുന്ന നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ് എന്നും മന്ത്രി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. എം.എസ്. സ്വാമിനാഥനൊരു കത്ത്‌

November 18th, 2010

pesticide-use-epathram

പ്രിയപ്പെട്ട സ്വാമിനാഥന്,

84 വയസ്സുള്ള ഒരു കര്‍ഷകനാണ് ഞാന്‍. നാനാ തരം ഭക്ഷ്യ വിളകള്‍ കൃഷി ചെയ്ത അറുപതു കൊല്ലത്തെ അനുഭവ സമ്പത്ത്‌ എനിക്കുണ്ട്. അമ്പതുകളില്‍ രാസ വള കൃഷി നടത്തിയതടക്കം (അതിന്റെ അപകടം കാണുന്നത് വരെ) പല തരം കൃഷി രീതികള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രകൃതിയോട് ഇണങ്ങിയ ജൈവ കൃഷിക്ക് മാത്രമേ ഇന്ത്യയിലെ ജനങ്ങള്‍ക്കാവശ്യമായ, ആരോഗ്യകരമായ ഭക്ഷ്യ വസ്തുക്കള്‍ സുലഭമായി പ്രദാനം ചെയ്യാനാകൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എല്ലാവരുടെയും അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനും അതിനേ കഴിയൂ. ആരോഗ്യത്തോടെ, അന്തസ്സോടെ, സമാധാനപൂര്‍വ്വം ജീവിക്കാന്‍ അതാണ്‌ മാര്‍ഗ്ഗം.

dr-ms-swaminathan-epathram

ഡോ. എം. എസ്. സ്വാമിനാഥന്‍

ഇന്ത്യയില്‍ വിഷമയമായ രാസ വസ്തുക്കള്‍ കയറൂരി വിട്ട ഹരിത വിപ്ലവത്തിന്റെ പിതാവായി താങ്കള്‍ ഗണിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഇന്ത്യയിലെ ലക്ഷോപലക്ഷം കര്‍ഷകരുടെ ജീവിതത്തേയും, കൃഷി ഭൂമിയേയും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ രാസ വസ്തുക്കളാണ്. ഇന്ത്യയിലെ മണ്ണിനെ ദയനീയാ വസ്ഥയിലാക്കുകയും കടം കയറി മുടിഞ്ഞ കര്‍ഷകരെ ആത്മഹത്യയിലേക്ക്‌ തള്ളി വിടുകയും ചെയ്തതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം താങ്കള്‍ക്കാകുന്നു. ഹരിത വിപ്ലവം യഥാര്‍ഥത്തില്‍ ക്ഷാമം അകറ്റുകയാണോ ഉണ്ടായത്‌?

വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഹരിത വിപ്ലവം നമ്മുടെ മണ്ണ് നശിപ്പിക്കുകയും ഭൂഗര്‍ഭ ജലം ചോര്‍ത്തുകയും പരിണിത ഫലമായി ഭാവിയില്‍ വ്യാപകമായ തോതില്‍ ക്ഷാമം സൃഷ്ടിക്കുന്ന സ്ഥിതി വരുത്തുകയാണ് ചെയ്തത്. ബംഗാള്‍ ക്ഷാമമടക്കം മനുഷ്യ നിര്‍മ്മിതമായ എല്ലാ ക്ഷാമങ്ങള്‍ക്കും ചില സമയങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ ചില പ്രദേശങ്ങള്‍ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ്, പ്രത്യേകിച്ച് യുദ്ധ സമയങ്ങളിലുണ്ടായ അമിതമായ ചൂഷണമായിരുന്നു അതിനു പ്രധാന കാരണം.

മഹാനായ ബങ്കിംചന്ദ്ര നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ‘സുജലം സുഫലം’ എനാണ്. നമ്മുടെ രാജ്യം യഥാര്‍ത്ഥമായും ഫലപുഷ്ടിയേറിയതും സമ്പദ് സമൃദ്ധവുമായിരുന്നു. സമ്പുഷ്ടമായ മനസ്സ്, സുലഭമായ ജലം, മതിയാകോളം വെയില്‍, ഇടതൂര്‍ന്ന കാട്, സമ്പന്നമായ ജൈവ വൈവിധ്യം എന്നിവയെല്ലാം നമുക്കുണ്ടായിരുന്നു. പോരെങ്കില്‍ സംസ്കൃത ചിത്തരായ, സമാധാന പ്രേമികളായ ജനങ്ങളും അവരുടെ കാര്‍ഷികാനുഭവ സമ്പത്തും നമുക്ക് മുതല്‍കൂട്ടായി ഉണ്ടായിരുന്നു. കൃഷി എന്നത് നമ്മുടെ രക്തത്തില്‍ ഇഴുകി ചേര്‍ന്നതാണ്. പക്ഷേ അനുഭവങ്ങളാല്‍ തല നരച്ചു തുടങ്ങിയ കര്‍ഷകര്‍ യാതൊരു വിധ കാര്ഷികാനുഭവ സമ്പത്തുമില്ലാത്ത താങ്കളെ പോലുള്ളവരാല്‍ വഞ്ചിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്. ദീര്‍ഘ വീക്ഷണമില്ലാത്തതും, പാരിസ്ഥിതികമായി വിനാശകരമായതുമായ ഒരു കൃഷി രീതി താങ്കളെ പോലുള്ളവരാണ് ഇന്നാട്ടില്‍ ഇറക്കുമതി ചെയ്തത്.

പതിനായിരം വര്‍ഷത്തെ കാര്‍ഷിക ചരിത്രമുണ്ട് ഇന്ത്യക്ക്. അതിപുരാതന കാലം മുതല്‍ക്കു തന്നെ ലോകത്തിലെ ഏറ്റവും ജന സാന്ദ്രത ഏറിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ജനങ്ങളെ പോറ്റാന്‍ ഇവിടുത്തെ മണ്ണിനു കഴിഞ്ഞിരുന്നു. ഒരു തരം രാസ വളങ്ങളും കീടനാശിനികളും ഇവിടെ ഉപയോഗിച്ചിരുന്നില്ല. അത്യുല്പാദന ശേഷിയുള്ള വിത്തുകളും വേണ്ടിയിരുന്നില്ല. താങ്കളിപ്പോള്‍ കൊട്ടി ഘോഷിക്കുന്ന പുതിയ ബയോടെക്‌ നിവേശങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. പണ്ടു കാലം മുതല്‍ക്കെ ആക്രമികള്‍ ഇന്ത്യയെ കൊള്ളയടിച്ചു വരുന്നുണ്ട്. എന്നിട്ടും ഇവിടുത്തെ മണ്ണിന്റെ ഫലപുഷ്ടിക്കൊരു കോട്ടവും തട്ടിയില്ല. താങ്കള്‍ ഉദ്ഘോഷിക്കുന്ന ശാസ്ത്രം കര്‍ഷകരെ വഴി പിഴപ്പിക്കുന്നതാണ്. അത് കര്‍ഷകരെ ചതിക്കുഴിയില്‍ ചാടിക്കുന്നു. നമ്മുടെ നാട്ടില്‍ ഞാവല്‍, മാവ്, പുളി തുടങ്ങിയ മരങ്ങള്‍ ധാരാളം ഫലം തരുന്നുണ്ട്. കായ്കളുടെ ഭാരം മൂലം കൊമ്പുകള്‍ തൂങ്ങി നില്‍ക്കുന്നത്‌ കാണാം. ഒരു മരത്തില്‍ നിന്നും ഏതാണ്ട് ഒരു ടണ്‍ കായകള്‍ കിട്ടും. പക്ഷേ മരത്തിന്റെ ചുവട്ടിലെ മണ്ണിനൊരു ക്ഷാമവു മുണ്ടാകുന്നില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ മലമുകളില്‍ വളരുന്ന ഈ മരങ്ങള്‍ക്ക് എവിടെ നിന്നാണ് വെള്ളവും വളവും കിട്ടുന്നത് ? പ്രകൃതി അവയ്ക്ക് വേണ്ടതെല്ലാം നില്‍ക്കുന്നിടത്ത് എത്തിച്ചു കൊടുക്കുന്നു. പക്ഷേ താങ്കളെ പോലുള്ള ശാസ്ത്രജ്ഞന്‍മാരും വിദഗ്ധരും ഇത് കാണുന്നില്ല. ഒരു മരത്തിനോ ചെടിക്കോ എന്തെല്ലാം, എത്രയെല്ലാം, എപ്പോഴെല്ലാം ആവശ്യമാണെന്ന് നിങ്ങള്‍ നിശ്ചയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ?.

ഇന്ത്യയില്‍ നൂറ്റമ്പതിലേറെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ ഉണ്ട്. ഇവയില്‍ പലതിനും ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. ഇവയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യത്തിനോ സ്റ്റാഫിനോ പണത്തിനോ ഒരു പഞ്ഞവുമില്ല. കൊട്ടക്കണക്കിനു സബ്സിഡി നല്‍കിയിട്ടും ഇവയിലൊന്ന് പോലും കാല്‍ കാശിന്റെ ലാഭ മുണ്ടാക്കി യിട്ടില്ല. സ്വന്തം അധ്യാപകരെയും മറ്റു ജീവനക്കാരെയും വിദ്യാര്‍ഥി കളെയും തീറ്റി പോറ്റാന്‍ വേണ്ട ഭക്ഷണം പോലും ഇവ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇവ കൊല്ലം തോറും യാതൊന്നിനും കൊള്ളരുതാത്ത നൂറു കണക്കിന് അഭ്യസ്ത വിദ്യരെ പടച്ചു വിടുന്നുണ്ട്. കര്‍ഷകരെ വഴി പിഴപ്പിക്കാനും, പാരിസ്ഥിതിക നാശം വിതക്കാനും മാത്രമേ ഇവര്‍ക്കറിയൂ. മറ്റെല്ലാം അവഗണിച്ചു കൊണ്ട് വാണിജ്യ – വ്യവസായങ്ങളെ പുണരുന്ന നമ്മുടെ അടിമത്ത മനോഭാവവും പ്രശ്നം സൃഷ്ടിക്കുന്നു.

പക്ഷേ വ്യവസായമെന്നത് പ്രകൃതി തരുന്ന അസംസ്കൃത വസ്തുക്കള്‍ നിത്യോപയോഗ സാധനങ്ങളായി രൂപാന്തര പ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. പുതുതായി ഒന്നും തന്നെ വ്യവസായത്തിന് ഉണ്ടാക്കാനാവില്ല. പ്രകൃതിക്ക്‌ മാത്രമേ യഥാര്‍ത്ഥ സൃഷ്ടി നടത്താനാവൂ. സൂര്യനില്‍ നിന്നും അനുസ്യൂതം ഒഴുകിയെത്തുന്ന ഊര്‍ജ്ജത്തെ സാധനങ്ങളാക്കാന്‍ പ്രകൃതിക്ക് മാത്രമേ കഴിയൂ. എന്നാല്‍ സ്നേഹത്താലോ വിവേകത്താലോ എന്നതിനേക്കാള്‍ കച്ചവടത്താല്‍ പ്രചോദിതമായ ആധുനിക സാങ്കേതിക വിദ്യ എല്ലാ തലത്തിലും നാശം വിതക്കുന്നു. മണ്ണും വെള്ളവും വായുവുമെല്ലാം മലിനമാക്കി നശിപ്പിച്ചു. നമ്മുടെ കാടുകള്‍ എതാണ്ട് എല്ലാം തന്നെ നശിപ്പിച്ചു കഴിഞ്ഞു. വന്യജീവികളെ കൊന്നൊടുക്കി. ആധുനിക കര്‍ഷകരാവട്ടെ, തങ്ങളുടെ വയലുകളില്‍ മാരകമായ വിഷങ്ങള്‍ നിരന്തരം തളിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ ജീവല്‍ സൃഷ്ടിയെ കൂട്ടത്തോടെ കൊന്നൊടുക്കുക യാണിവര്‍. മണ്ണിന്റെ ശ്വാസ കോശങ്ങളെ പ്രവര്‍ത്തിപ്പിക്കുകയും, ജീവന്‍ തുടിക്കുന്ന ജൈവ പിണ്ഡത്തെ സസ്യ ജാലങ്ങള്‍ക്കുള്ള പോഷകങ്ങളാക്കി മാറ്റുകയും ചെയ്യുന്ന സേവകരെയാണ് നാം കൂട്ടത്തോടെ സംഹരിക്കുന്നത്. വിഷമയമായ രാസ വസ്തുക്കള്‍ വെള്ളത്തേയും മനുഷ്യനടക്കമുള്ള പ്രാണി ലോകത്തെയും വിഷത്തില്‍ ആറാടിക്കുന്നു.

ഇന്ത്യ വിള വൈവിധ്യത്തിന് പ്രശസ്തമായിരുന്നു. നാമതില്‍ അഭിമാനം കൊണ്ടിരുന്നു. സഹസ്രാബ്ദ ങ്ങള്‍കൊണ്ട് ഈ നാടിന്റെ ആവശ്യങ്ങള്‍ക്കും കാലാവസ്ഥക്കും യോജിച്ച വിധത്തില്‍ അവ രൂപം കൊണ്ടു വന്നു. നമ്മുടെ ഉയരം കൂടിയ നാടന്‍ നെല്ലിനങ്ങള്‍ കൊടും വെയിലില്‍ നിന്ന് മണ്ണിന്‌ തണലേകി യിരുന്നു. കനത്ത കാലവര്‍ഷ ക്കാലത്ത് മണ്ണൊലിച്ചു പോകുന്നതും അവ തടഞ്ഞിരുന്നു. എന്നാല്‍ വില വര്‍ദ്ധനയുടെ പേരില്‍ താങ്കള്‍ വിദേശീയരായ കുള്ളന്‍ ഇനങ്ങള്‍ ഇവിടെ പ്രചരിപ്പിച്ചു. ഇത് കളകള്‍ക്ക് വീര്യം വര്‍ദ്ധിപ്പിച്ചു. സൂര്യ പ്രകാശത്തിനു വേണ്ടി അവ കുള്ളന്‍ നെല്ലിനോട് മത്സരിച്ചു. തന്മൂലം കളകള്‍ പറിച്ചു നീക്കാനും കളനാശിനികള്‍ വാങ്ങാനും കൂടുതല്‍ പണവും അധ്വാനവും കര്‍ഷകര്‍ക്ക് ചിലവാക്കേണ്ടി വന്നു. നാടന്‍ നെല്ലിനങ്ങളില്‍ നിന്ന് കിട്ടിയിരുന്ന വൈക്കോലിന്റെ മൂന്നിലോന്നെ ഈ കുള്ളന്‍ ഇനങ്ങള്‍ നല്‍കൂ. ഇതില്‍ പോലും വിഷാംശം കണ്ടെത്തിയതിനാല്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് വൈക്കോല്‍ കത്തിച്ചു കളയേണ്ടി വരുന്നു. തന്മൂലം മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞു. പുറമേ നിന്നു വളം കൊണ്ട് വരേണ്ടി വന്നു. ആ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കര്‍ഷകര്‍ കൂടുതല്‍ രാസ വളം ചേര്‍ത്ത് തുടങ്ങി. അങ്ങനെ മണ്ണ് നശിക്കുകയും മണ്ണൊലിപ്പ്‌ ആരംഭിക്കുകയും ചെയ്തു. രാസ വളം ചേര്‍ത്ത്‌ വളര്‍ത്തിയ വിദേശീയ ഇനങ്ങള്‍ക്ക് കൂടുതല്‍ കീടബാധ അനുഭവപ്പെട്ടു. തന്മൂലം കീടനാശിനികള്‍ കോരി ഒഴിക്കേണ്ടി വന്നു. കീടനാശിനികളെ ചെറുക്കാന്‍ കീടങ്ങള്‍ ശേഷി നേടിയെന്നു മാത്രമല്ല കീട നിയന്ത്രണത്തിനു ഉപകരിച്ചിരുന്ന തവള, എട്ടുകാലി, തുടങ്ങിയ ജീവികള്‍ നശിച്ചു. അതിനപ്പുറം കൃഷിയെ പോഷിപ്പിച്ചിരുന്ന മണ്ണിരയും തേനീച്ചയും അപ്രത്യക്ഷമായി. കൃത്രിമ രാസവളങ്ങളുടെ ഉപയോഗവും നാണ്യ വിള കൃഷിയും വര്‍ദ്ധിച്ചതോടെ ജല സേചനം നടത്തേണ്ടതിന്റെ ആവശ്യം അത്യധികം വര്‍ദ്ധിച്ചു. അഞ്ച് ഹിമാലയന്‍ നദികളാല്‍ അനുഗ്രഹീതമായ പഞ്ചാബില്‍ 1952ല്‍ ഭക്രാനംഗല്‍ അണക്കെട്ട് നിര്‍മ്മിച്ചു, അതിനു ശേഷം ഇന്ത്യയുടെ നാനാ ഭാഗങ്ങളിലായി ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിച്ചു.

ദക്ഷിണ അമേരിക്ക കഴിഞ്ഞാല്‍ പിന്നെ ലോകത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന നാടാണ് ഇന്ത്യ. വാര്‍ഷിക ശരാശരി 4 അടി വരും. സസ്യ ജാലം തണല്‍ വിരിച്ച മണ്ണില്‍, ജൈവാംശം സുലഭമായ മണ്ണില്‍ ഈ മഴയുടെ പകുതിയെങ്കിലും അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങും. ജീവനുള്ള മണ്ണും മണ്ണിനടിയിലെ വെള്ളവുമാകുമ്പോള്‍ അത് പ്രകൃതി ദത്തമായ സംഭരണി കളാകുന്നു. അതിനാല്‍ അര നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു വരെ ഇന്ത്യയില്‍ മിക്ക ഭാഗങ്ങളിലും കൊല്ലം മുഴുവന്‍ സുലഭമായി ജലം കിട്ടി കൊണ്ടിരുന്നു. കാട് വെട്ടി തെളിച്ചാല്‍ മണ്ണില്‍ നിന്ന് അതിന്റെ ജല സംഭരണ ശേഷി നഷ്ടപ്പെടും. പുഴകളും കിണറുകളും വറ്റും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ഈ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുന്നു.

അടുത്ത ഒന്നോ രണ്ടോ ദശകത്തിനപ്പുറം നമ്മുടെ ഭൂമിയുടെ മുപ്പതു ശതമാന മെങ്കിലും തദ്ദേശീയ മരങ്ങളുടെയും കാട്ടു മരങ്ങളുടെയും തണലിലാക്കണം. വെള്ള കൊയ്ത്തിന്റെ മര്‍മ്മം അതാണ്‌. ഭൂഗര്‍ഭ ജല സമ്പത്ത് സ്വാഭാവികമായി സംരുദ്ധമാക്കാന്‍ അതാണ്‌ മാര്‍ഗ്ഗം. അങ്ങനെ ചെയ്‌താല്‍ ഒരു ദശകത്തിനപ്പുറം നിസ്സാര ചെലവില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ സ്വാഭാവികമായി ജലം സംഭരിക്കുന്നതിനുള്ള സാധ്യതയെ പറ്റി നമുക്ക്‌ ബോധ്യമില്ല എന്നതാണ് കഷ്ടം. ഇന്ത്യയില്‍ ഗവണ്‍മെന്റ് നിര്‍മ്മിച്ചതും നിര്‍മ്മിക്കുന്നതും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതുമായ വലുതും ഇടത്തരവും ചെറുതുമായ അണക്കെട്ടുകളില്‍ എല്ലാം കൂടി സംഭരിക്കാവുന്ന ജലത്തിന്റെ അനേകമിരട്ടി ജലം ജനങ്ങള്‍ക്ക്‌ അവരവരുടെ കാല്‍ ചുവട്ടില്‍ തന്നെ സംഭരിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള വികേന്ദ്രീകൃത ജല സംഭരണമാണ് കൂടുതല്‍ കാര്യക്ഷമായത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനു ശേഷം ഇന്ത്യയിലെ കാര്‍ഷിക മേഖല പുഷ്ടിപ്പെട്ടു വരികയായിരുന്നു. ജനങ്ങളില്‍ 75 ശതമാനവും ജീവിക്കുന്ന നാട്ടിന്‍പുറത്ത് പോഷക വൈവിദ്ധ്യത്തിന് ക്ഷാമ മുണ്ടായിരുന്നില്ല. എന്നാല്‍ നഗര വ്യവസായ മേഖലയുടെ വികസനത്തി നായിരുന്നു ഗവണ്‍മെന്റിനു താല്പര്യം. അതിനു വേഗം കേടു വരാത്ത ധാന്യങ്ങളുടെ ഉത്പാദനം കൂട്ടേണ്ടി വന്നു. ഈ സങ്കുചിത ലക്ഷ്യമാണ്‌ ‘ഹരിത വിപ്ലവം’ അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം.

ദാരിദ്ര്യം, തൊഴിലില്ലായ്മ, ജനസംഖ്യാ വര്‍ദ്ധനവ്‌ എന്നിവ പരസ്പരം ബന്ധപ്പെട്ട മൂന്നു പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ ഒരേ സമയം പരിഹരിക്കാനുള്ള മാര്‍ഗ്ഗം ഇന്ത്യന്‍ കൃഷിയുടെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുകയാണ്. കൃഷിക്കു വേണ്ട ആവശ്യങ്ങള്‍ പരിമിതമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കൃഷിയിലൂടെ പരമാവധി ആളുകള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയൂ. അതായത്‌ വളരെ കുറച്ച് മൂലധനമേ കൃഷിക്ക് വേണ്ടൂ എന്നു വരണം. വില കൊടുത്ത്‌ വാങ്ങേണ്ട ആവശ്യങ്ങള്‍ കുറയ്ക്കണം. കാര്‍ഷിക ഉപകരണങ്ങളുടെ ആവശ്യം പരിമിത മാക്കണം. ബാഹ്യ സാങ്കേതിക വിദ്യയും കുറയണം. അങ്ങനെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാം. അപ്പോള്‍ ദാരിദ്ര്യം കുറയും. ജനസംഖ്യാ പെരുപ്പം ഒരു വിധം പരിഹരിക്കാനാവും.

bhasker-save-epathram

ഭാസ്കര്‍ സാവേ

ഇന്ത്യക്കിന്ന് അത്യാവശ്യമായത് ബഹുവിള ജൈവ കൃഷിയും ഫല വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തലും കാടുകളുടെ പുനരുദ്ധാരണവുമാണ്. വ്യാപകമായ ഇത്തരമൊരു മാറ്റത്തെ പിന്താങ്ങാനുള്ള ആര്‍ജവ ബുദ്ധി താങ്കള്‍ക്കുണ്ടാകുമോ? ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതറിയിച്ചാല്‍ മറുപടി തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാനെന്റെ കൃഷിയിടത്തിലേക്ക് അങ്ങയെയും ക്ഷണിക്കുകയും ചെയ്യുന്നു.

എന്ന്

സ്നേഹപൂര്‍വ്വം,

ഭാസ്കര്‍ എച്ച്. സാവേ

(ഗുജറാത്തിലെ വില്സാദിലുള്ള ജൈവ കൃഷി തോട്ടത്തിന്റെ സ്ഥാപകനും പാരമ്പര്യ കൃഷിക്കാരനുമായ ഭാസ്കര്‍ സാവേ ദേശീയ കര്‍ഷക കമ്മീഷന്റെ ചെയര്‍മാനും ‘ഹരിത വിപ്ലവ’ത്തിന്റെ പിതാവുമായ ഡോ. എം. എസ്. സ്വാമിനാഥന് എഴുതിയ പ്രശസ്തമായ കത്തിന്റെ സംക്ഷിപ്ത രൂപം)

കടപ്പാട് : ഇല്ല്യാസ്‌ , പാഠഭേദം, ജീവനം 09

അവലംബം: The Great Agricultural Challenge

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

7 of 8« First...678

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : കെ. വി. തോമസിനോട് പ്രസ്താവന തിരുത്താന്‍ കെ. പി. സി. സി. ആവശ്യപ്പെട്ടു
Next »Next Page » എന്‍ഡോസള്‍ഫാന്‍ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010