ഓരോ തുള്ളിയും സൂക്ഷിച്ച്

March 23rd, 2011

water-conservation-epathram

ഇന്നലെ ഒരു ലോക ജല ദിനവും കൂടി കടന്നു പോയി. എന്നാല്‍ മറ്റു പല ദിനങ്ങളും ഒത്തിരി ആഘോഷിക്കുന്ന നമ്മള്‍  ഇങ്ങനെ ഒരു ദിനം വന്നു പോയത് അറിഞ്ഞത് പോലുമില്ല. ഇതൊക്കെ വലിയ പരിസ്ഥിതി സ്നേഹികള്‍ക്ക് വേണ്ടിയുള്ളതല്ലേ , നമ്മുക്ക് ഇതില്‍ എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

മനുഷ്യന്റെ മാത്രമല്ല ലോകത്തിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ്‌ ജലം. അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടി വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയപ്പെടുന്നു. കുടി വെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വില വരുന്ന ഒരു കാലത്തേക്ക് ആണ് നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുകയും ഭൂമിയില്‍ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാന്‍ പോകുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടി വെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. മഹാ നദികള്‍ ഇന്ന് മാലിന്യ കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസ വസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജല ദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകള്‍ ഇവയെല്ലാമാണ്.

എന്നാല്‍ ഏതൊരു സാധാരണക്കാരനും തന്റെ പ്രവര്‍ത്തന മേഖലകളില്‍ ജല സംരക്ഷണം നടപ്പിലാക്കാന്‍ കഴിയും. നമ്മുടെ ദൈനംദിന പ്രവര്‍ത്തികളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം എന്ന് മാത്രം. രാവിലെ എഴുന്നേറ്റ പടി നമ്മള്‍, വെള്ളം നിര്‍ലോഭം തുറന്നു വിട്ടു കൊണ്ട് പല്ല് തേക്കുന്നു. വലത് കൈയ്യില്‍ ബ്രഷ് പിടിക്കുമ്പോള്‍ പുറകിലേക്ക് മടക്കി വച്ചിരിക്കുന്ന ആ ഇടതു കൈ ഒന്ന് പൈപ്പില്‍ കൊടുക്കൂ. ആവശ്യം വരുമ്പോള്‍ മാത്രം വെള്ളം വരട്ടെ. ഷേവ്‌ ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. പണ്ട് നമ്മുടെ കക്കൂസുകള്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ളവയായിരുന്നു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ യുറോപ്യന്‍ രീതിയില്‍ പുറകിലത്തെ വലിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളം മുഴുവനും ഉപയോഗിച്ചു കൊള്ളണം എന്നാണ് വ്യവസ്ഥ. പോരാത്തതിന് ഈ ടാങ്കുകളില്‍ കാലക്രമേണ ചോര്‍ച്ചയും ഉണ്ടാകുന്നു. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. ഓ ഒന്നോ രണ്ടോ തുള്ളിയല്ലേ, സാരമില്ല എന്ന് വിചാരിക്കും. എന്നാല്‍ സാരമുണ്ട്‌. ഒരു മിനിട്ടില്‍ 5 തുള്ളി പോയാല്‍ പോലും ഒരു ദിവസം നമ്മള്‍ 2 ലിറ്ററില്‍ അധികം വെള്ളം അവിടെ കളയുന്നുണ്ട്. ചോരുന്ന പൈപ്പുകളും ടാങ്കുകളും ടാപ്പുകളും എത്രയും പെട്ടന്ന് ശരിയാക്കുന്നതില്‍ വീഴ്ച വരുത്തുവാന്‍ പാടില്ല.

നമ്മളില്‍ ഒട്ടു മിക്കവരുടെയും കുളിമുറികളില്‍ ഇപ്പോള്‍ ഷവര്‍ സംവിധാനം ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയിലൂടെയുള്ള വെള്ള ചെലവ്‌ പഴയ പോലെ ബക്കറ്റില്‍ വെള്ളം നിറച്ചു വച്ച് കുളിക്കുന്നതിന്റെ ഇരട്ടിയില്‍ അധികം ആണ്.  ആഡംബര ചിഹ്നമായ ബാത്ത് ടബ്ബുകളുടെ കാര്യം പിന്നെ പറയണോ?

ഇനി ഷവറില്‍ കുളിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍, കൂലങ്കഷമായ ചിന്തകളും പാട്ട് സാധകവും ഒന്നും തുറന്നിട്ട ഷവറിനു കീഴെ നിന്ന് വേണ്ട. 5 മിനിറ്റ്‌. അതാണ്‌ ആരും തെറ്റ് പറയാത്ത ഒരു കുളിക്ക് വേണ്ട സമയം. ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്ന സംവിധാനങ്ങള്‍ ഉള്ള ഷവറുകള്‍ വിപണിയില്‍ ഉണ്ട്.

അടുക്കളയില്‍ പാത്രം കഴുകുമ്പോള്‍ ആണ് ഏറ്റവും അധികം വെള്ളം ചെലവാകുന്നത്. പണ്ട് ഒക്കെ കഴിച്ച പാത്രം അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ അമ്മ പറയുമായിരുന്നു, അതില്‍ വെള്ളം ഒഴിച്ചിടാന്‍. അമ്മയ്ക്ക് കഴുകാന്‍ എളുപ്പത്തിനു വേണ്ടിയായിരിക്കും അത് എന്ന് അന്ന് കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വയം പാത്രം കഴുകുമ്പോള്‍ മനസിലാക്കാം, ഭക്ഷണ അവശിഷ്ടങ്ങള്‍ ഉണങ്ങി പിടിച്ചിരിക്കുന്ന ഒരു പാത്രം കഴുകാന്‍ പ്രയത്നത്തേക്കാള്‍ ഉപരി വെള്ളവും കൂടുതല്‍ വേണം. അറിഞ്ഞോ അറിയാതെയോ ഉള്ള നമ്മുടെ കൊച്ചു കൊച്ച് അശ്രദ്ധകള്‍ കാരണം നമ്മള്‍ ജലം പാഴാക്കണോ?

വാഷിംഗ്‌ മെഷീനില്‍ തുണി അധികം ഇല്ലേലും മുഴുവന്‍ വെള്ളം നിറച്ചു കഴുകുക, ചട്ടിയില്‍ നില്‍ക്കുന്ന ചെടികള്‍ക്ക് പിന്നെയും പിന്നെയും വെള്ളം ഒഴിക്കുക, ഹോസിലൂടെ വെള്ളം ചീറ്റിച്ച് കാര്‍ കഴുകുക എന്നിവ ഒക്കെ വെള്ളം പാഴാക്കുന്നതിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്. ഇനി ഈ പറഞ്ഞ കാര്‍ കഴുകുന്നതിന് ഒരു ബക്കറ്റില്‍ വെള്ളവും ഒരു കഷണം സ്പോന്ജും ഉപയോഗിച്ച് നോക്കു. കാര്‍ കൂടുതല്‍ വൃത്തിയും ആകും വെള്ള ചെലവ് നാലില്‍ ഒന്നും ആകും.

മറ്റു പല സ്ഥലങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍, വളരെ അധികം മഴ ലഭിക്കുന്ന ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. എന്നാല്‍ മഴ വെള്ള സംഭരണം എന്ന ആശയം എത്ര വീടുകളില്‍ പ്രാവര്‍ത്തിക മാക്കിയിട്ടുണ്ട്? മഴ വെള്ളം വലിയ ചെരുവങ്ങളിലും ബക്കറ്റുകളിലും മറ്റും പിടിച്ചു വച്ചാല്‍ തന്നെ നമ്മുടെ പല ഗാര്‍ഹികാ വശ്യങ്ങള്‍ക്കും അത് പ്രയോജന പ്പെടുത്താന്‍ സാധിക്കും. ഇങ്ങനെ വളരെ നിസ്സാരമെന്നു നമ്മള്‍ കരുതുന്ന പല മാര്‍ഗ്ഗങ്ങളിലൂടെയും വളരെ മഹത്തായ ഒരു സംരംഭമായ  ജല സംരക്ഷണത്തില്‍ നമ്മുക്ക് പങ്കാളികള്‍ ആകുവാന്‍ കഴിയും.

ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

240,000 ജീവന്‍ വിലയുള്ള ഒരു പരീക്ഷണം

August 9th, 2010

nagasaki-fat-man-plutonium-bomb-explosion-epathramനാഗസാക്കി : അമേരിക്കന്‍ സൈന്യം 1945 ഓഗസ്റ്റ്‌ 9ന് ജപ്പാനിലെ നാഗസാക്കിയില്‍ പ്ലൂട്ടോണിയം അണു ബോംബ്‌ പരീക്ഷണം നടത്തിയപ്പോള്‍ ഉടനടി പൊലിഞ്ഞത്‌ 140,000 ത്തിലധികം ജീവനാണ്. പിന്നീടുള്ള മരണങ്ങളടക്കം മൊത്തം 240,000 പേരുടെ മരണത്തിന് ഈ ബോംബ്‌ സ്ഫോടനം കാരണമായി. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജപ്പാനെ അടിയറവു പറയിക്കാന്‍ ഹിരോഷിമയില്‍ യുറാനിയം ബോംബ് ഇട്ടതിന്റെ മൂന്നാം ദിവസം നാഗസാക്കിയിലെ ജനങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണമാണ് “ഫാറ്റ്‌ മാന്‍ – Fat Man” എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം സ്ഫോടനം. ജപ്പാനെ മുട്ട് കുത്തിക്കാന്‍ ഈ രണ്ടാം സ്ഫോടനത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് സൈനിക വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

fat-man-nuclear-bomb-epathram

ഫാറ്റ്‌ മാന്‍ ബോംബിന്റെ മാതൃക

അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ എന്ന നയമാണ് ഈ ആണവ പരീക്ഷണങ്ങള്‍ക്ക് മറയായി അമേരിക്ക ഉപയോഗിച്ചത്.

ക്രിസ്തുവിനു 660 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ് ജപ്പാനിലെ രാജ പരമ്പര. സൂര്യ ഭഗവാന്റെ പിന്മുറക്കാരാണ് ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ എന്നാണു ജപ്പാന്‍ ജനതയുടെ വിശ്വാസം.

1945 മെയ് മാസത്തില്‍ തന്നെ, ചക്രവര്‍ത്തിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും, യുദ്ധ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യുകയും ചെയ്യില്ലെങ്കില്‍ കീഴടങ്ങാന്‍ ജപ്പാന്‍ സന്നദ്ധമായിരുന്നു. ഈ വിവരം ഏപ്രിലില്‍ സ്ഥാനമേറിയ അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്‍ മെയ്‌ മാസത്തില്‍ തന്നെ അറിയുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രസിഡണ്ട് ട്രൂമാന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ നയം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്ന പേരിലാണ് ജപ്പാനെതിരെ ആണവ ആക്രമണത്തിന് അനുമതി നല്‍കിയത്.

എന്നാല്‍ യുദ്ധാനന്തരം ഹിരോഹിതോ ചക്രവര്‍ത്തി 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെ ജപ്പാന്റെ സിംഹാസനത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന് യുദ്ധ വിചാരണ നേരിടേണ്ടി വന്നതുമില്ല. അതായത് ജപ്പാന്‍ മുന്‍പോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികള്‍ അംഗീകരിക്കപ്പെട്ടു എന്നര്‍ത്ഥം. എങ്കില്‍ പിന്നെ ആണവ ബോംബുകള്‍ അമേരിക്ക വര്ഷിച്ചതെന്തിന്?

ലോകത്ത്‌ ആദ്യമായി ആണവായുധങ്ങള്‍ പരീക്ഷിച്ച് തങ്ങളുടെ സൈനിക ശേഷി ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഒരു അവസരം അമേരിക്കയ്ക്ക് കിട്ടുമായിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്ഷി മനുഷ്യന് ആദരാഞ്ജലികള്‍

July 27th, 2010
Salim Ali ePathram

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ ഡോ. സാലിം അലി

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

രണ്ടു വര്ഷം മുന്‍പ് ഇന്നേ ദിവസമായിരുന്നു e പത്രത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യുടെ ആരംഭവവും. ഒരു കാലത്ത് “വികസനത്തിന്‌ വിഘാതമാവുകയും ശല്യമാവുകയും” ചെയ്ത പരിസ്ഥിതി വാദം പിന്നീട് ഒരു ഫാഷന്‍ ആവുകയും ഇന്ന് മനുഷ്യ രാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമായി അവഗണിക്കാനാവാത്ത വിധം രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തില്‍ പരിസ്ഥിതി സമരങ്ങളിലും ചെറുത്തുനില്‍പ്പുകളിലും, സമാന്തര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്‌ പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദിയായി മാറുവാന്‍ e പത്രം പച്ച ഒരുങ്ങുകയാണ്.

ഇതിന്റെ ആദ്യ പടിയായി ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവുന്ന e ഡയറക്ടറിക്ക് “പച്ച” തുടക്കം ഇട്ടു കഴിഞ്ഞു.

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം

July 3rd, 2010

plastic-bag-free-day-epathramപ്ലാസ്റ്റിക് സഞ്ചികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളര്‍ത്താന്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ന് (ജൂലൈ 3) അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് സഞ്ചിയും മറ്റ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന സാധനങ്ങളുടെയും അമിത ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങള്‍ നിത്യ ജീവിതത്തില്‍ കൈക്കൊണ്ട് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു സമൂഹം കേട്ടിപ്പടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. സ്പെയിനില്‍ നിന്നും ഉല്‍ഭവിച്ച ഈ ആശയത്തോട് അനുകൂലിച്ചു ഈ ദിനം ആചരിക്കാന്‍ ലോകമെമ്പാടും നിന്നുമുള്ള അനേകം സംഘടനകളും വ്യക്തികളും പങ്കു ചേരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതിയും ഭാവിയും

June 5th, 2010

biodiversity-yearജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകള്‍ നിലവിലുണ്ട്. മാലിദ്വീപ്‌, തുവാലു, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൌറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, തുടങ്ങിയ ചെറുതും വലുതുമായ പല രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കും, തീരപ്രദേശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരും, നോര്‍ത്ത്‌ ഫസഫിക്കിലെ ഒട്ടുമിക്ക ദ്വീപുകളും പൂര്‍ണ്ണമായും ഇല്ലാതായേക്കാം, തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളും കടലെടുക്കാന്‍ സാധ്യത ഏറെയാണ്, ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്ടിച്ചു കൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു, ആഗോള താപന ഫലമായി കടല്‍ വികസികുന്നതോടെ മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ വന്‍ നഷ്ടമാണ് വരുത്തി വെക്കുക, ടോക്കിയോ, സിംഗപ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ലിസ്ബണ്‍, തുടങ്ങിയ ഒട്ടുമിക്ക തീരദേശ നഗരങ്ങളുടെയും ഭാവി തുലാസിലാണ്.

ഹരിത ഗൃഹ വാതകങ്ങളുടെ അമിതോപയോഗം വരുത്തിവെക്കുന്ന വിനാശകരമായ നാശങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണ വല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്.

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.

അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.

കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും,

കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,

കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ ശേഖരത്തെ സാമ്രാജ്യത്വ ശക്തികള്‍ കൊള്ള ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌താല്‍ പിന്നെ ബാക്കിയാവുക മനുഷ്യ നിയന്ത്രണ ത്തിനതീതമായി പ്രവര്‍ത്തിക്കുന്ന വൈറസുകള്‍ മാത്രമായിരിക്കും, ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ രോഗങ്ങളും വൈറസുകളും ദിനം പ്രതി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.

അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.

എക്സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെ ക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.

നാം പ്രാകൃതരായി കണ്ടിരുന്ന റെഡ്‌ ഇന്ത്യന്‍ ആദിവാസികളുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനു അയച്ച കത്തിലെ വരികള്‍ ഇന്നും പ്രസക്തമാണ്. “ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് എന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്, ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, അവനതിലെ ഒരിഴ മാത്രം. ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോട് തന്നെയാണ് ചെയ്യുന്നത്.”

ഏറെ സംസ്കൃതചിത്തരും പരിഷ്കൃതരും എന്ന് അവകാശപ്പെടുന്ന നമുക്കിന്ന് ഇങ്ങനെ ചിന്തിക്കുവാനോ, ചോദിക്കുവാനോ കഴിയുന്നുണ്ടോ?…

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 5« First...234...Last »

« Previous Page« Previous « ഇന്ന് ലോക പരിസ്ഥിതി ദിനം
Next »Next Page » സുന്ദര്‍ബന്സിലെ കണ്ടല്‍ക്കാടുകള്‍ക്ക് ആഗോള താപനം ഭീഷണി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010