യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

ആണവ ബാദ്ധ്യത : നയം വ്യക്തമാക്കണം

August 10th, 2010

sushma-swaraj-epathramന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്ലിനെ പറ്റി പഠിക്കുന്ന പാര്‍ലമെന്റ്‌ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ബി. ജെ. പി. വിയോജന കുറിപ്പ്‌ രേഖപ്പെടുത്തും എന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു. ഭാവിയില്‍ ആണവ നിലയങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ക്കു ഇതു വരെ മറുപടി ലഭിച്ചിട്ടില്ല. “ആണവ ഊര്‍ജ്ജ ആക്റ്റ്‌” സ്വകാര്യ കമ്പനികളെ വിലക്കുന്നുണ്ട്. എങ്കില്‍ പിന്നെ ആണവ ബാദ്ധ്യതാ ബില്‍ ഈ കാര്യം വ്യക്തമാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് സുഷമ ചോദിക്കുന്നു.

സ്വകാര്യ കമ്പനികളെ ആണവ നിലയങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു ആണവ ബാദ്ധ്യതാ ബില്ലിന്റെ ആവശ്യമേയില്ല എന്നാണ് ബി. ജെ. പി. ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ആണവ നിലയങ്ങളില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയായിരിക്കും എന്നിരിക്കെ ആണവ ബാദ്ധ്യതാ ബില്ലിന്റെ പ്രസക്തി സംശയാസ്പദമാണ്.

ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരിഹാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു കമ്മീഷന്‍ സംഘടിപ്പിക്കണമെന്നും അന്താരാഷ്‌ട്ര തലത്തില്‍ ആണവ അപകടങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാക്കുന്ന നിയമ വ്യവസ്ഥ ഉറപ്പാക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു. മലിനീകരണം നടത്തുന്ന കക്ഷി നഷ്ട പരിഹാരം നല്‍കണം എന്നാണ് വ്യവസ്ഥ എന്നിരിക്കെ നിലയം നടത്തുന്ന കക്ഷി തന്നെ മലിനീകരണത്തിന്റെ മുഴുവന്‍ ബാദ്ധ്യതയും ഏറ്റെടുക്കണം. സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത്‌ വരുമോ എന്ന ചോദ്യത്തിനു സര്‍ക്കാര്‍ ഉത്തരം നല്‍കാന്‍ കൂട്ടാക്കാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

240,000 ജീവന്‍ വിലയുള്ള ഒരു പരീക്ഷണം

August 9th, 2010

nagasaki-fat-man-plutonium-bomb-explosion-epathramനാഗസാക്കി : അമേരിക്കന്‍ സൈന്യം 1945 ഓഗസ്റ്റ്‌ 9ന് ജപ്പാനിലെ നാഗസാക്കിയില്‍ പ്ലൂട്ടോണിയം അണു ബോംബ്‌ പരീക്ഷണം നടത്തിയപ്പോള്‍ ഉടനടി പൊലിഞ്ഞത്‌ 140,000 ത്തിലധികം ജീവനാണ്. പിന്നീടുള്ള മരണങ്ങളടക്കം മൊത്തം 240,000 പേരുടെ മരണത്തിന് ഈ ബോംബ്‌ സ്ഫോടനം കാരണമായി. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജപ്പാനെ അടിയറവു പറയിക്കാന്‍ ഹിരോഷിമയില്‍ യുറാനിയം ബോംബ് ഇട്ടതിന്റെ മൂന്നാം ദിവസം നാഗസാക്കിയിലെ ജനങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണമാണ് “ഫാറ്റ്‌ മാന്‍ – Fat Man” എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം സ്ഫോടനം. ജപ്പാനെ മുട്ട് കുത്തിക്കാന്‍ ഈ രണ്ടാം സ്ഫോടനത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് സൈനിക വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

fat-man-nuclear-bomb-epathram

ഫാറ്റ്‌ മാന്‍ ബോംബിന്റെ മാതൃക

അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ എന്ന നയമാണ് ഈ ആണവ പരീക്ഷണങ്ങള്‍ക്ക് മറയായി അമേരിക്ക ഉപയോഗിച്ചത്.

ക്രിസ്തുവിനു 660 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ് ജപ്പാനിലെ രാജ പരമ്പര. സൂര്യ ഭഗവാന്റെ പിന്മുറക്കാരാണ് ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ എന്നാണു ജപ്പാന്‍ ജനതയുടെ വിശ്വാസം.

1945 മെയ് മാസത്തില്‍ തന്നെ, ചക്രവര്‍ത്തിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും, യുദ്ധ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യുകയും ചെയ്യില്ലെങ്കില്‍ കീഴടങ്ങാന്‍ ജപ്പാന്‍ സന്നദ്ധമായിരുന്നു. ഈ വിവരം ഏപ്രിലില്‍ സ്ഥാനമേറിയ അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്‍ മെയ്‌ മാസത്തില്‍ തന്നെ അറിയുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രസിഡണ്ട് ട്രൂമാന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ നയം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്ന പേരിലാണ് ജപ്പാനെതിരെ ആണവ ആക്രമണത്തിന് അനുമതി നല്‍കിയത്.

എന്നാല്‍ യുദ്ധാനന്തരം ഹിരോഹിതോ ചക്രവര്‍ത്തി 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെ ജപ്പാന്റെ സിംഹാസനത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന് യുദ്ധ വിചാരണ നേരിടേണ്ടി വന്നതുമില്ല. അതായത് ജപ്പാന്‍ മുന്‍പോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികള്‍ അംഗീകരിക്കപ്പെട്ടു എന്നര്‍ത്ഥം. എങ്കില്‍ പിന്നെ ആണവ ബോംബുകള്‍ അമേരിക്ക വര്ഷിച്ചതെന്തിന്?

ലോകത്ത്‌ ആദ്യമായി ആണവായുധങ്ങള്‍ പരീക്ഷിച്ച് തങ്ങളുടെ സൈനിക ശേഷി ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഒരു അവസരം അമേരിക്കയ്ക്ക് കിട്ടുമായിരുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ പുനര്‍ സംസ്കരണ കരാറില്‍ ഇന്ത്യ ഒപ്പ് വെച്ചു

August 4th, 2010

nuclear-waste-disposal-epathram

ഇന്ത്യ കഴിഞ്ഞയാഴ്ച അമേരിക്കയുമായി ആണവ ഇന്ധന പുനര്‍ സംസ്കരണ കരാറില്‍ ഒപ്പ് വെച്ചു. അധികമാരും ഇത് അറിഞ്ഞില്ല. പത്രങ്ങളില്‍ അച്ചടിച്ച്‌ വന്നിരുന്നു. ഇങ്ങനെ എത്ര കരാറുകള്‍ ഒപ്പിടുന്നു. എന്തൊക്കെ ബഹളങ്ങള്‍ നടക്കുന്നു. ബഹളങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കരാറും ഒപ്പിട്ടു പ്രജാപതി സുഖമായി കാര്യം സാധിക്കുന്നു. ജനം അത് സന്തോഷത്തോടെ വിഴുങ്ങുന്നു. വികസനമല്ലേ…? എതിര്‍ത്ത്‌ എന്തെങ്കിലും പറഞ്ഞാല്‍ വികസന വിരുദ്ധനായി മുദ്ര കുത്തിയാലോ? കിട്ടിയത്‌ എന്തായാലും അതും വിഴുങ്ങി മിണ്ടാതിരിക്കാം.

123 കരാറിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ ബാന്ധവത്തില്‍ ഒരു സുപ്രധാന ചുവടു വെയ്പ്പാണിത് എന്നാണു നയതന്ത്ര മന്ത്രം. 123 കരാറിനു ശേഷം ഈ കരാര്‍ ഇന്ത്യയെ കൊണ്ട് ഒപ്പിടുവിക്കുവാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്ന സമയത്തിന് എത്രയോ മുന്‍പേ തന്നെ ഇത് ഇന്ത്യയെ കൊണ്ട് സമ്മതിപ്പിക്കുവാനും ഒപ്പിടുവിക്കുവാനും കഴിഞ്ഞത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേട്ടമായി പ്രഖ്യാപിച്ചു കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍.

ഇത്രയേറെ തിടുക്കത്തില്‍ ഒപ്പിട്ട ഈ കരാര്‍ എന്താണെന്നതിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കടക്കം. ആണവ പുനര്സംസ്കരണത്തെ കുറിച്ച് ഇന്ത്യന്‍ ആണവ ഗവേഷണത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ശാസ്ത്രജ്ഞനുമായി e പത്രം ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

ആണവ നിലയത്തില്‍ ഉപയോഗിക്കപ്പെടുന്ന യുറാനിയം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതിനു ശേഷം അതിന്റെ രൂപം മാറി മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും ഉപയോഗ യോഗ്യമായ മറ്റ് പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിനെയാണ് ആണവ പുനര്‍സംസ്കരണം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഏറെ വിലപിടിപ്പുള്ളതാണ്. കാരണം ഇതാണ് ആണവ ബോംബ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഫുട്ബോളിന്റെ പകുതിയോളം പ്ലൂട്ടോണിയം നിങ്ങളുടെ മേശപ്പുറത്ത് വെച്ച് പതുക്കെ ഒന്ന് കൈ കൊണ്ട് അമര്‍ത്തിയാല്‍ നിങ്ങള്‍ ഇരിക്കുന്ന രാജ്യവും അതിനടുത്ത ഏതാനും രാജ്യങ്ങളും ഞൊടിയിടയില്‍ ഇല്ലാതാവും.

ഇത്തരം ആണവ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു ക്രിറ്റിക്കല്‍ മാസ് ഉണ്ട്. ക്രിറ്റിക്കല്‍ മാസിന്റെ അത്രയും ഭാരം ഒരുമിച്ചു വന്നാല്‍ ആണവ പ്രതിപ്രവര്‍ത്തനം ഇത് സ്വമേധയാ ആരംഭിക്കും. ഇതിനാല്‍ ഈ പദാര്‍ഥങ്ങള്‍ എപ്പോഴും ഇതിന്റെ ക്രിറ്റിക്കല്‍ മാസിനേക്കാള്‍ കുറഞ്ഞ അളവിലാണ് സൂക്ഷിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ ക്രിറ്റിക്കല്‍ മാസ് ഏതാണ്ട് 10 കിലോയില്‍ താഴെയാണ്. ഘനമേറിയ വസ്തുവായതിനാല്‍ ഇതിന് ഒരു ഫുട്ബോളിന്റെ പകുതി വലിപ്പമേ കാണൂ. ഒരു ബോംബില്‍ ഇത് ചെറിയ ചെറിയ അറകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. ഈ ബോംബ്‌ പൊട്ടിക്കാന്‍ ചെറിയ ഒരു മര്‍ദ്ദം കൊണ്ട് ഈ അറകളെ തകര്‍ത്തു പ്ലൂട്ടോണിയത്തെ അതിന്റെ ക്രിറ്റിക്കല്‍ മാസ് ആകുന്ന അളവില്‍ ഒരുമിച്ചു കൊണ്ട് വന്നാല്‍ മാത്രം മതി. നേരത്തെ സൂചിപ്പിച്ചത്‌ പോലെ, ഭൂഗോളത്തില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗം ഒന്നാകെ നശിക്കും ഈ സ്ഫോടനത്തില്‍.

പ്ലൂട്ടോണിയം ഒരു കടുത്ത വിഷവും കൂടിയാണ്. ഇതിന്റെ ലക്ഷത്തില്‍ ഒരംശം ശരീരത്തില്‍ കടന്നാല്‍ മനുഷ്യന് മാരകമാണ്. ഇതെല്ലാം കൊണ്ടാണ് പ്ലൂട്ടോണിയം അമൂല്യമാവുന്നത്, കാരണം ഒരല്‍പം പ്ലൂട്ടോണിയം കൈവശം ഉള്ളവന് ലോകത്തെ അടക്കി ഭരിക്കാം, ഭീകരത കൊണ്ട് വിറപ്പിക്കാം… ഭീകരത കൊണ്ട് വിറപ്പിക്കുന്നത് തന്നെയല്ലേ സാമ്രാജ്യത്വത്തിന്റെ സ്ഥായീ ഭാവം?…

ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ നശീകരണ സ്വഭാവം തന്നെ. പ്ലൂട്ടോണിയവുമായി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളും മലിനമാകുകയും ദ്രവിച്ചു നശിക്കുകയും ചെയ്യും. ഇതിനാല്‍ ഇത്തരത്തില്‍ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യ കൊണ്ടേ കഴിയൂ. ഈ ശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെന്നത് പോലെ തന്നെ പാക്കിസ്ഥാനും ഈ ശേഷിയുണ്ട് എന്ന് കൂടി നാം ഓര്‍ക്കണം.

എന്നാല്‍ ഇതിലും ഭീതിദമാണ് പുനര്സംസ്കരണം കഴിഞ്ഞതിനു ശേഷത്തെ കാര്യം. പുനര്സംസ്കരണം ചെയ്തെടുക്കുന്ന പ്ലൂട്ടോണിയത്തിന് ആവശ്യക്കാര്‍ ധാരാളം ഉള്ളതിനാല്‍ അത് ശ്രദ്ധാപൂര്‍വ്വം തന്നെ വേണ്ടവര്‍ കൈകാര്യം ചെയ്തു കൊണ്ട് പോവും എന്ന് കരുതാം. എന്നാല്‍ സംസ്കരണത്തിന് ശേഷം ബാക്കിയാവുന്ന ആണവ ചണ്ടി (nuclear waste) എന്ത് ചെയ്യും? ഇത് ചര്‍ച്ച ചെയ്യാന്‍ “പാടില്ലാത്ത” വിഷയമാണ്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും. “ആണവ രഹസ്യ നിയമം” പല തലങ്ങളില്‍ ഇത്തരം ചര്‍ച്ചകളെ നിയന്ത്രിക്കുകയും നിരുല്സാഹ പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ സ്റ്റേറ്റിന് സ്വന്തം താല്‍പര്യ സംരക്ഷണ ത്തിനായി ഉപയോഗിക്കാന്‍ ഉള്ളതാണ്. ഇത് ചോദ്യം ചെയ്യാനാവില്ല. രാജ്യ ദ്രോഹമാവും.

ഉപയോഗ ശൂന്യമായ ആണവ ചണ്ടി പിന്നെന്തു ചെയ്യും? ഈ ചോദ്യം പണ്ട് ഓ. വി. വിജയന്‍ ഡല്‍ഹിയില്‍ ആണവ ശാസ്ത്രജ്ഞരുടെ ഒരു വിരുന്നു സല്ക്കാര ത്തിനിടയില്‍ ഉന്നയിച്ചപ്പോള്‍ കൂസലില്ലാതെ മറുപടി വന്നു അത് ഭീകരാകാരമായ കൊണ്ക്രീറ്റ്‌ കട്ടകള്‍ക്കുള്ളിലെ അറയില്‍ അടക്കം ചെയ്തു ഭൂമിക്കടിയിലോ സമുദ്രത്തിന്റെ അടിത്തട്ടിലോ നിക്ഷേപിക്കും എന്ന്. ഈ കൊണ്ക്രീറ്റ്‌ കട്ട എത്ര നാള്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് അത് കുറേക്കാലം നിലനില്‍ക്കും എന്ന് മാത്രമായിരുന്നു മറുപടി.

nuclear-waste-dumping-epathram

കൊളറാഡോയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള ചണ്ടി കുഴിച്ചിടാനായി ഇഡാഹോയിലെ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഭൂമിക്കടിയില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും കുഴിച്ചിട്ട ചണ്ടിയില്‍ നിന്നുമുള്ള മലിനീകരണം ഇഡാഹോയിലെ 300000 ത്തോളം വരുന്ന ജനത്തിന്റെ കുടിവെള്ളത്തിലും കലര്‍ന്നതായി കണ്ടെത്തി.

ചില പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കയിലെ നാടുവാഴികളെ സ്വാധീനിച്ചു അവിടെ ആണവ ചണ്ടി കൊണ്ക്രീറ്റ്‌ കട്ടകളിലാക്കി കുഴിച്ചിടാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു സ്ഥിരീകരണ മൊന്നുമില്ലെങ്കിലും സാധ്യത തള്ളി ക്കളയാനുമാവില്ല.

കടലില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ പ്രചാരമുള്ള രീതി. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സമുദ്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതിരോധിച്ചപ്പോള്‍ അതിനെ അടിച്ചമര്ത്താനാണ് പ്രതിരോധിച്ചവരെ കടല്‍ കൊള്ളക്കാര്‍ എന്ന് മുദ്ര കുത്തിയത് എന്നൊരു വാദവും സോമാലിയയിലെ കടല്‍ കൊള്ളക്കാരെ കുറിച്ചുണ്ട്. ഇങ്ങനെ നിയമ വിരുദ്ധരാക്ക പ്പെട്ടവരാണത്രേ ഇപ്പോഴത്തെ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ ആണവ ചണ്ടി എത്ര നാള്‍ അതിന്റെ വീര്യം നിലനിര്‍ത്തും എന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി പ്രവചിക്കാനാവും. എന്നാല്‍ ഇത് അടക്കം ചെയ്തിരിക്കുന്ന കൊണ്ക്രീറ്റ്‌ എത്ര നാള്‍ അതിന്റെ ബലം നിലനിര്‍ത്തും എന്ന് ആര്‍ക്കും പറയാനാവില്ല. ഇതാണ് ഇതിന്റെ അപകടവും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇഫെക്റ്റ്‌

June 16th, 2010

nuclear-accidentന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്‌.

ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് മാത്രമല്ല, ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കും ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഉണ്ടാവണം എന്നാണു സര്‍ക്കാര്‍ തീരുമാനം.

ഈ അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതായി ആണവ ഊര്‍ജ വകുപ്പ്‌ സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി കഴിഞ്ഞ യോഗത്തില്‍ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശം ഇന്നലെ ഏറെ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഈ വ്യവസ്ഥ പ്രകാരം ഒരു ആണവ അപകടം ഉണ്ടായാല്‍ ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് അതിനിടയാക്കിയ ഉപകരണത്തിന്റെ തകരാറോ അതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായവരുടെ അനാസ്ഥയോ അശ്രദ്ധയോ ചൂണ്ടിക്കാട്ടി ഉപകരണ നിര്‍മ്മാതാവിനെയും വിതരനക്കാരനെയും പ്രതി ചേര്‍ത്ത് നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും. ഈ വ്യവസ്ഥയാണ് ബാനര്‍ജി നീക്കം ചെയ്യാന്‍ ശ്രമിച്ചത്‌. അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്തത് എന്ന് കഴിഞ്ഞ യോഗത്തിന് ശേഷം ഇടതു കക്ഷികളും ബി. ജെ. പി. യും ആരോപണം ഉന്നയിച്ചിരുന്നു.

ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിച്ചത്.

അപകടമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയെ കുറിച്ചുള്ള വിവാദം ഇപ്പോഴും നില നില്‍ക്കുന്നു. ഈ ബാദ്ധ്യത കേവലം 500 കോടിയായി പരിമിതപ്പെടുത്തുന്നുണ്ട് ഈ കരാര്‍. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണം. ഇത് പരിഹാസ്യമായ അമേരിക്കന്‍ വിധേയത്വമാണ്. നഷ്ടപരിഹാര തുക അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അപകടം ഉണ്ടായ ശേഷം ലഭിക്കുന്ന നഷ്ട പരിഹാരത്തെ പറ്റിയും, അപകടത്തിന്റെ ഉത്തരവാദികളെ പറ്റിയും മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ആണവ ഊര്‍ജം പോലൊരു വിനാശകാരിയും, സുരക്ഷിതത്വത്തെ പറ്റി ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്തതുമായ ഒരു ഊര്‍ജ സ്രോതസ്സ് നമുക്ക്‌ വേണമോ എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നേയില്ല. നമ്മുടെയും, നമ്മുടെ ഭാവി തലമുറയുടെയും, ആരോഗ്യകരമായ നിലനില്‍പ്പിന്റെ പ്രശ്നമാണിത് എന്ന് മനസ്സിലാക്കിയാല്‍ എത്ര വൈകിയാലും ഇത് തടയാന്‍ ശ്രമിയ്ക്കുന്നത് വൃഥാ ആവില്ല എന്ന് ബോധ്യം വരും. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങള്‍ എല്ലാം എന്നത് നമ്മുടെ ദൈന്യതയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 11« First...91011

« Previous Page« Previous « മഴയറിയാന്‍ പ്രകൃതിയമ്മ യോടൊപ്പം ഒരു യാത്ര
Next »Next Page » എണ്ണ മലിനീകരണം – ബി.പി. 20 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010