ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം

April 2nd, 2010

c-sarathchandranപരിസ്ഥിതി കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല, ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തന്റെ കാമറയില്‍ പകര്‍ത്തി കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ നമ്മെ വിട്ട് പോയി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌ തീരാനഷ്ടമാണ് ഈ വേര്‍പാട്‌. സൈലന്‍റ് വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തിനെ കാണാം. അതിനു പ്രത്യേകം ക്ഷണിക്കേണ്ടതില്ല, കേട്ടറിഞ്ഞ് അവിടെ ഓടിയെത്തും. ലാഭത്തിനു വേണ്ടി, അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയല്ല ശരത്തിന്റെ പ്രവര്‍ത്തനം, സമാന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാനും, ലോക ക്ലാസിക്ക്‌ സിനിമകള്‍ പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കുവാനും ശരത്തിന് എന്നും താല്‍പര്യമായിരുന്നു. വലിയ ഫെസ്റ്റിവെലുകള്‍ ഇല്ലാതെ തന്നെ, സിനിമയെ ജനങ്ങളി ലെത്തിക്കുന്നതില്‍ ശരത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത തൌസന്റ്റ് ഡെയ്സ് ആന്‍റ് എ ഡ്രീം , കയ്പ്പുനീര് തുടങ്ങിയ ഡോക്ക്യുമെന്ററികള്‍ കൊക്കൊകോള ക്കെതിരെ ശക്തമായ ദൃശ്യ ഭാഷയായിരുന്നു. കൂടാതെ “എല്ലാം അസ്തമിക്കും മുന്‍പേ”, “കനവ്”, “എ പൂയംകുട്ടി ടെയില്‍”, “ദ കേരള എക്സ്പീരിയന്‍സ്”, “ഡയിംഗ് ഫോര്‍ ദ ലാന്‍ഡ്‌”, “ഒണ്‍ലി ആന്‍ ആക്സ് അവെ” എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന ഡോക്ക്യുമെന്ററികളാകുന്നു.

ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ശരത്തിന്റെ പ്രത്യേകത. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്ക്യുമെന്ററികള്‍ ഗ്രാമങ്ങളില്‍ ചെന്ന് കാണിക്കുന്ന, ഭൂമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ ഇനി പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്നില്‍ തന്റെ കാമറയുമായി ഉണ്ടാവില്ല. ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടമാണ്. പ്രത്യേകിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌. ആ പരിസ്ഥിതി പ്രവത്തകന്റെ വേര്‍പാടില്‍ e പത്രം ദുഃഖം രേഖപ്പെടുത്തുന്നു.

ശരത് ചന്ദ്രന് പച്ചയുടെ ആദരാഞ്ജലികള്‍

- ഫൈസല്‍ ബാവ

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ആത്മീയ പരിസ്ഥിതി ബോധത്തിന്റെ ഗുരുവിന് ആദരാഞ്ജലികള്‍

October 11th, 2008

john-c-jacobഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം തന്നെയാണ് സന്ദേശം ആവേണ്ടത് എന്ന രീതിയില്‍ ഇക്കാലം അത്രയും ജീവിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ കാരണവരും ഗുരുവും ആയ ഈ മഹാന് “പച്ച” യുടെ ആദരാഞ്ജലികള്‍. പരിസ്ഥിതി സംരക്ഷണവും ആത്മീയതയും കോര്‍ത്തിണക്കിയ തന്റെ ജീവിത ശൈലി കൊണ്ട് ഏവര്‍ക്കും പ്രചോദനം ആയിരുന്നു പ്രൊഫ. ജോണ്‍ സി. ജേക്കബ്. പ്രകൃതിയിലെ ചേതനവും ജഡവുമായ സര്‍വ്വവും ഒരേ ഒരു പരം പൊരുളിന്റെ അംശങ്ങളാണെന്ന തിരിച്ചറിവ് പകരുന്ന “ഇകോ – സ്പിരിച്വാലിറ്റി” യുടെ സന്ദേശം തന്റെ ജീവിതം കൊണ്ട് മാതൃക ആക്കിയ ജോണ്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന് ലോകത്തിനു നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം തന്റെ ജീവിതം തന്നെ ആണ് എന്ന് തെളിയിച്ചു.

അറുപതുകളില്‍ പരിസ്ഥിതി ബോധം അത്രയ്ക്ക് ശക്തം അല്ലായിരുന്ന കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ആദ്യ കാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ജോണ്‍. ജോണ്‍ സംഘടിപ്പിച്ച ക്യാമ്പുകളും പഠന യാത്രകളും ഒരു തലമുറയിലെ വിദ്യാര്‍ത്ഥികളെ ഒന്നാകെ പ്രകൃതിയുമായി അടുപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹത്തോടൊപ്പം കേരളത്തിനകത്തും പുറത്തുമായി കാടുകളിലേയ്ക്കും, കടല്‍ പുറങ്ങളിലേയ്ക്കും കായലുകളിലേയ്ക്കും മറ്റും നടത്തിയ യാത്രകള്‍ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്. ഇവരില്‍ പലരും ഇന്ന് സജീവമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നതും ഇത് കൊണ്ട് തന്നെ.

ജോണ്‍ സി മാസ്റ്റര്‍ എന്ന് ശിഷ്യന്മാരുടേയും സഹ പ്രവര്‍ത്തകരുടേയും ഇടയില്‍ അറിയപ്പെട്ട ജോണ്‍ 1956 മുതല്‍ 1960 വരെ താന്‍ ജന്തു ശാസ്ത്രം പഠിച്ച മദ്രാസ് കൃസ്ത്യന്‍ കോളെജിലെ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് തന്നെ ഒരു പ്രകൃതി സ്നേഹി ആക്കിയത് എന്ന് പറയുന്നു. വന നിബിഡവും ജൈവ വൈവിധ്യം നിറഞ്ഞതുമായിരുന്നു ആ‍ കാമ്പസ്. പ്രകൃതിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഇതാണ്. കാമ്പസ് ദിനങ്ങളില്‍ ആത്മീയതയെ അടുത്തറിയാന്‍ ഇടയായ ജോണ്‍ പ്രകൃതിയിലെ സര്‍വ്വസ്വവും ഒരേ ഒരു പരം പൊരുളിന്റെ ഭാഗമാണെന്ന സത്യം മനസ്സിലാക്കിയതോടെ പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ജോണിന് പ്രിയപ്പെട്ടതാവുകയായിരുന്നു. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും തനിയ്ക്ക് ഒരു ആത്മീയ അനുഭവം ആണ് എന്ന് ജോണ്‍ ഒരിയ്ക്കല്‍ പറയുകയുണ്ടായി.

കോട്ടയത്ത് താന്‍ ജനിച്ച് വളര്‍ന്ന തന്റെ ചെറിയ ഗ്രാമവും അവിടത്തെ ലളിതമായ ജീവിത രീതികളും മറ്റും തന്നെ ഏറെ സ്വാധീനിച്ചിരുന്നു. മദ്രാസ് കൃസ്ത്യന്‍ കോളജില്‍ തന്റെ അധ്യാപകനായ ശ്രീ ജെ. പി. ജോഷ്വ യാണ് തന്നെ അക്കാലത്ത് ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി എന്നും അദ്ദേഹം ഓര്‍മ്മിയ്ക്കുന്നു.

പഠനത്തിനു ശേഷം 1960ല്‍ കേരളത്തില്‍ തിരിച്ചെത്തി ജോണ്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ജന്തുശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചു. 1965ല്‍ അദ്ദേഹം പയ്യന്നൂര്‍ കോളജിലേയ്ക്ക് ജോലി മാറി പോയി. 1992 ജോലിയില്‍ നിന്നും വിരമിയ്ക്കും വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.

കേരളത്തിലെ കാമ്പസുകളില്‍ പ്രകൃതി പഠനത്തിന് തുടക്കമിട്ടു കൊണ്ട് അദ്ദേഹം പയ്യന്നൂര്‍ കോളജില്‍ 1972ല്‍ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ചു. 1974ല്‍ ആയിരുന്നു ലോക വന്യ ജീവി സംഘടന ഇന്ത്യയില്‍ പ്രകൃതി ക്ലബുകള്‍ക്ക് തുടക്കമിട്ടത്.

1973ല്‍ ജോണ്‍ “മൈന” എന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ജേര്‍ണല്‍ ആരംഭിച്ചു.

1977ല്‍ ഏഴിമലയില്‍ താന്‍ ഒരു പ്രകൃതി കാമ്പ് സംഘടിപ്പിച്ചത് തന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന് ജോണ്‍ പറഞ്ഞിരുന്നു. ആ കാമ്പില്‍ എം. കെ. പ്രസാദ്, ഡി. എന്‍. മാത്യു, കെ. കെ. നീലകണ്ഠന്‍, എല്‍. നമശിവായം എന്നിങ്ങനെ പല പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.

ഇതിനു ശേഷം അദ്ദേഹം ഇത്തരം അനേകം പരിസ്ഥിതി പഠന കാമ്പുകളും യാത്രകളും സംഘടിപ്പിച്ചു. മുതുമല, ബന്ദിപുര്‍, തേക്കടി, പറമ്പിക്കുളം, നെയ്യാര്‍ എന്നിങ്ങനെ പലയിടങ്ങളും അദ്ദേഹവും വിദ്യാര്‍ത്ഥികളും സഞ്ചരിയ്ക്കയുണ്ടായി.

പയ്യന്നൂര്‍ ആസ്ഥാനം ആയുള്ള “സൊസൈറ്റി ഫോര്‍ എന്‍ വയണ്‍ മെന്റല്‍ എഡുക്കേഷന്‍ ഇന്‍ കേരള” (SEEK) എന്ന സംഘടനയ്ക്ക് അദ്ദേഹം 1979ല്‍ രൂപം നല്‍കുകയുണ്ടായി.

“സൂചിമുഖി” എന്ന അദ്ദേഹം തുടങ്ങിയ മാസിക ഇന്നും SEEK പ്രസിദ്ധീകരിച്ച് വരുന്നു.

ജോണിന്റെ മറ്റൊരു സംരംഭമാണ് “One Earth, One Life” എന്ന ഒരു പരിസ്ഥിതി സംഘടന. “പ്രസാദം” എന്ന മാസികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം.

മൊഹമ്മദ് നസീറുമായുള്ള അഭിമുഖത്തില്‍ നിന്ന്.
(അവലംബം “ഹിന്ദു” ദിനപത്രം)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍
Next » മരണം കാത്തു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍ – എ. സുജനപാല്‍ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010