ഖനനം തുടരാന്‍ ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ അനുമതി

July 7th, 2011

lafarge-cement-conveyor-epathram

ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ പരിസ്ഥിതി വകുപ്പ്‌ പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ്‌ എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച്‌ പരിഗണിച്ചത്‌.

ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ്‌ കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.

ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ്‌ കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ്‌ വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചു

May 17th, 2011

goonda-attack-epathram
പിറവം : പാടം മണ്ണിട്ട്‌ നികത്തി ഓട്ട് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വന്ദ്യ വയോധികനായ പരിസ്ഥിതി പ്രവര്‍ത്തകനേയും ഭാര്യയേയും ഒരു സംഘം അക്രമികള്‍ ഇരുമ്പ്‌ വടികള്‍ കൊണ്ട് തല്ലി ചതച്ചു. അദ്ധ്യാപകനായി വിരമിച്ച എന്‍. വി. ജോണ്‍, ലീലാമ്മ എന്നിവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്‌. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ 79 കാരനായ ഇടതു കാലിന്റെ അസ്ഥി തകര്‍ന്നു.

കക്കാടുള്ള അഞ്ച് ഏക്കര്‍ പാടം മണ്ണിട്ട്‌ നികത്തി ഓട്ടു കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജോണും പാട ശേഖര സമിതിയും ഇടപെട്ട് നല്‍കിയ പരാതി കാരണം ഉപേക്ഷിക്കേണ്ടി വന്നതിനു പ്രതികാരമായിട്ടാണ് ആക്രമണം നടന്നത്. ജോണിന്റെ പരാതിയെ തുടര്‍ന്ന് കൃഷി ഭൂമി പൂര്‍വ സ്ഥിതിയില്‍ ആക്കുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് ജോണിന് നേരെ ആക്രമണം ഉണ്ടായത്‌.

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ അക്രമി സംഘം വന്നയുടന്‍ ജോണിന്റെ മുട്ടിനു കീഴെ ഇരുമ്പ്‌ വാദികള്‍ കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. ബഹള കേട്ട് എത്തിയ ഭാര്യയേയും അക്രമികള്‍ പ്രഹരിച്ചു. അടുത്ത വീടുകളില്‍ നിന്ന് ബന്ധുക്കള്‍ ഓടി എത്തിയപ്പോള്‍ അക്രമികള്‍ കടന്നു കളഞ്ഞു. പിറവം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജപ്പാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു

May 11th, 2011

nuclear-power-no-thanks-epathram

ടോക്യോ : ഫുക്കുഷിമയിലെ ദായി ഇച്ചി ആണവ നിലയം തകര്‍ന്നു വന്‍ തോതില്‍ ആണവ വികിരണ ചോര്‍ച്ച നേരിട്ട ജപ്പാന്‍ തങ്ങളുടെ ഊര്‍ജ സ്രോതസായി ആണവോര്‍ജം ഉപയോഗിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍വാങ്ങി. രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യത്തിന്റെ പകുതി ആണവോര്‍ജത്തില്‍ നിന്നും ലഭിക്കും എന്നായിരുന്നു ജപ്പാന്റെ ഊര്‍ജ്ജ പദ്ധതി. ഇപ്പോള്‍ മൊത്തം ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ മുപ്പത്‌ ശതമാനമാണ് ജപ്പാനില്‍ ആണവോര്‍ജ്ജം. ഇത് അമ്പതു ശതമാനം ആക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സുനാമിയില്‍ ആണവ നിലയങ്ങളുടെ സുരക്ഷിതത്വം തകരാറിലായ സാഹചര്യത്തില്‍ ഇനിയും ആണവോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ആവില്ല എന്നാ നിഗമനത്തിലാണ് ജപ്പാന്‍.

ആണവോര്‍ജ്ജത്തിന് പകരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ജപ്പാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് ജപ്പാന്‍ പ്രധാനമന്ത്രി  നവോട്ടോ കാന്‍ അറിയിച്ചു. സൌരോര്‍ജ്ജം, കാറ്റ്‌, ബയോ മാസ്, എന്നിങ്ങനെയുള്ള ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി ഉപയോഗിക്കും.

ആണവോര്‍ജ്ജം കൂടുതലായി ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ശമ്പളം അടുത്ത മാസം മുതല്‍ വെട്ടിച്ചുരുക്കുവാനും അദ്ദേഹം തയ്യാറായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

അഹോ ക്രൂരം

April 19th, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 8« First...234...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വ്യാപകമായി ഭ്രൂണഹത്യ
Next »Next Page » ഈ ജീവന്റെ ഗോളം ഇനി എത്ര നാള്‍? »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010