മഴ, മഴ മാത്രം
വന്നു പോകാറുണ്ട്
കാണണമെന്ന് തോന്നി തുടങ്ങുമ്പോഴേക്ക്
മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ
കാണാന്‍ കൊതിക്കുന്ന
വേഷപ്പകർച്ചകളില്‍
പ്രിയകരമായ, പരിചിതമായ
മഴയുടെ പതിഞ്ഞ ഇരമ്പം.
തിരക്കുകളില്‍,
മിന്നായം പോലെ വിളിച്ചിറക്കി,
കുശലങ്ങള്‍ അന്വേഷിച്ചു മടക്കം.
നനയാന്‍ മടിച്ചു മടിച്ചിരിക്കെ,
കൂട്ടിക്കൊണ്ടു പോയി നനച്ച്,
ഒരോട്ട പ്രദക്ഷിണം,
മടി മാറ്റി യങ്ങനെ….
മനസ്സ് തുറക്കെ,
ചാഞ്ഞും ചെരിഞ്ഞും
ദീര്‍ഘ-ദീര്‍ഘമായി
മതിവരുവോളം പെയ്തങ്ങനെ…
പിന്നെയും പിന്നെയും
മഴക്കായി കാത്തിരിക്കാന്‍
നഷ്ടബോധം അവശേഷിപ്പിച്ച്
മഴ മടങ്ങുന്നു.
ഓരോ തവണ
മഴയില്‍ നിന്ന്
പിന്തിരിഞ്ഞു നടക്കുമ്പോഴും,
എതിരെ വരുന്നവര്‍
ചോദിക്കാറുണ്ട്-
തേടി നടക്കുന്നതിനെ കുറിച്ച്,
കളഞ്ഞു പോയതിനെ കുറിച്ച്.
മഴ, മഴയെ തന്നെയാവും
ഞാന്‍ തേടി നടന്നിരുന്നത്.
അതോ,
മഴയെ തന്നെയാണോ
എനിക്ക് നഷട്ടപ്പെട്ടിട്ടുണ്ടാവുക ?
– യാമിനി ജേക്കബ്