വെനെസ്വേല ഇസ്രായേലി അംബാസഡറെ പുറത്താക്കി

January 7th, 2009

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനെസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഇസ്രയേല്‍ അംബാസഡറെ പുറത്താക്കി. 600 ലേറെ പലസ്തീനികളാണ് ഇതു വരെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കുറിപ്പിലാണ് ഇസ്രയേല്‍ അംബാസഡറേയും മറ്റ് ചില എംബസി ഉദ്യോഗസ്ഥരേയും പുറത്താക്കുന്നതായി അറിയിച്ചത്. ദക്ഷിണ ഇസ്രയേലില്‍ ഹമാസ് പോരാളികള്‍ നടത്തുന്ന റോക്കറ്റ് ആക്രമണം തടയുവാന്‍ വേണ്ടി കഴിഞ്ഞ മാസം 27 നാണ് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയത്. നേരത്തേ തന്നെ പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഷാവേസ് “കൊലപാതകികള്‍” എന്ന് വിളിച്ചിരുന്നു. വെനെസ്വേലയിലെ യഹൂദ ജനതയോട് ഇസ്രയേലിനെതിരെ നിലപാട് സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ഇന്ത്യക്കെതിരെ ഫത്‌വ

January 7th, 2009

ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്‍ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്‌വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ മുട്ട് മടക്കരുത്. പാക്കിസ്ഥാന്‍ ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. നാവിക സേനാ മേധാവി ഇന്ത്യയില്‍

January 7th, 2009

ഇന്ത്യയുമായി ഉള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. നാവിക സേനാ മേധാവി റിയര്‍ അഡ്മിറല്‍ അഹമ്മദ് മൊഹമ്മദ് അല്‍ സബാബ് ഇന്ത്യയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും കര സേനാ മേധാവി ജെനറല്‍ ദീപക് കപൂറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒന്നിച്ച് കൂടുതല്‍ സം‌യുക്ത നാവിക പരിശീലനം നടത്തുവാന്‍ യു.എ.ഇ. ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കടല്‍ കൊള്ളക്കാരെ നേരിടുന്നത് ഉള്‍പ്പടെ ഇരു രാജ്യങ്ങള്‍ക്കും താല്‍‌പര്യം ഉള്ള ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ഇരു പക്ഷവും ചര്‍ച്ച നടത്തും. രസകരമായ ഒരു കാര്യം യു.എ.ഇ. നാവിക സേനാ മേധാവി തന്റെ നാവിക പരിട്ഠ്തിന്റെ ഏറിയ പങ്കും നടത്തിയത് പാക്കിസ്ഥാനിലാണ് എന്നതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്റെ പരിശീലനം നടക്കുന്നത് മുംബായില്‍ ആണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ സൈന്യം ഗാസയില്‍ കടന്നു

January 4th, 2009

ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയിലെ ജനതക്ക് ഇന്ത്യ ഒരു കോടി ഡോളര്‍ സഹായം നല്‍കും

January 3rd, 2009

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഇന്ത്യ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തി വെച്ച് സമാധാന പ്രക്രിയ പുനരാരംഭിക്കണം എന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ നടത്തിയ അടിയന്തര സഹായ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ ഒരു കോടി ഡോളറിന്റെ ധന സഹായം നല്‍കുന്നത്. ഈ തുക ആക്രമണത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, ധന സഹായം, അത്യാവശ്യം വീട്ട് സാമഗ്രികള്‍ എന്നിവ വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അടിയന്തിരമായി യുദ്ധം അവസാനിപ്പിച്ചു സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുന്നത് ഒഴിവാക്കണം. ഇത് സമാധാന പ്രക്രിയ പുനരാരംഭിക്കുവാന്‍ സഹായിക്കും. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാസ – ഐക്യ രാഷ്ട്ര സഭയില്‍ തീരുമാനം ആയില്ല

January 1st, 2009

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണത്തിന് എതിരെ ഐക്യ രാഷ്ട്ര സഭയില്‍ ചര്‍ച്ചക്ക് വന്ന ലിബിയന്‍ പ്രമേയത്തില്‍ തീരുമാനം ഒന്നും ആയില്ല. ഐക്യ രാഷ്ട്ര സഭ ഉടന്‍ പ്രദേശത്ത് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. എന്നാല്‍ ഈ പ്രമേയത്തില്‍ പലസ്തീന്‍ ഇസ്രായേലിനു നേരെ നടത്തുന്ന ആക്രമണത്തെ പറ്റി ഒന്നും പരാമര്‍ശിക്കുന്നില്ല എന്ന് അമേരിക്കയും ബ്രിട്ടനും അഭിപ്രായപ്പെട്ടു. ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുവാന്‍ വേണ്ടി 48 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടത്തുവാന്‍ ഇസ്രയേല്‍ പ്രധാന മന്ത്രി യെഹൂദ് ഓള്‍മെര്‍ട്ട് വിസമ്മതിച്ചു | വെടി നിര്‍ത്തല്‍ ഹമാസും ഇസ്രയെലും തമ്മില്‍ തീരുമാനിച്ചു നടപ്പിലാക്കേണ്ടതാണ് എന്നും ഇതില്‍ ഐക്യ രാഷ്ട്ര സഭ ഇടപെടരുത് എന്നും അമേരിക്കന്‍ അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അഞ്ചു ദിവസമായി യുദ്ധം തുടരുന്ന പ്രദേശം താന്‍ ഉടന്‍ തന്നെ സന്ദര്‍ശിച്ചു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായും എന്ന് ഫ്രെഞ്ച്‌ പ്രസിഡന്റ് സര്‍ക്കോസി പ്രസ്താവിച്ചു. തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി ഒഴിവാകുന്നത് വരെ തങ്ങള്‍ സൈനിക നടപടിയുമായി മുന്‍പോട്ടു പോകുക തന്നെ ചെയ്യും എന്ന് ഇസ്രയേല്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ നര നായാട്ട് ഇന്ത്യ അപലപിച്ചു

December 30th, 2008

ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ ആക്രമണം തുടരുന്നു

December 29th, 2008

ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തി വരുന്ന വ്യോമാക്രമണം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതില്‍ 57 പേര്‍ സാധാരണ ജനങ്ങള്‍ ആണെന്ന് ഐക്യ രാഷ്ട്ര സഭ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നേ വരെ ഇസ്രായേലിനു നേരെ നടത്തിയി ട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഇതിനിടയില്‍ നടത്തിയത്. ഇസ്രായേലിനു നേരെ ഹമാസ് പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വീണ്ടും ഒരു ഇസ്രയേല്‍ പൌരന്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ സമീപ പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിത സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പലസ്തീന് നേരെ ഒരു കര സേന ആക്രമണത്തിനുള്ള വേദി ഒരുങ്ങിയതായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ വെസ്റ്റ് ബാങ്കില്‍ മൂന്നു ഇസ്രയെലികളെ ഒരു പലസ്തീന്‍ കാരന്‍ കുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധം ഉടന്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 200 ലേറെ മരണം

December 28th, 2008

ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
എന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു. ഇസ്രായേലിനു നേരെ ഗാസയില്‍ നിന്നും റോക്കറ്റ് ആക്രമണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് തങ്ങള്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിതരായത് എന്നാണു ഇസ്രായേലിന്റെ പക്ഷം. ആക്രമണം ആവശ്യമാണെന്ന് തങ്ങള്‍ക്കു ബോധ്യം ഉള്ളിടത്തോളം തുടരും എന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവരങ്ങള്‍ക്ക് പകരം വയാഗ്ര

December 27th, 2008

താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാക്കിസ്താന്‍ കസബിനെ സഹായിക്കില്ല
Next »Next Page » ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 200 ലേറെ മരണം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine