സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ – മന്‍ മോഹന്‍ സിംഗ്

October 26th, 2008

ഇപ്പോള്‍ ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു മൂല കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ അശ്രദ്ധയാണെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ബെയ്ജിങില്‍ നടക്കുന്ന ഏഷ്യ – യൂറോപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. വിപണി തകരുമ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. വികസിത രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ശരിയായി മേല്‍നോട്ടം വഹിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥ സംജാതം ആവുകയില്ലായിരുന്നു. വിപണിയില്‍ അച്ചടക്കം നിലനിര്‍ത്തുക വഴി തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാമായിരുന്നു.

ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാ‍പനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തട‍യും : അമേരിക്കന്‍ സംഘടന

October 23rd, 2008

ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434″ എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്.

ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു.

ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ജപ്പാന്‍ സുരക്ഷാ കരാര്‍ ഒപ്പു വെച്ചു

October 23rd, 2008

ഇന്ത്യയും ജപ്പാനും ഇന്നലെ ഒരു സുപ്രധാന സുരക്ഷാ കരാര്‍ ഒപ്പു വെച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും ശക്തിപ്പെടാന്‍ സഹായിയ്ക്കും. ഡെല്‍ഹിയും മുംബൈയും ബന്ധിപ്പിയ്ക്കുന്ന പുതിയ വ്യാപാര പാതയ്ക്ക് നാലര ബില്ല്യണ്‍ ഡോളറിന്റെ സഹായം ജപ്പാന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ത്യയുമായി ആണവ സഹകരണം സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച കാര്യമായി പുരോഗമിച്ചില്ല.

ജപ്പാനും ആയുള്ള സാമ്പത്തിക സഹകരണം ചൈനയ്യുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ലെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ മത്സരം ഇല്ല. ഇരു രാജ്യങ്ങള്‍ക്കും വളര്‍ച്ച നേടാനുള്ള അവസരം ഉണ്ട് എന്നും മന്‍ മോഹന്‍ സിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍

October 22nd, 2008

ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍

October 16th, 2008

2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.

ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്‍

October 10th, 2008

ഇറാന്‍ – പാക്കിസ്ഥാന്‍ – ഇന്ത്യാ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പങ്ക് ചേരാം എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്ന ഇറാന്‍ വിദേശ കാര്യ മന്ത്രി മനൂച്ചര്‍ മൊട്ടാക്കിയുമായി വാതക കുഴല്‍ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യവെയാണ് ഗിലാനി ഈ അഭിപ്രായം അറിയിച്ചത്. പദ്ധതിയുടെ തുടക്കം ഇറാനും പാക്കിസ്ഥാനും ചേര്‍ന്നാവും. ഇന്ത്യയ്ക്ക് പദ്ധതിയില്‍ പിന്നീട് ചേരാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഇറാനും പാക്കിസ്ഥാനും സംയുക്തമായി ഒരു കമ്പനി രൂപീകരിയ്ക്കും. പദ്ധതിയെ സംബന്ധിയ്ക്കുന്ന ഇനിയും പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന വിശദാംശങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കും. വാതക വില്‍പ്പന കരാര്‍ ഉടന്‍ തന്നെ ഒപ്പു വെയ്ക്കും എന്നും ഗിലാനി അറിയിച്ചു.

വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു.

പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്.

പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു

October 9th, 2008

അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പു വെച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ വ്യാപാരം സാധ്യമാവും. ഇന്ത്യയും അമേരിയ്ക്കയും തികച്ചും സ്വാഭാവികമായ വ്യാപാര പങ്കാളികള്‍ ആണ് എന്ന് കരാര്‍ ഒപ്പു വെച്ചതിനു ശേഷം ബുഷ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് എന്നും അമേരിയ്ക്ക ഒരു നല്ല സുഹൃത്ത് ആയിരിയ്ക്കും എന്ന ശക്തമായ സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത് എന്നും ബുഷ് പറഞ്ഞു.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍

October 7th, 2008

കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍

October 6th, 2008

ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.

തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

14 of 1510131415

« Previous Page« Previous « ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം
Next »Next Page » ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine