ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല

April 16th, 2009

ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.
 

 
കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.
 

 
ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരി വഴങ്ങി – താലിബാന് ജയം

April 14th, 2009

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
 



 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍

April 3rd, 2009

താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
 
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍‌കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം.
 

 
ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം.
 
ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു.
 
ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
 
ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
 
താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു.
 


(സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍)

ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ്

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്തരണ്‍ മായി വിവാഹിതയായി

March 18th, 2009

തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.

പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി.

സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു.

അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു.

2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ത്രേലിയയില്‍ സാമൂഹിക വിലക്കുകള്‍

February 20th, 2009

വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യന്‍ ഭാഷകളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് ഇവര്‍ പൊതു സ്ഥലത്ത് തങ്ങളുടെ പെരുമാറ്റ രീതികള്‍ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സ്റ്റ്യൂഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (FISA) നേതാവ് രാമന്‍ വൈദ് പറയുന്നത് ഇത്തരം ഒരു വിലക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉള്ളൂ എന്നാണ്. ലാപ്ടോപ്പുകളും, ഐ ഫോണ്‍, എം‌പിത്രീ പ്ലേയര്‍ എന്നിവയും മറ്റും കൊണ്ടു നടക്കരുത് എന്നും പോലീസ് ഇവരെ വിലക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാനും പോലീസിന് പരിപാടിയുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ ഭയപ്പെടുന്നുമുണ്ട്. ഇത്തരം വംശീയ വിവേചനം മൂലം ആസ്ത്രേലിയയില്‍ ഉന്നത പഠനത്തിനായി വരുവാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ മടിക്കും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു

January 15th, 2009

ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.


പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു

September 23rd, 2008

മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.

അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.

ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്

May 2nd, 2008

18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.

24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം.

ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല.

തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു.

നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ.

കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്.

ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്.

കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്.

തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 7567

« Previous Page « ഇന്ദ്രപ്രസ്ഥം – സുധീര്‍ നാഥിന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രകാശനം
Next » പ്രവാസി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ചരിത്ര വിജയം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine