അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു

September 16th, 2012

samsung-iphone-ad-epathram

കാലിഫോർണിയ : ആപ്പിൾ കമ്പനിയോട് കോടതിയിൽ തോറ്റ സാംസങ്ങ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണായ ഐഫോൺ-5 പുറത്തിറക്കിയ ഉടൻ ആപ്പിളിനെ തിരിച്ചടിച്ചു. ഐഫോൺ വലിയ സംഭവം ഒന്നുമല്ല എന്ന് തെളിയിക്കുന്നതാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ പരസ്യം. ഐഫോൺ-5 ന്റെ എല്ലാ പ്രത്യേകതകളും ഓരോന്നായി എടുത്ത് ഇതെല്ലാം തന്നെ നേരത്തേ തന്നെ തങ്ങളുടെ ഗാലക്സി എസ്-III ഫോണിൽ ഉണ്ടായിരുന്നതാണ് എന്നാണ് സാംസങ്ങ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. മാത്രവുമല്ല ഐഫോണിൽ ഇല്ലാത്ത തങ്ങളുടെ സവിശേഷതകളും പരസ്യം വിളിച്ചോതുന്നു.

samsung-iphone-advertisement-epathram

സ്ക്രീൻ വലിപ്പത്തിലും റെസല്യൂഷനിലും ഐഫോണിനേക്കാൾ ഒരു പടി മുന്നിലാണ് എസ്-III. സ്റ്റാൻഡ് ബൈ സമയത്തിലും സംസാര സമയത്തിലും ബഹുദൂരം മുന്നിലും. ഐഫോൺ 225 മണിക്കൂർ സ്റ്റാൻഡ് ബൈ സമയം വാഗ്ദാനം ചെയ്യുമ്പോൾ എസ്-III യുടേത് 790 മണിക്കൂറോടെ ഐഫോണിന്റെ മൂന്നിരട്ടിയിലേറെയാണ്. ഐഫോൺ 8 മണിക്കൂർ സംസാര സമയം നൽകുമെന്ന് പറയുമ്പോൾ എസ്-III നൽകുന്നത് 11.4 മണിക്കൂറാണ്. 2 ജി.ബി. യോടെ എസ്-III യുടെ മെമ്മറി ഐഫോണിന്റെ ഇരട്ടിയാണ്. കൂടാതെ എസ്-III യിൽ 64 ജി.ബി. വരെ എക്സ്റ്റേണൽ മെമ്മറിയായി മൈക്രോ എസ്.ഡി. കാർഡ് ഉപയോഗിക്കുകയുമാവാം. ഐഫോണിൽ ഇത്തരത്തിൽ എക്സ്റ്റേണൽ മെമ്മറി ഉപയോഗിക്കാൻ ആവില്ല. തങ്ങളുടെ ഡാറ്റാ കണക്ഷൻ പ്ലഗ് വ്യത്യസ്തമാണ് എന്ന് ആപ്പിൾ അവകാശപ്പെടുന്നതും സാംസങ്ങ് തങ്ങളുടേത് തികച്ചും വ്യാപകവും സ്റ്റാൻഡേർഡുമായ മൈക്രോ യു.എസ്.ബി. ആണെന്ന വെളിപ്പെടുത്തലോടെ നിഷ്പ്രഭമാക്കുന്നു. സാംസങ്ങ് ബാറ്ററി പുറത്തെടുക്കാവുന്നതാണ് എന്നതും ഉപയോക്താക്കൾക്ക് വലിയ ഒരാശ്വാസം തന്നെയാണ്. ഇതിന് പുറമെ സാംസങ്ങിന് മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സൌകര്യങ്ങളും പരസ്യത്തിൽ കാണിച്ചിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

August 25th, 2012

apple-samsung-copy-epathram

സാൻ ജോസ് : ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നിവയുടെ രൂപകൽപ്പന പകർത്തിയാണ് സാംസങ് ഫോണുകൾ നിർമ്മിക്കുന്നത് എന്ന ആപ്പിളിന്റെ വാദം അമേരിക്കൻ കോടതി അംഗീകരിച്ചു. ഇതിന് നഷ്ടപരിഹാരമായി കൊറിയൻ കമ്പനിയായ സാംസങ് 1.051 ബില്യൺ ഡോളർ ആപ്പിളിന് നൽകണം എന്നും കോടതി വിധിച്ചു. ഇതോടെ ഏറെ ജനപ്രിയമായ ഒട്ടേറെ സാംസങ് ഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്ക് നിലവിൽ വരും. ഈ ആഴ്ച്ച ഉണ്ടായ വർദ്ധനയോടെ വിപണി മൂല്യത്തിൽ ചരിത്രത്തിൽ തന്നെ ഒന്നാമതെത്തിയ അപ്പിളിന്റെ മേധാവിത്വം മൊബൈൽ മേഖലയിൽ ഇതോടെ ഉറപ്പായി.

സാംസങ്ങിന് എതിരെയുള്ള ഈ കോടതി വിധി യഥാർത്ഥത്തിൽ ഗൂഗിളിന് നേരെയുള്ള ആക്രമണത്തിന്റെ ആരംഭമായാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ കാലം കൊണ്ട് സാംസങ് അടക്കം നിരവധി മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുകയും അതിന് വൻ പ്രചാരം നല്കുകയും ചെയ്തു. ആപ്പിളിന്റെ ഉല്പ്പന്നങ്ങളിൽ ഉള്ളത് പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ വൻ തോതിൽ മൊബൈൽ പ്രോഗ്രാമുകൾ സ്വതന്ത്രമായി ലഭ്യമായതും ആൻഡ്രോയ്ഡ് ഫോണുകളുടെ വൻ ജനപ്രീതിക്ക് കാരണമായി.

ഒട്ടേറെ രാജ്യങ്ങളിലെ കോടതികളിൽ ആപ്പിൾ സാംസങ്ങിനെതിരെ വ്യവഹാരം നടത്തുന്നുണ്ട്. തെക്കൻ കൊറിയയിലെ കോടതി രണ്ട് കമ്പനികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തുകയും സാംസങ്ങിന്റെ ഗാലക്സി എസ്-2 ഫോൺ അടക്കം നിരവധി മോഡലുകളുടെയും ആപ്പിളിന്റെ ഐഫോൺ-4ന്റെ വിൽപ്പനയും നിരോധിച്ചിരുന്നു.

എന്നാൽ ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ വിപണിയായ അമേരിക്കയിൽ നേടിയ ജയം ആപ്പിളിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്നു.

പരസ്പരം കൊമ്പു കോർക്കുന്ന ആപ്പിൾ പക്ഷെ സാംസങ്ങുമായി ഇപ്പോഴും ശക്തമായ വ്യാപാര ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് രസകരം. അപ്പിളിന്റെ ഉൽപ്പാദനത്തിന് ആവശ്യമായ മൈക്രോപ്രോസസർ അടക്കം നിരവധി ഭാഗങ്ങൾ സാംസങ് ആണ് ആപ്പിളിന് നിർമ്മിച്ചു നൽകുന്നത്. 5 ബില്യൺ ഡോളറിൽ അധികം വരും ഈ വ്യാപാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി

February 27th, 2012

ipad-ban-china-epathram

കാലിഫോര്‍ണിയ : ഐപാഡ് എന്ന ട്രേഡ്‌ മാര്‍ക്ക്‌ തങ്ങളുടെ സ്വത്താണ് എന്നും ആപ്പിള്‍ കമ്പനി ഈ പേരില്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് തടയണം എന്നും ആവശ്യപ്പെട്ട് ഒരു ചൈനീസ്‌ കമ്പനി അമേരിക്കന്‍ കോടതിയെ സമീപിച്ചു. ചൈനയിലെ പ്രോവ്യൂ ഇലക്ട്രോണിക്സ് കമ്പനിയാണ് ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് ചൈനയില്‍ വില്‍ക്കുന്നതിന് എതിരെ നിയമ നടപടി സ്വീകരിച്ചത്‌. ഐപാഡ് എന്ന പേരില്‍ തങ്ങള്‍ നേരത്തെ തന്നെ ഇത്തരം ടാബ്ലാറ്റ്‌ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ച്‌ വിപണിയില്‍ ഇറക്കിയതാണ് എന്ന് കമ്പനി വ്യക്തമാക്കി. 2009ല്‍ ഐപാഡ് എന്ന പേര് തങ്ങള്‍ക്ക് വില്‍ക്കണം എന്ന് ആപ്പിള്‍ കമ്പനി തങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. അന്ന് ആപ്പിളിന് വേണ്ടി ആപ്പിള്‍ കമ്പനിയുടെ തായ്‌വാന്‍ ഓഫീസാണ് തങ്ങളെ ബന്ധപ്പെട്ടത്‌. 55000 ഡോളര്‍ വിലയ്ക്ക് അന്ന് ഐപാഡ് എന്ന ട്രേഡ്‌ മാര്‍ക്ക്‌ ആപ്പിള്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ പ്രോവ്യൂ തയ്യാറായി. എന്നാല്‍ ഈ വില്‍പ്പന ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് ബാധകം. അതിനാല്‍ ഇപ്പോള്‍ ആപ്പിള്‍ കമ്പനി ഐപാഡുകള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്നാണ് പ്രോവ്യൂ കോടതിയെ ബോധിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍. »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010