റോഷിണി – ജയകൃഷ്ണന്‍ കാവാലം

May 30th, 2008

ചിതറുമെന്നോർമകൾക്കുള്ളിൽ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീർത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിൻ താളമായ്
നീറുമെൻ മനസ്സിന്റെ നോവു നീ റോഷിണീ

റോഷിണീ നീ വിടർന്നതും, പിന്നെ-
പടർന്നതും, പൂന്തേൻ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയിൽ
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകൾ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നിൽ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്റെ മേനിയിൽ
മാറാടി വീണു തളർന്നതും,

പോരാടിയെന്നൂർജ്ജ ബാഷ്പരേണുക്കളിൽ
നീരാടിയമൃതം നുകർന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാർശ്വങ്ങളിൽ
തേൻ ചുണ്ടമർത്തിക്കടിച്ചതും,

ഓർമ്മയിലിന്നുമൊരുകനൽച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാർത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാർന്നിരവിന്റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളിൽ,

ഉദ്യാനഭൂമിതൻ ഹൃദ്സ്പന്ദനങ്ങളിൽ,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളിൽ,
കാമാർത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തിൽ നിർവൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനർത്ഥം കുറിക്കുന്ന
മഹിതപത്രത്തിൽ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോർമ്മയിൽ
തിരയുന്നു നിന്റെ വിഷലിപ്ത ദംശനം

സുപ്രഭാഗർഭത്തിൽ സൂര്യബീജം
വീണുണർന്നവൾ
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോൾ
സപ്രമഞ്ചങ്ങളിൽ രാത്രികൾ ലീലയാൽ
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോൾ
സ്വപ്നവേഗത്തിലെൻ മാറിലെ ചൂടിനാൽ
സ്വർണ്ണകുംഭങ്ങളിൽ ക്ഷീരം ചുരത്തുവോൾ

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവൾ
നേരിന്റെ നേരേ പുലഭ്യം പറഞ്ഞവൾ
ലോകസത്യങ്ങൾ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവൾ

രാശിചക്രങ്ങളിൽ ദൈവജ്ഞർ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോൾ,
നാടിൻ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവൾ.

നിൻ ശ്വാസ, നിശ്വാസ സീൽക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയിൽ,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയർന്നു താഴും നിന്റെ കണ്ഠനാളത്തിന്റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവർ

ആ തീക്ഷ്ണ ദൃഷ്ടിതൻ മുനയേറ്റു-
രക്തം ചൊരിഞ്ഞവർ,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേർത്തു ഹോമിച്ചവർ,
നീ തീർത്ത കാമസമുദ്രച്ചുഴികളിൽ
അറിയാതെയാഴ്ന്നു മരിച്ചവർ,
നിൻ ഭോഗതൃഷ്ണതൻ ശരമേറ്റു-
മണ്ണിൽ പതിച്ചവർ,
നിന്റെ സാമീപ്യത്തിനായി തപം ചെയ്തു-
തർപ്പണപ്പലകയിൽ രക്തമർച്ചിച്ചവർ…
ചിതറുന്നു പൊലിയുന്നവർക്കൊപ്പമെന്നിലെ
നിന്നിൽ സമർപ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നിൽ.
വിടരില്ല നീയിനി വിഷപരാഗങ്ങൾ തൻ-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേൻ-
കിനിയില്ല, ലഹരിതൻ പാനപാത്രത്തിൽ നീ-
നുരയില്ല, മനസ്സിന്റെയേകാന്ത നിദ്രയിൽ-
തെളിയില്ല ജീവിതസ്വപ്നവർണ്ണങ്ങളായ്.

കരയുവാനല്ലയെൻ തൂലികത്തുമ്പിനാൽ
പൊരുതുവാനായി ജനിച്ചവൻ ഞാൻ!
തളരുവാനല്ലെന്റെയുയിരിൻ പ്രഭാവത്തി-
ലൊരു യുഗം തീർക്കുവാൻ വന്നവൻ ഞാൻ!

ഇരുളിന്റെ വഴികളിലഭിസാരികേ നിന്റെ
ചരിതം തിരുത്തുവാൻ വന്നവൻ ഞാൻ!
കവിധർമ്മമത്രേ!, ഇതെന്നിൽ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!

മൃത്യുവിൻ മടിയിലടിയുന്നതിൻ മുൻപേ,
ഓർമ്മയായ് ഞാനൊടുങ്ങുന്നതിൻ മുൻപേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുൻപേ,
കോർത്തിടും മണിമുത്തു മാലകൾ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോൾ.

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാൻ തീർത്ത കണ്ണുനീർ കാവ്യതീർത്ഥങ്ങളാൽ
നീ വന്നുദിച്ചിടുമിനിയുമെൻ മനസ്സിന്റെ
ശശിലേഖ മായാത്ത വാനവീഥികൾ തോറും

തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതൻ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്റെ പൊൻകതിരണിയുവാൻ
മുകുളമായിനി നീ കുരുക്കും.

അവിടെ നീ കേൾക്കുമെന്നുയിരിന്റെയൂർജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികൾ
അവിടെ നീ കാണുമെൻ ദേഹം, മഹാഗ്നി തൻ-
പരിലാളനത്താൽ ജ്വലിച്ച ചിത്രം.

അവിടെ നീ കേൾക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തിൽ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകൻ
വിട വാങ്ങിയെന്ന വിലാപ ഗീതം.

ജയകൃഷ്ണന്‍ കാവാലം

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


സാമൂഹ്യ പാഠപുസ്തകത്തിന്റെ ജീവന്‍ – രാജു ഇരിങ്ങല്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine