ഈ ജീവന്റെ ഗോളം ഇനി എത്ര നാള്‍?

April 22nd, 2011

earth-day-2011-epathram

എപ്രില്‍ 22 – ലോക ഭൌമ ദിനം

ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്.

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു.

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ഏപ്രില്‍ 25നു സ്റ്റോക്ക് ഹോമില്‍ ലോക പരിസ്ഥിതി സമ്മേളനം നടക്കാന്‍ പോകുകയാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു.

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്.

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

ആണവ ആപത്ത്‌

March 12th, 2011

nuclear-accident

ആണവോര്‍ജ്ജം എത്ര കണ്ട്‌ സുരക്ഷിതമാണ് എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ജപ്പാനിലെ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും. അമേരിക്കയുടെ ആണവാക്രമണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എങ്കിലും അതിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

ജപ്പാനിലെ അഞ്ചു ആണവ നിലയങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ജപ്പാന്‍ അറിയിച്ചു. ഇവിടെ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞു എങ്കിലും ബാക്കിയുള്ള രണ്ട് ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ ആശങ്കയിലാണ്. ഇവയില്‍ ഒന്നിന് ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറെ പുരോഗമിച്ച ജപ്പാനു പോലും ആണവോര്‍ജ്ജത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്ഥിതിയോ?

വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ വേണമെന്ന് വാദിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കേണ്ടി യിരിക്കുന്നു. മനുഷ്യ നിയന്ത്രണമല്ലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിലും സങ്കീര്‍ണ്ണമായ പ്രശ്നമാണ് ആണവോര്‍ജ്ജം ഉണ്ടാക്കുക എന്ന് പ്രവചന സ്വരത്തില്‍ മുന്പ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ ലോകം ആണവ കരാറുകളുടെ ചര്‍ച്ചകള്‍ക്കാണ് തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത്. ആണവോര്‍ജ്ജം ആപത്തെന്നു ആരാണ് സത്യസന്ധമായി വിളിച്ചു പറയുക? പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നമുക്കൊരു മുന്നേറ്റവും സാദ്ധ്യമല്ലെന്ന മാര്‍ക്സിയന്‍ ആശയം വീണ്ടും സത്യമാണെന്ന് തെളിയുകയാണ്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്തിലാണ് നാമിന്ന്. എന്നാല്‍ നമ്മുടെ പ്രധാന വികസന അജണ്ടയില്‍ ആണവ ഊര്‍ജ്ജത്തിനാണ് പ്രധാന പരിഗണന എന്ന ദു:ഖ സത്യം നമുക്ക് മുന്നിലുണ്ട്. സാങ്കേതിക മികവില്‍ നാം ഒരിക്കലും ജപ്പാനൊപ്പമെത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാന്റെ നിസ്സഹായത നമുക്ക്‌ പാഠമായില്ല എങ്കില്‍ ഓര്‍ക്കുക അന്തിമ കാഹളം!

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

കണ്ടല്‍ക്കാട്

September 11th, 2010

mangrove-epathram

വെള്ളത്തിലും
കരയിലുമല്ലാതെ,
ഇടയ്ക്കുള്ള നില്‍പ്പ്
അപകടം തന്നെ.

എവിടെ നിന്നും
പിന്തുണയില്ലാതെ,
ഉണങ്ങാതെ ഉണക്കിയും,
മുക്കാതെ മുക്കിയും കൊല്ലും.

ചെയ്തു വെച്ച ഉപകാരങ്ങള്‍
ആരും ഓര്‍ത്തെന്നു വരില്ല.

അല്ലെങ്കിലും
ചേതമില്ലാത്ത
ഉപകാരങ്ങള്‍
ഇന്നാര്‍ക്കു വേണം.

വെള്ളത്തിനും
കരയ്ക്കുമിടയിലെ
ഇത്തിരി ഇടം
കണ്ടാലും
കണ്ടില്ലെന്നു നടിച്ചു
വെറുതെ കിടന്നോട്ടെ.

വയസ്സന്‍
പൊക്കുട* സ്വപ്നമെങ്കിലും
തകരാതെ കിടക്കട്ടെ.

(*കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുകയും അവ നശിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലേന്‍ പൊക്കുടന്‍)

- ഫൈസല്‍ ബാവ

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ആഗോള പരിസ്ഥിതിയും ഭാവിയും

June 5th, 2010

biodiversity-yearജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകള്‍ നിലവിലുണ്ട്. മാലിദ്വീപ്‌, തുവാലു, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൌറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, തുടങ്ങിയ ചെറുതും വലുതുമായ പല രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കും, തീരപ്രദേശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരും, നോര്‍ത്ത്‌ ഫസഫിക്കിലെ ഒട്ടുമിക്ക ദ്വീപുകളും പൂര്‍ണ്ണമായും ഇല്ലാതായേക്കാം, തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളും കടലെടുക്കാന്‍ സാധ്യത ഏറെയാണ്, ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്ടിച്ചു കൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു, ആഗോള താപന ഫലമായി കടല്‍ വികസികുന്നതോടെ മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ വന്‍ നഷ്ടമാണ് വരുത്തി വെക്കുക, ടോക്കിയോ, സിംഗപ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ലിസ്ബണ്‍, തുടങ്ങിയ ഒട്ടുമിക്ക തീരദേശ നഗരങ്ങളുടെയും ഭാവി തുലാസിലാണ്.

ഹരിത ഗൃഹ വാതകങ്ങളുടെ അമിതോപയോഗം വരുത്തിവെക്കുന്ന വിനാശകരമായ നാശങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണ വല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്.

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.

അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.

കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും,

കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,

കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ ശേഖരത്തെ സാമ്രാജ്യത്വ ശക്തികള്‍ കൊള്ള ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌താല്‍ പിന്നെ ബാക്കിയാവുക മനുഷ്യ നിയന്ത്രണ ത്തിനതീതമായി പ്രവര്‍ത്തിക്കുന്ന വൈറസുകള്‍ മാത്രമായിരിക്കും, ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ രോഗങ്ങളും വൈറസുകളും ദിനം പ്രതി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.

കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.

അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.

എക്സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെ ക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.

നാം പ്രാകൃതരായി കണ്ടിരുന്ന റെഡ്‌ ഇന്ത്യന്‍ ആദിവാസികളുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനു അയച്ച കത്തിലെ വരികള്‍ ഇന്നും പ്രസക്തമാണ്. “ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് എന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്, ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, അവനതിലെ ഒരിഴ മാത്രം. ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോട് തന്നെയാണ് ചെയ്യുന്നത്.”

ഏറെ സംസ്കൃതചിത്തരും പരിഷ്കൃതരും എന്ന് അവകാശപ്പെടുന്ന നമുക്കിന്ന് ഇങ്ങനെ ചിന്തിക്കുവാനോ, ചോദിക്കുവാനോ കഴിയുന്നുണ്ടോ?…

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജല യുദ്ധങ്ങള്‍ക്ക് പിന്നാലെ ജല തീവ്രവാദവും

April 14th, 2010

blue-goldവരുംകാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടി ആകുമെന്ന പ്രവചനത്തെ പറ്റി നാം ഒരു പാടു ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴിതാ തീവ്രവാദത്തിനും ജലം ഒരു വിഷയമാകുന്ന അവസ്ഥ വന്നിരിക്കുന്നു. വെള്ളത്തിന്റെ വിപണി വളരുന്നതോടൊപ്പം ആകുലതയും വളരുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി, ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളും വഴി വിട്ട വികസനവും ജല മലിനീകരണവും തുടരുകയാണ്. ഇതിന്റെ തിക്ത ഫലം പല രാജ്യങ്ങളും അനുഭവിക്കുന്നുമുണ്ട്. ലോകത്തിനു തന്നെ ഭീഷണിയായി തീവ്രവാദം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജല തര്‍ക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന അവസ്ഥ ഭീകരമായിരിക്കും.

ജല ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ക്കു മേല്‍ തങ്ങളുടെ ആവശ്യങ്ങള്‍ തിരുകി കയറ്റാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കഴിയും. പ്രത്യേകിച്ച് സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ കുടി വെള്ള ക്ഷാമം ദിനം പ്രതി വര്ദ്ധിച്ചു വരുമ്പോള്‍, ജല പദ്ധതികള്‍ക്കായി ആയിരങ്ങളെ കുടി ഇറക്കുമ്പോള്‍, പുനരധിവാസം വെറും കടലാസു പ്രഖ്യാപനം മാത്രമാകുമ്പോള്‍, ജനങ്ങള്‍ക്കി ടയിലേക്ക് ജലമെന്ന വിഷയം ഉയര്ത്തി ക്കാട്ടി ജല തര്‍ക്കങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് എളുപ്പത്തില്‍ കഴിയും. ഈ അവസ്ഥയെ കണ്ടില്ലെന്നു നടിച്ചാല്‍ നമുക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.

ഇപ്പോള്‍ തന്നെ ലഷ്കറ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ജനകീയ വിഷയങ്ങളെ എടുത്ത്‌ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഇവര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാലയുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മപ്പെടു ത്തലിനു മീതെ ജല തീവ്രവാദവും ഉണ്ടാക്കുമെന്ന ധ്വനി ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ഒളിച്ചിരിക്കുന്നുണ്ട്.

ജല തീവ്രവാദമെന്ന ആശയം ഇവര്‍ ഉയര്ത്തി കൊണ്ടു വരുന്നതിനു പിന്നില്‍ ആഗോള തലത്തിലുള്ള ഒരു അജണ്ട ഒളിച്ചിരിക്കുന്നുണ്ട്. അത് ജലത്തിന്റെ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 250 രാജ്യങ്ങള്‍ താണ്ടി വിവിധ നദികള്‍ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ജല തര്‍ക്കങ്ങള്‍ മുറുകിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഊഹിക്കാമല്ലോ. ആണവായുധം തീവ്രവാദികളുടെ കൈകളില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെയാണ് ജല തര്‍ക്കങ്ങള്‍ ഇവര്‍ ഏറ്റെടുത്താലും ഉണ്ടാകുക. ഒന്ന് നശീകരണ ആയുധമാണെങ്കില്‍ ജലം ജനത്തെ തമ്മില്‍ തല്ലിക്കാന്‍ പറ്റിയ വിഷയമാണ്. അത് തീവ്രവാദികള്‍ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍?

ജീവന്റെ നിലനില്‍പ്പിന് ജലം അത്യാവശ്യമാണ്. വരും കാലം വെള്ളത്തെ സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കും. അതിനാലാണ് പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മോഡ് ബാര്‍ലെ വെള്ളത്തെ “ബ്ലൂ ഗോള്‍ഡ്‌ ”എന്ന് വിശേഷിപ്പിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 3123

« Previous « ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം
Next Page » ബിനോയ്‌ വിശ്വത്തിന്റെ പ്രസ്താവന ആശാവഹം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010