കല്ലേൻ പൊക്കുടൻ അന്തരിച്ചു

September 28th, 2015

kallen-pokkudan-epathram

കണ്ണൂർ: കേരളത്തിന്റെ തീരദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു കൊണ്ട് കണ്ടൽ സംരക്ഷണത്തിന് ഒരു പുതിയ മാനം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് അന്ത്യം. പഴയങ്ങാടിയിലെ സ്വവസതിയിലാണ് സംസ്ക്കാരം നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര വിഭാഗത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൊക്കുടൻ പാർട്ടി പിളർന്നതിനെ തുടർന്ന് സി. പി. ഐ. എം. ൽ പ്രവർത്തിച്ചു വന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന പൊക്കുടൻ പരിസ്ഥിതി പ്രവർത്തന രംഗത്ത് സജീവമായി. കേരളത്തിലെ കണ്ടൽ കാടുകളെ സംരക്ഷിക്കുന്നത് തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്ത അദ്ദേഹം തീരദേശത്ത് അങ്ങോളമിങ്ങോളം ഒരു ലക്ഷം കണ്ടൽ തൈകളാണ് നട്ടു പിടിപ്പിച്ചത്. “കണ്ടൽ വിദ്യാലയം” സ്ഥാപിച്ച് കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് അഞ്ഞൂറിലേറെ സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. പൊക്കുടൻ അവസാനമായി എഴുതിയ “കണ്ടൽ ഇനങ്ങൾ” കേരളത്തിൽ കണ്ടു വരുന്ന വിവിധ തരം കണ്ടൽ ഇനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനമാണ്.

2102ൽ ഇറങ്ങിയ ”സ്ഥലം” പൊക്കുടന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. പാപ്പിലിയോ ബുദ്ധയിലും പൊക്കുടൻ ഒരു പ്രധാന കഥാപാത്രമാണ്.

അടിസ്ഥാന വിദ്യഭ്യാസം മാത്രം സിദ്ധിച്ച പൊക്കുടൻ നിരവധി പുസ്തകങ്ങൾ എഴുതി. ഇതിൽ ആത്മകഥാപരമായ “എന്റെ ജീവിതം”, “കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം” എന്നിവയ്ക്ക് പുറമെ “കണ്ടൽ ഇനങ്ങൾ”, “ചുട്ടച്ചി” എന്നിവ ഏറെ ശ്രദ്ധേയമാണ്.

2001ൽ പി. വി. തമ്പി സ്മാരക പുരസ്കാരം, 2003ൽ ഭൂമിമിത്ര പുരസ്കാരം, 2006ൽ വനമിത്ര പുരസ്കാരം എന്നിവ ലഭിച്ചു. 2010ൽ കേരള സർക്കാർ അദ്ദേഹത്തെ “ഹരിത വ്യക്തി” പുരസ്ക്കാരം നൽകി ആദരിച്ചു. പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്ക്കാരം, എ. വി. അബ്ദുൾ റഹ്മാൻ ഹാജി പുരസ്ക്കാരം, കണ്ണൂർ സർവകലാശാലയുടെ ആചാര്യ പുരസ്ക്കാരം, ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്ക്കാരം എന്നിവയും കല്ലൻ പൊക്കുടനെ തേടിയെത്തി.

ചിത്രം കടപ്പാട്: പൊക്കുടൻ Kallen Pokkudan 2″ by Seena Viovin (സീന വയോവിന്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി

May 29th, 2014

aranmula-airport-environmental-issues-epathram

ചെന്നൈ: ആറന്മുളയിൽ സ്വകാര്യ കമ്പനിയായ കെ. ജി. എസ്. ഗ്രൂപ്പ് നിർമ്മിക്കാൻ പോകുന്ന പുതിയ വിമാനത്താവളത്തിന്‌ ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി റദ്ദാക്കി. കമ്പനി സമർപ്പിച്ച പാരിസ്ഥിതിക പഠന റിപ്പോർട്ട് നിയമ സാധുത ഇല്ലാത്തതാണ് എന്നും, പഠനം നടത്തിയ ഏജൻസിയായ എൻവിയോ കെയർ അംഗീകൃത സ്ഥാപനമല്ലെന്നും, വിമാനത്താവളം വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം ഏറെയാണെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയിൽ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ

May 27th, 2014

green-planet-epathram

വാഷിങ്ങ്ടൺ: നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളെ നിരീക്ഷിക്കാനുള്ള പ്രത്യേക ഉപഗ്രഹ സംവിധാനങ്ങൾ ഒരുക്കുന്ന പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇപ്പോൾ. ഓർബിറ്റിങ്ങ് കാർബൺ ഒബ്സർവേറ്റൊറി – 2 എന്ന് അറിയപ്പെടുന്ന ഈ ഉപഗ്രഹം നിങ്ങളുടെ പൂന്തോട്ടത്തിൽ നിന്ന് ഉയരുന്ന പ്രത്യേക തരം വെളിച്ചമാണ് നിരീക്ഷിക്കുന്നത്.

ഭൂമിയിലെ കാർബൺ സ്രോതസ്സുകളും കാർബൺ സംഭരണികളും തിരിച്ചറിയുക വഴി ഭൂമിയിലെ സസ്യജാലങ്ങളുടെ കാർബൺ ഉപഭോഗം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് നാസയുടെ ലക്ഷ്യം.

പ്രകാശ സംശ്ളേഷണം വഴി അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുക്കുന്ന സസ്യങ്ങൾ അതോടൊപ്പം സൂര്യ വെളിച്ചവും ഒപ്പി എടുക്കും. ഈ വെളിച്ചത്തെ പിന്നീട് മറ്റൊരു ഫ്രീക്വൻസിയിൽ പുറത്ത് വിടുന്നതിനെയാണ് ഫോട്ടോസിന്തറ്റിൿ ഫ്ളൂറസെൻസ് എന്ന് പറയുന്നത്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയിലേക്ക് ഉറ്റുനോക്കുന്ന ഉപഗ്രഹത്തിന് ഈ വെളിച്ചം തിരിച്ചറിയാനാവും. അത് വഴി ഭൂമിയിലെ സസ്യജാലങ്ങൾ എത്രത്തോളം കാർബൺ വലിച്ചെടുക്കുന്നു എന്ന് കണക്ക് കൂട്ടാനും കഴിയും. ഇത്തരം കണക്കുകൾ പാരിസ്ഥിതിക സംരക്ഷണ പദ്ധതികൾക്ക് ഏറെ സഹായകരമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ഇന്നു മുതൽ

July 14th, 2013

koodankulam nuclear plant-epathram

ചെന്നൈ: ഏറെ പ്രതിഷേധം നിലനിൽക്കെ തന്നെ ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് കൂടംകുളം ആണവ നിലയത്തിൽ ഊര്‍ജോല്‍പാദനത്തിന്റെ ആദ്യ പ്രക്രിയയായ ചെയിന്‍ റിയാക്ഷന്റെ പ്രവര്‍ത്തനം അര്‍ദ്ധ രാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ചു. ഈ പ്രക്രിയ വിജയകരമായാൽ രണ്ടു മാസത്തിനകം കൂടംകുളത്ത് വൈദ്യുത ഉല്‍പ്പാദനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കൂടംകുളം നിലയത്തിന്റെ സുരക്ഷയെ കുറിച്ച് പ്രദേശവാസികളും ആണവ ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗവും ഉയര്‍ത്തിയ ആശങ്കകള്‍ ഇപ്പോഴും പരിഹരിക്കപ്പെടുകയോ സമര സമിതി സമരം പിൻവലിക്കുകയോ ചെയ്തിട്ടില്ല. സമരം തുടരുമെന്ന് സമരത്തിനു നേതൃത്വം നൽകുന്ന എസ്. പി. ഉദയകുമാർ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ

April 22nd, 2013

perspiring-earth-epathram

“ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടേതല്ല മനുഷ്യന്‍ ഭൂമിയുടേതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്”

റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പെടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. “The Face of Climate Change” എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം. പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ? ഒരു ശ്രമം നമുക്ക് നടത്തിക്കൂടേ? ബാക്കിയായ ഹരിത വലയത്തിനെയെങ്കിലും കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടേ?

ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സർക്കാർ തന്നെ പറയുന്നു.

ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്ത്തിപ്പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?

ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറയ്ക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപ്പെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂർത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു. തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimming) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി. ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്. WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു. 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാറ കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളെയെ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.

നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ദ്ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓർമ്മപ്പെടുത്തുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

1 of 13123...10...Last »

« Previous « അമേരിക്കൻ ചെർണോബിൽ ചോരുന്നു
Next Page » കൂടംകുളം ഇന്നു മുതൽ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010