കല്ലേൻ പൊക്കുടൻ അന്തരിച്ചു

September 28th, 2015

kallen-pokkudan-epathram

കണ്ണൂർ: കേരളത്തിന്റെ തീരദേശത്ത് ഒരു ലക്ഷത്തോളം കണ്ടൽ ചെടികൾ നട്ടു പിടിപ്പിച്ചു കൊണ്ട് കണ്ടൽ സംരക്ഷണത്തിന് ഒരു പുതിയ മാനം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാലാണ് അന്ത്യം. പഴയങ്ങാടിയിലെ സ്വവസതിയിലാണ് സംസ്ക്കാരം നടന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര വിഭാഗത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന പൊക്കുടൻ പാർട്ടി പിളർന്നതിനെ തുടർന്ന് സി. പി. ഐ. എം. ൽ പ്രവർത്തിച്ചു വന്നു. പിന്നീട് പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നിന്ന പൊക്കുടൻ പരിസ്ഥിതി പ്രവർത്തന രംഗത്ത് സജീവമായി. കേരളത്തിലെ കണ്ടൽ കാടുകളെ സംരക്ഷിക്കുന്നത് തന്റെ ജീവിത ദൗത്യമായി ഏറ്റെടുത്ത അദ്ദേഹം തീരദേശത്ത് അങ്ങോളമിങ്ങോളം ഒരു ലക്ഷം കണ്ടൽ തൈകളാണ് നട്ടു പിടിപ്പിച്ചത്. “കണ്ടൽ വിദ്യാലയം” സ്ഥാപിച്ച് കണ്ടൽ കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് അഞ്ഞൂറിലേറെ സ്റ്റഡി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. പൊക്കുടൻ അവസാനമായി എഴുതിയ “കണ്ടൽ ഇനങ്ങൾ” കേരളത്തിൽ കണ്ടു വരുന്ന വിവിധ തരം കണ്ടൽ ഇനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഒരു പഠനമാണ്.

2102ൽ ഇറങ്ങിയ ”സ്ഥലം” പൊക്കുടന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്. പാപ്പിലിയോ ബുദ്ധയിലും പൊക്കുടൻ ഒരു പ്രധാന കഥാപാത്രമാണ്.

അടിസ്ഥാന വിദ്യഭ്യാസം മാത്രം സിദ്ധിച്ച പൊക്കുടൻ നിരവധി പുസ്തകങ്ങൾ എഴുതി. ഇതിൽ ആത്മകഥാപരമായ “എന്റെ ജീവിതം”, “കണ്ടൽ കാടുകൾക്കിടയിൽ എന്റെ ജീവിതം” എന്നിവയ്ക്ക് പുറമെ “കണ്ടൽ ഇനങ്ങൾ”, “ചുട്ടച്ചി” എന്നിവ ഏറെ ശ്രദ്ധേയമാണ്.

2001ൽ പി. വി. തമ്പി സ്മാരക പുരസ്കാരം, 2003ൽ ഭൂമിമിത്ര പുരസ്കാരം, 2006ൽ വനമിത്ര പുരസ്കാരം എന്നിവ ലഭിച്ചു. 2010ൽ കേരള സർക്കാർ അദ്ദേഹത്തെ “ഹരിത വ്യക്തി” പുരസ്ക്കാരം നൽകി ആദരിച്ചു. പി. എസ്. ഗോപിനാഥൻ നായർ പരിസ്ഥിതി പുരസ്ക്കാരം, എ. വി. അബ്ദുൾ റഹ്മാൻ ഹാജി പുരസ്ക്കാരം, കണ്ണൂർ സർവകലാശാലയുടെ ആചാര്യ പുരസ്ക്കാരം, ബാല സാഹിത്യ ഇൻസ്റ്റിട്യൂട്ട് പുരസ്ക്കാരം എന്നിവയും കല്ലൻ പൊക്കുടനെ തേടിയെത്തി.

ചിത്രം കടപ്പാട്: പൊക്കുടൻ Kallen Pokkudan 2″ by Seena Viovin (സീന വയോവിന്‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍

July 26th, 2012

dr-salim-ali-epathram

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ചു കൊണ്ടാണ് e പത്രം “പച്ച” തുടക്കമിട്ടത്‌. പച്ചക്കിന്ന് നാല് വയസ്സ് തികയുന്നു. മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം ഒരിക്കല്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.

വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നീരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നു വർഷം തികയുന്നതിനു മുൻപ്‌ മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌.

അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു. അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതു കൊണ്ട്‌ കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം. വീട്ടിൽ കുരുവിയിറച്ചി നിത്യ വിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടി വെച്ചിടുന്നതിനിടയിൽ ഒരു പെൺ കുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺ കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി. ആൺ കുരുവിയെ സാലിം വെടി വെച്ചിട്ടു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പെൺ കുരുവി മറ്റൊരു ആൺ കുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി. അങ്ങനെ എട്ട്‌ ആൺ കുരുവികളെ സലിം വെടി വെച്ചിട്ടെങ്കിലും പെൺ കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു. സാലിം അലി എന്ന പക്ഷി ശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.

sunbird-epathram

തന്റെ പന്ത്രണ്ടാം വയസ്സിൽ വെടി വെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വര ഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി (Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ആ കൊച്ചു ബാലനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു. നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷി ശാസ്ത്രജ്ഞൻ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.

സാലിം അലിയുടെ ആദ്യ കാല പഠനം മുംബൈയിലെ സെന്റ്‌ സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബ സ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലി ചെയ്തു. ബർമയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ. സി. ഹോപ് വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ സർക്കാരിനു കീഴിൽ വനം വകുപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌ സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തു ശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌ സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തു ശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തു ശാസ്ത്ര സർവേയിൽ (Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കു വേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക സരവ്വകലാശാലാ ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം. എൽ. റൂൺവാൾ ആണ്. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതി ശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെക്ചറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ സർവ്വകലാശാലയുടെ ജന്തു ശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ. ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജെ. കെ. സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കി യിരുന്നത് കൊണ്ട് പല മുൻ നിര ജർമ്മൻ പക്ഷി ശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ (Bernhard Rensch), ഓസ്കർ ഹീന്രോത് (Oskar Heinroth), ഏൺസ്റ്റ് മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

പക്ഷി നിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്ര ലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തു പറഞ്ഞിരുന്നു. ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബ പ്രാരാബ്ധം മൂലം അതിനിടയിൽ ബർമ്മയിൽ പണിയന്വേഷിച്ചു പോയെങ്കിലും ഇടവേളകളിൽ പക്ഷി നിരീക്ഷണം നടത്തിയിരുന്നു. നാലു വർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷി നിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കു വേണ്ടി അലയുന്നതിനിടയിൽ 1932-ൽ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷി ശാസ്ത്ര പര്യവേക്ഷണ”ത്തിൽ (Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.

1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി. എൻ. എച്ച്‌. എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌. പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം, കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌. അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാ മധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷി സമ്പത്തിനെ കുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണ കേന്ദ്രം (Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷി ശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യ പ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിട പറഞ്ഞു. അതോടെ സാലിം പരിപൂർണ്ണ പക്ഷി നിരീക്ഷകനായി.

ഈ രണ്ടു പഠനങ്ങളോടു കൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷി നിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി. എൻ. എച്ച്‌. എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌.

കാശ്മീർ മുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി. അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.

ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കര കയറ്റുന്നതിൽ സാലിം അലി പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നൂറു വർഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.

സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള (Humayun Abdulali), സഫർ ഫുത്തഹാലി (Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി.

സാലിം അലി ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം – പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.

ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധന സമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര – പക്ഷി ശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു. ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു. ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന ‘ഫുഡ്‌ ഫോർ പീസ്’ എന്ന പദ്ധതിയായിരുന്നു. പക്ഷെ, രാഷ്ട്രീയമായ പിന്തുണക്കുറവു മൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു. 1980 കളുടെ അന്ത്യത്തിൽ പക്ഷി വേട്ട കുറച്ചു കൊണ്ടു വരാൻ വേണ്ടിയുള്ള B.N.H.S. പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. അതെ സമയം, പക്ഷി നിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷി നിരീക്ഷകർക്കായൊരു പത്രിക (A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.

ഡോ. അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു. അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു. ഇന്ദിര ഗാന്ധിയും ഒരു പക്ഷി നിരീക്ഷകയായിരുനതു കൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു. 1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്. ഭരത്പൂർ വനങ്ങളെ വന്യജീവി സങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു.

സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്ര പഠന ഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതി വെച്ച ശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

ഏഷ്യയിലെ ജന്തു ശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം (1953), ഇന്ത്യൻ പക്ഷി ശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ (1958), അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1958), ബ്രിട്ടീഷ്‌ ഓർണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം (1967), ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി. ഫിലിപ്സ്‌ സ്മാരക പതക്കം (1969), ഭാരതീയ പക്ഷി ശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം (1970), ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌ (1973), യു. എസ്‌. എസ്‌. ആർ. അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം (1973), എച്ച്‌. ആർ. എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌ (1973), വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം (1976), ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌ (1978), ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി. വി. രാമൻ പതക്കം (1979), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷി ശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം (1981), ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക (1981), ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണത്തോളജി (1982), യു. എസ്‌. എ. നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌ (1983), ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി (സ്വർണ്ണ പതക്കം – 1983) എന്നീ പ്രധാന ബിരുദങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പക്ഷി ശാസ്ത്ര പഠനത്തിന്‌ 1976ല്‍ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

The book of Indian Birds (1941), Indian Hill Birds (1949), The Birds of Kuch (1945), The Birds of Kerala, The Birds of Sikkim, Hand book of the birds of India and Pakistan, Common Birds (1967) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദയത്തില്‍ പച്ചപ്പ്‌ സൂഷിച്ചവരുടെ ഓര്‍മ്മക്ക്

June 4th, 2012

world env day-epathram

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രവര്‍ത്തനത്തിനായി ജീവിതം നീക്കിവെക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ പച്ച ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

പ്രൊഫ:ജോണ്‍ സി ജേക്കബ്‌

john c jacob-epathram

ജീവന്റെ നിലനില്പിന് പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ആദ്യത്തെ Ecoclub തുടങ്ങിയ മഹാനായ പ്രൊഫ:ജോണ്‍ സി ജേക്കബ്‌.  പരിസ്ഥിതി പ്രവര്‍ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്നത് ഇദ്ദേഹമാണ്.

ഇന്ദുചൂഡന്‍മാഷ്

birds of kerala-epathram

‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.

ശരത് ചന്ദ്രന്‍

sarath-chandran-epathram

തന്റെ കാമറയുമായി ഇന്ത്യലാകമാനം ഓടിനടന്ന് എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന് അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.

മയിലമ്മ

mayilamma-epathram

കൊക്കകോളയുടെ ജലചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമരമുഖത്ത്‌ നിറഞ്ഞുനിന്ന, “ഞങ്ങളുടെ വെള്ളമെടുത്ത് വില്‍ക്കാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു, ഇവിടെ നിന്നും ഇറങ്ങി പോകൂ” എന്ന് കൊക്കകോള എന്ന ആഗോള കുത്തക കമ്പനിയോട് ധൈര്യത്തോടെ ചോദിക്കുകയും മരണം വരെ ജലചൂഷനത്തിനെതിരെ പോരാടുകയും ചെയ്ത മയിലമ്മ.

ore bhoomi ore jeevan-epathram

പ്രകൃതിയുടെ ഓരോ സ്പന്ദനവും മനസിലേറ്റി മരണം വരെ പ്രകൃതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്ത ‘ഒരേ ജീവന്‍ ഒരേ ഭൂമി’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായിരുന്നു ശിവപ്രസാദ് മാഷ്,

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കെതിരെ പൊരുതി ഇരയായി ജീവിതം തന്നെ നല്‍കേണ്ടിവന്ന നിരവധി പേര്‍‍,

ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക

പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി,

കെ വി സുരേന്ദ്രനാഥ്

kv-surendranath-epathram
സൈലന്റ് വാലി സമരമുഖത്ത്‌ മുന്‍നിരയിലുണ്ടായിരുന്ന കെ വി സുരേന്ദ്രനാഥ്.

ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറസാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരിഭാസ്കാരന്‍ കൂറ്റനാട് ‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ: സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍,

കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ് പ്രഭാകരന്‍ നായര്‍,
അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷകുറുപ്പ്‌.
ജലതരംഗം മാസികയിലൂടെ ജലസംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി എസ് ഗോപിനാഥന്‍നായര്‍,

കൂടാതെ കാസര്‍ക്കോട്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ ഇരകളായി ഇല്ലാതായ കുമാരന്‍ മാഷടക്കം നിരവധി പേര്‍,

ഞങ്ങളുടെ അശ്രദ്ധകൊണ്ട് മാത്രം വിട്ടുപോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തുനില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഇപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്

March 30th, 2012

sarath-chandran-epathram

പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്നിട്ട് ഇത്  രണ്ടാം വര്‍ഷം. ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ്‌ പട് വര്‍ദ്ധന്‍ പറഞ്ഞത്‌.  തന്റെ കാമറയും പ്രോജക്ടറുമായി  ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക്‌ സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ  ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത്‌ അങ്ങനെ എത്ര എത്ര സമരമുഖത്ത്‌… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്‌? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്‌…  നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
Next Page » “വെളിച്ചം ഉണ്ടാകട്ടെ” »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010