പെരുന്നാളുടുപ്പിന്റെ തിളക്കം കണ്ണിലേറ്റി വന്ന മകളോടും
മാറുരുമ്മി മന്ദസ്മിതം തൂകിനിന്ന പൈതലിനോടും
മറുവാക്ക് പറയാനറച്ച്
കടലിനെ ശപിച്ച്
കരയോട് കലഹിച്ച്
ആകാശം നോക്കി സുഹറ
മാസം നീണ്ട വ്രതത്തെ നെഞ്ചോട് ചേര്‍ക്കുമ്പോഴും
നീണ്ടു നിന്ന രാത്രി നമസ്കാരങ്ങളില്‍ കേണു കുമ്പിടുമ്പോഴും
കുഞ്ഞിപ്പത്തിരിയും ജീരകക്കഞ്ഞിയുമായി അടുക്കള വേവുമ്പോഴും
കര കാണാക്കടലില്‍ കാലമെത്ര നീന്തുമെന്നും സുഹറ
മാസങ്ങള്‍ വര്‍ഷങ്ങളായ് കാലം പോയ പോക്കില്‍
മറുകര തേടാനറച്ച്, ബാധ്യതയുടെ മാറാപ്പുമായി മജീദ്
വയറിന്റെ വിളിയും കുഞ്ഞിന്റെ നിലവിളിയും
ഉപ്പയുടെ ദീനവും പെങ്ങളുടെ യൌവ്വനവും…
എല്ലാം സമം പ്രവസാമെന്നും മജീദ്.
നമ്മുടെ ആകാശവും ആഹ്ലാദവും
കടലും കാണാക്കയവും
കണ്ണീരും കിനാവും
കിന്നാരവും പുന്നാരവുമെന്തെന്ന് ചോദിക്കാനോങ്ങവെ
കൌമാരത്തിലേക്ക് കാലെടുത്തുവെച്ച മൂത്തമോള്‍
ഏവരെയും സാക്ഷിനിര്‍ത്തിപ്പറഞ്ഞു… റിയാല്‍
ഉമ്മറത്തെ പരിഭവക്കസേരയിലിരുന്ന്
ഉപ്പയെന്നാല്‍ മാവേലിയെന്ന് രണ്ടാമന്‍
ആണ്ടിലൊരിക്കലിലെ ആലിപ്പഴമെന്ന് മൂന്നാം ക്ലാസുകാരി
ഉപ്പ വന്നതും പോയതുമറിയാതെ
ഉടുപ്പിലെ പൂമൊട്ടില്‍ കണ്ണുടക്കി നിന്ന
മുലപ്പാല്‍ മണമുള്ള കുസൃതിക്ക് എന്നും ചിരിയുടെ പെരുന്നാള്‍…
കിനാവിന്റെ തീരത്ത് തനിച്ചിരിക്കുന്ന സുഹറയ്ക്കും,
മരുഭൂമിയിലുരുകുന്ന മജീദിനും,
അകം നൊന്ത്, മനം വെന്ത് വീണ്ടും പെരും.. നാള്‍.
– അശ്രഫ് തൂണേരി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ashraf-thooneri
Nalla kavitha Ashraf. Nallavannam ezhuthiyrikkunnu. I could get the feel touching me from your poem.. I felt like i was sitting in that family’s courtyard…!