Monday, November 24th, 2008

ആസ്സാമില്‍ വെള്ളപ്പൊക്കം – ഇന്റര്‍നെറ്റിലും

പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.

കാലം വീണ്ടും പുരോഗമിച്ചു.

ഇന്നും മെയില്‍ ബോക്സില്‍ പതിവ് പോലെ ഇരിക്കുന്നു ക്ഷണിക്കാതെ വരുന്ന ഒരു അതിഥി – സ്പാം എന്ന് സായിപ്പ് ഓമന പ്പേരില്‍ വിളിക്കുന്ന നമ്മുടെ മഞ്ഞ കാര്‍ഡ്.

കാലം മാറിയപ്പോള്‍ കഥയും മാറി. ഏഴു വയസ്സുകാരി അമൃതയാണ് കഥാ നായിക. അമൃതക്ക് കടുത്ത ശ്വാസ കോശ അര്‍ബുദമാണ്. പോരാത്തതിന് നിരന്തരമായ തല്ല് കൊണ്ടത് കൊണ്ട് തലച്ചോറില്‍ ഒരു മുഴുത്ത ട്യൂമറും. തല്ലുന്നത് ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ മനസ്സില്‍ ക്രൂരനായ ഒരു അച്ചന്റെ മുഖം തെളിയാന്‍ ഇതു തന്നെ ധാരാളം. താന്‍ ഉടന്‍ തന്നെ മരിക്കും എന്നാണത്രെ ഡോക്ടര്‍മാര്‍ പറയുന്നത്. തന്റെ കുടുമ്പത്തിനാണെങ്കില്‍ തന്റെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ കഴിയുകയുമില്ല.

ഉടനെ നമ്മുടെ മനസ്സില്‍ മകളുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ആവാതെ ദുഃഖിതനായി ഇരിക്കുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ മുഖം തെളിയുന്നു. ഇത് വേറെ അച്ഛന്‍ അത് വേറെ അച്ഛന്‍.

ഇതിനിടയിലാണ് രക്ഷകനായി “മേക്ക് എ വിഷ് ഫൌണ്ടേഷന്‍” എത്തുന്നത്. ഈ സന്ദേശം നമ്മള്‍ ഓരോ തവണ വേറൊരാള്‍ക്ക് അയക്കുമ്പോഴും ഈ അല്‍ഭുത ഫൌണ്ടേഷന്‍ ഏഴ് സെന്റ് (ഏതാണ്ട് മൂന്നര രൂപ) ഈ കുട്ടിയുടെ ചികിത്സക്കായി സംഭാവന കൊടുക്കുമത്രെ.

ഇത് വായിച്ച് മനസ്സലിഞ്ഞ് തനിക്കറിയാവുന്ന എല്ലാവര്‍ക്കും ഈമെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത് അയച്ച് കൊടുത്ത ഒരു മനുഷ്യ സ്നേഹി അയച്ചതാണ് ഇന്ന് മുന്‍പില്‍ ഇരിക്കുന്ന ഈ മഞ്ഞ കാര്‍ഡ്.

ഈ നല്ല സുഹൃത്തിനും ഇത് വായിക്കുന്ന എല്ലാവരുടേയും ശ്രദ്ധക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

  1. 1999 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചാരത്തില്‍ ഉള്ള ഒരു തട്ടിപ്പാണ് ഈ ഈമെയില്‍. ഇത് സത്യമായിരുന്നെങ്കില്‍ തന്നെ ഈ കുട്ടി ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ സാധ്യതയില്ല.
  2. ഇതരം തട്ടിപ്പുകള്‍ “hoax” എന്നും “urban legends” എന്നും അറിയപ്പെടുന്നു.
  3. ഒരു ഈമെയില്‍ എത്ര പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്നു എന്നൊന്നും കണ്ടു പിടിക്കാന്‍ ആര്‍ക്കും ആവില്ല. അതു കൊണ്ടു തന്നെ ഇത്തരം ഒരു കാര്യം പ്രാവര്‍ത്തികവുമല്ല.
  4. Make a Wish Foundation ഒരിക്കലും ഇത്തരം ഒരു കാര്യത്തിന് കൂട്ട് നില്‍ക്കില്ല. ഈ കാര്യം ഇവരുടെ വെബ് സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇവിടെയുണ്ട്.
  5. ഈ തട്ടിപ്പ് ആദ്യമായി 1999ല്‍ ഇറങ്ങിയപ്പോള്‍ കഥ
    ാപാത്രത്തിന്റെ പേര് ആമി ബ്രൂസ് എന്നായിരുന്നു. കുട്ടിയുടെ പടവും ഉണ്ടായിരുന്നു. കാലം പുരോഗമിച്ചപ്പോഴാവണം ഈ കുട്ടിയുടെ പടം മാറി. ഒരു ഇരുണ്ട നിറമുള്ള മുടി ഇരു വശത്തേക്കും പോണി ടെയില്‍ കെട്ടിയ കുട്ടിയുടെ പടമായി. ഇപ്പോഴിതാ ഇന്ത്യാക്കാര്‍ക്കി ടയില്‍ എത്തിയ പ്പോഴായിരിക്കണം ഏതോ വിരുതന്‍ കുട്ടിയുടെ പേരും മാറ്റി – അമൃത.
  6. ആമി ബ്രൂസ് തട്ടിപ്പിനെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്.
  7. ഇത്തരം തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക:
    http://www.snopes.com
    http://www.hoax-slayer.com
    http://urbanlegends.about.com
    http://en.wikipedia.org/wiki/Urban_Legends
    http://urbanlegendsonline.com

ഒരു ഈമെയില്‍ സ്പാം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി: അതിന്റെ അവസാനം ഈ ഈമെയില്‍ ദയവായി ഫോര്‍വേര്‍ഡ് ചെയ്യൂ എന്നുണ്ടെങ്കില്‍ അത് മിക്കവാറും സ്പാം ആയിരിക്കും. ഇത്തരം അവിശ്വസനീയമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിലെ പ്രധാനപ്പെട്ട വരി കോപ്പി ചെയ്ത് hoax എന്ന വാക്കും ചേര്‍ത്ത് ഗൂഗിളില്‍ തിരയുക. തട്ടിപ്പാണെങ്കില്‍ മിക്കവാറും ഗൂഗിള്‍ അത് കാണിച്ചു തരും. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ ഈമെയിലില്‍ നിന്ന് I have severe lung cancer . I also have a large tumor in my brain hoax എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് പേജ് കിട്ടിയത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

6 അഭിപ്രായങ്ങള്‍ to “ആസ്സാമില്‍ വെള്ളപ്പൊക്കം – ഇന്റര്‍നെറ്റിലും”

  1. Ashraf Ali Koyassan Veedu ഇതാണു് കുഴപ്പം. നല്ലതു പറഞ്ഞുകൊടുത്താലും മലയാളിക്ക് കുറ്റം.

  2. Ashraf Ali Koyassan Veedu says:

    ഇത് വായിച്ചപ്പോള്‍ ലേഖനത്തില്‍ പറഞ്ഞ പോലെ ഗൂഗിളില്‍ തിരഞ്ഞു നോക്കി. ഈ പെന്ന്കുട്ടിയുടെ പടം പല വെബ് സൈടുകളിലും ഉണ്ട്. അതെല്ലാം മലയാളികള്‍ ഉണ്ടാക്കിയ സൈറ്റുകള്‍ ആവുമോ ? . നമുക്കു വിവരം കുറവാണ്. ചിലപ്പോള്‍ ആയിരിക്കും അല്ലെ? വീണ്ടും ഗൂഗിളില്‍ തിരഞ്ഞു നോക്കി. എന്റെ പള്ളീ… ദേ കിടക്കുന്നു ന്യൂ യോര്‍ക്ക് ടൈംസിലും നിരപരാധിയായ പെന്കൊച്ച്ചിന്റെ സ്വകാര്യത ഇല്ലാത്ത പടം. ഇനിയിപ്പോ ന്യൂ യോര്‍ക്ക് ടൈംസ് മലയാളിയുടെതാണോ? കുറെ നേരം ചിന്തിച്ചു നോക്കി. നമുക്കു വിവരം കുറവാണ്. പിടി കിട്ടിയില്ല. വിവരം കുരവാനെന്കിലും മലയാളി ആയതിന്റെ ചമ്മലൊന്നും നമുക്കില്ല. അത് കൊണ്ടു മലയാളിയുടെ ഇല്ലായ്മയും വല്ലായ്മയും അങ്ങനെ മനസ്സില്‍ കൊണ്ടു നടക്കാറും ഇല്ല. നമുക്കു വിവരം കുറവാണു. ലേഖനം ഒന്നു കൂടി വായിച്ചപോള്‍ അത് കത്തി. ലേഖനത്തിലെ ഒരു ലിന്കില്‍ ഉള്ള സൈറ്റില്‍ സായിപ്പ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. Since the real identity of the child in the photograph is unknown and her image may have been added to the hoax without the permission or knowledge of her parents, I have not included it here. ഇത് കണ്ടാവണം നമ്മുടെ മലയാളിക്കു സ്വകാര്യത കത്തിയത്. നമുക്ക് വിവരം കുറവാണു. ചെലപ്പോ അതയ്ക്കാരം…

  3. നല്ല ലേഖനം. പക്ഷെ ഒരു കുഴപ്പം. ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെയായിരിക്കണം ഈ ചിത്രം email forwardൽ ഉൾപെടുത്തിയിരിക്കുന്നതു്. അപ്പോൾ അവർ കാണിച്ചതു തെണ്ടിത്തരം. അങ്ങനെ നിങ്ങളും ഈ ലേഖനത്തിൽ പറയുന്നു. എന്നാൽ ഇവിടെ ആ നിരപരാധിയായ കുട്ടിയുടെ ചിത്രം കൊടുക്കുന്നതു് ശരിയാണോ? കുട്ടിയുടെ ചിത്രം ഇല്ലാതെ തന്നെ ഈ ലേഖനം പൂർണ്ണമാണു്. മലയാളിക്ക് ഇപ്പോഴും സ്വകാര്യത എന്താണെന്നു മനസിലായിട്ടില്ല.

  4. കാദര്‍ ഡിം-ബ്രൈറ്റ് says:

    ഇത്തരം തട്ടിപ്പുകള്‍ നാട്ടില്‍ മാത്രമല്ല ഇവിടെയും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മദീന സായിദില്‍ വെച്ച് ഒരു ചെറുപ്പക്കാരന്‍ വന്നു ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് കയറ്റി കാണിച്ചു. പഴുത്ത് വികൃതമായ കൈ കണ്ടാല്‍… ആരും വിഷമിച്ചു പോകും. കാന്‍സര്‍ ആണെന്നും സഹായിക്കണം എന്നും പറഞ്ഞു. പലരും പണം കൊടുക്കാന്‍ തയ്യാര്‍ ആയതാണ്. നാട്ടില്‍ വെച്ചു അറിഞ്ഞ വിവരം വെച്ചു ഞാന്‍ അവനെ ചെറുതായി ഒന്നു വിരട്ടി. കക്ഷി ഓടിയ ഓട്ടം കണ്ടു എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. ഒറിജിനല്‍ കാന്‍സറിനെ വെല്ലുന്ന മേക്കപ്പും ടെക്നിക്കും തട്ടിപ്പുകാരും കണ്ടു പിടിച്ചിരിക്കുന്നു. സൂക്ഷിക്കുക… നമ്മള്‍ നല്കുന്ന സഹായം അര്‍ഹതപ്പെട്ടവര്‍ക്ക്‌ തന്നെ ഉപകരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

  5. നല്ല ലേഖനംപലരും ചതിയില്‍ പെടുന്നുണ്ട്‌ലേഖകനു അഭിനന്ദനങ്ങള്‍

  6. വളരെ നല്ല ഒരറിവാ‍ണ് താങ്കള് വായനക്കാരായ ഞങ്ങള്ക്ക് നല്കിയത്.തീറ്ച്ചയായും ഈ ലേഖനവും,ലേഖകനും അഭിനന്ദനം അറ്ഹിക്കുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010