Tuesday, June 10th, 2008

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…

കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം…

കാവാലം എന്ന കുഗ്രാമത്തിൽ റോഡ് വരുന്നതിനും മുൻപുള്ള കാലം.
ഞങ്ങൾ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകൾ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുൻപേ പിരിച്ചു വിടുന്നതിനും മുൻപു നടന്ന ഒരു സംഭവമാണിത്.

ആ സുഹൃദ്‌സദസ്സിൽ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനിൽ. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവൻ കവിതകളും എഴുതി സദസ്സിൽ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമർശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാർവ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പോകുന്ന വരികൾ. ആകർഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വർണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകർഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തിൽ താങ്കൾ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയിൽ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കവിത കേട്ടു കോരിത്തരിച്ച ഞാൻ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരിൽ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാർവ്വതീലീലയിൽ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടർന്ന് അദ്ദേഹത്തിന്റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.

ഈ സംഭവത്തെ തുടർന്ന് ആവേശം ഉൾക്കൊണ്ട കവി, പൂക്കൈതയാറിന്റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏർപ്പാട് വരും വർഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാർ പറയുന്നതു കേട്ടു. ചുരുക്കത്തിൽ ‘കടൽമാതിൻ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോൾ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്റെ ആസ്ഥാന കവിയായി ശ്രീ അനിൽ മാറിക്കഴിഞ്ഞിരുന്നു.

ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാൻ ആ മഹാനുഭാവന്റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേൾക്കും. പാർവ്വതി എന്നിൽ ആവേശമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാൻ ചോദിക്കും, ഇതു താങ്കൾ തന്നെ എഴുതിയതാണോ?… വീണ്ടും ആണയിടീൽ, തലയിൽ തൊടീൽ, പരിഭവം…

വർഷങ്ങൾ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോൾ കലിയുഗവരദന്റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സിൽ വർദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്റെ, ആശ്രിത വത്സലന്റെ, സത്യമായ പതിനെട്ടു പടികൾക്കധിപന്റെ തിരുസന്നിധിയിൽ ചെന്ന് ഒരിക്കലും ആരാലും നിർവചിക്കാൻ കഴിയാത്ത ആത്മനിർവൃതി ഏറ്റുവാങ്ങി അയ്യനയ്യന്റെ പുണ്യമലയിറങ്ങി.

പമ്പയിലെത്തിയപ്പോൾ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോൾ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാൽ അതിൽ കയറിയാൽ തീർത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയിൽ അതിൽ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലിൽ, നഗ്നപാദനായി പ്രൈവറ്റ് ബസ് നിർത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു ബുക്ക്സ്റ്റാൾ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളിൽ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറിൽ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാൽ അനിലിന്റെ പാർവ്വതി!!!. എനിക്കു സന്തോഷമായി. എന്റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്റെ കവിത ഈ ലോകം മുഴുവൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നെന്നും ഓർത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.

അപ്പോൾ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ ഞാൻ ചോദിച്ചു, ഈ കേൾക്കുന്ന കവിത ആരുടേതാണ്??? എന്റെ നാട്, എന്റെ നാട്ടുകാരൻ എന്ന് ഉറക്കെ വിളിച്ചു കൂവുവാൻ ശരണമന്ത്രങ്ങൾ കരുത്തു പകർന്ന കണ്ഠവുമായി ഞാൻ വെമ്പി നിന്നു. അപ്പോൾ അയാൾ പറഞ്ഞു

“ഇത് അനിൽ പനച്ചൂരാന്റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “

ഞാൻ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്റെ പേരിനോടൊപ്പം പനച്ചൂരാൻ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവൽ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാൻ ചോദിച്ചു
അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരൻ അകത്തേക്കു പോയി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേർക്കാതെ പനച്ചൂരാൻ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരൻ!.

ഇപ്പൊഴാണ് ഞാൻ ‘ഞെട്ടലിന്റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…

കാവാലത്തുകാരൻ അനിലല്ല അത്. ക്രാന്തദർശിത്വം കണ്ണുകളിൽ സ്ഫുരിക്കുന്ന, അറിവിന്റെ ആഴങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തന്റെ ഏതാനും കൃതികൾ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാൻ കഴിയുന്ന സാക്ഷാൽ അനിൽ പനച്ചൂരാൻ എന്ന അനുഗ്രഹീത കവിയെ ഞാൻ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാർവ്വതിക്കു മുൻപ് അവിടെ കേട്ടത്)

ഒരു കയ്യിൽ ഇരുമുടിയും, മറുകയ്യിൽ ആ സി ഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാൻ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവൻ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങൾകൊണ്ട് പവിത്രമാക്കിയ എന്റെ നാവിന്റെ പുണ്യത്തെ മുഴുവൻ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാൻ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.

ഞാൻ അയാളോട് ആ സിഡി നിർബന്ധിച്ചു വാങ്ങി. അയാളതു വിൽക്കാൻ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നൽകാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യൻ എനിക്കാ സിഡി തന്നു.

അടുത്ത ദിവസം തന്നെ ഞാൻ കാവാലത്തേക്കു പോയി. കാവാലത്തിന്റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയിൽ പാർവ്വതി ഒന്നു പാടിക്കേൾപ്പിക്കാൻ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കൻ‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു.
രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാൻ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ഞാൻ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.

പാർവ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാൻ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്റെ ഒരംശമെങ്കിലും തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുൻപിൽ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാർക്കാണെങ്കിൽ ഈ കൊടും പാതകം തിരിച്ചറിയാൻ കഴിയാതെയും പോയി. ഞാനുൾപ്പെടെയുള്ള കുറേ മണ്ടന്മാർ കയ്യടിക്കാനും… അന്ന് അനിൽ പനച്ചൂരാൻ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാൽ ഈ വിദ്വാൻ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികൾക്കോ, വാക്കുകൾക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോൾ പനച്ചൂരാൻ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അതിൽ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രൻ മോഷണം!!!. അതായിരുന്നു സംഭവം.

ഇനി മേലിൽ പുറം ചൊറിയാൻ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാൻ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്)

അയ്യപ്പപണിക്കർ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരിൽ എന്റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കൻ ഓൺലൈനിലും, തുടർന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തിൽ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്റെ ഓർമ്മയ്ക്കുമുൻപിൽ സമർപ്പിക്കപ്പെട്ട ചില നെടുവീർപ്പുകൾ മത്രമായിരുന്നു.

എന്നാൽ പിന്നീട് അതി വിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്റർനാഷണൽ ജേർണലിൽ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്റെ പിതൃത്വത്തിൽ!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കർ തന്നെ. സാഹചര്യങ്ങൾ പലതും അതേപടി…

ശരിക്കും മോഷണം ഒരു കല തന്നെയാണോ?…
ചിലപ്പോൾ ആയിരിക്കും.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്റെ ഓർമ്മക്കുറിപ്പുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)

അദ്ദേഹം തീർത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കർ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കിൽ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന്.

ഇല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാൻ കഴിയില്ല.

കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വർണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നിൽ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നൽകി അവരോട് ക്ഷമിക്കാം. എന്നാൽ അക്ഷരം മോഷ്ടിക്കുന്നവന്റെ – മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്റെ മക്കളെന്നും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുർവൃത്തികളെ ഏതു തരത്തിൽ ന്യായീകരിക്കാൻ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോൾ പോലും ഇവർക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.

ഭാവനാ സമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളിൽ കോപ്പി റൈറ്റും, പ്രൈവസി പോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികൾ ചില ജാലികകൾ മോഷ്ടിച്ച് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാർക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോൾ പുതിയ ചില ആക്ഷൻ സിനിമകളുടെ തിരക്കഥ വായിച്ചാൽ അതിൽ കാണാൻ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവർണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടർന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകൾ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കൻ ഓൺലൈൻ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.

എന്നാൽ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്റെ ഫിലമെന്റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാൻ മേലാത്ത നാടാണ് കേരളം. എന്നാൽ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേൽ മുറുക്കി തുപ്പുന്നവർക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…

– ജയകൃഷ്ണൻ കാവാലം
© nishkalankanonline
www.nishkalankanonline.blogspot.com

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine