മധു കാനായിയുടെ കവിതകള്‍ പ്രകാശനം ചെയ്യുന്നു

February 15th, 2010

november-26-2008ഷാര്‍ജ : പ്രവാസ കവി മധു കാനായി കൈപ്രവത്തിന്റെ “നവംബര്‍ 26, 2008” എന്ന കവിത അടങ്ങുന്ന കവിതകളുടെ സമാഹാരം പാം സാഹിത്യ സഹകരണ സംഘം പ്രകാശനം ചെയ്യുന്നു. 2008 നവംബര്‍ 26ന് മുംബൈയില്‍ ഉണ്ടായ തീവ്രവാദി ആക്രമണം തന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയ ഞെട്ടല്‍ തന്റെ മനസ്സിന്റെ വിക്ഷേപമായി വാക്ശുദ്ധിയും അര്‍ത്ഥവും വ്യാപ്തിയും ഒന്നും ചികയാതെ, കവിതാ രൂപത്തില്‍ താന്‍ കുറിച്ചതാണ് ഈ കവിത എന്നാണ് കവി ഈ കവിതയെ വിശേഷിപ്പിച്ചിട്ടുള്ളത്.
 
2010 ഫെബ്രുവരി 21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബില്‍ വെച്ച് ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം നിര്‍വഹിക്കും. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം. എ. ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാം സാഹിത്യ സഹകരണ സംഘം കണ്‍വീനര്‍ ടെന്നിസണ്‍ ഇരവിപുരം അദ്ധ്യക്ഷനായിരിക്കും.
 
ജോസ്‌ ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്”, ഡോ. ജി. ജെയിംസിന്റെ “സാഹിത്യവും സിനിമയും ഒരു ചിഹ്ന ശാസ്ത്ര പഠനം”, “അഗ്നി സാക്ഷി നോവലും സിനിമയും”, ഗഫൂര്‍ പട്ടാമ്പിയുടെ “തീമഴയുടെ ആരംഭം” എന്നീ പുസ്തകങ്ങളും തദവസരത്തില്‍ പ്രകാശനം ചെയ്യും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രമ്യ ആന്റണിയുടെ ‘ശലഭായനം’ പ്രകാശനം ചെയ്തു

January 26th, 2010

ramya-antonyതിരുവനന്തപുരം : കവയത്രി രമ്യ ആന്റണിയുടെ ‘ശലഭായനം’ എന്ന കവിതാ സമാഹാരം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി. എന്‍. സീമയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍, കൂട്ടം എന്ന ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയുടെ അഡ്മിനി സ്ട്രേറ്ററായ എന്‍. എസ്‌. ജ്യോതി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരിയും കവയിത്രിയും കൂടിയായ രമ്യയും കൂട്ടത്തിലെ അംഗമാണ്. പലപ്പോഴായി തന്റെ ഡയറിയില്‍ കുറിച്ചിട്ട കവിതകള്‍ എല്ലാം ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ‘ശലഭായനം’.
 
പോളിയോ വന്നു കാലുകള്‍ തളര്‍ന്ന രമ്യ, ഊന്നു വടിയുടെ സഹായ ത്തോടെയാണു നടക്കുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ആര്‍. സി. സി. യില്‍ വായില്‍ ക്യാന്‍സറിനു ചികിത്സയിലാണ്.
 

ramya-antony

 
 

tnseema-kureeppuzha

 
 

ramya-antony-shalabhayanam

 
 

shalabhayanam-audience

 
കെ. ജി. സൂരജ് സ്വാഗതം പറഞ്ഞു. കവി ശിവ പ്രസാദ്, ഡോ. ജയന്‍ ദാമോദരന്‍, സന്ധ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂട്ടം അംഗങ്ങളായ ആല്‍ബി, അജിത്ത്, ഡോ. ദീപ ബിജോ അലക്സാണ്ടര്‍, ഇന്ദു തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
 
ശലഭായന ത്തിന്റെ ആദ്യ വില്പനയും ചടങ്ങില്‍ വെച്ച് നടന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഊട്ടിയില്‍ നടന്ന തമിഴ് മലയാളം കവി സംഗമത്തില്‍ നിന്ന്

May 12th, 2008

പ്രസിദ്ധ തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഒരു ദിവസം രാവിലെ എന്നെ വിളിച്ച് ഊട്ടിയില്‍ ഒരു തമിഴ്-മലയാള കവിതാ ക്യാമ്പ് മെയ് മാസത്തില്‍ നടക്കുന്നുണ്ടെന്നും അതിലേക്ക് എന്നെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വരാമോ എന്നും ചോദിച്ചു. അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. ജയമോഹന്‍ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരനാണ്. വ്യക്തിപരമായി അടുപ്പമില്ലാത്ത ഒരു എഴുത്തുകാരനും എന്നെ ഇതേവരെ വിളിച്ചിട്ടില്ല. കവിതകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുക്കയോ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുമല്ല. ഹരിതകത്തില്‍ നിന്ന് പി.പി.രാമചന്ദ്രന്‍ മാഷാണ് ഒരു ലിസ്റ്റ് തയ്യാറാക്കി കൊടുത്തത്… അതില്‍ നിന്നാണത്രേ അദ്ദേഹം എന്നെയും തെരഞ്ഞെടുത്തത്. ജയമോഹനെ പോലെ വലിയ ഒരെഴുത്തുകാരന്‍ വിളിച്ചതിന്റെ ആനന്ദം എനിക്ക് മറച്ചു വെക്കാനാവുമായിരുന്നില്ല. തസ്കര ഗോത്രങ്ങളെക്കുറിച്ച് എഴുതിയ, പന്നിക്കും ചായ വാങ്ങിക്കൊടുക്കുന്ന തോട്ടികളെക്കുറിച്ച് എഴുതിയ ജയമോഹന്‍…

അതേ തുടര്‍ന്ന് എന്റെ പത്തു കവിതകള്‍ ഞാന്‍ ജയമോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അധികം വൈകാതെ ആ മനുഷ്യന്‍ അതിന് മറുപടിയും അയച്ചു:

Dear Vishnu,

Just read and translated your poems. Only one poem about stone god is not so good. It is very conventional. All other poems are really beautiful. You have a spontaneous sharp poetic diction and fresh imagery. Recently I am not listening poetry in Malayalam, because I am not reading malayalam magazines in these days. So I have not listened you till now. I don’t know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets. Never give a dime to them. Never cater for them. What you are writing now is definitely on the path of great poetry, and it will be recognized once.

Jeyamohan

മലയാളത്തില്‍ നിന്ന് ഒന്‍പതു കവികള്‍ ഉണ്ടായിരുന്നു. പി.പി രാമചന്ദ്രന്‍, കല്പറ്റ നാരായണന്‍, അന്‍‌വര്‍ അലി, പി രാമന്‍, സെബാസ്റ്റ്യന്‍, എസ്.ജോസഫ്, വീരാന്‍ കുട്ടി, ബിന്ദു കൃഷ്ണന്‍ എന്നിവര്‍. എല്ലാവരും പ്രഗത്ഭര്‍. സത്യത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഒരു ഭയം എനിക്ക് ഉണ്ടായി. അടുത്ത കാലത്തൊന്നും ഒരു കവിത പോലും അച്ചടി മാധ്യമങ്ങളില്‍ വരാത്ത, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത (ചുവപ്പ് പച്ച കറുപ്പ്…മറക്കുന്നില്ല) തമിഴോ ഇംഗ്ലീഷോ എന്തിന് മലയാളം തന്നെ നന്നായി സംസാരിക്കാനറിയാത്ത ഞാന്‍ എന്തിനാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നും പങ്കെടുത്തിട്ട് എന്ത് വിശേഷമെന്നും കരുതിയിരുന്നു. ഒന്നു രണ്ടുസുഹൃത്തുക്കള്‍ എന്റെ മനോഭാവം മനസ്സിലാക്കി സ്നേഹപൂര്‍വം പോകണമെന്ന് ഉപദേശിച്ചു.

മെയ് 1,2,3 തീയതികളിലായിരുന്നു ക്യാമ്പ്. ദേവതച്ചന്‍, സുകുമാരന്‍, മോഹനരംഗന്‍, വാ.മണികണ്ഠന്‍, മകുടേശ്വരന്‍, യുവന്‍, രാജാ സുന്ദര രാജന്‍ എന്നീ തമിഴ് കവികളായിരുന്നു തമിഴിനെ പ്രതിനിധാനം ചെയ്തിരുന്നത്. അയച്ചു കൊടുത്ത കവിതകള്‍ ജയമോഹന്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അതു പോലെ തമിഴ് കവിതകള്‍ മലയാളത്തിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ഹരിതകത്തില്‍ വായിക്കാം. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ജയമോഹന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇങ്ങനെ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളകവിതകള്‍ എല്ലാ തമിഴ് കവികള്‍ക്കും ജയമോഹന്‍ നേരത്തേ അയച്ചു കൊടുത്തു. ജയമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമിഴ് കവിതകള്‍ പി.പി.ആര്‍ പങ്കെടുക്കുന്ന മലയാള കവികള്‍ക്കെല്ലാം മുന്‍‌കൂട്ടി എത്തിച്ചു കൊടുത്തു.

ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യചൈതന്യ യതിയുടെ ആശ്രമമായ ശ്രീനാരായണ ഗുരു കുലത്തിലായിരുന്നു ക്യാമ്പ്. ഭക്ഷണത്തിനോ താമസത്തിനോ രജിസ്ട്രേഷന്‍ ഫീസ് ഒന്നും വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഞാന്‍ ജയമോഹന് ഫോണ്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അരുള്‍മൊഴിയാണ് ക്യാമ്പിന്റെ ചെലവുകളെല്ലാം വഹിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. (ഇത് ഏകദേശം പതിനായിരം രൂപ വരുമത്രേ). വേറൊന്ന് ഇത്തരത്തിലുള്ള കവി സംഗമങ്ങള്‍ ജയമോഹന്‍ ആദ്യമായല്ല സംഘടിപ്പിക്കുന്നത് എന്നാണ്. കുറ്റാലത്ത് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ക്യാമ്പിനെ പറ്റി ജയമോഹന്‍ എഴുതിയത് ഓര്‍ക്കുന്നു. അക്കാലത്ത് ജയമോഹന്‍ ഭാഷാപോഷിണിയില്‍ കുറച്ച് ലേഖനങ്ങള്‍ ചെയ്തിരുന്നു. അതില്‍ നിന്നു കിട്ടിയ കാശു കൊണ്ടാണത്രേ ആ ക്യാമ്പ് സംഘടിപ്പിച്ചത്!

കേരളത്തിലും ഇത്തരം കവി സദസ്സുകള്‍ ഉണ്ടായിരുന്നുവെന്ന് പി.പി.ആര്‍. ഓര്‍ക്കുന്നു. എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്നിരുന്ന അത്തരമൊരു സദസ്സില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും പി.പി.ആര്‍. പറഞ്ഞു. ഇത്തരുണത്തില്‍ കേരളത്തില്‍ അക്കാദമിക്കായും അല്ലാതെയും നടക്കുന്ന കവിതാ ക്യാമ്പുകളെ ഒന്ന് വിലയിരുത്തുന്നത് രസകരമായിരിക്കും. ഞാന്‍ അവസാനമായി പങ്കെടുത്ത ഒരു ക്യാമ്പ് മന്ചേരിയില്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു ക്യാമ്പാണ്. എത്രയോ യുവ എഴുത്തുകാര്‍ അതില്‍ പങ്കെടുത്തിരുന്നു. നമ്മുടെ ലതീഷ്മോഹനൊക്കെ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ ഈ യുവ എഴുത്തുകാര്‍ മുതിര്‍ന്ന എഴുത്തുകാരുടെസുദീര്‍ഘങ്ങളായ പ്രസംഗങ്ങള്‍ക്ക് ഇരുന്നുകൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ ഒരു കവി ഹസ്സനെ (ആരും അറിയാന്‍ വഴിയില്ല, ഇപ്പോഴും) പ്പോലെ പ്രതിഭയുള്ള ഒരു പാവം പിടിച്ച ചെറുപ്പക്കാരനെ തന്റെ ജാട ഒന്നു കൊണ്ടു മാത്രം ആക്ഷേപിക്കുന്നതുംകേട്ട് ഇരിക്കേണ്ടി വന്നു ആ ക്യാമ്പില്‍. അതിനു ശേഷം ഞാന്‍ ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.

കവിതകളെ എങ്ങനെയാണ് വിലയിരുത്തിയത് എന്നൊക്കെ പി.പി.ആറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തിന് അവസാന ദിവസം ഒരു ഫീഡ് ബാക്ക് സെഷന്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പങ്കെടുത്ത എല്ലാ കവികളുടെയും നാലഞ്ചു കവിതകള്‍ അതാതു കവികള്‍ക്ക് വായിക്കാനുംഅവയെല്ലാം ഏതു നിലയ്ക്കായാലും വിലയിരുത്തപ്പെടാനും അവസരമുണ്ടായി. രാമന്‍, യുവന്‍ തുടങ്ങിയ കവികള്‍ ചര്‍ച്ചയിലുടനീളം ഇടപെട്ടിരുന്നു. തന്റേതടക്കമുള്ള പുതിയ കവിത ഭാഷാനുഭവം നല്‍കുന്നില്ലെന്നായിരുന്നു രാമന്റെ പ്രധാന പരാതി. പുതിയ കവിത ഒരു ഇമേജോ കൌതുകമോ ഒക്കെ ആയി നില്‍ക്കുന്നുവെന്നാണ് രാമനും പി.പി.ആറുമൊക്കെ പറയുന്നത്.

വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റായ്ക, ഇന്ന കവിത എന്ന് കൃത്യമായി പറയാന്‍ പറ്റായ്ക – പകരം ഇന്ന ഇന്ന ആശയങ്ങളുള്ള കവിത എന്ന് പലപ്പോഴും കവിതാസ്വാദകര്‍ക്കും കവികള്‍ക്കും ഓര്‍ക്കേണ്ടി (ഓര്‍മപ്പെടുത്തേണ്ടി) വരിക തുടങ്ങിയ ദോഷങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രാമന്‍ ക്യാമ്പില്‍ വായിച്ച പല കവിതകളും ഈയൊരു പ്രശ്നത്തോടുള്ള അയാളുടെ പ്രതികരണങ്ങളായാണ് വായിക്കപ്പെട്ടത്. ജോസഫ് മീന്‍‌കാരന്‍ വായിച്ചത് എനിക്ക് നല്ല ഒരു ഓര്‍മയാണ്. ആ കവിതയുടെ പ്രത്യേകത തന്നെയാണത്. ബിന്ദുകൃഷ്ണന്റെ ചൊല്ലിച്ചൊല്ലി എന്ന കവിത ശ്രദ്ധേയമായി. വീരാന്‍ കുട്ടി തന്റെ പ്രസിദ്ധമായ പൂത്തപടി എന്ന കവിത അവതരിപ്പിച്ചു. കാറ്റേ കടലേ, വിണ്ട ശില്പം തുടങ്ങിയ കവിതകളാണ് പി.പി ആര്‍ അവതരിപ്പിച്ചത്.

ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!

കാറ്റേ കടലേ എന്ന കവിതയിലെ കിണ്ടി ഒരു സവര്‍ണബിംബമാണെന്ന മട്ടിലൊക്കെ ഒരു വിമര്‍ശനം വീരാന്‍ കുട്ടി തൊടുത്തുവെച്ചിരുന്നു. അടുത്തകാലത്ത് ഒരുപ്രതിരോധോപകരണം (എക്സ്പ്രെസ്സ് ഹൈവേ പ്രശ്നം) എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ഏക കവിതയാണ് കാറ്റേ കടലേ എന്ന കവിത. ആരുടെയുംആഹ്വാനമില്ലാതെ നാട്ടുകാര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് എന്‍‌ലാര്‍ജ് ചെയ്ത് വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഒട്ടിച്ചു വെച്ച കവിതയാണത്. മലയാളിയുടെ വിമര്‍ശനത്തിലെ കാപട്യം തിരിച്ചറിയാന്‍ ഇതൊക്കെ പോരേ… 🙂

കൊച്ചുകുഞ്ഞുങ്ങളുടെ
കോട്ടുവായിടുമ്പോഴത്തെ ഭാവം
എനിക്കിഷ്ടമാണ്.
ഒരു സ്വാദുമില്ല ജീവിതത്തിന്.
എന്നിട്ടവര്‍ വലിയ മുഷിച്ചിലോടെ
ലോകത്തിന് പുറംതിരിഞ്ഞ് കിടക്കും.

(കവിത-വന്നിട്ടധികമായില്ല)

കല്പറ്റ നാരായണന്റെ ഈ കവിത അവിടെ പലരും അയവിറക്കുന്നതു കണ്ടു. ഈ കവിത എന്നെ ഓര്‍മിപ്പിച്ചത് പി രാമന്റെ പുറപ്പാട് എന്ന കവിതയാണ്. അമ്മയെ നോക്കി കുതിച്ചു ചാടുന്ന, അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന കുട്ടന് ‍(ചെറിയ കുഞ്ഞ്) ഒരു ദിവസം സന്ദര്‍ശകര്‍ വന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരോടോപ്പം പോകാന്‍ നോക്കുന്നു. അമ്മ കൈ നീട്ടിയിട്ടും തിരിച്ചു വരുന്നില്ല . തുടര്‍ന്ന് കവിത ഇങ്ങനെ:

അപ്പോള്‍ ഞാനറിഞ്ഞു, എന്റെ കുട്ടാ,
വിരസത നീ രുചിച്ചു കഴിഞ്ഞു.
മടുപ്പ് നീ മണത്തു.
നീ പുറപ്പെട്ടിരിക്കുന്നു…

അന്‍‌വര്‍ അലിയുടെ കവിതകള്‍ ക്യാമ്പില്‍ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നൊരു അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മിക്കതിനും റഫറന്‍സ് ആവശ്യമായി വരുന്നുവെന്നതാണ് ഒരു ദോഷമായി പല തമിഴ് കവികളും ചൂണ്ടിക്കാട്ടിയത്. താനിപ്പോള്‍ തനിക്കു വേണ്ടിത്തന്നെയാണ് കവിതയെഴുതുന്നതെന്നതായിരുന്നു അന്‍‌വറിന്റെ മറുപടി.

തമിഴില്‍ ദേവതച്ചന്റെയും യുവന്റെയും കവിതകള്‍ എനിക്ക് ഇഷ്ടമായി. ദേവതച്ചന്‍ അവിടെ വായിച്ച ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് എന്ന കവിതയും വായിക്കാഞ്ഞ സഞ്ചി എന്ന കവിതയും എനിക്ക് ഇഷ്ടമായ രചനകള്‍ ആണ്. യുവന്റെ ഈ കവിത നോക്കൂ

പച്ചക്കറി വണ്ടിയില്‍ ഊട്ടിയിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ പുതിയ സമാഹാരത്തിന്റെ (കണ്ണിലെഴുതാന്‍ -പ്രണയ കവിതകള്‍) കോപ്പികള്‍ കൊണ്ടുവന്നിരുന്നു.
എനിക്കും കിട്ടി കണ്ണിലെഴുതാന്‍ ഒന്ന്.

എന്നെ സംബന്ധിച്ച് ഈ ക്യാമ്പ് പലതരത്തില്‍ പ്രയോജനപ്പെട്ടു. മലയാളത്തിലെ തന്നെ ഇതു വരെ പരിചയപ്പെടാന്‍ പറ്റാതിരുന്ന പല കവികളെയും നേരില്‍ പരിചയപ്പെടാനും മൂന്നു ദിവസം ഒരുമിച്ചു കഴിയാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഏറ്റവും ആഹ്ലാദകരമായ സംഗതി. മറ്റൊന്ന് ഏതു നിലയ്ക്കായാലുംകവിതകള്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തത്. തമിഴന്റെയും മലയാളിയുടെയും പ്രതികരണത്തിലെ വ്യത്യാസവും എനിക്ക് കാണാന്‍ കഴിഞ്ഞു. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കൂടുന്നത്, കെട്ടിപ്പിടിക്കുന്നത്, ഓട്ടോഗ്രാഫ് ചോദിക്കുന്നത്…എല്ലാം കുറച്ചു നേരം എന്നെ വികാരാധീനനാക്കി.

ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ലേശം ആത്മവിശ്വാസം എനിക്കു കൂടി എന്നു പറഞ്ഞാല്‍ നുണയാവില്ല. ക്യാമ്പ് വര്‍ത്തമാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഒരു സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണം എന്ന് പകുതി കളിയായി ഉപദേശിക്കുകയും ചെയ്തു.
– വിഷ്ണുപ്രസാദ്

- ജെ.എസ്.

വായിക്കുക:

13 അഭിപ്രായങ്ങള്‍ »

ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടു

March 29th, 2008

കവിത വരണ്ട് പോകുന്നു, ടെക്നോളജി കവിതയെ കൊല്ലുന്നു എന്ന വിലാപം ഉയര്ന്ന കാലത്ത്, ബൂലോകത്ത് കാവ്യവിപ്ലവം ഉണ്ടാക്കിയ ഉദ്യമമായിരുന്നു ബൂലോക കവിത. അത് ഒരു വര്‍ഷം പിന്നിടുകയാണ്. ബൂലോക കവിതയുടെ അമരക്കാരനായ കവി വിഷ്ണുപ്രാസാദ് വാര്‍ഷികത്തോട് അനുബദ്ധിച്ച് എഴുതിയ കുറിപ്പ് താഴെ.

“2007 മാര്‍ച്ച് 13 ന് പി.പി രാമചന്ദ്രന്റെ ഒരു കവിതയുമായി തുടങ്ങിയ ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടത് ആരും ശ്രദ്ധിച്ചുകാണില്ല.ഈ ഒരു വര്‍ഷത്തിനിടയില്‍ തന്നെയാണ് പല ബൂലോകകവികളും ശ്രദ്ധേയമായ കവിതകളുമായി വന്നത്.ആഗ്രഹിച്ചതുപോലെ കവിതാചര്‍ച്ചയ്ക്കുള്ള ഒരിടമായി നമുക്കിത് വളര്‍ത്തിയെടുക്കാനായില്ലെങ്കിലും കവിതാവായാനക്കാരുടെ ഇഷ്ടപ്പെട്ട ഇടമായി ഇതു മാറിയിട്ടുണ്ട്.കവികളും അല്ലാത്തവരുമായ നാല്പതിലധികം എഴുത്തുകാരുടെ ഈ കൂട്ടായ്മയ്ക്ക് വരും കാലങ്ങളിലെന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ധാരാളം കവിതകള്‍ ബൂലോകത്ത് ഉണ്ടാവുന്നുണ്ട്.അവ വേണ്ട വിധം വായിക്കപ്പെടുന്നില്ല എന്നതാണ് പരമാര്‍ഥം.കവിത വിതച്ചതു പോലെയുള്ള ബ്ലോഗുകള്‍ നല്ല പരിശ്രമങ്ങളാണ്.ഹരിതകത്തെ പ്രോമോട്ടു ചെയ്യുക എന്നതു മാത്രമാണോ അതിന്റെ ലക്ഷ്യം എന്ന് സംശയമുണ്ടെങ്കിലും.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ഭാരതീയ കവിതകളുടെ അറബ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങുന്നു
Next Page » അദ്ധ്യാപകര്‍ അന്‍പത്തഞ്ചാം വയസ്സില്‍ വിരമിക്കണോ? »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine