കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം

November 18th, 2008

ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍.

ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം.

വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്.

പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും.

ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക.

ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്.

ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍.

ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്.

വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഹാര്‍‌വെസ്റ്റ് ഫെസ്റ്റ് – സിംഫണി 2008

November 16th, 2008

അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ആദ്യ ഫല പ്പെരുന്നാള്, ഈ വര്‍ഷവും “ഹാര്‍വെസ്റ്റ് ഫെസ്റ്റ് – സിംഫണി 2008” എന്ന പേരില്‍ സെന്‍റ് ആന്‍ഡ്രൂസ് പള്ളി അങ്കണത്തില്‍ വെച്ചു നടന്നു. സി. എസ്. ഐ. ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ആംഗ്ലിക്കന്‍ ചാപ്ലിന്‍ റെവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യ അതിഥിയായി പങ്കെടുത്ത് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

റവ. ഫാ. തോമസ് കുരിയന്‍, റവ. ഫാ. ഈശോ മാത്യു (മാര്‍ത്തോമ്മ ഇടവക), കെ. പി. സൈജി, പി. ഐ. വര്‍ഗ്ഗീസ്, എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ഇടവക വികാരി റവ. ഫാദര്‍. എല്‍ദോ കക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ റജി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടാലന്റ് മ്യൂസിക്ക് അവതരിപ്പിച്ച ഗാന മേളയും വിവിധ കലാ പരിപാടികളും വിനോദ മല്‍സരങ്ങളും അരങ്ങേറി. കേരളീയ ഭക്ഷണ വിഭവങ്ങള്‍, തട്ടുകട, മാവേലി സ്റ്റോര്‍ എന്നിവയും ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2008 മനോഹരമാക്കി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു

November 15th, 2008

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന്‌ കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ്‌ ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.

കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്‌.

വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

തുടര്‍ന്നു എന്‍. എസ്. മാധവന്റെ “ചുവന്ന പൊട്ട് ” എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്.

അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി
എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍.

ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് .

നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടി

November 12th, 2008

വിരലടയാള പരിശോധനയിലൂടെ കഴിഞ്ഞ മാസം സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. പിടിച്ചുപറി, മയക്കുമരുന്ന് വില്‍പ്പന, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരില്‍ അധികവും. രാജ്യത്തെ എല്ലാ വിദേശികളുടേയും വിരലടയാളമെടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ് പോര്‍ട്ട് ഓഫീസുകളിലും വിമാനത്താവളങ്ങളിലും ജയിലുകളിലും ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററിലും ഇതിനുള്ള സൗകര്യമുണ്ട്. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും ക്രിമിനല്‍ പശ്ചാത്തലുമുള്ള 20 നും 30 നും ഇടയില്‍ കുറ്റവാളികള്‍ ഈ സംവിധാനത്തിലൂടെ സൗദിയില്‍ ദിനംപ്രതി പിടിക്കപ്പെടുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ എൽ മോഹനവർമ്മയ്ക്ക്

November 11th, 2008

മസ്കറ്റ് ; ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരനായ ശ്രീ കെ എൽ മോഹന വർമ്മയ്ക്ക്.

25000 രൂപയും പ്രശസ്തി പത്രവുമട ങ്ങുന്ന പുരസ്കാരം നവം 13, 14 തീയതികളിൽ ഐ എസ്സ് സി എം ആഡിറ്റോറിയത്തിൽ നടത്തുന്ന വിപുലമായ കേരളോത്സവാഘോ ഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ മലയാള വിഭാഗം കൺ‌ വീനർ ശ്രീമാൻ ഏബ്രഹാം മാത്യു ശ്രീ മോഹനവർമ്മയ്ക്ക് സമർപ്പിക്കും.

ഓഹരി, ക്രിക്കറ്റ്, നീതി, നക്ഷത്രങ്ങളുടെ തടവുകാരി, തൃപ്പടിദാനം തുടങ്ങി നാല്പതിൽ‌പ്പരം കാലികപ്രസക്തങ്ങളായ ജനപ്രിയ നോവലുകളും ബാലസാഹിത്യ കൃതികളും റോസ്മേരി, നമ്മൾ പഥികർ തുടങ്ങി പതിനഞ്ചോ‍ളം കഥാസമാഹാരങ്ങളും പ്രൊഫസറുടെ ലോകം, അനശ്വരതയുടെ ഗാഥ തുടങ്ങിയ ഹാസ്യ കൃതികളും ബുദ്ധൻ പിറന്ന മണ്ണിൽ പ്രൊഫസർ ഇൻ അമേരിക്ക തുടങ്ങിയ യാത്രാവിവരണ ങ്ങളും മോഹനവർമ്മയുടേതായുണ്ട്. കേരള സാഹിത്യ അക്കാഡമിയുടേതുൾപ്പടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവു കൂടിയാണ് അദ്ദേഹം

ശ്രീ പെരുമ്പടവം ശ്രീധരൻ, ആർട്ടിസ്റ്റ് നമ്പുതിരി, എം വി ദേവൻ, വിഷ്ണു നാരാ യണൻ നമ്പൂതിരി, സേതു, സി രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റു വാങ്ങിയിട്ടുള്ളത്.

കേരളോത്സവത്തോടനുബന്ധിച്ച് നവംബർ 13ന് വൈകിട്ട് ഐ എസ് സി എം ആഡിറ്റോറിയത്തിൽ വച്ച് ഗൾഫിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഗൾഫ് മലയാള സമ്മേളനം ശ്രീ മോഹന വർമ്മ ഉത്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരായ ശ്രീ ശത്രുഘ്നൻ ‘കഥയും കാലവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.

സമാന്തരങ്ങൾ എന്ന കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും മധുരാ പുരിയുടെ തർജ്ജമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ഏറെക്കാലം ഗൾഫിൽ ചിലവഴിച്ച ശ്രീ ശത്രുഘ്നന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തും
കടവ്, ശ്രീ രാം മോഹൻ പാ‍ലിയത്ത്, എൻ. ടി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കുന്നതായിരിക്കും.

രണ്ടാം ദിവസം നവംബര്‍ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന കവിതാ സമ്മേളനത്തിൽ ശ്രീ രാം മോഹൻ പാലിയത്ത് കവിത അവതരിപ്പിച്ച് ചർച്ചകൾക്ക് തുടക്കമിടും. അംഗങ്ങളും അതിഥികളും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.

വൈകുന്നേരം 7.30നു ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണവും തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരി പാടികളുമുണ്ടായിരിക്കും

-

അഭിപ്രായം എഴുതുക »

Page 19 of 157« First...10...1718192021...304050...Last »

« Previous Page« Previous « ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ചുമതലയേറ്റു
Next »Next Page » സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine