വിമാനദുരന്തം – എയര്‍ ഇന്ത്യയുടെ വഞ്ചന ഇന്ത്യയ്ക്ക്‌ അപമാനം: കെ. എം. സി. സി.

September 21st, 2010

air-india-maharaja-epathramദുബായ്‌ : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ്‌ കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച്‌ അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന്‌ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട്‌ എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന്‌ തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത്‌ ഇന്ത്യയ്ക്ക്‌ അപമാനമാണെന്നും ദുബായ്‌ കെ. എം. സി. സി. കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട്‌ പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന്‌ വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട്‌ വരണമെന്നും യോഗം ആവശ്യപ്പെട്ടു.

1999 മെയ്‌ 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ്‌ നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത്‌ എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്‌, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ എയര്‍ ഇന്ത്യ ശ്രമിക്കുന്നത്‌.

മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ്‌ എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.

മണ്ഡലം പ്രസിഡന്റ്‌ മഹ്മൂദ്‌ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ്‌ ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട്‌ കടവ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷരീഫ്‌ പൈക നന്ദിയും പറഞ്ഞു.

-

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി.കെ. സുബൈറിനു കെ.എം.സി.സി. സ്വീകരണം നല്‍കി

September 21st, 2010

ck-subair-epathram

ഷാര്‍ജ : ഷാര്‍ജ കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മലബാര്‍ മേഖലാ കോര്‍ഡിനേറ്ററുമായ സി. കെ. സുബൈര്‍ പ്രസംഗിക്കുന്നു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നവ മാധ്യമങ്ങളും സാംസ്കാരികതയും

September 21st, 2010

online-kids-epathram

സംസ്കാരം എന്ന വാക്കിന് പുതിയ നാഗരികതയില്‍ നാഗരികതയോട് സമാനമായിട്ടുള്ള മുഴുവന്‍ ലക്ഷണവും ആഗോള വ്യാപകമായിട്ടുള്ള സംസ്കാരം പ്രകടിപ്പിക്കുന്നതിനാല്‍  സാംസ്കാരികത എന്ന ഒരു വിശേഷണം കുറച്ചു കൂടി അനുയോജ്യമാവുന്ന സന്ദര്‍ഭങ്ങളുണ്ട്. നാഗരികത ഏറ്റവും കൂടുതല്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു പരിസരമാണ് നമുക്കുള്ളത്. ഒരു പക്ഷെ നമ്മള്‍ ആറ്റു നോറ്റ് കൊണ്ട് വന്നിരിക്കുന്ന ഈ സംസ്കാരത്തെ മുഴുവന്‍ കൈക്കലാക്കാന്‍ നവ സാങ്കേതികതയ്ക്ക് ഇന്ന് കഴിയും. ഈ സാങ്കേതികത അല്ലെങ്കില്‍ നവ നാഗരികതയുടെ ഏറ്റവും വലിയ ഉല്‍പ്പന്നം എന്ന് പറയുന്നത് ഈ സംസ്കാരത്തെ നവീകരിച്ചു കൊണ്ട് പുതിയ തന്ത്രങ്ങള്‍ അതില്‍ അടിച്ചു കയറ്റുക എന്നുള്ളതാണ്.

നവ നാഗരികത തന്നെ പലപ്പോഴും സംസ്കാരമായി മാറുമോ എന്ന ഭയം ലോകത്തിലെ ഒട്ടു ഭൂരിപക്ഷം ധൈഷണികരിലും ഇന്നുണ്ട്. ഇത് യൂറോപ്പിലും, ആഫ്രിക്കയിലും, മിഡില്‍ ഈസ്റ്റിലും, ഏഷ്യയിലും ലോകമെമ്പാടും കാണാന്‍ ആവും. ഇവിടങ്ങളില്‍ എല്ലാം തന്നെ നവ നാഗരികത തന്നെ സംസ്കാരമായിട്ട് പരിണമിക്കുകയാണോ എന്ന ഭയം സമൂഹത്തെ കീഴ്പ്പെടുത്തുകയും, ആ ഭയത്തെ മതത്തെ കൊണ്ട് നേരിടാം എന്ന ഒരു വ്യാമോഹം സമൂഹത്തിന് ഉണ്ടാവുകയും ചെയ്യുമ്പോള്‍ തീവ്രവാദങ്ങള്‍ ഉണ്ടാവുന്നു.

നവ നാഗരികതയ്ക്ക് പകരം നമ്മുടെ സംസ്കാരത്തെ മുഴുവന്‍ നവ നാഗരികത കീഴ്പെടുത്തുമോ എന്ന് ഭയന്ന് കൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് അതിനു ബദലായിട്ട് വെക്കാവുന്ന മറ്റൊരു ഒറ്റമൂലിയാണോ ഇന്നത്തെ മതം എന്ന് മനുഷ്യന്‍ സംശയിക്കുകയും ആ മതത്തിന്റെ പേരില്‍ അവന്‍ കൂടുതല്‍ തീവ്രവാദി യാകുകയും ചെയ്യുന്ന ഒരു സമകാലികതയാണ് ഇവിടെ സംജാതമാവുന്നത്.

മൂന്നു ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്.

  1. മതത്തിനു പകരമാവാന്‍ സംസ്കാരത്തിന് കഴിയുമോ?
  2. സംസ്കാരത്തിന് പകരമാവാന്‍ നാഗരികതയ്ക്ക് കഴിയുമോ?
  3. നാഗരികതയ്ക്ക് പകരമാവാന്‍ മതത്തിനു കഴിയുമോ?

മതം, നാഗരികത, സംസ്കാരം. ഇത് തമ്മില്‍ ഒരു വലിയ സംഘര്‍ഷം ലോകത്തില്‍ നിലനില്‍ക്കുന്നു.

നാഗരികതയുടെ സ്വഭാവം ഗ്ലോബല്‍ ആണ്. കാരണം തികച്ചും രേഖീയമായിട്ടുള്ള ഒരു സങ്കല്‍പ്പനം അവകാശപ്പെടുന്ന ഒരു പ്രയാണമാണ് നാഗരികതയ്ക്കുള്ളത്. അത് കൊണ്ട് തന്നെ ടെക്നോളജിയില്‍ മുന്നോട്ട് പോകുമ്പോള്‍ നാം യൂറോപ്പിന്റെ പിന്നാലെ പോവുന്നു. എല്ലാ ഭക്ഷണവും ഫാസ്റ്റ്‌ ഫുഡിലേക്ക് പോകുന്നു. എല്ലാ വസ്ത്ര ധാരണവും ഏറെക്കുറെ അങ്ങോട്ട്‌ തന്നെ പോകുന്നു. അതു കൊണ്ടാണ് ഇതിനൊരു രേഖീയ സങ്കല്പം ഉണ്ടെന്നു പറയുന്നത്.

ഇത്തരത്തിലൊരു രേഖീയ സങ്കല്‍പ്പത്തെ തകര്‍ക്കുന്ന രീതിയില്‍ ഉള്ള ഒരു സമ്പദ്‌ ക്രമം ലോകത്തില്‍ ആഗോളീകരണത്തെ തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്. ഇത് പലപ്പോഴും സംസ്കാരത്തിന് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്ന സമ്പദ്‌ ക്രമമാണ്. കാരണം നിലനില്‍ക്കുന്ന മുഖ്യ ധാരാ സംസ്കാരങ്ങളെ മുഴുവന്‍ മുറിവേല്‍പ്പിച്ചു കൊണ്ട് ഇതര സംസ്കാരങ്ങള്‍ കയറി വരുന്ന ഒരു പൊതു സംസ്കാരത്തിലേക്ക് നമ്മുടെ ഇന്നത്തെ സംസ്കാര പുനര്‍ നിര്‍മ്മിതി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഈ പുനര്‍ നിര്‍മ്മിതിയാണ് ഇന്നിന്റെ പ്രശ്നം.

ഒരു പക്ഷെ ലോകത്ത്‌ ഒരു പത്തു മുപ്പതു വര്‍ഷമായി നിലനില്‍ക്കുന്ന മുഴുവന്‍ സങ്കീര്‍ണ്ണമായിട്ടുള്ള പ്രശ്നങ്ങളുടെയും പിന്നില്‍ സംസ്കാരത്തിന്റെ പുനര്നിര്‍മ്മിതിയാണ്.

സംസ്കാരം പുനര്‍നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍ അവിടെ നടക്കുന്ന ദൌത്യം ശരിക്കും hegemony of culture ആണ്. മേല്‍കൊയ്മാ സംസ്കാരം. അധികാരത്തിന്റെ ഭാഗമായിട്ട് നിലനില്‍ക്കുന്ന മേല്‍കോയ്മാ സംസ്കാരങ്ങള്‍ (elite) ഇതര സംസ്കാരങ്ങളെ (subaltern) സ്വാംശീകരിക്കാന്‍ മടി കാണിക്കുകയും, ഇതര സംസ്കാരങ്ങളുടെ പേരില്‍ ഒരു പാട് സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം.

അങ്ങനെ വരുമ്പോള്‍ ദളിതന് അവന്റെ സംസ്കാരം വേണമെന്ന് പറയേണ്ടതായിട്ടു വരുന്നു. പെണ്ണിന്, എനിക്ക് എന്റെ സംസ്കാരവും, എന്റെ സംസ്കൃതിയും, എന്റെ വളര്‍ച്ചയും, എന്റെ സ്വാതന്ത്ര്യവും വളരെ അനിവാര്യമാണെന്ന് പറയേണ്ടതായിട്ടു വരുന്നു. വികലാംഗന് ഒന്നിക്കേണ്ടതായിട്ട് വരുന്നു, വേശ്യകള്‍ക്ക് ഒന്നിക്കേണ്ടതായിട്ട് വരുന്നു, സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് ഒന്നിക്കേണ്ടതായിട്ട് വരുന്നു. ഇങ്ങനെ നാനാ തരത്തിലുള്ള സംഘങ്ങള്‍ ലോകത്ത്‌ ഉണ്ടാവുന്നു.

മാധ്യമങ്ങള്‍ക്ക് ക്രിയാത്മകമായിട്ട് സമൂഹത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ട് എന്നുള്ളത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞ കാല ചരിത്രത്തില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചതും മാധ്യമങ്ങളെ ജന സമുച്ചയം ശ്രദ്ധിക്കാന്‍ തുടങ്ങിയതും.

മാധ്യമങ്ങളുടെ ധര്‍മ്മം ഒരു കാലഘട്ടത്തില്‍ ഉപരി വര്‍ഗ്ഗ സംസ്ക്കാരത്തെ സംരക്ഷിക്കുക എന്നതായിരുന്നു. ലോകത്ത്‌ എവിടെ നോക്കിയാലും രാജാവിനെ വാഴ്ത്തുന്ന ഒരു ഏര്‍പ്പാടായിരുന്നു മാധ്യമത്തിന് ഉണ്ടായിരുന്നത്.

മാധ്യമങ്ങള്‍ക്ക് ഏതു രീതിയിലാണ് സംസ്കാരത്തെ നവീകരിക്കാനും ശക്തമായിട്ടുള്ള മാനവിക മൂല്യങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഘടകമാക്കി മാറ്റാനും കഴിയുക എന്ന അന്വേഷണത്തിന് മാധ്യമങ്ങള്‍ എക്കാലത്തും തയ്യാറാവണം. പക്ഷെ അത്തരമൊരു അന്വേഷണത്തിന് ഇന്ന് മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. കാരണം ഈ വലിയ ഒരു ക്യാപിറ്റല്‍ ശക്തി മാധ്യമങ്ങളെ മുഴുവന്‍ കീഴ്പ്പെടുത്തുന്നു.

ഒരു വര്ഷം കൊണ്ട്, അല്ലെങ്കില്‍ ഒരു സീസണില്‍, പത്തു കോടിയോളം രൂപ ഉണ്ടാക്കുന്ന രീതിയില്‍ ദൃശ്യ മാധ്യമങ്ങള്‍ ഒരു ക്യാപ്പിറ്റലിസ്റ്റിനെ സഹായിക്കുന്നു. റിയാലിറ്റി ഷോ വിന്റെ കാര്യങ്ങള്‍ എടുത്തു പഠിക്കുമ്പോള്‍, 10 – 15 കോടി രൂപ ഉണ്ടാക്കുന്ന രീതിയിലേക്ക്‌ ഒരു ക്യാപ്പിറ്റലിസ്റ്റിനെ വളര്‍ത്തുന്ന രീതിയില്‍ മാധ്യമങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങളുടെ ദൌത്യം ഇതാകുമ്പോള്‍ നമ്മുടെ സംസ്കാരം എന്ന് പറയുന്ന നവീകരണ പ്രക്രിയയില്‍ നിന്നും മാധ്യമങ്ങള്‍ പിന്നിലേക്ക് പോകുന്നു.

സംസ്കാരം എന്ന് പറയുന്നത് ഒരു അനുസ്യൂതിയാണ്. അത് ഒരിക്കലും ഒരു വിഭാഗത്തെ സമ്പന്നരാക്കി മാറ്റാനോ ഒരു വിഭാഗത്തെ ദരിദ്രരാക്കി മാറ്റാനോ ഉള്ള ഒരു ഉടമ്പടിയല്ല. സംസ്കാരത്തിന്റെ ഏറ്റവും വലിയ വക്താക്കളായി നില്‍ക്കുന്നത് fourth estate എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ ആയിരുന്നു. സമൂഹത്തില്‍ ഉച്ച നീചത്വങ്ങള്‍ ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ വളരെ വലിയ വിവേചനങ്ങള്‍ ഉണ്ടാകുന്ന സമയത്ത്, പൂര്ണമായിട്ടും അതിനെ ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം നമ്മള്‍ ഏല്‍പ്പിച്ചു കൊടുത്ത പോലീസുകാരനായിരുന്നു മാധ്യമങ്ങള്‍.

ഇന്ന് അത്തരമൊരു ദൌത്യം മാധ്യമങ്ങള്‍ കൈയ്യൊഴിയുകയും, ഏറ്റവും വലിയ ഒരു ക്യാപ്പിറ്റലിസ്റ്റ് വിംഗിന്റെയൊപ്പം മാധ്യമങ്ങള്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍  വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും, വാര്‍ത്തകളും കിട്ടാതെ പോകുകയും, വാര്‍ത്തക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

എന്നും സംസ്കാരത്തെ കാത്തു സൂക്ഷിക്കുകയും, എന്നും സമൂഹത്തിന്റെ  കാവല്‍ ഭടനായി  നില്‍ക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍, ആ ദൌത്യം നിര്‍വഹിക്കാതെ തികച്ചും സമൂഹത്തിനു എതിര് നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമായിട്ട് മാറുന്നതോട് കൂടി സംസ്കാരത്തിന്റെ ധ്രുവീകരണം ഉണ്ടാവുന്നു. അപ്പോള്‍ സമൂഹം ചിന്നഭിന്നമായി പോവുന്നു. അനുസ്യൂതി നഷ്ടപ്പെടുന്നു. കൂട്ടായ്മകള്‍ ഇല്ലാതെ പോകുന്നു. ഇങ്ങനെയൊരു അവസ്ഥ മാധ്യമങ്ങളും സാംസ്കാരികതയും എന്ന വിഷയത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്.

സംസ്കാരത്തിന്റെ ചില തലങ്ങളെ ഉത്തേജിപ്പിക്കാന്‍ നവ സാങ്കേതികത്വം തുറന്നു തരുന്ന സാധ്യതകള്‍ മാധ്യമങ്ങളെ പ്രാപ്തരാക്കുന്നുണ്ട്. subaltern എന്ന് നേരത്തെ പറഞ്ഞ വിഭാഗങ്ങളെ കൂടി ഉണര്‍ത്തുവാനും, അവരുടെ ശബ്ദവും ചിഹ്നങ്ങളും കൊണ്ട് വരാനും കഴിയുന്നുണ്ട്. ഇതിനു ഇവര്‍ക്ക്‌ കഴിയുന്നത് പുതിയ ടെക്നോളജിയുടെ ഭാഗമായിട്ടാണ്. മുഖ്യ ധാരയില്‍ നിന്നും തെറിച്ചു പോയിട്ടുള്ള വിഭാഗങ്ങള്‍ക്ക് പലപ്പോഴും സാന്ത്വനം ഏകുന്ന ഒരു ഘടകമായിട്ട് പ്രവര്‍ത്തിക്കാന്‍ നവ മാധ്യമങ്ങള്‍ക്ക് കഴിയുന്നു.

ഇത് നാഗരികതയുടെ ഒരു സംഭാവനയാണ്. നാഗരികതയിലൂടെ ഉണ്ടായിട്ടുള്ള communication revolution, technology revolution നില്‍ visual revolution ല്‍ തന്നെ പല തരത്തിലുള്ള മാറ്റങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്രയും നാള്‍ ഒരു പ്രതിനിധാന സ്വഭാവമുള്ള ചിത്രീകരണങ്ങളാണ് ഉണ്ടായിരുന്നത്. അതായത്‌ ഒരാള്‍ നമ്മളോട് narrate ചെയ്യുന്നത് പോലെ. എന്നാല്‍ live, തല്‍സമയ സംപ്രേഷണം എന്ന രീതി നിലവില്‍ വന്നതോടെ narration രീതിയില്‍ സമൂലമായ മാറ്റം സംഭവിച്ചു. ഇത് വലിയൊരു വിപ്ലവമാണ്. live telecast വരുമ്പോള്‍ അതിനു ജനാധിപത്യ സ്വഭാവം ഉണ്ടായി ക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നേരത്തെ പറഞ്ഞ subaltern വിഭാഗത്തിനും elite വിഭാഗത്തിനും എല്ലാം, common man എന്ന പൊതു വേദിയില്‍ അവരവരുടേതായ കാഴ്ചപ്പാടുകള്‍ ഉള്ളതായി വരുന്നു.

Post modernism ത്തിന്റെ ഒരു drawback ആയി എപ്പോഴും പറഞ്ഞു വരുന്നത് കാഴ്ചകള്‍ ഉണ്ടാവുന്നു, കാഴ്ചപ്പാടുകള്‍ ഇല്ലാതെ പോവുന്നു എന്നാണ്. എന്നാല്‍ ഇങ്ങനെയൊരു live telecasting system വരുമ്പോള്‍ Post modernismത്തിന്റെ ഏറ്റവും വലിയ വിപ്ലവമായിട്ട് കാഴ്ച നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാ വിഭാഗം ജനങ്ങളുടെയും ചിന്തയെ ഉണര്‍ത്താന്‍ ഇവര്‍ക്ക്‌ കഴിയുന്നു. എന്നാല്‍ ഇത് ഒരു one way process ആണ്. വേണമെങ്കിലും വേണ്ടെങ്കിലും വാര്‍ത്തകള്‍ നമ്മെ തേടി വരുന്നു. അത് നമുക്ക്‌ സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. വാര്‍ത്തകളുടെ തള്ളി ക്കയറ്റം പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട് ഇവിടെ.

എന്നാല്‍ ഇതിന്റെ അടുത്ത പടിയാണ് IT revolution കൊണ്ട് വന്ന new media technology. ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്.

ദൃശ്യ മാധ്യമങ്ങള്‍ live telecast വഴി സാധിച്ചതിനെ അടുത്ത പടിയിലേക്ക് കൊണ്ട് പോവുകയാണ് online ചെയ്യുന്നത്, നിങ്ങള്‍ക്ക്‌ ആവശ്യമുള്ള വാര്‍ത്തകളെ follow up ചെയ്യാനും ആ വിഷയത്തില്‍ അപ്പോള്‍ തന്നെ മറ്റു വായനക്കാരുമായി ആശയ വിനിമയം നടത്തുവാനും കഴിയുന്നു. മാത്രമല്ല ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകളും വിവരങ്ങളും അപ്പോള്‍ തന്നെ കണ്ടു പിടിച്ച് തുടര്‍ വായന നടത്തുവാനും ഇങ്ങനെ ഒരു two way communication തന്നെ സാധ്യമാവുകയും ചെയ്യുന്നു എന്നതും online ന്റെ പ്രത്യേകതയാണ്.

ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും  കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

-

വായിക്കുക:

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ മൂലധന ശേഖരണത്തിനുള്ള ഉപാധികള്‍

September 21st, 2010

Media Symposium in Dubai

ദുബായ്‌ : സംസ്കാരത്തെ കാത്തു സൂക്ഷിക്കുകയും സമൂഹത്തിന്റെ കാവല്‍ ഭടനായി നില്‍ക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ സമൂഹത്തിന് എതിര് നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമായി മാറുന്നതോടെ സംസ്കാരത്തിന്റെ ധ്രുവീകരണം ഉണ്ടാവുകയും സമൂഹത്തിന് അനുസ്യൂതി നഷ്ടപ്പെടുകയും ചെയ്യുന്നു എന്ന് ദുബായില്‍ “നമ്മുടെ മാധ്യമങ്ങളും സാംസ്കാരികതയും” എന്ന വിഷയത്തില്‍ നടന്ന മാധ്യമ സിമ്പോസിയം അഭിപ്രായപ്പെട്ടു.

ഒരു സീസണില്‍ പത്തോ പതിനഞ്ചോ കോടി രൂപ മൂലധനം സംഭരിച്ചു നല്‍കുന്ന ഉപാധികളായി മാറുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മ്മം നിറവേറ്റാന്‍ കഴിയാതെ വരുന്നു. സമൂഹത്തിലെ ഉച്ചനീച്ചത്വങ്ങളെയും വിവേചനങ്ങളെയും ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം സമൂഹം ഏല്‍പ്പിച്ചു കൊടുത്ത പോലീസുകാരാണ് മാധ്യമങ്ങള്‍. എന്നാല്‍, സമൂഹത്തിന് എതിരെ നില്‍ക്കുന്ന മുതലാളിത്ത ക്യാമ്പിന്റെ ഭാഗമായി മാറുന്നതോടെ അത്തരമൊരു ദൌത്യം മാധ്യമങ്ങള്‍ കയ്യൊഴിയുകയും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും വാര്‍ത്തകള്‍ കിട്ടാതെ പോവുകയും ചെയ്യുന്നു.

കമ്പോള വല്‍ക്കരണം പിടി മുറുക്കിയ മാധ്യമങ്ങള്‍ക്ക് അവയുടെ യഥാര്‍ത്ഥ ദൌത്യം നിര്‍വഹിക്കാനുള്ള കരുത്തേകാന്‍ നവ മാധ്യമ സാങ്കേതിക വിദ്യക്ക്‌ കഴിയും എന്ന് സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലൈവ് ടെലികാസ്റ്റ് സങ്കേതത്തിലൂടെ പാര്‍ശ്വവല്ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും പ്രതിനിധാനം നല്‍കാന്‍ കഴിഞ്ഞ മാധ്യമ വിപ്ലവത്തിന്റെ അടുത്ത മുന്നേറ്റമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റ് നവ മാധ്യമ സാങ്കേതിക വിദ്യകളും. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വായനക്കാരന് തന്റെ പക്ഷവും പറയുവാനുള്ള മുന്‍പൊന്നും ലഭിച്ചിട്ടില്ലാത്ത അവസരമാണ് ലഭ്യമാകുന്നത്. ഇത് ആശയ വിനിമയത്തിന്റെ ഏറ്റവും ഉന്നതമായ തലമാണ് സാധ്യമാക്കിയിട്ടുള്ളത്.

അന്താരാഷ്‌ട്ര സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി “നമ്മുടെ മാധ്യമങ്ങളും സാംസ്ക്കാരികതയും“ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ. റഷീദുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ മസ്ഹര്‍ മോഡറേറ്ററായിരുന്നു. സിമ്പോസിയത്തില്‍ ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക), റാം മോഹന്‍ പാലിയത്ത് (ബിസിനസ് ഗള്‍ഫ്‌),  റീന സലീം, വി. എം. സതീഷ് (എമിറേറ്റ്സ് 24/7),  ജിഷി സാമുവല്‍ (e പത്രം), നാരായണന്‍ വെളിയംകോട് (ജനശബ്ദം), പുന്നക്കന്‍ മുഹമ്മദലി (ചിരന്തന), കെ.പി.കെ. വേങ്ങര, നൌഷാദ് പുന്നത്തല (UMA – United Malayali Association) എന്നിവര്‍ സംസാരിച്ചു.

ജലീല്‍ പട്ടാമ്പിയുടെ “വാക്ക്‌” എന്ന കവിതാ സമാഹാരത്തില്‍ നിന്നുമുള്ള സാക്ഷരതാ ഗാനം അബ്ദുള്ളക്കുട്ടി ചേറ്റുവ ആലപിച്ചു.

ദുബായ്‌ വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി സ്വാഗതവും , ബഷീര്‍ മാമ്പ്ര കൃതജ്ഞതയും, പ്രീത ജിഷി, ഇസ്മായില്‍ ഏറാമല എന്നിവര്‍ ആശംസകളും നേര്‍ന്നു. നാസര്‍ ബേപ്പൂര്‍, അബൂബക്കര്‍ കണ്ണോത്ത്‌ (ജീവന്‍ ടി. വി.), ഒ. കെ. ഇബ്രാഹിം (ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് ജന. സെക്രട്ടറി), ഉബൈദ്‌ ചേറ്റുവ (ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട്), മുഹമ്മദ്‌ വെട്ടുകാട്‌ (ദുബായ്‌ തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. ജന. സെക്രട്ടറി), ലത്തീഫ്‌ തണ്ടിലം (പ്രസിഡണ്ട്, സ്വരുമ ദുബായ്‌), സാജിദ്‌ ഗ്രേസ്‌, സി. പി. ജലീല്‍,  എന്നിങ്ങനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നോര്‍മ ചിത്ര രചനാ മല്‍സര വിജയികള്‍

September 21st, 2010

നോണ്‍ റസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ യു.എ.ഇ.) സംഘടിപ്പിച്ച 6ആമത് രാജാ രവി വര്‍മ മെമോറിയല്‍ ചിത്ര രചനാ  മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സബ്‌ ജൂനിയര്‍, ജൂനിയര്‍, സബ്‌ സീനിയര്‍, സീനിയര്‍ എന്നീ 4 വിഭാഗങ്ങളിലായി ആണ്‍ കുട്ടികള്‍ക്കും, പെണ്‍ കുട്ടികള്‍ക്കും പ്രത്യേകമായിരുന്നു മല്‍സരം.

ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി അല്‍ ഐന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും, മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സെപ്തംബര്‍ 24ന് 02:30ന് അജ്മാന്‍ അല്‍ മനാമ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആഡിറ്റോറിയത്തില്‍ നോര്‍മ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍ അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 48 of 143« First...102030...4647484950...607080...Last »

« Previous Page« Previous « ഫെക്ക ഓണം ഈദ്‌ ആഘോഷം 2010
Next »Next Page » മാധ്യമങ്ങള്‍ മൂലധന ശേഖരണത്തിനുള്ള ഉപാധികള്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine