കൊലാലമ്പൂര്‍ : നിയന്ത്രണാതീതമായി പെരുകുന്ന ഡെങ്കിപ്പനിയെ നേരിടാന്‍ ഒരു നവീന തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ് മലേഷ്യ. ഈഡിസ് ഈജിപ്റ്റി വര്‍ഗ്ഗത്തിലെ പെണ്‍ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവയെ നേരിടാന്‍ ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈഡിസ് ഈജിപ്റ്റി വര്‍ഗ്ഗത്തിലെ ആണ്‍ കൊതുകുകളെ ഉപയോഗിക്കുവാനാണ് പുതിയ പദ്ധതി. ഈ ആണ്‍ കൊതുകുകള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആയുസ് വളരെ കുറവാണ് എന്നതാണ് ഇവയുടെ പ്രത്യേകത. അങ്ങനെ അല്‍പ നാളുകള്‍ കൊണ്ട് കൊതുകുകളുടെ പുതിയ തലമുറ നശിക്കും എന്നാണ് കണക്ക് കൂട്ടല്‍.
ഈ വര്‍ഷം ഡെങ്കിപ്പനി മൂലമുള്ള മരണത്തില്‍ 53 ശതമാനം വര്‍ദ്ധനവാണ് മലേഷ്യയില്‍ രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടത്തില്‍, ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട മൂവായിരം ആണ്‍ കൊതുകുകളെയാണ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.
എന്നാല്‍ ജനിതക പരിവര്‍ത്തനം ചെയ്യപ്പെട്ട കൊതുകുകള്‍ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെ പറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കകള്‍ ഉണ്ട്. ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അറിയപ്പെടാത്ത അപകടങ്ങള്‍ പതിയിരിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ജനിതക പരിവര്‍ത്തനം എന്നിരിക്കെ അനേക വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും ഇല്ലാതെ ഇത്തരം കൊതുകുകളെ തുറന്നു വിടുന്നത് അത്യന്തം ആപല്‍ക്കരം ആയിരിക്കും എന്ന് ഇവര്‍ വെളിപ്പെടുത്തി. മാത്രമല്ല ഈ കൊതുകുകളുടെ ലാര്‍വകള്‍ “ടെട്രാസൈക്ലിന്‍” എന്ന ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ നശിക്കുകയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മൃഗങ്ങളിലും മനുഷ്യരിലും സര്‍വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒരു ആന്റിബയോട്ടിക് ആണ് “ടെട്രാസൈക്ലിന്‍” എന്നത് ഈ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ് കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.
ബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക് തന്റെ സമചിത്തത നഷ്ടപ്പെട്ടത്. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട് പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.
ജനിതക പരിവര്‍ത്തനം നടത്തിയ ബി.ടി. വഴുതനയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ബീഹാര്‍ തടഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബീഹാര്‍. കര്‍ഷകരും, കൃഷി ശാസ്ത്രജ്ഞരും, കാര്‍ഷിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചക ള്‍ക്കൊടുവില്‍ രാജ്യ കിസാന്‍ ആയോഗ് എത്തിച്ചേര്‍ന്ന തീരുമാന പ്രകാരമാണ് ഈ നടപടി എന്ന് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ കാലാവസ്ഥയിലും കാര്‍ഷിക സാഹചര്യങ്ങളിലും ബി.ടി. വഴുതനയുടെ ദൂഷ്യ ഫലങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്തി ബോധ്യപ്പെടണം എന്നായിരുന്നു പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തണം എന്ന് രാജ്യ കിസാന്‍ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ടി. വഴുതനയുടെ വ്യാവസായിക ഉല്‍പ്പാദനത്തെ സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എന്നും രാജ്യ കിസാന്‍ ആയോഗ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് അയച്ച എഴുത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.