പരിസ്ഥിതി പ്രവര്‍ത്തകരുടെ e ഡയറക്ടറി

July 16th, 2010

pacha-logoപരിസ്ഥിതിയെ പറ്റി ഏറെ ചിന്തിക്കുകയും പ്രവര്‍ത്തിക്കേണ്ടതുമായ കാലഘട്ടമാണിത്. പ്രകൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിസ്ഥിതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി ഏറി വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെടുന്ന നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇവര്‍ക്ക്‌ പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദി ഒരുക്കുകയാണ് e പത്രം.

e പത്രത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യില്‍ ഈ ഡയറക്ടറിക്ക് തുടക്കം ഇടുകയാണ്. ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവും ഈ ഉദ്യമം. പരിസ്ഥിതി രംഗത്ത്‌ ഏറെ പ്രവര്‍ത്തിക്കുകയും തങ്ങളുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു നമ്മെ വിട്ടു പോയവരെ കുറിച്ചുള്ള സ്മരണകള്‍, പരിസ്ഥിതി സമരങ്ങളും ചെറുത്തുനില്‍പ്പുകളും, സമാന്തര പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രസിദ്ധീകരണങ്ങള്‍, വെബ് സൈറ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലാസങ്ങള്‍, നാട്ടറിവുകള്‍, നല്ല ഭക്ഷണം, ജൈവ കൃഷിയെ പറ്റിയുള്ള വിവരങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍, ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, ചിത്ര ശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അടങ്ങിയ വിശാലമായ ഒരിടമാണ് e പത്രം e ഡയറക്ടറി ഒരുക്കുന്നത്.

e ഡയറക്ടറിയിലേക്കുള്ള പ്രവേശന പത്രിക ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

11 അഭിപ്രായങ്ങള്‍ »

ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടം

April 2nd, 2010

c-sarathchandranപരിസ്ഥിതി കൂട്ടായ്മകളില്‍ ഇനി ശരത് ചന്ദ്രന്‍ ഉണ്ടാവില്ല, ഭൂമിയെ വേദനിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന, അക്കാര്യം തന്റെ കാമറയില്‍ പകര്‍ത്തി കേരളത്തിന്റെ ഏതു മുക്കിലും മൂലയിലും കൊണ്ടു ചെന്നു കാണിക്കുന്ന ശരത് ചന്ദ്രന്‍ നമ്മെ വിട്ട് പോയി. കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌ തീരാനഷ്ടമാണ് ഈ വേര്‍പാട്‌. സൈലന്‍റ് വാലി സമരം തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക പരിസ്ഥിതി സമരങ്ങളിലും ശരത്തിനെ കാണാം. അതിനു പ്രത്യേകം ക്ഷണിക്കേണ്ടതില്ല, കേട്ടറിഞ്ഞ് അവിടെ ഓടിയെത്തും. ലാഭത്തിനു വേണ്ടി, അല്ലെങ്കില്‍ പ്രശസ്തിക്കു വേണ്ടിയല്ല ശരത്തിന്റെ പ്രവര്‍ത്തനം, സമാന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഡോക്ക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാനും, ലോക ക്ലാസിക്ക്‌ സിനിമകള്‍ പരിചയപ്പെടുത്തി കൊടുക്കുവാന്‍ ഗ്രാമങ്ങളില്‍ നേരിട്ട് ചെന്ന് ചിത്രം പ്രദര്‍ശിപ്പിക്കുവാനും ശരത്തിന് എന്നും താല്‍പര്യമായിരുന്നു. വലിയ ഫെസ്റ്റിവെലുകള്‍ ഇല്ലാതെ തന്നെ, സിനിമയെ ജനങ്ങളി ലെത്തിക്കുന്നതില്‍ ശരത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. പ്ലാച്ചിമടയെ പറ്റി എടുത്ത തൌസന്റ്റ് ഡെയ്സ് ആന്‍റ് എ ഡ്രീം , കയ്പ്പുനീര് തുടങ്ങിയ ഡോക്ക്യുമെന്ററികള്‍ കൊക്കൊകോള ക്കെതിരെ ശക്തമായ ദൃശ്യ ഭാഷയായിരുന്നു. കൂടാതെ “എല്ലാം അസ്തമിക്കും മുന്‍പേ”, “കനവ്”, “എ പൂയംകുട്ടി ടെയില്‍”, “ദ കേരള എക്സ്പീരിയന്‍സ്”, “ഡയിംഗ് ഫോര്‍ ദ ലാന്‍ഡ്‌”, “ഒണ്‍ലി ആന്‍ ആക്സ് അവെ” എന്നിവയും ഇദ്ദേഹത്തിന്റെ പ്രധാന ഡോക്ക്യുമെന്ററികളാകുന്നു.

ആത്മാര്‍ത്ഥമായ സമീപനമായിരുന്നു ശരത്തിന്റെ പ്രത്യേകത. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്നു പ്രവത്തിക്കാന്‍ ഒട്ടും മടിക്കാത്ത, പച്ചപ്പിനെ എന്നും സ്നേഹിച്ചിരുന്ന, സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശത്തെ എതിര്‍ക്കുന്ന ഡോക്ക്യുമെന്ററികള്‍ ഗ്രാമങ്ങളില്‍ ചെന്ന് കാണിക്കുന്ന, ഭൂമിയുടെ വേദന തന്റെ കൂടി വേദനയാണെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രകൃതി സ്നേഹിയായ ആ പച്ച മനുഷ്യന്‍ ഇനി പരിസ്ഥിതി സമരങ്ങള്‍ക്ക് മുന്നില്‍ തന്റെ കാമറയുമായി ഉണ്ടാവില്ല. ശരത് ചന്ദ്രന്റെ വേര്‍പാട്‌ കേരളത്തിന് തീരാനഷ്ടമാണ്. പ്രത്യേകിച്ച് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക്‌. ആ പരിസ്ഥിതി പ്രവത്തകന്റെ വേര്‍പാടില്‍ e പത്രം ദുഃഖം രേഖപ്പെടുത്തുന്നു.

ശരത് ചന്ദ്രന് പച്ചയുടെ ആദരാഞ്ജലികള്‍

- ഫൈസല്‍ ബാവ

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

നമുക്കെന്തിനാണ് പക്ഷികള്‍?

November 18th, 2009

dr-salim-aliപക്ഷികളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഓര്‍ണിതോളോജിസ്റ്റ് (ornithologist) ഡോ. സലീം അലിയ്ക്ക് ശേഷം ഇന്ത്യയില്‍ അത്രയും പ്രശസ്തനായ മറ്റൊരു പക്ഷി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജീവിത കാലം മുഴുവന്‍ കാടായ കാടുകളൊക്കെ പക്ഷികളെ കാണുന്നതിനായി കാതു കൂര്‍പ്പിച്ച് കൈയ്യില്‍ ബൈനോക്കുലറും തൂക്കി സലീം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സഞ്ചാര പഥത്തില്‍ കേരളത്തിലെ കുമരകവും പല തവണ ഉള്‍പ്പെട്ടു എന്നത് നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.

തമിഴ്‌നാട്ടിലെ പോയന്റ് കാലിമീര്‍, കര്‍ണ്ണാടകയിലെ രംഗനത്തിട്ടു, ഉത്തര്‍ പ്രദേശിലെ ഭരത്പൂര്‍ തുടങ്ങി നിരവധി പക്ഷി സങ്കേതങ്ങള്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു ഗവേഷണം നടത്തുക മാത്രമല്ല നമുക്ക് അതു വരെ അറിയാതിരുന്ന പല പ്രദേശങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രമാണെന്ന് കാണിച്ചു തന്നതു സലീം അലിയാണ്.

മഞ്ഞത്തൊണ്ടക്കുരുവി (yellow throated sparrow) യുടെ പതനത്തിലൂടെ പക്ഷികളുടെ ലോകത്തിലേക്ക് കടന്നു വന്ന ബാലന്‍ ലോകത്തിലെ തന്നെ വലിയ പക്ഷി ശാസ്ത്രജ്ഞമാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷി ഗവേഷണത്തിനായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിച്ചു പഠനം നടത്തി.

ഡബ്ല്യൂ. എസ്. മില്ലാര്‍ഡ്, എര്‍വിന്‍ ട്രെസ്മാന്‍ തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം ഗവേഷണം നടത്തി. എങ്കിലും വേണ്ടത്ര അക്കാദമിക്കല്‍ യോഗ്യത ഇല്ലായെന്ന കാരണം കാണിച്ച് സുവോളൊജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഓര്‍ണിത്തോളൊജിസ്റ്റിന്റെ അവസരം നിഷേധിക്കുകയുണ്ടായി. സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം ഉപജീവനം കണ്ടെത്തി. കഷ്‌ട്ടപ്പാടുകള്‍ക്കിടയിലും തന്റെ നിരീക്ഷണ ഗവേഷണങ്ങള്‍ തുടര്‍ന്നു.

“ഞാന്‍ ലബോറൊട്ടറിയില്‍ ഇരുന്നു പക്ഷികളെ കുറിച്ച് പഠനം നടത്തുകയല്ല, മറിച്ച് അവയുടെ ആവാസ വ്യവസ്ഥിതിയിലേക്കിറങ്ങി ചെന്ന് അവയുടെ ചലനങ്ങളും, പ്രവര്‍ത്തനവും, ജീവിത രീതികളും ഗവേഷണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്” എന്ന പ്രശസ്ത പക്ഷി ഗവേഷണ ഗ്രന്ഥം എഴുതിയ അദ്ദേഹം “ദി ബേഡ്സ് ഓഫ് കച്ച്”, “ഇന്ത്യന്‍ ഹില്‍ ബേഡ്സ്”, “ബേഡ്സ് ഓഫ് കേരള”, “ദി ബേഡ്സ് ഓഫ് സിക്കിം” തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. നവംബര്‍ 12 അദ്ദേഹത്തിന്റെ ജന്മ ദിനമാണ്. അന്നേ ദിവസം ലോക പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

പക്ഷികളെ കുറിച്ച് നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ പ്രധാന ഘടകം തന്നെയാണ് പക്ഷികളും. മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കെട്ടി പാര്‍ക്കുന്ന ഈ തൂവല്‍ ചങ്ങാതിമാര്‍ മനുഷ്യന് ഒരിക്കലും ഉപദ്രവകാരികള്‍ ആകുന്നില്ല. മറിച്ച് പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍.

sunbird

Sunbird

തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന Sunbirds പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരാണ്. ഒരു പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് വീണ്ടും മറ്റൊരു പൂവില്‍ കൊണ്ടുരുമ്മുമ്പോള്‍ പരാഗണം നടക്കുന്നു.

url

Woodpecker

മരം കൊത്തികള്‍ പ്രത്യക്ഷത്തില്‍ മരം കേട് വരുത്തുന്നവരാണ് എന്ന് തോന്നാമെങ്കിലും മരത്തിന്റെ പോടുകളില്‍ ഇരുന്ന് മരം നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുകയാണവ ചെയ്യുന്നത്.
തന്‍‌മൂലം മരത്തിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു.

ഇലകള്‍ കരണ്ടു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നവരാണ് കുരുവികളില്‍ അധികം പേരും. കുട്ടുറുവന്‍ എന്ന് അറിയപ്പെടുന്ന റോളര്‍ ബേഡ്സും കീട നിയന്ത്രണം നടത്തുന്നവരാണ്. ചില പ്രദേശങ്ങളില്‍ ഇവയെ പച്ച കിളി എന്നും വിളിക്കാറുണ്ട്. മനോഹരമായി പാട്ടു പാടുകയും ചെയ്യും. സീസണില്‍ മാത്രമെ ഇവ പാടാറുള്ളൂ.

വേലി തത്ത എന്ന് അറിയപ്പെടുന്ന മുളന്തത്തകള്‍ (Bee Eater) പേര് പോലെ തന്നെ ഈച്ചകളെ ആണ് ഭക്ഷിക്കുന്നത്. ഇതും ഒരു തരത്തില്‍ പ്രകൃതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സഹായിക്കുകയാണ്.

പക്ഷികള്‍ക്കു വേണ്ടി നമുക്ക് ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താം. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാം.


പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

- ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി

November 12th, 2009
dr-salim-ali

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം

August 4th, 2009

Deep-Joshiപ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു.

ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്.

ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action – PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി.

ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.

‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.

ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 9« First...678...Last »

« Previous Page« Previous « ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍
Next »Next Page » കൃത്രിമ വഴുതനക്ക് അനുമതി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010