
ഇന്ത്യ കഴിഞ്ഞയാഴ്ച അമേരിക്കയുമായി ആണവ ഇന്ധന പുനര്‍ സംസ്കരണ കരാറില്‍ ഒപ്പ് വെച്ചു. അധികമാരും ഇത് അറിഞ്ഞില്ല. പത്രങ്ങളില്‍ അച്ചടിച്ച് വന്നിരുന്നു. ഇങ്ങനെ എത്ര കരാറുകള്‍ ഒപ്പിടുന്നു. എന്തൊക്കെ ബഹളങ്ങള്‍ നടക്കുന്നു. ബഹളങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ കരാറും ഒപ്പിട്ടു പ്രജാപതി സുഖമായി കാര്യം സാധിക്കുന്നു. ജനം അത് സന്തോഷത്തോടെ വിഴുങ്ങുന്നു. വികസനമല്ലേ…? എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ വികസന വിരുദ്ധനായി മുദ്ര കുത്തിയാലോ? കിട്ടിയത് എന്തായാലും അതും വിഴുങ്ങി മിണ്ടാതിരിക്കാം.
123 കരാറിന്റെ തുടര്‍ച്ചയാണ് ഈ കരാര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ ബാന്ധവത്തില്‍ ഒരു സുപ്രധാന ചുവടു വെയ്പ്പാണിത് എന്നാണു നയതന്ത്ര മന്ത്രം. 123 കരാറിനു ശേഷം ഈ കരാര്‍ ഇന്ത്യയെ കൊണ്ട് ഒപ്പിടുവിക്കുവാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചിരുന്ന സമയത്തിന് എത്രയോ മുന്‍പേ തന്നെ ഇത് ഇന്ത്യയെ കൊണ്ട് സമ്മതിപ്പിക്കുവാനും ഒപ്പിടുവിക്കുവാനും കഴിഞ്ഞത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നേട്ടമായി പ്രഖ്യാപിച്ചു കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍.
ഇത്രയേറെ തിടുക്കത്തില്‍ ഒപ്പിട്ട ഈ കരാര്‍ എന്താണെന്നതിനെ കുറിച്ച് ഏറെയൊന്നും ആര്‍ക്കുമറിയില്ല എന്നതാണ് വാസ്തവം. ഈ രംഗത്തെ വിദഗ്ദ്ധര്‍ക്കടക്കം. ആണവ പുനര്സംസ്കരണത്തെ കുറിച്ച് ഇന്ത്യന്‍ ആണവ ഗവേഷണത്തില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ശാസ്ത്രജ്ഞനുമായി e പത്രം ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ആണവ നിലയത്തില്‍ ഉപയോഗിക്കപ്പെടുന്ന യുറാനിയം ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചതിനു ശേഷം അതിന്റെ രൂപം മാറി മറ്റ് പദാര്‍ത്ഥങ്ങളായി മാറും. ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും ഉപയോഗ യോഗ്യമായ മറ്റ് പദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നതിനെയാണ് ആണവ പുനര്‍സംസ്കരണം എന്ന് പറയുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഏറെ വിലപിടിപ്പുള്ളതാണ്. കാരണം ഇതാണ് ആണവ ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ഫുട്ബോളിന്റെ പകുതിയോളം പ്ലൂട്ടോണിയം നിങ്ങളുടെ മേശപ്പുറത്ത് വെച്ച് പതുക്കെ ഒന്ന് കൈ കൊണ്ട് അമര്‍ത്തിയാല്‍ നിങ്ങള്‍ ഇരിക്കുന്ന രാജ്യവും അതിനടുത്ത ഏതാനും രാജ്യങ്ങളും ഞൊടിയിടയില്‍ ഇല്ലാതാവും.
ഇത്തരം ആണവ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു ക്രിറ്റിക്കല്‍ മാസ് ഉണ്ട്. ക്രിറ്റിക്കല്‍ മാസിന്റെ അത്രയും ഭാരം ഒരുമിച്ചു വന്നാല്‍ ആണവ പ്രതിപ്രവര്‍ത്തനം ഇത് സ്വമേധയാ ആരംഭിക്കും. ഇതിനാല്‍ ഈ പദാര്‍ഥങ്ങള്‍ എപ്പോഴും ഇതിന്റെ ക്രിറ്റിക്കല്‍ മാസിനേക്കാള്‍ കുറഞ്ഞ അളവിലാണ് സൂക്ഷിക്കുന്നത്. പ്ലൂട്ടോണിയത്തിന്റെ ക്രിറ്റിക്കല്‍ മാസ് ഏതാണ്ട് 10 കിലോയില്‍ താഴെയാണ്. ഘനമേറിയ വസ്തുവായതിനാല്‍ ഇതിന് ഒരു ഫുട്ബോളിന്റെ പകുതി വലിപ്പമേ കാണൂ. ഒരു ബോംബില്‍ ഇത് ചെറിയ ചെറിയ അറകളില്‍ വെവ്വേറെയാണ് സൂക്ഷിക്കുന്നത്. ഈ ബോംബ് പൊട്ടിക്കാന്‍ ചെറിയ ഒരു മര്‍ദ്ദം കൊണ്ട് ഈ അറകളെ തകര്‍ത്തു പ്ലൂട്ടോണിയത്തെ അതിന്റെ ക്രിറ്റിക്കല്‍ മാസ് ആകുന്ന അളവില്‍ ഒരുമിച്ചു കൊണ്ട് വന്നാല്‍ മാത്രം മതി. നേരത്തെ സൂചിപ്പിച്ചത് പോലെ, ഭൂഗോളത്തില്‍ നിങ്ങള്‍ ഇരിക്കുന്ന ഭാഗം ഒന്നാകെ നശിക്കും ഈ സ്ഫോടനത്തില്‍.
പ്ലൂട്ടോണിയം ഒരു കടുത്ത വിഷവും കൂടിയാണ്. ഇതിന്റെ ലക്ഷത്തില്‍ ഒരംശം ശരീരത്തില്‍ കടന്നാല്‍ മനുഷ്യന് മാരകമാണ്. ഇതെല്ലാം കൊണ്ടാണ് പ്ലൂട്ടോണിയം അമൂല്യമാവുന്നത്, കാരണം ഒരല്‍പം പ്ലൂട്ടോണിയം കൈവശം ഉള്ളവന് ലോകത്തെ അടക്കി ഭരിക്കാം, ഭീകരത കൊണ്ട് വിറപ്പിക്കാം… ഭീകരത കൊണ്ട് വിറപ്പിക്കുന്നത് തന്നെയല്ലേ സാമ്രാജ്യത്വത്തിന്റെ സ്ഥായീ ഭാവം?…
ആണവ റിയാക്ടറില്‍ ഉപയോഗിച്ച് കഴിഞ്ഞ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. കാരണം ഇതിന്റെ നശീകരണ സ്വഭാവം തന്നെ. പ്ലൂട്ടോണിയവുമായി ബന്ധപ്പെടുന്ന എല്ലാ വസ്തുക്കളും മലിനമാകുകയും ദ്രവിച്ചു നശിക്കുകയും ചെയ്യും. ഇതിനാല്‍ ഇത്തരത്തില്‍ യുറാനിയത്തില്‍ നിന്നും പ്ലൂട്ടോണിയം വേര്‍തിരിച്ച് എടുക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഉന്നത സാങ്കേതിക വിദ്യ കൊണ്ടേ കഴിയൂ. ഈ ശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെന്നത് പോലെ തന്നെ പാക്കിസ്ഥാനും ഈ ശേഷിയുണ്ട് എന്ന് കൂടി നാം ഓര്‍ക്കണം.
എന്നാല്‍ ഇതിലും ഭീതിദമാണ് പുനര്സംസ്കരണം കഴിഞ്ഞതിനു ശേഷത്തെ കാര്യം. പുനര്സംസ്കരണം ചെയ്തെടുക്കുന്ന പ്ലൂട്ടോണിയത്തിന് ആവശ്യക്കാര്‍ ധാരാളം ഉള്ളതിനാല്‍ അത് ശ്രദ്ധാപൂര്‍വ്വം തന്നെ വേണ്ടവര്‍ കൈകാര്യം ചെയ്തു കൊണ്ട് പോവും എന്ന് കരുതാം. എന്നാല്‍ സംസ്കരണത്തിന് ശേഷം ബാക്കിയാവുന്ന ആണവ ചണ്ടി (nuclear waste) എന്ത് ചെയ്യും? ഇത് ചര്‍ച്ച ചെയ്യാന്‍ “പാടില്ലാത്ത” വിഷയമാണ്. ഇന്ത്യ പോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും. “ആണവ രഹസ്യ നിയമം” പല തലങ്ങളില്‍ ഇത്തരം ചര്‍ച്ചകളെ നിയന്ത്രിക്കുകയും നിരുല്സാഹ പ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ സ്റ്റേറ്റിന് സ്വന്തം താല്‍പര്യ സംരക്ഷണ ത്തിനായി ഉപയോഗിക്കാന്‍ ഉള്ളതാണ്. ഇത് ചോദ്യം ചെയ്യാനാവില്ല. രാജ്യ ദ്രോഹമാവും.
ഉപയോഗ ശൂന്യമായ ആണവ ചണ്ടി പിന്നെന്തു ചെയ്യും? ഈ ചോദ്യം പണ്ട് ഓ. വി. വിജയന്‍ ഡല്‍ഹിയില്‍ ആണവ ശാസ്ത്രജ്ഞരുടെ ഒരു വിരുന്നു സല്ക്കാര ത്തിനിടയില്‍ ഉന്നയിച്ചപ്പോള്‍ കൂസലില്ലാതെ മറുപടി വന്നു അത് ഭീകരാകാരമായ കൊണ്ക്രീറ്റ് കട്ടകള്‍ക്കുള്ളിലെ അറയില്‍ അടക്കം ചെയ്തു ഭൂമിക്കടിയിലോ സമുദ്രത്തിന്റെ അടിത്തട്ടിലോ നിക്ഷേപിക്കും എന്ന്. ഈ കൊണ്ക്രീറ്റ് കട്ട എത്ര നാള്‍ നിലനില്‍ക്കും എന്ന ചോദ്യത്തിന് അത് കുറേക്കാലം നിലനില്‍ക്കും എന്ന് മാത്രമായിരുന്നു മറുപടി.

കൊളറാഡോയിലെ ആണവ നിലയത്തില്‍ നിന്നുമുള്ള ചണ്ടി കുഴിച്ചിടാനായി ഇഡാഹോയിലെ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് വരുന്നു. ഭൂമിക്കടിയില്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളോടെയും കുഴിച്ചിട്ട ചണ്ടിയില്‍ നിന്നുമുള്ള മലിനീകരണം ഇഡാഹോയിലെ 300000 ത്തോളം വരുന്ന ജനത്തിന്റെ കുടിവെള്ളത്തിലും കലര്‍ന്നതായി കണ്ടെത്തി.
ചില പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കയിലെ നാടുവാഴികളെ സ്വാധീനിച്ചു അവിടെ ആണവ ചണ്ടി കൊണ്ക്രീറ്റ് കട്ടകളിലാക്കി കുഴിച്ചിടാറുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. ഇതിനു സ്ഥിരീകരണ മൊന്നുമില്ലെങ്കിലും സാധ്യത തള്ളി ക്കളയാനുമാവില്ല.
കടലില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ പ്രചാരമുള്ള രീതി. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ സമുദ്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് പ്രതിരോധിച്ചപ്പോള്‍ അതിനെ അടിച്ചമര്ത്താനാണ് പ്രതിരോധിച്ചവരെ കടല്‍ കൊള്ളക്കാര്‍ എന്ന് മുദ്ര കുത്തിയത് എന്നൊരു വാദവും സോമാലിയയിലെ കടല്‍ കൊള്ളക്കാരെ കുറിച്ചുണ്ട്. ഇങ്ങനെ നിയമ വിരുദ്ധരാക്ക പ്പെട്ടവരാണത്രേ ഇപ്പോഴത്തെ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ ആണവ ചണ്ടി എത്ര നാള്‍ അതിന്റെ വീര്യം നിലനിര്‍ത്തും എന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി പ്രവചിക്കാനാവും. എന്നാല്‍ ഇത് അടക്കം ചെയ്തിരിക്കുന്ന കൊണ്ക്രീറ്റ് എത്ര നാള്‍ അതിന്റെ ബലം നിലനിര്‍ത്തും എന്ന് ആര്‍ക്കും പറയാനാവില്ല. ഇതാണ് ഇതിന്റെ അപകടവും.
തിരുവനന്തപുരം : ലോകമെമ്പാടും അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനം ആചരിച്ചപ്പോള്‍ തലസ്ഥാന നഗരമായ തിരുവനന്തപുരവും അതില്‍ പങ്കു ചേര്‍ന്നു. “തണല്‍”, “സീറോ വെയിസ്റ്റ് സെന്റര്‍” എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിസ്ഥിതി സംഘങ്ങളും പരിസ്ഥിതി സ്നേഹികളും നഗരത്തില്‍ ഒത്തു കൂടി ഈ ദിനാചരണത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് സഞ്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കടലാസു സഞ്ചികള്‍, തുണി സഞ്ചികള്‍ എന്നിങ്ങനെയുള്ള പരിസ്ഥിതി സൌഹൃദ സാമഗ്രികള്‍ ഇവര്‍ കൂട്ടായ്മയില്‍ പ്രദര്‍ശിപ്പിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ സുലഭമായി ലഭ്യമാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രകൃതി ദത്തമായ സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സഞ്ചികള്‍ പ്രചാരത്തില്‍ വരണമെങ്കില്‍ ആദ്യം പ്ലാസ്റ്റിക് സഞ്ചികള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം. ഇത്തരം സഞ്ചികളുടെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. ഇത് പ്രാദേശികമായി ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കും.
പ്ലാസ്റ്റിക് സഞ്ചികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക ഭീഷണിയെ പറ്റിയുള്ള അവബോധം വളര്‍ത്താന്‍ അന്താരാഷ്‌ട്ര സമൂഹം ഇന്ന് (ജൂലൈ 3) അന്താരാഷ്‌ട്ര പ്ലാസ്റ്റിക് സഞ്ചി വിരുദ്ധ ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് സഞ്ചിയും മറ്റ് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന സാധനങ്ങളുടെയും അമിത ഉപയോഗത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങള്‍ നിത്യ ജീവിതത്തില്‍ കൈക്കൊണ്ട് കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു സമൂഹം കേട്ടിപ്പടുക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്. സ്പെയിനില്‍ നിന്നും ഉല്‍ഭവിച്ച ഈ ആശയത്തോട് അനുകൂലിച്ചു ഈ ദിനം ആചരിക്കാന്‍ ലോകമെമ്പാടും നിന്നുമുള്ള അനേകം സംഘടനകളും വ്യക്തികളും പങ്കു ചേരുന്നുണ്ട്.
വാഷിംഗ്ടണ്‍ : അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ മലിനീകരണമായി അറിയപ്പെടുന്ന ഡീപ് വാട്ടര്‍ ഹൊറായ്സന്‍ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരമായും പാരിസ്ഥിതിക മലിനീകരണം പരിഹരിക്കുന്നതിനും, ബാധിത പ്രദേശങ്ങള്‍ വെടിപ്പാക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ചൊവ്വാഴ്ച ആവശ്യപ്പെട്ടതനുസരിച്ച് ബ്രിട്ടീഷ് പെട്രോളിയം 20 ബില്യന്‍ ഡോളര്‍ നല്‍കും എന്ന് അറിയിച്ചു. ഒബാമ ആവശ്യപ്പെട്ടത് പോലെ ഈ തുക കമ്പനി ആയിരിക്കില്ല കൈകാര്യം ചെയ്യുക. ഇടക്കാലാശ്വാസമായി നല്‍കാം എന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്ന പണം തങ്ങള്‍ക്കു വേണ്ടവണ്ണം ലഭിക്കുന്നില്ല എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച വേളയില്‍ അമേരിക്കന്‍ പ്രസിഡണ്ടിനോട് സ്ഥലവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓവല്‍ ഓഫീസില്‍ നിന്നുമുള്ള തന്റെ ചരിത്ര പ്രധാന ടെലിവിഷന്‍ പ്രസംഗത്തില്‍ ഒബാമ നഷ്ടപരിഹാര ഫണ്ട് ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം എന്ന് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് ഇന്നലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനി ചെയര്‍മാന്‍ കാള്‍ ഹെന്‍റിക് സ്വാന്‍ബെര്‍ഗ് അംഗീകരിക്കുകയായിരുന്നു.
ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്.