ആന്‍ഡേഴ്‌സനെ വിട്ടു കിട്ടാന്‍ ഇരകള്‍ ഒബാമയ്ക്ക് കത്തയച്ചു

June 14th, 2010

barack-obamaഭോപ്പാല്‍ : ഭോപ്പാല്‍ വാതക ദുരന്തത്തിന് ശിക്ഷ ഒഴിവാക്കി ഒളിവില്‍ കഴിയുന്ന വാറന്‍ ആന്‍ഡേഴ്‌സനെ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള നിയമപ്രകാരം ഇന്ത്യയ്ക്ക്‌ കൈമാറാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്‌ ഒബാമയ്ക്ക് കത്തയച്ചു. ഭോപ്പാല്‍ വാതക പീഡിത മഹിളാ ഉദ്യോഗ് സംഘടന (Bhopal Gas Peedit Mahila Udyog Sanghathan) യാണ് ഒബാമയ്ക്ക് എഴുത്തയച്ചത്. ഭോപ്പാല്‍ ദുരന്തം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്ന ഒബാമയുടെ പരാമര്‍ശം തെറ്റാണ് എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭോപ്പാല്‍ വാതക ദുരന്ത കേസില്‍ മുഖ്യ പ്രതിയായ വാറന്‍ ആന്‍ഡേഴ്‌സന്‍ ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ സ്വവസതിയിലാണ് താമസം. ഡിസംബര്‍ 7, 1984നാണ് ഇദ്ദേഹത്തെ മധ്യ പ്രദേശ്‌ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിച്ചത്.

ഇരകള്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സഹായം നേരിട്ട് അഭ്യര്‍ത്ഥിച്ച സ്ഥിതിയ്ക്ക് ഇനി പ്രശ്നം അത്ര പെട്ടെന്ന് കേട്ടടങ്ങാന്‍ ഇടയില്ല എന്നാണു കരുതപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ ഷണ്ഡത്വം

June 8th, 2010

warren-andersonഭോപ്പാല്‍ : 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഒരു വിധി പറയാന്‍. അതും ഇത്തരമൊരു നാണംകെട്ട വിധി. കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികള്‍ക്ക് വെറും രണ്ടു വര്ഷം തടവ്‌ ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും.

26 വര്ഷം മാറി മാറി ഭരിച്ച വ്യത്യസ്ത സര്‍ക്കാരുകള്‍ക്കൊന്നും പിടികിട്ടാപ്പുള്ളിയായ അമേരിക്കന്‍ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്കു മുന്‍പില്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. അമേരിക്കയെ പിണക്കാനുള്ള ഇന്ത്യയുടെ ഭയമായിരുന്നു ഈ കഴിവ് കേടിനു പുറകില്‍. വാറന്‍ ആന്‍ഡേഴ്‌സനെ പോലെയൊരു അമേരിക്കന്‍ മുതലാളിയെ ശിക്ഷിച്ചാല്‍ ഇന്ത്യയിലേക്ക്‌ അമേരിക്കന്‍ നിക്ഷേപകര്‍ കടന്നു വരില്ല എന്നതാണ് സര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ഇന്ത്യയില്‍ കമ്പനി നടത്തുമ്പോള്‍ ഒരു സുരക്ഷാ നയവും അമേരിക്കയില്‍ കമ്പനി നടത്തുമ്പോള്‍ വേറൊരു നയവും സ്വീകരിക്കുന്ന ഇത്തരം മുതലാളിമാരെ നമുക്കെന്തിനാണ്?

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌  ഫാക്ടറിയ്ക്ക് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ വെസ്റ്റ്‌ വെര്‍ജീനിയയില്‍ കമ്പനി നടത്തുന്നുണ്ട്. അവിടെ സ്വീകരിച്ചിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എന്ത് കൊണ്ട് ഇന്ത്യയിലെ ഫാക്ടറിയിലും നടപ്പിലാക്കുന്നില്ല എന്ന ചോദ്യത്തിന് ഇത്രയും നാള്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ മറുപടി പറയാന്‍ കൂട്ടാക്കിയിട്ടില്ല.

വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയിലേയ്ക്ക് കൈമാറ്റം ചെയ്യാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല. ഡിസംബര്‍ 7നു വാറന്‍ ആന്‍ഡേഴ്‌സനെ അറസ്റ്റു ചെയ്ത ഇന്ത്യന്‍ പോലീസ്‌ ഉടന്‍ തന്നെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ജാമ്യ വ്യവസ്ഥ ലംഘിച്ച ഇയാള്‍ ഒരു ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യ വിടുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരിക്കലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് മുന്‍പില്‍ ഹാജരായില്ല.  വിദേശ നിക്ഷേപം ലക്‌ഷ്യം വെച്ച് ഇന്ത്യ മിണ്ടാതിരുന്നപ്പോള്‍ വാറന്‍ ആന്‍ഡേഴ്‌സനെ കാണാനില്ല എന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. എന്നാല്‍ “കാണാതായി” ദിവസങ്ങള്‍ക്കകം ഇയാളെ ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ “കണ്ടെത്തി”.

warren-anderson-in-hiding

വാറന്‍ ആന്‍ഡേഴ്‌സനെ തേടിപ്പിടിച്ച ബ്രിട്ടീഷ്‌ പത്രമായ ഡേയ്ലി മിറര്‍ പ്രസിദ്ധീകരിച്ച ചിത്രം. ന്യൂയോര്‍ക്കിലെ സ്വന്തം വീടിന്റെ മുന്‍ വാതിലില്‍ വെച്ചെടുത്തതാണീ ഫോട്ടോ.
©Shannon Sweeney/Daily Mirror

കേസിന്റെ കാലപ്പഴക്കവും, വാറന്‍ ആന്‍ഡേഴ്‌സന്റെ പ്രായവും കണക്കിലെടുത്ത് അമേരിക്കന്‍ സര്‍ക്കാര്‍ സഹകരിക്കില്ലെന്നും അതിനാല്‍ ഇനി ഇയാളെ കൈമാറ്റം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നായിരുന്നു 2001 ഓഗസ്റ്റ്‌ 6നു ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ഔദ്യോഗിക ഉപദേശം.

എന്നാല്‍ കുപ്രസിദ്ധമായ എന്‍റോണ്‍ കേസില്‍ പ്രതിയായ കെന്നെത്ത് ലേയുടെ മരണ ശേഷം പോലും ഇയാളെ കുറ്റവിമുക്തനാക്കാന്‍ അമേരിക്ക്ലന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതേ കേസില്‍ പ്രതിയായ ജെഫ്രി സ്കില്ലിങ്ങിനു അമേരിക്കന്‍ കോടതി 24 വര്ഷം തടവ്‌ ശിക്ഷ വിധിച്ചതും ശ്രദ്ധേയമാണ്.

വാറന്‍ ആന്‍ഡേഴ്‌സനെ പിടിയ്ക്കാന്‍ ശ്രമിക്കേണ്ട എന്ന നിയമോപദേശത്തിനു അടിസ്ഥാനമില്ല എന്ന് വ്യക്തം. ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഹാംടണസില്‍ സുഖമായി ജീവിത സായാഹ്നം ചിലവഴിക്കുകയാണ്. ഇയാള്‍ ആരുമറിയാതെ ഒളിച്ചു താമസിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് ഒരു ലേഖനം ഇവിടെ വായിക്കാം.

ഏറെ മാരകമായ മീതൈല്‍ ഐസോസയനെറ്റ്‌ (Methyl Isocyanate – MIC) അനാവശ്യമായി ഉല്‍പ്പാദനത്തിന് ഉപയോഗിച്ചത് എന്തിന് എന്നതാണ് ഉത്തരം കിട്ടാത്ത ഒരു ചോദ്യം. അറ്റകുറ്റപ്പണികള്‍ വേണ്ട വിധം നടത്താഞ്ഞതിനാല്‍ ഫാക്ടറിയുടെ നിലവാരം വളരെ മോശമായിരുന്നു. പ്ലാന്റിന്റെ സുരക്ഷയ്ക്ക് ഒട്ടേറെ ഭീഷണികള്‍ ഉണ്ടായതായി കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയില്‍ കണ്ടെത്തിയിരുന്നു. ഇവ അമേരിക്കന്‍ ഫാക്ടറിയില്‍ പരിഹരിച്ചുവെങ്കിലും ഭോപ്പാലില്‍ ഇവ പരിഹരിയ്ക്കാന്‍ കമ്പനി തുനിഞ്ഞില്ല. ദിവസേന വെറും 37 ഡോളര്‍ ലാഭിയ്ക്കാനായിട്ടായിരുന്നു സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത ഒട്ടേറെ സാങ്കേതിക വിദ്യകള്‍ കമ്പനി ഭോപ്പാലിലെ ഫാക്ടറിയില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇവ “ബിസിനസ് റിസ്ക്‌” ആണെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഈ റിസ്കില്‍ പൊലിഞ്ഞത്‌ അനേക ലക്ഷം ജനങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നല്‍കിയ 470 മില്യന്‍ ഡോളറിന്റെ നഷ്ടപരിഹാര ത്തുക ഇന്ത്യയില്‍ അത് വരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തുകയാണ് എന്നായിരുന്നു കമ്പനിയുടെ വാദം. ലോകത്തിലേക്കും വെച്ച് നടന്ന ഏറ്റവും വലിയ ഒരു വ്യാവസായിക ദുരന്തമാണ് ഭോപ്പാലില്‍ നടന്നത്. നഷ്ട പരിഹാര തുക വലുതാകുന്നത് സ്വാഭാവികം. എന്നിട്ടും ഇന്ത്യന്‍ നിയമ പ്രകാരം ലഭിയ്ക്കാവുന്നതിനേക്കാള്‍ വലിയ തുകയാണ് ലഭിച്ചത് എന്നൊരു “ഏമ്പക്കം” വിട്ടു ധാരണയെ പറ്റി പരാമര്‍ശം നടത്തവെ ഇന്ത്യന്‍ കോടതി.

ആളോഹരി നഷ്ടപരിഹാരം കണക്ക് കൂട്ടിയാല്‍ ഇത് വെറും ദിനംപ്രതി 0.057 ഡോളര്‍ മാത്രമേ വരൂ. വാതക ദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കും മറ്റും 25000 രൂപയാണ് ലഭിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ വെറും 67000 രൂപയും. ഈ തുകകള്‍ അമേരിക്കന്‍ ഡോളറില്‍ നല്‍കിയാല്‍ പോലും തുച്ഛമാണെന്ന് എല്ലാവര്ക്കും അറിയാം.

തങ്ങളുടെ പൌരന്മാരുടെ കാര്യം വരുമ്പോള്‍ അമേരിക്ക തികച്ചും വ്യത്യസ്തമായ സമീപനം കൈക്കൊള്ളുന്നു എന്നതിന് തെളിവാണ് അടുത്തയിടെ ഉണ്ടായ എണ്ണ മലിനീകരണത്തില്‍ കണ്ടത്. ഒരാള്‍ക്ക്‌ 5000 ഡോളര്‍ വെച്ച് അടിയന്തിരമായി ഇടക്കാലാശ്വാസം നല്‍കാനാണ് അമേരിക്ക ബ്രിട്ടീഷ്‌ പെട്രോളിയത്തോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്. എണ്ണ വൃത്തിയാക്കാനുള്ള ചിലവിലേയ്ക്കായി ആദ്യ പടിയായി 69 മില്യന്‍ ഡോളര്‍ നല്‍കാനും. തീരാ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക്‌ അവരുടെ വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ടത്തിന്റെ പേരില്‍ 84 മില്യന്‍ ഡോളര്‍ കമ്പനി ഇതിനോടകം നല്‍കി കഴിഞ്ഞു. മൊത്തം നഷ്ട പരിഹാര തുക എത്രയോ ബില്യന്‍ വരും എന്നാണു കണക്കാക്കപ്പെടുന്നത്.

ഇതിനിടയ്ക്കാണ് ഇന്ത്യയില്‍ മുതല്‍ മുടക്കുന്ന അമേരിക്കന്‍ ആണവ കമ്പനികളുടെ നഷ്ടപരിഹാര തുക വെറും 500 കോടി ആക്കി പരിമിതപ്പെടുത്തുന്ന ആണവ ബാധ്യതാ ബില്‍  സര്‍ക്കാര്‍ പാസ്സാക്കാന്‍ ശ്രമിയ്ക്കുന്നത്. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണമത്രേ.

എന്നാല്‍ മൊത്തം നഷ്ടപരിഹാര തുക പരിമിതപ്പെടുത്താവുന്നതല്ല എന്നാണു മിക്ക ലോക രാഷ്ട്രങ്ങളുടെയും നിലപാട്. തുകയുടെ ബാധ്യത പൂര്‍ണ്ണമായി അപകടം ഉണ്ടാക്കുന്ന കമ്പനി തന്നെ വഹിക്കണം എന്നാണു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ഈ ബില്‍ പാസ്സായേ തീരൂ എന്നതിനാല്‍ ഈ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് മേല്‍ വന്‍ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യന്‍ ജനതയുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു ആണവ കരാര്‍ പാസ്സാക്കിയത് പോലെ ഇതും പാസ്സാക്കി എടുക്കും സര്‍ക്കാര്‍. സുരക്ഷയ്ക്ക് ശാസ്ത്രീയമായ ഒരു ഉറപ്പും നല്‍കാനാവാത്ത സാങ്കേതിക വിദ്യയായ ആണവ ഊര്‍ജ്ജം കൈകാര്യം ചെയ്യുന്ന ആണവ നിലയങ്ങള്‍ മൂലം, ഭോപ്പാല്‍ ദുരന്തം ഒന്നുമല്ലാതാവുന്നത്രയും ഭീകരമായ വന്‍ ദുരന്തങ്ങള്‍ കാത്തിരിപ്പുണ്ട് ഇന്ത്യന്‍ ജനതയെ എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്ന്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്തം – ഏഴു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

June 7th, 2010

bhopal-gas-tragedyഭോപ്പാല്‍ : ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണമായ ഏഴു പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഏഴു മുന്‍ ജീവനക്കാരെയാണ് കോടതി കേസില്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം പരമാവധി രണ്ടു വര്ഷം വരെ തടവ്‌ ശിക്ഷ മാത്രമേ ഇവര്‍ക്ക്‌ ലഭിക്കൂ. ഇത് തീരെ കുറഞ്ഞു പോയി എന്ന് വ്യാപകമായ പ്രതിഷേധമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

25 വര്ഷം മുന്‍പ്‌ ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി തന്നെ ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ അമേരിക്കയിലെ ദൌ കെമിക്കല്‍സ്‌ എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി 470 മില്യന്‍ ഡോളറിനു കേസ്‌ ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദൌ കെമിക്കല്‍സിന്റെ നിലപാട്.

warren-anderson

യൂണിയന്‍ കാര്‍ബൈഡ്‌ മുതലാളി വാറന്‍ ആന്‍ഡേഴ്‌സന്റെ ചിത്രമുള്ള ബോര്‍ഡുമായി പ്രതിഷേധം രേഖപ്പെടുത്തുന്ന ദുരന്തത്തിന്റെ ഒരു ഇര

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ ഇന്ന് വരെ ഇന്ത്യന്‍ കോടതികളില്‍ ഹാജരാവാന്‍ കൂട്ടാക്കിയിട്ടില്ല.

യൂണിയന്‍ കാര്ബൈടിന്റെ രണ്ടു ഉപ സ്ഥാപനങ്ങളായിരുന്നു മറ്റ് രണ്ടു പ്രതികള്‍.

ശേഷിക്കുന്ന ഏഴു പ്രതികളില്‍ പലരും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മരണത്തിന് കാരണമായ കുറ്റകരമായ അനാസ്ഥ എന്നാണു കോടതി ഇവരുടെ കുറ്റത്തെ വിശേഷിപ്പിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇത്തിരി ആശ്വാസം

December 21st, 2009

endosulfan-victimകാസര്‍കോട് ജില്ലയില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവര്‍ക്ക് ധന സഹായവും ചികിത്സയും നല്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗാതര്‍ഹമാണ്. ദീര്‍ഘ കാലമായി അവിടത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ഒരാവശ്യമായിരുന്നു അത്.

കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.

ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.

ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.

ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.

എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.

കാസര്‍ക്കോട്ടെ ദുരിത ബാധിതര്‍ക്ക് ധന സഹായവും ചികിത്സയും അവരെ ശുശ്രുഷിക്കുന്നവര്‍ക്കും 250 രൂപയും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതും സൌജന്യമായി ചെയ്തൂ കൊടുക്കാനും സര്‍ക്കാര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യേണ്ടി യിരിക്കുന്നു. മാത്രമല്ല എന്‍ഡോസള്ഫാന്‍ ദുരിത ബാധിതര്‍ക്ക് 2 രൂപ നിരക്കില്‍ അരി കൊടുക്കാനുള്ള തിരുമാനവും അഭിനന്ദനീയമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരണമ ടഞ്ഞവര്‍ക്കും, ഇന്നും മരിച്ച് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കാര്യമായ നഷ്ട പരിഹാരം നല്കണം.

നാരായണന്‍ വെളിയന്‍‌കോട്


Relief to endosulfan victims of Kasaragod

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം

December 2nd, 2009

bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.

bhopal-tragedy-effigy

പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.

bhopal-burning-effigy

25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment – CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.


രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്


മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.

കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.

സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.

bhopal-fight-for-living

പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.

വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.

dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.

ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.

ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.


Remembering the Bhopal Gas Tragedy

ഫോട്ടോ കടപ്പാട് : bhopal.net


- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

7 of 8« First...678

« Previous Page« Previous « നമുക്കെന്തിനാണ് പക്ഷികള്‍?
Next »Next Page » ഭോപ്പാല്‍ – മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌ »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010