മാറുന്ന ജലനയം.

January 31st, 2012

water-act-india-epathramന്യൂഡല്‍ഹി: നമ്മുടെ ജലനയം പരിഷ്കരിച്ച രൂപം സ്വീകരിക്കണമെന്ന പേരില്‍ സാധാരണക്കാരന് വന്‍ ബാധ്യത വരുത്തുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. ആസൂത്രണ കമ്മീഷന് വേണ്ടി വി. കെ. ശുംഗ്ല തയ്യാറാക്കിയ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന ഒന്നാണ്. നിലവിലുള്ള എല്ലാ സബ്സിഡികളും പിന്‍വലിക്കാനും, ജലവിതരണം സമ്പന്ധിച്ച എല്ലാ ചിലവുകളും ജനങ്ങള്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന പ്രവണതയുടെ ഭാഗമാണ്. നിലവില്‍ നമ്മുടെ കാര്‍ഷിക രംഗം ഒരു പരിധിവരെ പിടിച്ചു നില്‍ക്കുന്നതിന്റെ കാരണം നിലവില്‍ വൈദ്യുതി സബ്സിഡികളും മറ്റു ഇളവുകളും സര്‍ക്കാര്‍ നല്‍കി വരുന്നതിനാലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം സൌജന്യങ്ങള്‍ നല്‍കുന്നത് ഇല്ലാതായാല്‍ ഇപ്പോള്‍ തന്നെ ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്‍ഷിക രംഗത്തെ തകര്‍ക്കാനെ സഹായിക്കൂ. കൂടുതല്‍ വെള്ള കച്ചവടം നടത്താന്‍ സഹായിക്കുന്ന തരത്തില്‍ ജലനയം മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഒരുങ്ങുന്നത് ആര്‍ക്കു വേണ്ടി?

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും

January 27th, 2012

bhopal-victims-protest-epathram

ന്യൂഡല്‍ഹി : 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ആയി ദോ കെമിക്കല്‍സ്‌ തുടരും എന്ന് ലണ്ടന്‍ ഒളിമ്പിക്‌ കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക്‌ എത്തിക്സ് പാനല്‍ മേധാവി മെറിഡിത്ത് അലക്സാണ്ടര്‍ ദോ കെമിക്കല്‍സിന് എതിരെ തന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട് രാജി വെച്ചിരുന്നു.

ഭോപ്പാല്‍ ദുരന്ത ഭൂമി മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ് എന്നാണ് ലണ്ടന്‍ ഒളിമ്പിക്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ് പോള്‍ ഡേയ്റ്റണ്‍ വ്യക്തമാക്കി. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ബാദ്ധ്യതകള്‍ ദോ കെമിക്കല്‍സ്‌ വേണ്ട വിധം കൈകാര്യം ചെയ്യുകയും തീര്‍ത്തതുമാണ്. ആ നിലയ്ക്ക് സ്പോണ്സര്‍ഷിപ്പ് വിഷയത്തില്‍ ദോ കെമിക്കല്‍സിനെതിരെ നിലപാട്‌ സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനി നല്‍കിയ പണം യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇന്ത്യയില്‍ ചിലവഴിക്കപ്പെട്ടത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ദുരന്ത ഭൂമി മാലിന്യ വിമുക്തമാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും

January 21st, 2012

dadri-wetlands-construction-epathram

ന്യൂഡല്‍ഹി : 5000ത്തിലേറെ ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശിലെ 2400 ഏക്കര്‍ ഈര്‍പ്പനിലം സര്‍ക്കാര്‍ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിന് കൈമാറ്റം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ജയന്തി നടരാജന്‍ ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ദാദ്രിയിലാണ് ഈ ഈര്‍പ്പനിലം സ്ഥിതി ചെയ്യുന്നത്. സൈബീരിയയില്‍ നിന്നും സ്പെയിനില്‍ നിന്നും മറ്റും വര്‍ഷാവര്‍ഷം ഇവിടെക്ക് ദേശാടന പക്ഷികള്‍ വരാറുണ്ട്. ഇവിടെ 200 വ്യത്യസ്ത തരം പക്ഷികളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മിക്കവയും വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുന്നവയും അതിനാല്‍ തന്നെ സംസ്ഥാനത്തിന് സംരക്ഷിക്കാന്‍ ബാദ്ധ്യത ഉള്ളവയുമാണ്.

birds-dadri-wetlands-epathramദാദ്രിയിലെ പക്ഷികള്‍

ഇത്തരത്തില്‍ ദേശാടന പക്ഷികളുടെ പക്ഷികളുടെ ആവാസ സ്ഥലമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഈര്‍പ്പനിലമായി പ്രഖ്യാപിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനു പകരം ഇവിടെ സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിര്‍മ്മാണം നടത്താനായി ഭൂമി കൈമാറ്റം ചെയ്തത് നിയമ വിരുദ്ധമാണ്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒരു വര്ഷം മുന്‍പ്‌ വരെ പ്രശാന്ത സുന്ദരമായിരുന്ന ഇവിടം ഇപ്പോള്‍ കൊണ്ക്രീറ്റ്‌ തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. പ്രദേശമാകെ മണല്‍ ഇറക്കി തൂര്‍ത്തു കൊണ്ടിരിക്കുകയുമാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ബുള്‍ഡോസറുകളും തിങ്ങി നിറഞ്ഞു പ്രവര്‍ത്തിക്കുന്നത് ദേശാടന പക്ഷികളുടെ നിലനില്‍പ്പിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സൂചിമുഖി മാസിക 32 വര്‍ഷം പൂര്‍ത്തിയാക്കി

January 17th, 2012

കേരളത്തിലെ പരിസ്ഥിതി രംഗത്ത്‌ ഏറെ സംഭാവന നല്‍കിയ സൂചിമുഖി പരിസര വിദ്യഭ്യാസ മാസിക കഴിഞ്ഞ ഡിസംബര്‍ ലക്കത്തോടെ 32 വര്‍ഷം പൂര്‍ത്തിയാക്കി.സീക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  യശശരീരനായ പ്രൊഫസര്‍ ജോണ്‍ സി ജേക്കബിന്റെ പത്രാധിപ സാരഥ്യത്തില്‍ തുടങ്ങിയ സൂചിമുഖി പിന്നീട് പി. ജനാര്‍ദ്ദന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറി. ഇപ്പോള്‍ ടി പി പത്നാഭനാണ് സൂചിമുഖിയുടെ എഡിറ്റര്‍. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തിലും വര്‍ത്തമാനത്തിലും സീക്കിനുള്ള സ്ഥാനം വളരെ വലുതാണ്‌, ഒരു മാസികയെന്ന നിലയില്‍ കഴിഞ്ഞ 32 വര്‍ഷമായി സൂചിമുഖി നല്‍കിവരുന്ന ഹരിത വിശ്വാസം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതതാണ്. സൂചിമുഖിക്ക് ഇപത്രത്തിന്റെ ഭാവുകങ്ങള്‍ നേരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

1 അഭിപ്രായം »

ജീവന്റെ ഗോളം നേരുടുന്ന ഭീഷണികള്‍

January 5th, 2012

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം, ജീവന്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തന്നെ തുടങ്ങിയത്. നമ്മുടെ വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി ഒരവബോധം  ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കുറച്ചെങ്കിലും മാറ്റം വരുത്താന്‍ നമുക്കാവുമായിരുന്നു.  “ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം” (സരളാ ബഹന്‍:- Revive our Dying Planet)

പരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്.    ജെയ്താപൂരിലും കൂടംകുളത്തും ആണവ നിലയം സ്ഥാപിച്ചേ അടങ്ങൂ എന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം, ചെര്‍ണോബിലും, ത്രീമെന്‍ ഐലന്റും നാം എന്നേ മറന്നുപോയി എന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ഫുക്കുഷിമ എത്ര പെട്ടെന്നാണ് നാം മറന്നത്. നമ്മളെക്കാള്‍ സാങ്കേതിക മികവുള്ള ജപ്പാന് പോലും നിയന്ത്രിക്കാനാവാത്ത ഒരു ഊര്‍ജ്ജത്തെ നമുക്ക്‌ പിടിച്ചു കേട്ടാനാവുമെന്ന ചിന്ത അപകടം തന്നെ. അമേരിക്കയോടും ഫ്രാന്‍സിനോടുമുള്ള വിധേയത്വവും, കച്ചവട ഇടപാടും നൂറു കോടി ജനതയുടെ ഭാവിവേ ഇരുട്ടിലാക്കി തന്നെ വേണമെന്നാണോ? ഫ്രഞ്ച് കമ്പനിയായ അരേവക്ക് 1650 മെഗാ വാട്ട് ശേഷിയുള്ള 6 ആണവ നിലയങ്ങള്‍ പണിയാന്‍ കരാറിലൊപ്പിട്ടുകഴിഞ്ഞു.

ഭൂമിയെ പരമാവധി നാം കാര്‍ന്നു  തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു  തിന്നാന്‍ ആക്കം കൂട്ടുന്നു. ഓരോ പരിസ്ഥിതി ദിനം കടന്നു പോകുമ്പോളും ആകുലതകള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. വലിയ ദുരന്തം തന്നെയാണ് ഫുക്കുഷിമയില്‍ സംഭവിച്ചത്. കാലങ്ങളോളം ആണവ വികിരണം ആ മണ്ണിലും, വായുവിലും, ജലത്തിലും അടിഞ്ഞു കിടന്ന് വരും തലമുറയെ കാര്‍ന്നു തിന്നും. ഇക്കാര്യങ്ങളൊന്നും അറിയാത്തവരല്ല നമ്മെ ഭരിക്കുന്നത് എന്നിട്ടും ജേയ്താപൂരിലെ ആണവ നിലയം വേണമെന്ന് തന്നെ വാശിപിടിക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയെയിലേക്കാണ് നയിക്കപ്പെടുക.

പലപ്പോഴും പരിസ്ഥിതി ദിനങ്ങള്‍ പോലുള്ള ദിവസങ്ങളെ നാം ആഘോഷമാക്കി മാറ്റാനാണ് ശ്രമിക്കാറ്. എന്നാല്‍ ഈ ദിനത്തെ ഒരു ബോധവല്‍ക്കരണ ദിനമായി ഏറ്റെടുത്ത്‌ പ്രകൃതിയെ മനസ്സിലാക്കാന്‍ ഒരു ശ്രമമാണ് ഉണ്ടാകേണ്ടത്. ഈ പരിസ്ഥിതി ദിനം സാമ്പത്തിക നയങ്ങളില്‍ പരിസ്ഥിതിക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ആഹ്വാനം ചെയ്യുന്നു, വികസന ജ്വരത്തില്‍ പരിസ്ഥിതിയെ പരിഗണിക്കതിരുന്നാല്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മുടെ സാമ്പത്തിക നയങ്ങള്‍ പോരാതെ  വരും അതിനാല്‍ വരും കാലം പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ.

കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നത്തിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം  കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും. കടുത്ത ചൂടിനെ കാത്തിരിക്കുന്ന നമുക്ക്‌ ഇനി മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. മരങ്ങള്‍ ചെയ്യുന്ന ധര്‍മ്മം നാം മറന്നിരിക്കുന്നു. ലോകത്തെ പ്രധാന പെട്ട മഴക്കാടുകള്‍ എല്ലാം തന്നെ ഭീഷണിയിലാണ്. ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ കാട്ടുതീയും മറ്റു അധിനിവേശങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലാണ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമന്ചാരോ മേഖലയും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്, സൈബീരിയന്‍ മേഖലകളും, ഏഷ്യന്‍ മേഖലയിലെ വനമേഖലയും കടുത്ത കയ്യേറ്റ ഭീഷണി നേരിടുന്നു.
നമ്മുടെ സൈലന്റ്‌വാലി വികസനത്തിന്റെ വിളി കാത്ത്‌ കിടക്കുന്നു ബയോവാ വാലി പോലുള്ള പാദ്ധതികള്‍ക്കായി ചിലര്‍ കാത്തു കിടക്കുന്നു. പച്ചപ്പ് എന്നും പൊള്ളാവുന്ന അവസ്ഥയിലാണ്. ഭൂമി നശിക്കാന്‍ അധികം കാലം വേണ്ട എന്ന പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മഴക്കാടുകള്‍ വെട്ടി മരം നടുന്ന നമ്മുടെ വനവല്‍ക്കരണ പദ്ധതികള്‍ വരുത്തി വെച്ച നാശത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ അട്ടപ്പാടി മേഖല സന്ദര്‍ശിച്ചാല്‍ മതിയാകും. സാമൂഹ്യ വനവല്‍ക്കരണം പോലുള്ള ചതികളെയാണ് നാം വികസനം എന്ന പേരില്‍ ഏറ്റെടുത്തത്, ഹരിത വിപ്ലവം ഉണ്ടാക്കിയ നാശം എത്രയോ വലുതായിരുന്നു എന്ന് മനസ്സിലാക്കാന്‍ നമ്മുടെ വിദഗ്ധര്‍ക്ക് ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 44 നദികളുള്ള കേരളത്തില്‍ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകള്‍, മാലിന്യങ്ങള്‍ നിറഞ്ഞ നഗരങ്ങള്‍, വിഷമഴ പെയ്ത തോട്ടങ്ങള്‍, പാടത്തും പറമ്പിലും വാരി ക്കോരിയോഴിക്കുന്ന കീട നാശിനികള്‍, എങ്ങും വിഷം മുക്കിയ പച്ചക്കറികള്‍, പഴങ്ങള്‍, നാടും കാടും വെട്ടി ഉണ്ടാക്കുന്ന എക്സ്പ്രസ് ഹൈവേ, റിയല്‍എസ്റ്റേറ്റ്‌ ലോബി കയ്യേറുന്ന വനം, മലിനമാക്കപ്പെട്ട നദികള്‍, കാസര്‍കോഡ്‌ ഒരു കൊത് പറന്നാല്‍ തിരുവനന്തപുരം വരെ നീളുന്ന വിവിധ തരം രോഗങ്ങള്‍,  ഇങ്ങനെ നീളുന്നു പ്രബുദ്ധ കേരളത്തിന്റെ വികസന വിശേഷങ്ങള്‍. എന്നാല്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ നമുക്ക്‌ നേരമില്ല, ഫേസ്ബുക്കിലും, ട്വിറ്ററിലും, ബ്ലോഗുകളിലും വിലസുന്ന മലയാളിക്ക് ഇതൊന്നും അത്ര വലിയ വിഷയമല്ല. ജെയ്താപൂരില്‍ ആണവ നിലയം വരുന്നതോ, കൂടംകുളത്ത് ഉടന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്ന ആണവ നിലയമോ, ഫുക്കുഷിമയില്‍ ആണവ നിലയം തകര്‍ന്നതോ, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്രകുത്തകകളുടെ വരവിനെയോ, ജനിതക വിത്ത്‌ ഉണ്ടാകാവുന്ന ഭയപ്പെടേണ്ട അവസ്ഥയെയോ, നാം വേണ്ട വിധത്തില്‍ ചര്‍ച്ചചെയ്തോ? ഇക്കാര്യങ്ങളെ പറ്റി നാം ബോധാവാന്മാരാണോ? ഇത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശകനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌  നോര്‍ത്ത്‌ ‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌  തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്‍ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.” ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ  അമൂമായര്‍ത്തതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക്  വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം  നാം തുടരുന്നു   കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിനാശകരമായ നാളെകങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണവല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍  ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക, നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യസമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും, “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !

ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ-ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്. .
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല, അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍  സമരം, ചക്കംകണ്ടം സമരം, ലാലൂര്‍ സമരം, വിളപ്പില്‍ശാല സമരം, കാതിക്കുടം സമരം,  എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്, എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്ക്കാ ടുകള്‍ വെട്ടി നിരത്തി  അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍, കായലിനു മുകളില്‍  ആകാശ നഗരം നിര്‍മ്മിക്കല്‍,  എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടുകൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണവമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍  ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ‌ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.ഇത്തരം ചിന്തകളെ ഓര്‍മ്മപ്പെടുത്തുന്നതാകട്ടെ ഈ പരിസ്ഥിതി ദിനവും.

- ഫൈസല്‍ ബാവ

അഭിപ്രായം എഴുതുക »

12 of 43« First...111213...2030...Last »

« Previous Page« Previous « പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍
Next »Next Page » സൂചിമുഖി മാസിക 32 വര്‍ഷം പൂര്‍ത്തിയാക്കി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010