ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി

November 4th, 2009

bhopal-tragedyഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഭോപ്പാല്‍ ദുരന്തം സജീവമായി കൈകാര്യം ചെയ്ത ഹിന്ദു ദിനപത്രം ദൌ കെമിക്കത്സിന്റെ പണം സ്വീകരിക്കുന്നതിനോട് വായനക്കാര്‍ ഏറെ എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. ഇതിനെതിരെ വായനക്കാര്‍ ഈമെയില്‍ വഴിയും, നേരിട്ടും തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ദൌ കെമിക്കത്സിന്റെ സ്പോണ്‍സര്‍ ഷിപ്പ് ഹിന്ദു വേണ്ടെന്ന് വെച്ചത് എന്ന് ഹിന്ദു വിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം അറിയിച്ചു.

1984 ഡിസംബര്‍ 2ന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 8000ല്‍ അധികം പ്രദേശ വാസികള്‍ മരണമടയുകയും 5 ലക്ഷത്തോളം പേര്‍ മറ്റ് അനുബന്ധ രോഗങ്ങളാല്‍ പീഡനം അനുഭവിക്കുകയും ചെയ്തു. കമ്പനി ഉപേക്ഷിച്ച അനേകായിരം ടണ്‍ വരുന്ന മാരക വിഷമുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തെ മലിന പ്പെടുത്തുകയും, ഇന്നും പ്രദേശത്തുള്ള 25000 ഓളം പേര്‍ ഈ മലിന ജലം ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാത്ത കമ്പനി പ്രതിനിധികളെ ഇന്ത്യ പിടി കിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍‌വലിച്ചില്ലെങ്കില്‍ അമേരിക്കന്‍ നിക്ഷേപത്തെ തന്നെ അത് ബാധിക്കുവാന്‍ വേണ്ടത് തങ്ങള്‍ ചെയ്യും എന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ഇവരുടെ ഭീഷണി.

തങ്ങളുടെ സല്‍പ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ദൌ കമ്പനി ഐ.ഐ.ടി. കളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനാല്‍ ഇത് നടന്നില്ല. ദൌ നല്‍കിയ സ്പോണ്‍സര്‍ ഷിപ്പ് തുക ഐ.ഐ.ടി. ഡല്‍ഹി തിരിച്ചു നല്‍കി. മാത്രമല്ല ഐ.ഐ.ടി. യില്‍ നിന്ന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും കമ്പനിയെ അനുവദിച്ചില്ല.


The Hindu cancels Dow Chemicals sponsorship for The Hindu Friday Review November Fest 2009

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം

October 28th, 2009

endosulfan-victim-keralaകാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ തീരുമാനം ആയത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കടുത്ത വിഷമാണ് എന്‍ഡോസള്‍ഫാന്‍.

sainaba-kasaragod

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ സൈനബ എന്ന എട്ടു മാസം പ്രായമുള്ള കുട്ടി

കഴിഞ്ഞ് 25 വര്‍ഷമായി കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്റെ നേതൃത്വത്തില്‍ ഈ വിഷം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കാസര്‍കോഡ് ജില്ലയില്‍ മാത്രം 500 ലധികം പേര്‍ ഈ വിഷം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജില്ലയില്‍ ഈ വിഷം മൂലം രോഗവും ശാരീരിക അസ്വാസ്ഥ്യവും അനുഭവിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രധാന മന്ത്രിയെയും സോണിയാ ഗാന്ധിയെയും കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനെ എതിര്‍ക്കുന്ന ഏക രാജ്യമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ.


Campaign for total ban on Endosulfan

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കൃത്രിമ വഴുതനക്ക് അനുമതി

October 15th, 2009

Bt-Brinjalജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന.

ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis – Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു. ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്.

ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.

ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.


Commercial release of Genetically Modified Bt Brinjal approved in India

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം

August 4th, 2009

Deep-Joshiപ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു.

ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്.

ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action – PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി.

ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.

‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.

ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍

May 31st, 2009

കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിവര്ഷം മരിക്കുന്നവരുടെ എണ്ണം 300,000 ആണെന്നും ഇത് പ്രതികൂലമായി 300 ലക്ഷം ആളുകളെ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള താപനവും അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന ഫലങ്ങളും എന്ന വിഷയത്തില്‍ ആണ് പഠനങ്ങള്‍ നടന്നത്. 2030 ഓടെ ഇതിനോട് അനുബന്ധിച്ചുണ്ടാകുന്ന മരണങ്ങള്‍ 500,000 കവിയുമെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുഷ്ണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയാണ് വിപത്തിനു കാരണം ആവുക. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂലം പ്രതിവര്‍ഷം 125 ബില്യണ്‍ യു. എസ്. ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക. ഈ റിപ്പോര്‍ട്ട്‌ മുന്‍ യു. എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഗ്ലോബല്‍ ഹുമാനിട്ടേറിയന്‍ ഫോറത്തിന്റെതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

39 of 43« First...1020...383940...Last »

« Previous Page« Previous « ഇതുമൊരു തവള!
Next »Next Page » ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010