ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് 25 വയസ്സ്

April 28th, 2011

radiation-hazard-epathram

കീവ് : 1986 ഏപ്രില്‍ 26നാണ് ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ അപകടം ഉണ്ടായത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍-ബലാറസ് അതിര്‍ത്തിയില്‍ ആണ് ചെര്‍ണോബില്‍ ആണവനിലയം സ്ഥിതി ചെയ്തിരുന്നത്. പ്ലാന്റില്‍ ഒരു സുരക്ഷാ ടെസ്റ്റ് നടത്തിയത്തിലെ ക്രമക്കേടുകള്‍ ആയിരുന്നു ഈ വന്‍ ദുരന്തത്തിന് കാരണം. ആവശ്യത്തിന് നിയന്ത്രണ ദണ്ഡുകള്‍ ഇല്ലാത്തതിനാലും ശീതീകരണ സംവിധാനം തകരാറിലായാതിനാലും ഒരു റിയാക്ടരിലെ ആണവ ഇന്ധനം ക്രമാതീതമായിചൂടാകുകയും, റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ദുരന്തത്തിന്റെ പരിണതഫലമായി മാരകശേഷിയുള്ള റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സോവിയറ്റ് റഷ്യയിലെ വിവിധ സ്ഥലങ്ങളിലും പടിഞ്ഞാറന്‍ യൂറോപ്പിന്റെ അതിരുകളിലേക്കും പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിരോഷിമ കണ്ടതിനേക്കാള്‍ 400 മടങ്ങ്‌ അധികം അണുവികിരണമാണ് അന്ന് ലോകം കണ്ടത്.
chernobyl reactor-epathram

ചെര്‍ണോബില്‍ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍

ആണവ നിലയത്തിലുണ്ടായിരുന്ന ജോലിക്കാരെല്ലാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ വികിരണത്തിന്റെ തീവ്രതകൊണ്ട് മരിച്ചു. ഉക്രൈനിലെയും ബെലാറുസിലെയും റഷ്യയിലെയും അമ്പതു ലക്ഷത്തിലധികം പേര്‍ ആണവവികീരണത്തിന് ഇരയായതായാണ് കണക്കാക്കുന്നത്. പതിനായിരത്തിലധികം പേര്‍ മരണമടഞ്ഞു. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും വനഭൂമിയും ഇപ്പോഴും ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുകയാണ്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ചെര്‍ണോബില്‍ നിലയത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു.

pripyat-epathram

മനുഷ്യവാസം ഇല്ലാത്ത പ്രിപ്യറ്റ്‌

ചെര്‍ണോബിലില്‍ നിന്നും 18 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന പ്രിപ്യറ്റ്‌ എന്ന കൊച്ചു പട്ടണം നാമാവശേഷമായി. ആളൊഴിഞ്ഞ കെട്ടിടങ്ങളും, തകര്‍ന്ന വീടുകളും സ്കൂളുകളും ഒക്കെ ഒരു മഹാദുരന്തത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകളാകുന്നു. ഒരു മനുഷ്യ ജീവി പോലുമില്ല ഇവിടെ. കെട്ടിടങ്ങളില്‍ നിന്നും ആണ് പ്രസരണം ഉണ്ടായതിനെ തുടര്‍ന്ന്, ഇവയെല്ലാം തകര്‍ത്ത് കുഴിച്ചു മൂടിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ പോലും വികിരണങ്ങള്‍ക്ക് വിശ്രമമില്ല എന്ന് പിന്നീട് കണ്ടെത്തി. ഇപ്പോഴും ദുരന്ത സ്‌ഥലത്തിനു 30 കിലോമീറ്റര്‍ ചുറ്റളവ്‌ അപകടമേഖലയാണ്‌. ഈ പ്രദേശത്തേക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

Red_Forest__Chernobyl-epathram

ചെര്‍ണോബിലിലെ ചുവന്ന കാട്

പ്രിപ്യറ്റിലെ പ്രധാന ജലസ്രോതസ്സായ പ്രിപ്യറ്റ്‌ നദിയിലേക്ക് അണുവികിരണം പടര്‍ന്നു. അനേകം മത്സ്യങ്ങളും ജല ജീവികളും ചത്തുപൊങ്ങി. മരങ്ങള്‍ക്കും ചെടികള്‍ക്കും നിറംമാറ്റം സംഭവിച്ചു. ജനിതക വൈകല്യങ്ങള്‍ കാരണം വിചിത്രങ്ങളായ മൃഗങ്ങളും പക്ഷികളും ഉണ്ടായി. ഭൂഗര്‍ഭജലവും മണ്ണും മലിനമാക്കപ്പെട്ടു. അണുബാധയേറ്റ കൃഷിയിടങ്ങളിലെ വിളകള്‍ ഭക്ഷ്യയോഗ്യമല്ലാതായി. വായുവിലും വെള്ളത്തിലും ഭക്ഷണപദാര്‍ഥങ്ങളിലും വികിരണം കണ്ടെത്തി. ഇപ്പോഴും ഈ സ്ഥിതി നിലനില്‍ക്കുകയാണ്.
liquidators-epathram

ലിക്ക്വിഡേറ്റെഴ്സിനെ ആണവനിലയത്തിലേക്ക് കൊണ്ടുപോകുന്നു

മരണത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പതിനായിരങ്ങള്‍ മരിച്ചിട്ടുണ്ടെന്നും ഇന്നും ആളുകള്‍ ദുരന്തത്തിന്റെ
ബാക്കിപത്രമായി ജീവിച്ചിരിപ്പുണ്ടെന്നും യു.എന്‍ പറയുന്നു. ദുരന്ത നിവാരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ‘ലിക്ക്വിഡേറ്റെഴ്സ്’
എന്നറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തകരാണ് ഇവരില്‍ പ്രധാനികള്‍. ഏകദേശം 8 ലക്ഷത്തോളം വരുന്ന ഇവര്‍ സ്വജീവന്‍ പണയപ്പെടുത്തി ആണവ നിലയം ശുചിയാക്കുന്നത് മുതല്‍ റിയാക്ടറിന് കോണ്‍ക്രീറ്റ്‌ കവചം തീര്‍ക്കുന്നത് വരെയുള്ള പണികളില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ജോലിക്കാര്‍ മുതല്‍ അഗ്നിശമന സേനാ പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും ഒക്കെ ഈ സംഘത്തില്‍പെട്ടിരുന്നു. സ്ഫോടനം ഉണ്ടായ ഉടനെ തന്നെ അഗ്നിശമനസേനയെ അറിയിച്ചിരുന്നു. എന്നാല്‍ ആണവ റിയാക്ടറിനാണ് തീ പിടിച്ചിരിക്കുന്നത് എന്ന് അഗ്നിശമന പ്രവര്‍ത്തകരെ അധികൃതര്‍ അറിയിച്ചിരുന്നില്ല.പതിയിരിക്കുന്ന മരണമറിയാതെ അവര്‍ പണി തുടര്‍ന്നു. സ്വജീവിതവും തങ്ങളുടെ തുടര്‍ന്നുള്ള വംശാവലിയെ പോലും അപകടത്തിലാക്കി അവര്‍ തങ്ങളുടെ രാജ്യത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി പോരാടി. ഒടുവില്‍ മരണത്തിനും തീരാ രോഗങ്ങള്‍ക്കും സ്വയം കീഴടങ്ങി. ലിക്ക്വിഡേറ്റെഴ്സിനു സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ കടുത്ത മാനസികപ്രശ്നങ്ങള്‍ മുതല്‍ വിവിധതരം ക്യാന്‍സറുകള്‍ വരെ പിടിപെട്ടിരിക്കുന്ന ഇവരില്‍ പലര്‍ക്കും മരുന്നിനു പോലും ഈ തുക തികയുന്നില്ല. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രായാധിക്യത്താല്‍ ആണ് എന്ന് സര്‍ക്കാര്‍ വിധിയെഴുതുന്നു. ഇപ്പോഴും ജനിതക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ റഷ്യന്‍ മണ്ണില്‍ പിറന്നു വീഴുന്നു.

chernobyl human effects-epathram

16 വയസ്സുള്ള ഇരട്ട സഹോദരന്മാരായ വ്ലാദിമിറും മൈക്കിളും. വ്ലാദിമിറിനു ഹൈഡ്രോസേഫാലസ് ആണ് രോഗം.

2000 നവംബറില്‍ ചെര്‍ണോബില്‍ ആണവ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. എന്നാല്‍ ഇപ്പോഴും ഇവിടുത്തെ അണുപ്രസരണം നിലച്ചിട്ടില്ല. റിയാക്ടര്‍ അവശിഷ്ടങ്ങള്‍ കോണ്‍ക്രീറ്റ് കൊണ്ട് മൂടി എങ്കിലും അതിനെയെല്ലാം എതിരിട്ടു വികിരണം പുറത്തേക്കു വന്നു കൊണ്ടിരുന്നു. കാറ്റായും മഴയായും അത് യുറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും ജനതകളെയും പിന്തുടര്‍ന്നു. തകര്‍ന്ന സോവിയറ്റ് യൂണിയന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിട്ടാണ് ചെര്‍ണോബില്‍ ദുരന്തം വിശേഷിപ്പിക്കപ്പെടുന്നത്.

ജപ്പാനിലെ ഫുകുഷിമ ആണവദുരന്തവും ചെര്‍ണോബില്‍ ദുരന്തവും നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കരുത്.ആണവ ഊര്‍ജത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് വളര്‍ന്നുവരുമ്പോഴും ഇന്ത്യയില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. വായുവും, മണ്ണും, ജലവും വികിരണ വിമുക്തമാക്കുവാന്‍ നമ്മുക്ക് പതിറ്റാണ്ടുകള്‍ വേണ്ടി വരും എന്ന സത്യം നാം എന്ന് ഉള്‍ക്കൊള്ളും?

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഫുക്കുഷിമ : ജപ്പാന്‍ ആണവ മലിന ജലം കടലില്‍ ഒഴുക്കുന്നു

April 5th, 2011

radioactive-fish-epathram

ടോക്യോ : അണു പ്രസരണ തോത് അനുവദനീയമായതിലും അധികമായ ആണവ മലിന ജലം ജപ്പാനിലെ ടോക്യോ ഇലക്ട്രിക്‌ കമ്പനി ശാന്ത സമുദ്രത്തിലേക്ക് ഒഴുക്കുവാന്‍ ആരംഭിച്ചു. 11,000 ടണ്‍ മലിന ജലമാണ് ഇങ്ങനെ ഒഴുക്കുവാന്‍ ആരംഭിച്ചിട്ടുള്ളത്‌. ഇതിനേക്കാള്‍ നൂറ് മടങ്ങ്‌ കൂടുതല്‍ അപകടകാരിയായ മലിന ജലം സംഭരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താരതമ്യേന കുറഞ്ഞ നശീകരണ ശേഷിയുള്ള മലിന ജലം സമുദ്രത്തിലേക്ക് ഒഴുക്കുന്നത്.

റിയാക്ടറിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്നും ജലം നീക്കം ചെയ്‌താല്‍ മാത്രമേ നിലയം തണുപ്പിക്കാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാക്കി ആണവ നിലയം നിയന്ത്രണ വിധേയമാക്കാന്‍ കഴിയൂ.

ആണവ നിലയത്തില്‍ നിന്നുള്ള അണു പ്രസരണം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും എന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.

സമുദ്രത്തില്‍ ആണവ മാലിന്യം കലര്‍ത്തുന്നത് വന്‍ തോതില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് ജല ജന്തു ശാസ്ത്രജ്ഞര്‍ അറിയിച്ചു. സീഷിയം 137 പോലെ മുപ്പത്‌ വര്‍ഷത്തോളം പ്രസരണ ശേഷി യുള്ള മൂലകങ്ങള്‍ ചെറു മത്സ്യങ്ങളെ ഭക്ഷിക്കുന്നത് വഴി വന്‍ മല്‍സ്യങ്ങളുടെ ശരീരത്തില്‍ നിക്ഷേപിക്കപ്പെടും. ഈ മല്‍സ്യങ്ങള്‍ ആഴ്ചകള്‍ക്ക് ശേഷം മാര്‍ക്കറ്റിലും തീന്‍ മേശയിലും എത്തുന്നതോടെ ഇത് ഭക്ഷിക്കുന്ന മനുഷ്യര്‍ക്കും ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ ഊര്‍ജ്ജം : ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം

March 13th, 2011

nuclear-power-no-thanks-epathram

ബെര്‍ലിന്‍ : ജപ്പാനില്‍ നടന്ന ആണവ അപകടം ഇന്ത്യ അടക്കം ആണവ പദ്ധതികള്‍ തുടങ്ങാന്‍ തിടുക്കം കൂട്ടുന്ന രാജ്യങ്ങള്‍ക്കെല്ലാം ഒരു മുന്നറിയിപ്പാണ്. മനുഷ്യന് നിയന്ത്രിക്കാന്‍ ആവുന്നതിലും അപ്പുറത്താണ് ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും എന്ന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തി ഈ ദുരന്തം.

ജര്‍മ്മനിയില്‍ ആണവ നിലയങ്ങള്‍ക്കെതിരെ പതിനായിര ക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഒരു വന്‍ പ്രതിഷേധ പ്രകടനമാണ് ഇന്നലെ നടന്നത്. 60,000 പേരെങ്കിലും ഈ പ്രകടനത്തില്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. 45 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങലയാണ് ഇവര്‍ തീര്‍ത്തത്.

“ആണവ ഊര്‍ജ്ജം വേണ്ട” എന്ന മുദ്രാവാക്യം എഴുതിയ മഞ്ഞ കോടികള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം.

ജപ്പാനെ പോലെ അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്തിന് പോലും നിയന്ത്രിക്കാന്‍ ആവാത്ത വിധം അപകടകാരിയായ ഒരു സാങ്കേതിക വിദ്യയാണ് ആണവ സാങ്കേതിക വിദ്യ എന്ന് ഫുകുഷിമയിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവര്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയുടെയും മറ്റ് ആണവ ഉപകരണ ദാതാക്കളുടെയും കയ്യില്‍ നിന്നും ലഭിക്കുന്ന പണത്തിനു വേണ്ടി ഭാവി തലമുറകളുടെ ആകെ ശാപം വാങ്ങി വെച്ച് കൊണ്ട് ആണവ പദ്ധതികള്‍ സ്ഥാപിക്കാനായി ഒരുങ്ങി ഇരിക്കുന്ന ഇന്ത്യയിലെ നേതാക്കള്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ഈ കൊടിയ വിപത്തിനെ അകറ്റി തങ്ങളുടെയും തങ്ങളുടെ മക്കളുടെയും ഭാവി സുരക്ഷിതമാക്കാന്‍ മുന്നിട്ടിറങ്ങേണ്ടി വരും.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ആണവ ആപത്ത്‌

March 12th, 2011

nuclear-accident

ആണവോര്‍ജ്ജം എത്ര കണ്ട്‌ സുരക്ഷിതമാണ് എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ജപ്പാനിലെ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും. അമേരിക്കയുടെ ആണവാക്രമണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എങ്കിലും അതിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

ജപ്പാനിലെ അഞ്ചു ആണവ നിലയങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ജപ്പാന്‍ അറിയിച്ചു. ഇവിടെ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞു എങ്കിലും ബാക്കിയുള്ള രണ്ട് ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ ആശങ്കയിലാണ്. ഇവയില്‍ ഒന്നിന് ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറെ പുരോഗമിച്ച ജപ്പാനു പോലും ആണവോര്‍ജ്ജത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്ഥിതിയോ?

വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ വേണമെന്ന് വാദിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കേണ്ടി യിരിക്കുന്നു. മനുഷ്യ നിയന്ത്രണമല്ലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിലും സങ്കീര്‍ണ്ണമായ പ്രശ്നമാണ് ആണവോര്‍ജ്ജം ഉണ്ടാക്കുക എന്ന് പ്രവചന സ്വരത്തില്‍ മുന്പ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ ലോകം ആണവ കരാറുകളുടെ ചര്‍ച്ചകള്‍ക്കാണ് തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത്. ആണവോര്‍ജ്ജം ആപത്തെന്നു ആരാണ് സത്യസന്ധമായി വിളിച്ചു പറയുക? പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നമുക്കൊരു മുന്നേറ്റവും സാദ്ധ്യമല്ലെന്ന മാര്‍ക്സിയന്‍ ആശയം വീണ്ടും സത്യമാണെന്ന് തെളിയുകയാണ്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്തിലാണ് നാമിന്ന്. എന്നാല്‍ നമ്മുടെ പ്രധാന വികസന അജണ്ടയില്‍ ആണവ ഊര്‍ജ്ജത്തിനാണ് പ്രധാന പരിഗണന എന്ന ദു:ഖ സത്യം നമുക്ക് മുന്നിലുണ്ട്. സാങ്കേതിക മികവില്‍ നാം ഒരിക്കലും ജപ്പാനൊപ്പമെത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാന്റെ നിസ്സഹായത നമുക്ക്‌ പാഠമായില്ല എങ്കില്‍ ഓര്‍ക്കുക അന്തിമ കാഹളം!

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്?

August 21st, 2010

american-agent-epathramന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ കേന്ദ്ര മന്ത്രി സഭ പാസാക്കി എങ്കിലും ബില്ലിനെ ചുറ്റി പറ്റി ഉയര്‍ന്നു വന്ന വിവാദങ്ങള്‍ കൂടുതല്‍ ചൂട്‌ പിടിച്ചു വരുന്നതേയുള്ളൂ. ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ഈടാക്കാനുള്ള ആണവ നിലയ നടത്തിപ്പു കാരന്റെ അവകാശം നിയന്ത്രിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഭേദഗതി ഒഴിവാക്കണം എന്ന പ്രതി പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രി സഭ ബില്‍ പാസാക്കിയത്‌. എന്നാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉള്ള ഭേദഗതി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നാണു സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതായത്‌ ഈ ഭേദഗതി ആരോ കൃത്രിമമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്ത താണ് എന്ന്.

ഒരു പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ കൃത്രിമം നടക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യത്തില്‍ നടന്നത് പോലൊരു വിഴ്ച നഷ്ട പരിഹാരം ലഭിക്കുന്നതില്‍ ഉണ്ടാവാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.

ആണവ ദുരന്തം ഉണ്ടാവുന്ന പക്ഷം, ആണവ നിലയ നടത്തിപ്പുകാരന് ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ രണ്ടു വ്യവസ്ഥകളാണ് 17(A), 17(B) എന്നിവ. ആണവ ദാതാവുമായി ഉള്ള കരാറില്‍ ഇത്തരം നഷ്ട പരിഹാരത്തിനുള്ള വ്യവസ്ഥ ഉണ്ടാവണം എന്നതാണ് 17(A) നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ അപകടം നടന്നത് ആണവ ഉപകരണ ദാതാവ് നല്‍കിയ ഉപകരണത്തിന്റെ തകരാറ് മൂലമാണെങ്കില്‍ ദാതാവിനെതിരെ നടപടി ആരംഭിക്കാനുള്ള വ്യവസ്ഥയാണ് 17(B).

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഈ രണ്ടു വ്യവസ്ഥകളുടെ ഇടയില്‍ ഒരു “and” എന്ന പദം എഴുതി ചേര്‍ത്തതോടെ ഈ രണ്ടു വ്യവസ്ഥകളും ശരിയാണെങ്കില്‍ മാത്രമേ ഉപകരണ ദാതാവിനെതിരെ ആണവ നിലയം നടത്തിപ്പുകാരന് നിയമ നടപടി സ്വീകരിക്കാനാവൂ എന്ന സ്ഥിതി വന്നു.

ഇത് ഫലത്തില്‍ ആണവ ഉപകരണ ദാതാക്കള്‍ക്ക് അനുകൂലമായി ഭവിക്കും. ഇന്ത്യയിലേക്ക്‌ ആണവ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നോട്ടമിട്ടിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് സാദ്ധ്യമാവാനുള്ള നിയമ തടസ്സം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ത്യയെ കൊണ്ട് 123 കരാറും ആണവ ബാദ്ധ്യതാ ബില്ലും അംഗീകരിപ്പിച്ചത് എന്നിരിക്കെ ബില്ലില്‍ ഇത്തരം ഒരു കൃത്രിമം കാണിച്ചത് ആരായാലും അത് അമേരിക്കക്ക് വേണ്ടിയാണ് എന്ന് വ്യക്തമാണ്.

ഏതായാലും അസാധാരണമായൊരു നടപടിയില്‍ രാജ്യ സഭാ ചെയര്‍മാന്‍ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഈ “and” എടുത്തു കളഞ്ഞതിനൊപ്പം വേറെ ചില മാറ്റങ്ങള്‍ കൂടി തങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വക്താവ്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി പൃഥ്വി രാജ ചവാന്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കിയതിനു ശേഷം മാത്രമേ ഇനി ആണവ നിലയ നടത്തിപ്പുകാരന് ആണവ ദാതാവുമായുള്ള നിയമ നടപടികള്‍ ആരംഭിക്കാനാവൂ എന്നതാണ് ഇത്. നിയമ നടപടികളില്‍ ഉണ്ടാവുന്ന കാല താമസം മൂലം അപകടത്തിന്റെ ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥയെങ്കിലും, ഇതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചും ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 11« First...8910...Last »

« Previous Page« Previous « ഭോപ്പാല്‍ ഒരു അടഞ്ഞ അദ്ധ്യായം എന്ന് അമേരിക്ക
Next »Next Page » ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010