താലിബാന് ഭീകരരെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ സ്വാത് താഴ്വര ആക്രമിക്കും എന്ന് അമേരിക്ക വ്യക്തമാക്കി. ബൂണര്‍ താലിബാന്റെ നിയന്ത്രണത്തില്‍ ആയപ്പോള്‍ ഒബാമ ഭരണകൂടം തങ്ങളെ ബന്ധപ്പെടുകയും ഈ കാര്യം അറിയിക്കുകയും ചെയ്തു എന്ന് ഒരു മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാനും അല്‍ഖൈദക്കും എതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ആണവ രാഷ്ട്രമായ പാക്കിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ ആവുന്നത് അമേരിക്കയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐ. താലിബാനോട് ബൂണറില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടത് എന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ താലിബാന്റെ പിന്മാറ്റം പൂര്‍ണ്ണമല്ല എന്ന് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടത്തെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും താലിബാന്‍ നടപ്പിലാക്കിയ തങ്ങളുടെ രീതിയിലുള്ള ഇസ്ലാമിക നിയമത്തിന്റേയും താലിബാന്‍ ഭീകരരുടേയും ദയയില്‍ ആണ് കഴിയുന്നത്.



പാക്കിസ്ഥാന്‍ തലസ്ഥാനത്തേക്ക് താലിബാന്‍ മുന്നേറി കൊണ്ടിരിക്കുന്നത് ലോകം ആശങ്കയോടെ ഉറ്റു നോക്കുന്നു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഒരു പ്രവിശ്യ താലിബാന്‍ ഭീകരരുടെ കൈയ്യില്‍ ആവാതിരിക്കാന്‍ വേണ്ടി അവിടേക്ക് അയച്ച ഒരു സൈനിക വ്യൂഹം താലിബാന്‍ ഭീകരര്‍ ഇന്നലെ ആക്രമിച്ചു നശിപ്പിച്ചതോടെ ഈ ആശങ്ക പ്രബലപ്പെട്ടു. ഇസ്ലാമാബാദില്‍ നിന്നും വെറും നൂറ് കിലോമീറ്റര്‍ അകലെ ഉള്ള ബുണര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാണ്. ബുണറിലെ നിയമ വ്യവസ്ഥ അനിശ്ചിതത്വത്തിലാണ്. ഇവിടത്തെ ആറ് ന്യായാധിപന്മാരും അടിയന്തര അവധി എടുത്ത് ഇവിടെ നിന്നും സ്ഥലം വിട്ടിരിക്കുന്നു. ഇവിടെ നിന്നും വന്‍ തോതില്‍ യുവാക്കളെ താലിബാന്‍ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഇവിടെ നിന്നും താലിബാനെ പുറം തള്ളുക എന്നത് അസാധ്യം ആവും.
ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്ത് ഇന്നലെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഉന്നത താലിബാന്‍ നേതാവ് ഏറ്റെടുത്തു. പാക്കിസ്ഥാന്റെ ഗ്രാമീണ പ്രദേശങ്ങളില്‍ അമേരിക്ക ആക്രമണം തുടരുന്ന പക്ഷം ഇത്തരം ആക്രമണങ്ങളും തുടരും എന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ ഉടനീളം താലിബാന്റെ നേതൃത്വത്തില്‍ ഇത്തരം ആക്രമണങ്ങള്‍ പെരുകുന്നുണ്ടെങ്കിലും അല്‍ ക്വൈദ ഭീകരര്‍ ഒളിച്ചിരിക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ഈ പ്രദേശത്താണ് ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്നതായി കരുതപ്പെടുന്നത്. ശനിയാഴ്ച നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് സ്റ്റേഷനും പന്ത്രണ്ടോളം സൈനിക വാഹനങ്ങളും നശിച്ചു. 25 സുരക്ഷാ ഭടന്മാരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സ്ഥലം പോലീസ് മേധാവി അടക്കം അറുപതോളം പേര്‍ക്ക് പരിക്കുണ്ട്.
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
പാക്കിസ്ഥാന്‍ ചാര സംഘടന ആയ ഐ.എസ്.ഐ. യും ഭീകരവാദികളുമായി നില നില്‍ക്കുന്ന ശക്തമായ സഹകരണത്തില്‍ അമേരിക്കന്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഐ.എസ്.ഐ. മത മൌലിക വാദികളോടൊപ്പം ചേര്‍ന്ന് മദ്രസകളിലൂടെ മത പഠനത്തിന്റെ മറവില്‍ മത അസഹിഷ്ണുതയും വിദ്വേഷവും വളര്‍ത്തി ഭീകരര്‍ക്ക് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍.
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കു നേരെ നടന്ന ഭീകര ആക്രമണത്തിനു പുറകില്‍ വിദേശ ശക്തികളുടെ പങ്ക് തള്ളി കളയാന്‍ ആവില്ല എന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്രമണം സൂത്രധാരണം ചെയ്തത് പാക്കിസ്ഥാനു പുറത്ത് വെച്ചാണ് എന്നാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയായ വാഗയിലെ രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ് എന്ന് പാക്കിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

























