തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺ ലൈൻ ഓട്ടോ – ടാക്സി സംവിധാനം ‘കേരള സവാരി’ സംസ്ഥാന മുഖ്യമന്ത്രി പിണാറിയ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. കനകക്കുന്നിൽ നടന്ന ചടങ്ങിലാണ് കേരള സവാരി തുടക്കമായത്. രാജ്യത്തിനു മാതൃകയാണ് കേരള സവാരി പദ്ധതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളി കൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗര ത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കുവാനാണ് തീരുമാനം.
കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗര സഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ‘കേരള സവാരി’ ഒരുക്കിയിരിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കും എട്ട് ശതമാനം സർവ്വീസ് ചാർജ്ജും മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺ ലൈൻ ടാക്സികളിൽ സര്‍വീസ് ചാര്‍ജ്ജ് 20 % മുതൽ 30 ശതമാനം വരെയാണ്.
ചൂഷണം ഇല്ലാത്ത ഒരു വരുമാന മാർഗ്ഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു.
സുരക്ഷ മുന്‍ നിറുത്തിയാണ് കേരള സവാരി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഓരോ ഡ്രൈവർക്കും പോലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടണുണ്ട്. ഡ്രൈവർക്കും യാത്രക്കാര്‍ക്കും പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താന്‍ കഴിയും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് സഹായകമാവും.
തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണം എന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തും എന്നും മന്ത്രി അറിയിച്ചു.