ഔങ് സാന്‍ സൂ ചി മോചിതയായി

November 13th, 2010

aung-san-suu-kyi-epathram
മ്യാന്‍മാര്‍ : കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ പട്ടാള ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ച മ്യാന്‍മാറിലെ അനിഷേധ്യ പ്രതിപക്ഷ നേതാവ്‌ ഔങ് സാന്‍ സൂ ചി യെ പട്ടാള ഭരണകൂടം മോചിപ്പിച്ചു. തകര്‍ന്നു തുടങ്ങിയ സൂ ചി യുടെ വീടിനു വെളിയില്‍ പട്ടാളം സ്ഥാപിച്ച വേലികള്‍ പൊളിച്ചു മാറ്റി തുടങ്ങിയപ്പോഴേക്കും ആയിര കണക്കിന് അനുയായികള്‍ സൂ ചി യുടെ വീടിനു ചുറ്റും മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടി. ഉദ്യോഗസ്ഥര്‍ സൂ ചി യുടെ വീട്ടില്‍ ചെന്ന് മോചന ഉത്തരവ് വായിക്കുകയായിരുന്നു.

aung-san-suu-kyi-released-epathram

മോചിതയായ സൂ ചി വീടിനു വെളിയില്‍ കൂടി നില്‍ക്കുന്ന അനുയായികളോട് കൈ വീശുന്നു

ഇതിനു മുന്‍പും പല തവണ സൂ ചി യെ മോചിപ്പിച്ചി രുന്നുവെങ്കിലും അതികം താമസിയാതെ തന്നെ പട്ടാളം ഇവരെ വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു പതിവ്‌.

2200 ലേറെ രാഷ്ട്രീയ തടവുകാര്‍ ഉള്ള മ്യാന്‍മാറില്‍ “ഞങ്ങള്‍ സൂ ചി യുടെ കൂടെ” എന്ന മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് സൂ ചി യെ ജനം വരവേറ്റത്. സൂ ചി യുടെ വീട്ടില്‍ എത്തിയ ജനത്തിന്റെ ചിത്രം രഹസ്യ പോലീസ്‌ പകര്‍ത്തുന്നതും കാണാമായിരുന്നു.

സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം തുടരുന്ന സൂ ചി യ്ക്ക് ഇതിനിടയില്‍ ഒട്ടേറെ സ്വകാര്യ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1999ല്‍ സൂ ചി യുടെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ്‌ മൈക്കല്‍ ആരിസ്‌ ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായപ്പോഴും സൂ ചി യെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് പട്ടാളം വിസ അനുവദിച്ചില്ല. ഭാര്യയെ കാണാന്‍ ആവാതെ തന്നെ അദ്ദേഹം മരിച്ചു. പത്തു വര്‍ഷത്തോളമായി സൂ ചി സ്വന്തം മക്കളെ കണ്ടിട്ട്. പേര മക്കളെയാവട്ടെ ഇത് വരെ കണ്ടിട്ടുമില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മ്യാന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി നീളുന്നു

November 8th, 2010

myanmar-elections-epathram

മ്യവാഡി : മ്യാന്മാറില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങള്‍ ഇല്ലെങ്കിലും ഫല പ്രഖ്യാപനം അനിശ്ചിതമായി തന്നെ തുടരുന്നു. പട്ടാള ഭരണ കൂടത്തിന്റെ കയ്യില്‍ തന്നെ ഭരണം തുടരും എന്ന് വ്യക്തം ആണെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിക്കാനോ എന്ന് ഫലം പ്രഖ്യാപിക്കും എന്ന് അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമായിരുന്നില്ല എന്നും അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ നടന്നതാണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. മ്യാന്മാറില്‍ രാഷ്ട്രീയ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും എന്നും അദ്ദേഹം അറിയിച്ചു.

ആകെയുള്ള 1159 സീറ്റുകളില്‍ പ്രതിപക്ഷം കേവലം 164 സീറ്റുകളിലേക്ക് മാത്രമേ മത്സരിച്ചിട്ടുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലത്തിന് ഭരണ മാറ്റം കൊണ്ട് വരാന്‍ ആവില്ല എന്ന് ഉറപ്പാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ തന്നെ 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് വേണ്ടി നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം എത്ര ശക്തമാണ് എന്ന് അറിയുവാന്‍ തെരഞ്ഞെടുപ്പ്‌ ഫലം സഹായകരമാവും എന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്സ്‌ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബലം പ്രയോഗിച്ചു വോട്ടര്‍മാരെ കൊണ്ട് തങ്ങള്‍ക്കു അനുകൂലമായി സൈന്യം വോട്ടു ചെയ്യിച്ചു, പലയിടത്തും ബോംബ്‌ ഭീഷണിയും അക്രമവും കൊണ്ട് വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും വമ്പിച്ച ക്രമക്കേട്‌ തന്നെ നടന്നു എന്നും സൂചനയുണ്ട്.

1962 മുതല്‍ മ്യാന്മാറില്‍ പട്ടാള ഭരണമാണ്. 1990ല്‍ വന്‍ ഭൂരിപക്ഷവുമായി പട്ടാള ഭരണത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഔങ് സാന്‍ സൂ ചി യുടെ വിജയം അംഗീകരിക്കാതെ പട്ടാളം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു. ഇപ്പോഴും തടങ്കലില്‍ ആയ സൂ ചിക്ക് സമാധാനത്തിനുള്ള നോബല്‍ സമാനവും ലഭിച്ചു. രണ്ടായിരത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മ്യാന്‍മാറില്‍ തടവില്‍ കഴിയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മ്യാന്മാറില്‍ വെള്ളാനയെ കണ്ടെത്തി എന്ന് പട്ടാള ഭരണകൂടം

June 30th, 2010

white-elephant-epathramമ്യാന്‍മാര്‍ : അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന വെള്ള ആനയെ മ്യാന്മാറില്‍ കണ്ടെത്തി എന്ന് പട്ടാള ഭരണകൂടം അവകാശപ്പെട്ടു. മ്യാന്മാറിലെ പടിഞ്ഞാറന്‍ തീര ദേശ സംസ്ഥാനമായ റാഖിനിലാണ് ഈ വെളുത്ത പിടിയാനയെ കണ്ടെത്തിയത്. ഇതിനെ അധികൃതര്‍ കീഴ്പ്പെടുത്തിയതായ്‌ മ്യാന്മാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴടി രണ്ടിഞ്ച് പൊക്കമുള്ള ആനയ്ക്ക് ഏതാണ്ട് 38 വയസു പ്രായം കണക്കാക്കുന്നു.

വെള്ളാന രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മൃഗമാണ് മ്യാന്മാറില്‍. വെള്ളാനയുടെ പ്രത്യക്ഷപ്പെടല്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിക്കുന്നു എന്നാണു ഇവിടത്തെ വിശ്വാസം. കഴിഞ്ഞ 48 വര്‍ഷമായി പട്ടാള ഭരണത്തിന് കീഴിലുള്ള ഇവിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എന്ന് നടക്കും എന്ന് ഇനിയും തീരുമാനമായിട്ടില്ല.

white-elephant-myanmar-epathram

വെള്ളാനയെ പുണ്യാഹം തളിച്ച് പൂജിക്കുന്ന മുന്‍ മ്യാന്‍മാര്‍ പ്രധാനമന്ത്രി

അധികാരത്തിന്റെയും നീതിപൂര്‍വമായ ഭരണത്തിന്റെയും പ്രതീകമാണ് വെള്ളാന എന്ന വിശ്വാസം നിലവിലുള്ള മ്യാന്‍മറില്‍ വെള്ളാനയെ കണ്ടെത്തിയതായി പട്ടാള ഭരണകൂടം അവകാശപ്പെടുന്നത് തങ്ങളുടെ ഭരണത്തിന് പിന്തുണ ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനു മുന്‍പ് 2001 ലും 2002 ലും ഇത് പോലെ വെള്ളാനയെ കണ്ടെത്തിയതായി പട്ടാളം അവകാശപ്പെട്ടിരുന്നു.
pachyderm എന്ന ഈ വെള്ളാനകളെ albino elephant എന്നും വിളിക്കുന്നു. ഔദ്യോഗികമായി മൂന്നു വെള്ളാനകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഒരു കൊമ്പനും രണ്ടു പിടിയാനകളും. 18 വയസ്സുകാരനായ കൊമ്പന്റെ പേര്‍ യസ ഗഹ തിരി പിസ്സായ ഗസ യസ എന്നും 32 കാരിയായ പിടിയാനയുടെ പേര്‍ തീങ്കി മാല എന്നും 15 കാരിയായ പിടിയാനയുടെ പേര്‍ യതി മാല എന്നുമാണ്.

നേരത്തെ ഭരണത്തില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി ജനറല്‍ ഖിന്‍ ന്യൂണ്ടിന്റെ കാലത്ത്‌ ഈ വെള്ളാനകള്‍ക്ക്‌ നല്ല പരിചരണം ലഭിച്ചിരുന്നു. മാത്രമല്ല നല്ല ശകുനമായി ഇവയെ കണ്ട് പുണ്യാഹം തളിച്ചു ഇവയെ പൂജിക്കുന്ന പതിവും അന്നുണ്ടായിരുന്നു. പലപ്പോഴും പ്രധാന മന്ത്രി നേരിട്ട് തന്നെ പരിവാര സമേതം ഈ പൂജകള്‍ നടത്താന്‍ വെള്ളാനകളെ സൂക്ഷിക്കുന്ന റോയല്‍ വൈറ്റ്‌ എലിഫന്റ് ഗാര്‍ഡനില്‍ എത്താറുണ്ടായിരുന്നു.

എന്നാല്‍ ഭരണം മാറിയതോടെ ആരും ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കാതായി. അടുത്തയിടെ മുന്‍ പ്രധാനമന്തി വെള്ളാനകളെ പുണ്യാഹം തളിക്കുന്ന ഫോട്ടോകള്‍ ഇവിടെ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. പകരം ഇപ്പോഴത്തെ പട്ടാള മേധാവിയുടെ ഭാര്യ വെള്ളാനകളെ അനുഗ്രഹിക്കുന്ന ഒരു ഫോട്ടോ ഇവിടെ പ്രതിഷ്ടിച്ചു. കൂടെ ഒരു കുറിപ്പും – “ഒരു മഹാനായ ഭരണാധികാരിയുടെ കാലത്ത് മാത്രമാണ് വെള്ളാനകള്‍ കാണപ്പെടുന്നത്. രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ പ്രതീകമാണ് വെള്ളാനകള്‍.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂ ചി യുടെ മോചനത്തിനായ് നൊബേല്‍ ജേതാക്കള്‍

May 20th, 2009

free-su-kyiമ്യാന്‍‌മാറില്‍ തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍‌മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍‌മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാന്‍ സൂ ചി യെ തടവറയില്‍ അടച്ചു

May 15th, 2009

Aung-San-Suu-Kyiമ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.
 

John-Yettaw
സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ

 
ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
 
മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു.
 
1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു.
 
വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു.
 
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം.
 

insein-prison
സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ

 
കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ബ്രസീല്‍ പ്രസിഡണ്ടിന് സമാധാന പുരസ്ക്കാരം
Next » ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine