
ഉത്തർപ്രദേശിൽ കഴിഞ്ഞ 36 മുതൽ 48 വരെ മണിക്കൂറുകളിലുണ്ടായ കനത്ത മഴ, ഇടിമിന്നൽ, കാറ്റ് എന്നിവയിൽ കുറഞ്ഞത് 104 പേർ മരിച്ചതായി റിപ്പോർട്ടുകൾ.
സംസ്ഥാന ഭരണകൂടം ദുരന്ത ബാധിത ജില്ലകളിലെ വീടുകൾ തകർന്നവർക്കും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടവർക്കും ധനസഹായം പ്രഖ്യാപിച്ചു. ഭക്ഷണം, വൈദ്യ സഹായം, അടിയന്തിര താമസ സൗകര്യം എന്നിവ ലഭ്യമാക്കാൻ ദുരന്ത നിവാരണ സംഘങ്ങൾ ഇടപെട്ടു.
കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നതും റോഡുകൾ വെള്ളത്തിലായതും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നൽ സാധ്യത നിലനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ കൂടുതൽ സഹായം പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ.
പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയ്ക്ക് അനുശോചന സന്ദേശം അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പുടിൻ, പരിക്കേറ്റവർക്ക് വേഗത്തിലുള്ള സൗഖ്യം ആശംസിച്ചു.
- ജെ.എസ്.




























