
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അംഗീകരിച്ചു എന്ന് സ്ഥിരീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. യു. എസ്. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രധാന മന്ത്രിയുടെ സ്ഥിരീകരണം.
മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനും വ്യാപാര മേഖലയിലെ സമ്മർദ്ദത്തിനും ശേഷം 2026 ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി യു. എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന ടെലി ഫോൺ സംഭാഷണത്തെ തുടർന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്ക താരിഫ് കുറക്കും എന്ന അറിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു. ലോകത്തിലെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും നരേന്ദ്ര മോഡി പറഞ്ഞു.
2025 ആഗസ്റ്റിൽ ഇന്ത്യൻ സാധനങ്ങൾക്ക് 50% വരെ ട്രംപ് തീരുവ പ്രഖ്യാപിച്ചതും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ തുടരുന്നതിനെ ക്കുറിച്ചുള്ള ആശങ്കകളും ഈ കരാറിലൂടെ മാറ്റി എഴുതപ്പെടും.
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% ൽ നിന്ന് 18% ആയി കുറയും. റഷ്യൻ എണ്ണ യുടെ മേലുള്ള 25% അധിക പിഴ യു. എസ്. ഒഴിവാക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവ ഏർപ്പെടുത്തും. 500 ബില്യൺ ഡോളറിൽ അധികം മൂല്യം ഉള്ള ഊർജ്ജം, സാങ്കേതിക വിദ്യ, കാർഷികം, കൽക്കരി അടക്കം നിരവധി യു. എസ്. ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും.
































