എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല?

January 29th, 2011

hosni-mubarak-barak-obama-epathram

കൈറോ : ഈജിപ്റ്റ്‌ കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ്‌ തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക്‌ അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ്‌ തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക്‌ താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.

എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത്‌ ചെയ്തിട്ടുണ്ട്. ഈജിപ്റ്റ്‌ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.

അറബ് ലോകത്ത്‌ അമേരിക്കയുടെ  ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക്‌ മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത്‌ നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ്‌ കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ – 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി

June 18th, 2010

kyrgyzstan-mapന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ്‌ എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിര്‍ഗിസ്ഥാന്‍ കലാപത്തില്‍ നൂറിലേറെ മരണം

June 15th, 2010

kyrgyzstan-riotsന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ്‌ പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ 78 വിദ്യാര്‍ഥികളെയും ഒരു ഇന്ത്യന്‍ അദ്ധ്യാപകനെയും ഇവിടെ നിന്നും രക്ഷപ്പെടുത്തി കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകില്‍ എത്തിച്ചിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓഷില്‍ കുടുങ്ങി കിടക്കുകയാണ് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കലാപ ബാധിത പ്രദേശത്തു നിന്നും എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിച്ചതായാണ് ഇന്ത്യന്‍ എംബസിയും വിദേശ കാര്യ വകുപ്പും അവകാശപ്പെടുന്നത്.

കലാപത്തില്‍ 114 പേര്‍ കൊല്ലപ്പെട്ടതായും 80,000 ത്തിലധികം ഉസ്ബെക്കുകള്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തായ് ലാന്റില്‍ പ്രക്ഷോഭം തുടരുന്നു – 19 മരണം

April 12th, 2010

പാര്‍ലിമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന് ആവശ്യപ്പെട്ട് തായ് ലാന്റില്‍ മുന്‍ പ്രധാനമന്ത്രി തക്ഷന്‍ ശിനാപത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ സൈന്യവും പ്രക്ഷോഭ കാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 13 പേര്‍ പ്രക്ഷോഭകരും അഞ്ച് സൈനികരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൈന മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടി

July 10th, 2009

mosque-chinaകലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം – ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
 

violence-china

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ്

 
കലാപങ്ങള്‍ക്കു പിന്നില്‍ അല്‍ ഖൈദ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡണ്ട് ഹൂ ജിണ്ടാവോ ഇറ്റലിയില്‍ നടക്കുന്ന ജി-8 ഉച്ചകോടിയില്‍ നിന്നും അടിയന്തിരമായി ചൈനയിലേക്ക് മടങ്ങി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വെടിയേറ്റ സിഖ് ഗുരു മരണമടഞ്ഞു

May 25th, 2009

sant-rama-nandവിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15‍ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
 
ഓസ്ട്രിയയില്‍ ഏതാണ്ട് മൂവായിരത്തോളം സിഖുകാര്‍ താമസിക്കുന്നുണ്ട്.
 
വിയന്നയില്‍ നടന്ന കലാപത്തിന്റെ അലയടികള്‍ ഇന്ത്യയിലും അനുഭവപ്പെടുകയുണ്ടായി. പഞ്ചാബിലെ ജലന്ധറില്‍ ഇന്നലെ രാത്രി അക്രമം പൊട്ടിപ്പുറപ്പെടുകയും വ്യാപകമായ കൊള്ളിവെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും പട്ടാളം രംഗത്തിറങ്ങുകയും ചെയ്തു. ജലന്ധറില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു

April 10th, 2009

കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
 
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കച്ചവടക്കാര്‍ റഷ്യയില്‍ കൊള്ളയടിക്കപ്പെട്ടു

December 20th, 2008

ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ രൂക്ഷ യുദ്ധം : 163 പേര്‍ കൊല്ലപ്പെട്ടു

November 25th, 2008

ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ്‌ സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 1410121314

« Previous Page« Previous « ആണവ ആയുധ ഉപയോഗം : സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഞെട്ടിച്ചു
Next »Next Page » തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine