
കൈറോ : ഈജിപ്റ്റ് കലാപ കലുഷിതമാണ്. ടുണീഷ്യയിലെ മുല്ല വിപ്ലവത്തിന്റെ അലകള്‍ ഈജിപ്റ്റ് തീരത്ത് എത്തിക്കഴിഞ്ഞു. പ്രസിഡണ്ട് ഹോസ്നി മുബാറക്ക് അധികാരം ഒഴിയണം എന്ന ആവശ്യവുമായി നാട് നീളെ ജനം പ്രക്ഷോഭം നടത്തുകയാണ്. നിശാ നിയമം ലംഘിച്ചു ഇന്നലെ രാത്രി മുഴുവന്‍ ജനക്കൂട്ടം പോലീസിനെയും പട്ടാളത്തെയും കല്ലുകളും ബോംബുകളും കൊണ്ട് നേരിട്ടു. ഭരണ പക്ഷത്തിന്റെ ഓഫീസ് തീ വെച്ച് നശിപ്പിച്ചു. ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഇന്ന് രാവിലെ മന്ത്രി സഭ പിരിച്ചു വിട്ടു എങ്കിലും മുബാറക് താഴെ ഇറങ്ങണം എന്ന ആവശ്യമാണ് പ്രക്ഷോഭകാരികള്‍ ആവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് തടയാനായി ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വീസും സര്‍ക്കാര്‍ പ്രവര്‍ത്തന രഹിതമാക്കി. നിശാ നിയമം നടപ്പിലാക്കി തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചു.
എന്നാല്‍ പ്രതിഷേധിക്കുന്ന ജനത്തെ നേരിടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കു ന്നതിനെതിരെ അമേരിക്ക ഈജിപ്തിനെ താക്കീത് ചെയ്തിട്ടുണ്ട്. ഈജിപ്റ്റ് ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്ക നില കൊള്ളും എന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്നലെ പ്രസ്താവിച്ചത്. ഈജിപ്തിലെ സര്‍ക്കാരിനോടൊപ്പം സഹകരിച്ച് ഒരു മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി അമേരിക്ക യത്നിക്കും എന്നും ഒബാമ പറഞ്ഞു.
അറബ് ലോകത്ത് അമേരിക്കയുടെ ഏറ്റവും ശക്തനായ കൂട്ടാളിയാണ് ഈജിപ്ത്. സൈനികവും സാമ്പത്തികവുമായി വന്‍ സഹായങ്ങളാണ് അമേരിക്ക മുബാറക്കിന് നല്‍കി പോരുന്നത്. ഇറാനെതിരെ അമേരിക്കയ്ക്ക് ഈജിപ്തിന്റെ സഹായം അനിവാര്യമാണ്. മാത്രമല്ല, മുബാറക്കിന് ഭരണം നഷ്ടമായാല്‍ ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് പിടിമുറുക്കും എന്ന ഭീഷണിയും മുബാറക് മുന്നോട്ട് വെയ്ക്കുന്നത് അമേരിക്കയെ വിഷമിപ്പിക്കുന്നു. ഈജിപ്തില്‍ ശരിയത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യമുള്ള ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ വന്നാല്‍ ഇസ്രയേലുമായുള്ള അറബ് ലോകത്തിന്റെ സമാധാന ഉദ്യമങ്ങള്‍ അവസാനിക്കും എന്ന് അമേരിക്ക ഭയക്കുന്നു. മദ്ധ്യ പൂര്‍വേഷ്യയിലേക്ക് തങ്ങളുടെ യുദ്ധ കപ്പലുകള്‍ അയക്കുവാന്‍ നിര്‍ണ്ണായകമായ സൂയെസ് കനാല്‍ തങ്ങള്‍ക്ക് അപ്രാപ്യമാവും എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.




ന്യൂഡല്‍ഹി : കലാപ ബാധിത ദക്ഷിണ കിര്‍ഗിസ്ഥാനില്‍ നിന്നും 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി ഇന്നലെ രാത്രി ഇന്ത്യയില്‍ തിരിച്ചെത്തി. ഓഷ്, ജലാലാബാദ് എന്നീ പ്രദേശങ്ങളില്‍ നിന്നും 105 ഇന്ത്യാക്കാരെ അധികൃതര്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെക്കിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കിര്‍ഗിസ് വിഭാഗവും, ന്യൂനപക്ഷമായ ഉസ്ബെക് വിഭാഗവും തമ്മിലുള്ള കലാപത്തില്‍ 120 ഓളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും 1600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തെ തുടര്‍ന്ന് ഉസ്ബെക് വിഭാഗക്കാര്‍ വന്‍ തോതില്‍ ഇവിടെ നിന്നും പലായനം ചെയ്യുകയുണ്ടായി. പ്രശ്ന പരിഹാരത്തിന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്‌ട്ര സഹായം തേടിയിട്ടുണ്ട്.
ന്യൂഡല്‍ഹി : കിര്‍ഗിസ്ഥാനില്‍ നടന്ന വംശീയ കലാപത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള ഓഷ്, ജലാലാബാദ് പ്രദേശത്താണ് കലാപം. ഇവിടത്തെ കിര്‍ഗിസ് ഉസ്ബെക് വംശങ്ങള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഒരു ചൂതാട്ട കേന്ദ്രത്തില്‍ തുടങ്ങിയ കശപിശയാണ് വന്‍ കലാപമായി മാറിയത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇരു വിഭാഗങ്ങളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
കലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം – ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
വിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.
























