ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.



ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.
സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രൂക്ഷമായ കടല്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐ. എന്‍. എസ്. തബാര്‍ എന്ന യുദ്ധ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു മാതൃയാനം മുക്കി. കഴിഞ്ഞ ആഴ്ച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന ഇതേ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒമാനിലെ സലാലയില്‍ നിന്ന് 285 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ വൈകീട്ടാണ് നാവിക സേനയുടെ കപ്പല്‍ കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ ഈ യുദ്ധ കപ്പല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ. എന്‍. എസ്. തബാര്‍ കൊള്ളക്കാരുടെ കപ്പല്‍ പരിശോധിക്കുവാനായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു വഴങ്ങാതെ കൊള്ളക്കാര്‍ തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. തോക്കുകളും ആയുധങ്ങളുമായി കടല്‍ കൊള്ളക്കാര്‍ കപ്പലിന്റെ ഡെക്കില്‍ റോന്ത് ചുറ്റുന്നത് കാണാമായിരുന്നുവത്രെ. തങ്ങളുടെ കപ്പലിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചു. സേനയുടെ ആക്രമണത്തില്‍ കൊള്ളക്കരുടെ കപ്പലില്‍ സംഭരിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് തീ പിടിക്കുകയും വന്‍ പൊട്ടിത്തെറിയോടെ കപ്പല്‍ കടലില്‍ മുങ്ങുകയും ഉണ്ടായി എന്ന് ഒരു നാവിക സേനാ വക്താവ് അറിയിച്ചു.


























