തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി.
സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു.
അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു.
2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്.



പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
വിശ്വ ഹിന്ദു പരിഷദ് നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസ്സയില്‍ നടന്ന ബന്ദിനിടയില്‍ വര്‍ഗ്ഗീയ കലാപകാരികളാല്‍ മാന ഭംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപത്തി ഒന്‍പത് കാരിയായ കത്തോലിക്ക സന്യാസിനിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ഒറീസ്സയിലെ കന്ധമാലില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തോളം പേര്‍ക്ക് പുറമെ എണ്‍പത് പേര്‍ വേറെയും ഉണ്ടായിരുന്നു പരേഡില്‍. ഇവരില്‍ നിന്നാണ് തന്നെ ആക്രമിച്ച രണ്ടു പേരെ ഇവര്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച നടത്തുവാനിരുന്ന പരേഡ് മാധ്യമ ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടിയാണ് തിങ്കളാഴ്ച നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
























