ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍

July 5th, 2011

edappally-raghavan-pillai-epathram

മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.

വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:

മണിനാദം

അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:

മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

ഇടപ്പള്ളി രാഘവന്‍ പിള്ള

ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:

മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ്‌ ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.

1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.

അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ഇന്ന് വായനാദിനം

June 19th, 2011

reading-day-epathram

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു.  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.

ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

കോവിലന്‍ യാത്രയായിട്ട് ഒരാണ്ട് തികയുന്നു.

June 2nd, 2011

kovilan-remembered-epathram

തിരുവനന്തപുരം : ദ്രാവിഡ ശിലകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ജീവിതം കൊത്തി വെച്ച കോവിലന്‍ എന്ന അയ്യപ്പന്‍ നമ്മെ വിട്ടു പോയിട്ട് (ജൂണ് ‍- 2) ഒരു വര്‍ഷം തികയുന്നു. മലയാളത്തിലെ നിഷേധിയായ ആ കണ്ടാണിശ്ശേരിക്കാരന്‍ ആരുടെ മുമ്പിലും തല കുനിക്കാന്‍ തയ്യാറായില്ല. ഒരു പുരസ്കാരത്തിന് പിന്നാലെയും ഓടി നടന്നില്ല, ആരെയും വക വെച്ചില്ല. അതു കൊണ്ട് തന്നെ പുരസ്ക്കാരങ്ങള്‍ ഏറെ വൈകിയാണ് കണ്ടാണിശ്ശേരി കുന്നു കേറി വന്നത്. അതും കോവിലനില്ലാത്ത പുരസ്ക്കാര പട്ടിക അപൂര്‍ണ്ണമാകും എന്ന തിരിച്ചറിവിനു ശേഷം. തട്ടകം, എ മൈനസ് ബി, തോറ്റങ്ങള്‍… അങ്ങിനെ മലയാളത്തിനു സ്വന്തമായ  നിരവധി രചനകള്‍. കോവിലന്‍ കണ്ടാണിശ്ശേരി കുന്നിറങ്ങി പോയെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കും.

വായിക്കുക : ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍

June 2nd, 2011

kovilan-remembered-epathram

എ മൈനസ് ബി വായിച്ചതിനു ശേഷമാണ് ഞാന്‍  കോവിലനുമായി പരിചയത്തിലാകുന്നത്.  എന്റെ കോളേജ് പഠന കാലം “കോളേജെല്ലാം കുന്നിന്മേല്‍, കുട്ടികളെല്ലാം കൂനിന്മേല്‍” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഉള്ളിലിട്ടലിയിച്ച് ചരല്‍ നിരത്തിലൂടെ  പറങ്കിമാവിന്‍ തണലുകള്‍ കടന്ന് കുന്നു കയറിച്ചെല്ലുമ്പോള്‍ പിരിയുന്ന വഴികല്‍ വലത്തോട്ടു തിരിഞ്ഞു കുത്തനെ കയറി കുറെ ദൂരം നടന്ന്, മഹാ ശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ പിന്നിട്ട് വീണ്ടും വലത്തോട്ട് തിരിഞ്ഞ് നേരെ നടന്നാല്‍ വലതു ഭാഗത്തായി ‘ഗിരി’ കോവിലന്റെ വസതി. മുന്നില്‍ മുനിമട. പുരാവസ്തു വകുപ്പിന്റെ കമ്പിവേലി സംരക്ഷണ ത്തിലാണെങ്കിലും ഇടയ്ക്കിടെ ഞങ്ങള്‍ അതിനുള്ളിലേ ക്കിറങ്ങിയിരിക്കും. ജ്ഞാന വൃദ്ധന്മാരുടെ  ഗന്ധത്തിനായി മൂക്കു വിടര്‍ത്തും.

സമയം നീക്കണമല്ലോ. നാലു മണി കഴിയണം. കോവിലന്‍ ഉച്ച മയക്കത്തില്‍ നിന്നെണീക്കാന്‍. ഒട്ടു നേരം  മുനിമടയില്‍. പിന്നെ തൊട്ടപ്പുറത്തെ പറങ്കി മാവിന്റെ ശിഖരങ്ങളില്‍ സൂര്യന്‍ പടിഞ്ഞാട്ടു ചായുനതും നോക്കി അസ്തമനച്ചുവപ്പും ആസ്വദിച്ച് കുന്നിന്മുകളിലെ പക്ഷികളുടെ ചിലപ്പും ചിറകടിയും കേട്ട് അങ്ങനെ നേരം നീക്കും. എന്റെയൊപ്പം ഒന്നു രണ്ടു ചങ്ങാതിമാരും കാണും. ഒറ്റക്കു ആദ്യമൊന്നും കാണാന്‍ പോകാറില്ലായിരുന്നു. ഒറ്റക്കു കോവിലനെ നേരിടുവാനുള്ള ഉള്‍ഭയവും, പൊതുവെ സംസാര വിമുഖനായ എനിക്കു സാഹിത്യ സംഭാഷണങ്ങളെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാതിരിക്കുമോ എന്ന പേടിയും തന്നെ കാരണം.

എന്നാല്‍ അത്തരം കൊച്ചു കൊച്ചു പേടികളൊക്കെ വളരെ വേഗം ഇല്ലാതായി. നാലും മണി നേരത്ത് തൊടിയിലെ പോക്കുവെയിലിലേക്കും തൊട്ടു മുമ്പില്‍ റോഡിനപ്പുറത്തെ ലക്ഷം വീടു കോളനിയിലേക്കും ഇടയ്കിടെ കണ്‍‌വെട്ടിച്ച് കോവിലന്‍ സംഭാഷണം തുടങ്ങും. അതു സാഹിത്യമാകാം, സംസ്കാരമാകാം, സയന്‍സാകാം, രാഷ്ടീയമാകാം, പട്ടാളത്തിലെ അനുഭവ കഥനങ്ങളാകാം. എന്തായാലും കേട്ടിരുന്നാല്‍ സമയം നീങ്ങുന്നതറിയില്ല. കോവിലന്‍ സ്റ്റൈലില്‍ ഭാഷയുടെ മുന കൂര്‍പ്പിച്ച്, നിര്‍ത്തി നിര്‍ത്തി, സ്പഷ്ടമായ് ഉച്ചാരണത്തോടെയുള്ള അനര്‍ഘള പ്രവാഹം. അതിനിടെ ടീച്ചര്‍ ചായയുമായി വരും. വീണ്ടും തുടരും സംഭാഷണങ്ങള്‍. ആരോടാണീ സംഭാഷണങ്ങള്‍‍? പ്രായം കൊണ്ട്  നാല്പതു വര്‍ഷങ്ങളുടെ വ്യത്യാസം ഉള്ളവരുമായാണ് ഒരു ജനറേഷന്‍ ഗ്യാപ്പുമില്ലാതെ ഈ സംഭാഷണങ്ങള്‍. സൂര്യനു കീഴിലുള്ള എന്തിനെ കുറിച്ചും ചോദിക്കാം. സംഭാഷണത്തിനിടെ ചില നിശ്ചല നിമിഷങ്ങളുണ്ടാകും. അപ്പോള്‍ അദ്ദേഹം ചിന്തിച്ചു കൊണ്ടിരിക്കുകയാകും. ഭാരതത്തിന്റെ എത്രയോ പ്രദേശങ്ങളില്‍ സഞ്ചരിച്ച ആളാണ്… ഓര്‍ക്കുകയാകും… ഓര്‍ത്തെടുക്കുകയാകും….

കവിതയുടെ രൌദ്ര സംഗീതം കടമ്മനിട്ടയിലൂടെ നാം ആസ്വദിച്ചിട്ടുണ്ട്. ഒരപൂര്‍വ്വ അനുഭവമായിരുന്നല്ലോ ആ ചൊല്‍ക്കാഴ്ച. റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുള്ളതിനാല്‍ ഇന്നും നമുക്കതു ആസ്വദിക്കാം. കോവിലന്റെ സംഭാഷണങ്ങളും അതിന്റെ നാട്ടു തനിമകള്‍ കൊണ്ട് വേറിട്ടോരു അനുഭവം തന്നെയായിരുന്നു. ആരെങ്കിലും അതു റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടാകുമോ? ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ന് അക്കാര്യത്തില്‍ ഒരു നഷ്ടബോധം തോന്നുന്നു. കോവിലന്‍ രചനകളിലെ വാക്യ ഘടനകള്‍ പോലെത്തന്നെ ഏറെ വ്യത്യസ്ഥമായിരുന്നു ആ സംഭാഷണ രീതികളും.

“തന്റെ വാക്കുകള്‍ പരുഷമാക്കി ത്തീര്‍ക്കുവാനും, തന്റെ വാക്കു ചടുലമാക്കി ത്തീര്‍ക്കുവാനും ക്രിയയകള്‍ക്കു പ്രാധാന്യം കൊടുക്കുവാനും തന്റെ വിശേഷങ്ങള്‍ വേര്‍പ്പെടുത്തി പ്പറയുവാനും ഉള്ള ശൈലീ വിജ്ഞാനീയം കോവിലനു ജീവിതത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ‘അയാള്‍ക്കൊരു മീശയുണ്ട് ‘ എന്നല്ല അദ്ദേഹം പറയുന്നത്, ‘അയാള്‍ക്കൊരു  കൊമ്പന്‍ മീശയുണ്ട് ‘ എന്നുമല്ല  പറയുന്നത്, മറിച്ച് അയാള്‍ക്കൊരു ‘മീശയുണ്ട്, കൊമ്പന്‍’ എന്നാണ്… അതിന്റെ സാമാന്യമായ അര്‍ഥം കൊമ്പന്‍ എന്നുള്ളത് നിങ്ങള്‍ വിഴുങ്ങിക്കളയരുത് എന്നാണ്… അദ്ദേഹം ഭാഷയുടെ ഘടന മാറ്റിത്തീര്‍ക്കുകയും നിങ്ങളുടെ തലച്ചോറിലേക്ക് തന്റെ ആഗ്രഹം, തന്റെ ഇച്ഛ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു” എം. എന്‍. വിജയന്‍.

സൌഹൃദത്തെ കുറിച്ച് പറഞ്ഞപ്പോളാണ്, അത്ര എളുപ്പത്തിലൊന്നും കോവിലനുമായി സൌഹൃദത്തിലാവുക സാധ്യമല്ല. എന്നാല്‍ എങ്ങനെയതു എളുപ്പത്തിലാക്കും എന്നും എനിക്കു പറയാനൊക്കില്ല. പലരും പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. കോവിലനെ കാണാന്‍ ചെന്നു, പറ്റിയില്ല. പുസ്തകം കൊടുക്കാന്‍ പോയി, കഴിഞ്ഞില്ല. എന്നൊക്കെ. പലപ്പോഴും ഈ സന്ദര്‍ശകരുടെ സമയം കോവിലനുമായി യോജിച്ചിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ഉച്ചയുറക്കത്തിനുള്ള തയ്യാറെടുപ്പിലാകും ചിലപ്പോള്‍ മേല്‍പ്പറഞ്ഞ സന്ദര്‍ശകരുടെ വരവ്. അതു കോവിലനിഷ്ടപ്പെട്ടു കാണില്ല. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍. വിനയന്‍ അടുത്ത സുഹൃത്തായിട്ടു കൂടി ഒരിക്കല്‍ “ഗിരി”യില്‍ ചെന്നപ്പോള്‍ മടങ്ങി പ്പോരേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.

എണ്‍പതുകളുടെ ആദ്യ പാദത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ സുഹൃദ്സംഘം തൃശ്ശൂര്‍  തേക്കിന്‍ കാട് മൈതാനിയില്‍ മഹാകവി വൈലോപ്പിള്ളിയെ കണ്ടുമുട്ടിയ കഥ ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. സൈക്കിളുരുട്ടി നടക്കുകയാണ് മഹാകവി. കിട്ടിയ സന്ദര്‍ഭം മുതലെടുക്കാന്‍ ഞങ്ങള്‍ കവി പോകുന്നിടത്തൊക്കെ ഒപ്പം നടന്നു. ഗുരുവായൂരിലാണു വീടെന്നും, കോവിലനെ പരിചയമുണ്ടെന്നും പറഞ്ഞപ്പോള്‍ മഹാകവി ഞങ്ങളെ ഉപദേശിച്ചത്, ഇടയ്ക്കിടെ ചെന്ന് ബുദ്ധിമുട്ടിക്കരുത്, കോവിലന്‍ ആലോചനകളില്‍ മുഴുകിയിരിക്കുകയോ എഴുതുകയോ ആകും, ശല്യം ചെയ്യരുത് എന്നായിരുന്നു. എന്റെ കഥകള്‍ കോവിലന് വായിക്കുവാന്‍ കൊടുക്കുമായിരുന്നു. വായിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി അദ്ദേഹമതു മടക്കിത്തരും. പെട്ടെന്നൊന്നും കിട്ടില്ല. ദിവസങ്ങളെടുത്താണ് വായനയും തിരുത്തും. പക്ഷെ അതു പിന്നീട് വായിക്കുമ്പോഴാണ് എങ്ങനെയാണ് വാക്കുകളെ ചെത്തിക്കൂര്‍പ്പിക്കുന്നത് എന്ന് അല്‍ഭുതപ്പെടുക!
കഥ ആരുടേതായാലും വായിക്കാന്‍ സാവകാശവും ഏകാന്തതയും വേണം. എല്ലാ കഥകള്‍ക്കുമുണ്ട് അകം പുറം; ഏതു കരിയിലയ്ക്കും. അകം പുറമായാല്‍ രൂപമാകില്ല. കഥയുടെ  അരികുകള്‍ കാണണം, നട്ടെല്ലു കാണണം, നട്ടെല്ലില്‍ നിന്നുയര്‍ത്ത ഞരമ്പുകള്‍ കാണണം, കഥയും കരിയിലയും തിരിച്ചറിയാന്‍. ഒരിലയില്‍ നിന്നും വൃക്ഷം തിരിച്ചറിയുന്നു. കഥ രൂപപ്പെട്ടതെങ്ങിനെ? ഇതു ജൈവ സമസ്യയാകുന്നു – കോവിലന്‍. (അമ്മയായോരമ്മ എന്ന കഥാ സമാഹാ‍രത്തിന്റെ മുഖക്കുറിപ്പ് 1994)

നിര്‍ഭയനായ ഒരു ഗ്രാമീണന്‍, കോവിലന്റെ പീഡിത സത്തയുടെ ഭാഗം തന്നെയായിരുന്നു. ദാരിദ്രത്തിന്റേയു, സ്വാതന്ത്ര്യ വാഞ്ചയുടേയും തീവ്രാനുഭവങ്ങള്‍ പീഢിത ജനകോടികളോട് താദാത്മ്യം പ്രാപിക്കുന്ന ഒരു മനസ്സു സൂക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ തനിക്കു പഠിക്കാന്‍ വയ്യെന്നു പറഞ്ഞ്  സംസ്കൃത കോളേജിന്റെ പടികളിറങ്ങിപ്പോന്നു. ആ പോക്ക് കോവിലനെ പട്ടാളത്തിലെത്തിച്ചു. പിന്നീടുണ്ടായ വൈദ്യുതാഘാതങ്ങള്‍ നിറഞ്ഞ അനുഭവങ്ങള്‍, ജീവിതത്തിലുടനീളം ഒരു നിഷേധിയുടെ എതിര്‍പ്പ് ഉള്ളിലുറപ്പിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. സാഹിത്യത്തി നപ്പുറത്തേക്ക് മാനവിക സംസ്കാരത്തിലേക്കും, ഹരിത രാഷ്ടീയത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും ഉണര്‍ന്നിരിക്കാന്‍ ആ മനസ്സ് പ്രാപ്തമായി. അതിനാല്‍ ഒരു പ്രലോഭനത്തിനു മുന്നിലും അദ്ദേഹം നട്ടെല്ലു വളച്ചില്ല. സാഹിത്യ തമ്പുരാക്കന്മാര്‍ ഏറെക്കാലം കോവിലനെ അവഗണിച്ചു കൊണ്ടിരുന്നതിന്റെ കാരണമതായിരുന്നു. കോവിലന്‍ അവര്‍ക്കു അനാദരണീയനായിരുന്നു. എന്തു കൊണ്ടെന്നാല്‍ യാഥാസ്ഥിതികത്വവുമായി എന്നും അദ്ദേഹം ശത്രുതയിലായിരുനു. എഴുത്തു കോവിലനു അക്ഷീണ പ്രയത്നം തന്നെയായിരുന്നു. എളുപ്പ വഴിയിലൂടെ  രചിക്കപ്പെട്ട കൃതികളായിരുന്നില്ല അത്. ഇന്നത്തെ പല എഴുത്തുകാര്‍ക്കും കോവിലന്റെ അനുഭവ കഥനം ചിലപ്പോല്‍ അല്‍ഭുതമാ‍യേക്കും.

“എഴുത്ത് എനിക്കെന്നും സാഹസമാകുന്നു. സുഖകരമായ ഭക്ഷണം പാടില്ല. നിറച്ചുണ്ണാന്‍ വയ്യ. ധാരാളം വെള്ളം കുടിക്കുന്നതു കൊണ്ട് ഉറക്കം കിട്ടില്ല. ഉറക്കം പിടിച്ചാല്‍ മൂത്ര ശങ്കയായി. ഉറങ്ങാന്‍ പാടില്ല. എഴുതാനുള്ളത് തീര്‍ത്തല്ലാതെ നേരെ ചൊവ്വെ ഉറക്കമില്ല. എന്റെ തലയില്‍ നിലാവാകുന്നു. എനിക്കു ഭ്രാന്താകുന്നു. എന്നും ഞാനെഴുതിയത് ഭ്രാന്തന്റെ ജല്പനം മാത്രമാകുന്നു. ഓരോ കഥ തീരുമ്പോഴും ആത്മ വിശ്വാസം തിരിച്ചു കിട്ടുന്നു” (കഥയുടെ കഥകള്‍ – കോവിലന്‍)

പ്രസിദ്ധീകരണങ്ങളില്‍ പ്രകാശനം ചെയ്തതിനു ശേഷവും പലതും വീണ്ടും തിരുത്തിയെഴുതിയിട്ടുണ്ടെന്ന് കോവിലന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതൊരു പീഡനമായി അദ്ദേഹത്തില്‍ നിറഞ്ഞിരുന്നു എന്ന് അനുമാനിക്കാം. “വീട്ടില്‍ വെച്ച് ‘തറവാട്’ എന്ന കൊച്ചു നോവല്‍ എഴുതിത്തുടങ്ങും മുമ്പ്‌ പത്തു മാസത്തോളം ഞാന്‍ അലഞ്ഞു നടന്നു. എപ്പോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നു നിശ്ചയമില്ല. ഒരു ലക്കിന് ഇറങ്ങി നടക്കും. ആറേഴു നാഴികയകലെ പെരുമലയുടെ മുകളില്‍ കയറി, ഈ വിശാലമായ ലോകത്തേക്ക്‌ ഒന്നെത്തി നോക്കും. എത്ര മധുരമായ പ്രകൃതി ദൃശ്യമാണെന്നോ! എന്റെ തലയൊന്നു തണുക്കും. വീട്ടിലേക്ക്‌ തിരിച്ചു നടക്കുകയായി. ഒരു പച്ച ഈര്‍ക്കിലിയോ, ഇല്ലിയോ വിരലിട്ട് തുടരെ ചുഴറ്റി കൊണ്ട് ചരല്‍പാതയിലൂടെ നടക്കാറുള്ളപ്പോള്‍ എന്റെ നല്ല ചങ്ങാതിമാര്‍ എന്നോട് മിണ്ടാറില്ല. തലയ്ക്കകത്ത് എന്തോ കറങ്ങുന്നുണ്ടെന്ന് അവര്‍ക്കറിയാം.”

എഴുത്തില്‍ നൂറു ശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതു കൊണ്ടാണ് ഇന്നും ആ രചനകള്‍ നമ്മെ കൊളുത്തി വലിക്കുന്നത്. ജീവിതത്തിന്റെ ഊഷര ഭൂമികളിലെ തീവ്രമായ അനുഭവങ്ങള്‍ സ്വയമനുഭവിച്ച് അത് ഭാഷയില്‍ ആവിഷ്ക്കരിക്കുമ്പോള്‍ വായനക്കാരെ അതു പൊള്ളിക്കാതെ വയ്യല്ലോ. അടിസ്ഥാന ജീവിത സമസ്യകളോടുള്ള തീവ്രമായ പ്രതികരണം തന്റെ സമകാലികരായ എഴുത്തുകാരനില്‍ നിന്ന് കോവിലനെ വ്യതിരിക്തനാക്കുന്നു. പട്ടാള കാഥികന്‍ എന്ന കള്ളിയില്‍ അദ്ദേഹത്തെ തളച്ചിടാന്‍ ശ്രമിച്ചെങ്കിലും, ഭാഷയെ ഒരു യുദ്ധോപകരണ മാക്കിത്തീര്‍ത്ത കോവിലന്‍ ഭാവിയുടെയും എഴുത്തുകാരനായി വളരുക തന്നെയായിരുന്നു.

മണ്ണില്‍ വേരുകള്‍ പടര്‍ത്തുന്ന രാഷ്ട്രീയ അവബോധമായിരുന്നു കോവിലന്റെത്. നശിച്ച കക്ഷി രാഷ്ട്രീയ പരിഗണന കളായിരുന്നില്ല അവിടെ നാം കണ്ടത്‌. ഒരു സോഷ്യോളജിസ്റ്റിന്റെയോ, തത്വ ശാസ്ത്രജ്ഞന്റെയോ, മികവാര്‍ന്ന അവബോധം ആ വാക്കുകളിലും രചനകളിലും നമുക്കു ദര്‍ശിക്കാം. മലയാളത്തിലെ പല എഴുത്തുകാര്‍ക്കും ഇല്ലാത്ത രാഷ്ട്രീയാവബോധത്തിന്റെ ഒരു പുതിയ ദിശാസൂചി നമുക്കദ്ദേഹത്തില്‍ കാണാം. ഇന്ത്യന്‍ ജീവിതാനുഭവങ്ങളുടെ അടരുകളെ ലോകാനുഭവങ്ങളുമായി ഇഴ ചേര്‍ത്ത്‌ ഉരുവപ്പെടുത്തിയ ജീവിത ദര്‍ശനത്തിന്റെ തിളക്കമാര്‍ന്ന മുഖമാണത്.

കോവിലന്‍ ഇങ്ങനെ എഴുതി: ” മനുഷ്യ പുരോഗതിയുടെ മൗലിക ഘടകം കുടുംബമാത്രേ. കുടുംബ സംവിധാനം മനുഷ്യനെ ലോക യുദ്ധങ്ങളിലേക്കും ത്രിലോകാന്തക പദവിക്കു വേണ്ടിയുള്ള മത്സരത്തിലേക്കും വളര്‍ത്തി. ഭസ്മാസുരന്റെ കൈ സ്വന്തം തലയ്ക്കു മുകളില്‍ തയ്യാര്‍! എന്നാല്‍ മറക്കരുത്, മനുഷ്യന്‍ ചന്ദ്രനിലുമെത്തി. അവന്റെ ഗോളാന്തര യാത്രയിലും മനുഷ്യനാധാരം മണ്ണാകുന്നു, ഈ മണ്ണ്, ഈ ഭൂമി, ഈ ഭൂമിയില്‍ ഊര്‍ജ്ജം…” (ബഷീര്‍ ഓര്‍മ്മകളില്‍ – കോവിലന്‍)

സമകാലിക അവസ്ഥയില്‍ പ്രസക്തമായ ഇത്തരം ദര്‍ശനങ്ങള്‍ കോവിലന്‍ സ്വന്തം ജീവിതാനുഭാവങ്ങളില്‍ നിന്നും സ്വായത്തമാക്കിയതാണ്.  തന്മൂലം അതു തന്റെ ജീവിതത്തിലും കലയിലും പകര്‍ത്താതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. കേരളീയവും ഭാരതീയവുമായ ജീവിതാവസ്ഥകളെ ലോകാനുഭവ ങ്ങളിലേക്കുയര്‍ത്തി ഭാഷയുടെ (ഓര്‍മ്മയുടെയും) അസ്ഥികളില്‍ സൂക്ഷിക്കുന്ന എഴുത്തനുഭവം. അതു കൊണ്ടാണ് പുനര്‍ വായനകളില്‍ ആ രചനകള്‍ അനുവാചകരില്‍ പുതിയ തിളക്കത്തോടെ സവിശേഷാനുഭവങ്ങളുടെ പച്ചപ്പുകള്‍ പകരുന്നത്. മലയാളത്തില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രം അവകാശ പ്പെടാവുന്നതാണ് ഇത്. വരും കാലം അതു വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തി ക്കൊണ്ടിരിക്കുകയും ചെയ്യും.

ഇതിവൃത്തം എന്ന വളയത്തില്‍ നിന്നു ചെറുകഥയെ ഊരിയെടുത്ത വൈക്കം മുഹമ്മദ്‌ ബഷീര്‍ ഒരിക്കല്‍ ചോദിച്ചു

“നീ എന്തുകൊണ്ടെഴുതുന്നു? ”

മിഴിച്ചു നിന്നു പോയി. ബഷീര്‍ വിശദീകരിക്കുന്നു.
“വാല്മീകി മുതല്‍ ബഷീര്‍ വരെയുള്ളവര്‍ എഴുതുയിട്ടുണ്ട്. നീ ഒരുത്തന്‍ എഴുതാതിരുന്നാല്‍ സാഹിത്യത്തിന് എന്തു നഷ്ടം?” (കോവിലന്‍- പുതിയ ചക്രവാളങ്ങള്‍)

– ബഷീര്‍ മേച്ചേരി

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

4 of 5345

« Previous Page« Previous « മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി
Next »Next Page » എഴുത്തച്ഛന്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക് »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine