മുല്ലനേഴി നീലകണ്ഠന് അന്തരിച്ചു

October 22nd, 2011

Mullanezhi-epathram
തൃശൂര്‍: പ്രശസ്‌ത കവിയും ഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി നീലകണ്ഠന്‍(63) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 3.30 യ്ക്കായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട്‌ 5.30 ന്‌ ഒല്ലൂര്‍ അവണിശ്ശേരി മനയിലെ വീട്ടുവളപ്പില്‍ നടക്കും.

മുല്ലനേഴി നീലകണ്‌ഠന്‍ എന്ന മുല്ലനേഴി, വെള്ളം, മേള ,സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, സ്വര്‍ണപക്ഷി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേള, അയനം, തുടങ്ങി 64 ചിത്രങ്ങള്‍ക്ക്‌ ഗാനങ്ങളെഴുതിയിട്ടുണ്ട്. രഞ്‌ജിത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ റുപ്പിയിലാണ്‌ അവസാനമായി ഗാനമെഴുതിയത്‌. നിരവധി നാടകങ്ങളിലും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്‌. ഉപ്പ്‌ ,പിറവി ,കഴകം ,നീലത്താമര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയ്യപ്പന്‍ എന്ന കവി

October 21st, 2011

a-ayyappan-epathram

അയ്യപ്പന്‍ പോയി… അതെ, അയ്യപ്പന്‍ എന്ന കവി ഈ മണ്ണില്‍ നിന്ന് കുതറിയോടി, കവിതയെ ജീവിതമാക്കിയ അപൂര്‍വം ജനുസ്സില്‍ പെട്ട കവി. കയ്പുറ്റ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടു് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പന്‍. അയ്യപ്പന്റെ ജീവിതവും കവിതയും ഒന്നായിരുന്നു. ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവി എ. അയ്യപ്പന്‍ 2010 ഒക്ടോബര്‍ 21നു തന്റെ കവിതകള്‍ ബാക്കി വെച്ചു എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്നേക്ക് ഒരു വര്ഷം മുമ്പേ അനാഥമായി ആശുപത്രിക്കിടക്കയില്‍, അതെ അയ്യപ്പന്‍ പോയി, ജീവിതത്തില്‍ നിന്നും കുതറിയോടി…

അയ്യപ്പന്‍ അവസാനമായി എഴുതിയ പല്ല് എന്ന കവിത

“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”

കറുപ്പ്, മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള്‍ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്‍, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ജയില്‍ മുറ്റത്തെ പൂക്കള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലം ഘടികാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

അയ്യപ്പന്‍റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള കവിതയെ വഴിമാറ്റി നടത്തിയ കവി

August 23rd, 2011

ayyappapaniker-epathram

“നീതിക്കുവേണ്ടി കരഞ്ഞുഴന്നീടവേ,
ഗീത ചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ”
(കുരുക്ഷേത്രം)

ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ, സ്ഥിരം സമ്പ്രദായങ്ങളിൽനിന്നു കവിതയെ വഴിമാറ്റി നടത്തിയ ഡോ. കെ. അയ്യപ്പപ്പണിക്കർ നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
“കൈക്കുഞ്ഞിനെ, വഴിയിലിട്ടും കളഞ്ഞു നട
കൊണ്ടോരു ഗോപയനി വിൽക്കും മുലപ്പട,
മതിൽപ്പറ്റി നിൽക്കുമൊരു ദുഃഖാർദ്ര വിസ്മൃതിവിലാസം”

(മൃത്യുപൂജ) എന്നെഴുതിയ കെ. അയ്യപ്പപ്പണിക്കർ എന്ന കവിയെ മലയാളിക്ക് മറക്കാനാവില്ല.  2006 ഓഗസ്റ്റ് 23നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ നമോവാകം

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

ഇടപ്പള്ളി ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍

July 5th, 2011

edappally-raghavan-pillai-epathram

മലയാള കവിതയില്‍ കാല്പനിക വിപ്ലവം കൊണ്ടു വന്ന ഇടപ്പള്ളി രാഘവന്‍ പിള്ള (1909 ജൂണ്‍ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിത സര്‍വ്വസ്വം
പാടി കോള്‍മയിര്‍ കൊള്ളിച്ച നിന്‍ യൗവ്വനം
വേദന തിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തി യോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലേക്കു ള്ളറിയാ വഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വികനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തു ക്കളൊന്നുപോലും
തകരാതിരുന്നി ട്ടില്ലീയുലകിലെന്ന്
സത്യം ചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീ നൂറ്റാണ്ടിലും.

പുല്ലാകാം പുസ്തക ജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ച സത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതു പോലൊരു
രാഗ വൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവന സൌന്ദര്യ ശില്പങ്ങള്‍.

വിരഹ വിപഞ്ചിക മീട്ടി മീട്ടി നിന്‍
മരണ മണി നാദം സ്വയം മുഴക്കി
നാടു നീങ്ങി നീ കാല്പനിക മുദ്രയാല്‍
മലയാള കവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ മരണ പത്രത്തില്‍ എഴുതി :

ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല, മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാന്‍ ഞാനശക്തനാണ്. ഒരു കര്‍മ്മ വീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കള്‍ എനിക്കു ജീവിക്കാന്‍ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവി ച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് ഏക രക്ഷാ മാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയ ദൃഷ്ടിയും നിയമത്തിന്റെ നിശിത ഖഡ്ഗവും നിരപരാധി ത്വത്തിന്റെ മേല്‍ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവന്‍ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണി നാദം’. കവിതയില്‍ നിന്ന് ഏതാനും വരികള്‍:

മണിനാദം

അനുനയിക്കുവാ നെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടെ യെന്നന്ത്യ യാത്രാമൊഴി:

മറവി തന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണ ഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ! -യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവന ലീലയിലെന്നുറ്റ തോഴരാം
കനക തൂലികേ! കാനന പ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗന ഗാനത്തിന്‍
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

ഇടപ്പള്ളി രാഘവന്‍ പിള്ള

ഇടപ്പള്ളി രാഘവന്‍ പിള്ള യുടെ ജീവിതത്തിലൂടെ:

മലയാളത്തിലെ കാല്പനിക കവികളില്‍ ഒരു കവിയാണ്‌ ഇടപ്പള്ളി. ഇറ്റാലിയന്‍ കാല്പനിക കവിയായ ലിയോപാര്‍ഡിയോട് ഇടപ്പള്ളിയെ നിരൂപകര്‍ തുലനപ്പെടുത്തുന്നു. വിഷാദം, അപകര്‍ഷ വിചാരങ്ങള്‍, പ്രേമ തരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകള്‍. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണ് അദ്ദേഹത്തിന്റേതെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

1909 ജൂണ്‍ 30ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടില്‍ നീലകണ്ഠപ്പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയില്‍ താഴത്തു വീട്ടില്‍ മീനാക്ഷി യമ്മയുടെയും മകനായി ഇടപ്പള്ളി രാഘവന്‍ പിള്ള ജനിച്ചു. 1915-ല്‍ ഇടപ്പള്ളി ചുറ്റുപാടുകര എം. എം. സ്കൂള്‍ ഫോര്‍ ബോയ്സില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനു ശേഷം പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് 1919ല്‍ ഇടപ്പള്ളി വടക്കുംഭാഗം ഹയര്‍ഗ്രേഡ് വെര്‍ണാക്കുലര്‍ സ്കൂളില്‍ ചേര്‍ന്ന് 3-ആം സ്റ്റാന്‍ഡേര്‍ഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ ചേര്‍ന്നു. ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുത മേനോന്‍‍, ഇടപ്പള്ളി കരുണാകര മേനോന്‍ തുടങ്ങിയ വരുമായുള്ള ബന്ധവും ജന്മ സഹജമായ കവിതാ വാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവന്‍ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധ ശത്രുക്കളാ യിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായി തീര്‍ന്നു.

1927-ല്‍ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനിക കുടുംബത്തില്‍ ട്യൂഷന്‍ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്ന് സ്കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്തിനിടയില്‍ വളര്‍ന്ന പ്രേമ ബന്ധം ഇടപ്പള്ളി തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ ഇടയാക്കി. കുറച്ചു കാലം തിരുവനന്തപുരം ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോയില്‍ ഗുമസ്തനായി നിന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രതിവാര പത്രമായ ‘ശ്രീമതി’ യില്‍ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോള്‍ ‘കേരള കേസരി’യില്‍ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള രാജ്യം ചിത്രവാരിക തുടങ്ങിയവയില്‍ കവിതകള്‍ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമ കവിതാ സമാഹാരമായ തുഷാര ഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തു വെച്ചാണ്. കൊല്ല വര്‍ഷം 1110-ലാണ് ഭാഷാഭിവര്‍ദ്ധിനി ബുക്ക് ഡിപ്പോ ‘തുഷാര ഹാരം’ പ്രസിദ്ധീകരിച്ചത്. ‘കേരള കേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശസ്ത വക്കീലായിരുന്ന വൈക്കം വി. എം. നാരായണ പിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. ഭാഷാഭിവര്‍ദ്ധിനി പുസ്തകശാല വഴി തന്നെ ഹൃദയ സ്മിതം, നവ സൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

കൊല്ലത്ത് വൈക്കം നാരായണ പിള്ളയുടെ വീട്ടില്‍ താമസിക്കുന്ന് കാലത്താണ് താന്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹ ക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവര്‍ഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള നാരായണ പിള്ളയുടെ വീട്ടില്‍ തൂങ്ങി മരിച്ചു. ആത്മഹത്യ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതി വിഷയകമായി രാഘവന്‍ പിള്ള രചിച്ച കവിതകളാണ് ‘മണിനാദം’, ‘നാളത്തെ പ്രഭാതം’ എന്നിവ. ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും ‘നാളത്തെ പ്രഭാതം’ മലയാള രാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടന്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു രാഘവന്‍ പിള്ള.

അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘മണിനാദം’ അച്ചടിച്ചു വന്നു. ദിനപ്പത്രങ്ങളില്‍ മരണ വാര്‍ത്ത വന്നതും അതേ ദിവസമായിരുന്നു. ‘നാളത്തെ പ്രഭാത’ വുമായി മലയാള രാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി. തുഷാര ഹാരം (1935), നവ സുരഭം (1936), ഹൃദയ സ്മിതം (1936), മണിനാദം (1944) എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ഇന്ന് വായനാദിനം

June 19th, 2011

reading-day-epathram

“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഒ. വി. വിജയന്‍, വി. കെ. എന്‍., മാധവികുട്ടി… അങ്ങനെ മലയാളത്തിനു വായനയുടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു.  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല. എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെങ്കിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  വര്‍ത്തമാന പത്രങ്ങള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതിക വിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം.

ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ. എ. എന്‍. എഫ്. ഇ. ഡി. സ്ഥാപകനുമായ പി. എന്‍. പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

4 of 6345»|

« Previous Page« Previous « പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തണം : ഡി.ജി.പി
Next »Next Page » പട്ടത്ത് ശ്രീകൃഷ്ണന്‍ ചരിഞ്ഞു »



  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine