മരുഭൂമിക്കായി ഒരു ദിനം

March 14th, 2011

desert-cleanup-drive-march-2011-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഒട്ടകങ്ങളില്‍ 50 ശതമാനവും കൊല്ലപ്പെടുന്നത് പ്ലാസ്റ്റിക്‌ ഭക്ഷിക്കുന്നത് മൂലമാണ് എന്നാണ് കണ്ടെത്തല്‍. ഉപയോഗിച്ച ശേഷം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ സഞ്ചികള്‍ മരുഭൂമിയില്‍ എത്തുകയും, ഭക്ഷണത്തിന്റെ മണമുള്ള ഈ സഞ്ചികള്‍ ഒട്ടകങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ദഹിക്കാന്‍ കഴിയാതെ ഒട്ടകത്തിന്റെ ആമാശയത്തില്‍ ഇവ അടിഞ്ഞ് കൂടുകയും കട്ടിയാവുകയും ചെയ്യും. 60 കിലോഗ്രാം വരെ ഭാരമുള്ള ഇത്തരം പ്ലാസ്റ്റിക്‌ കട്ടകള്‍ ഒട്ടകത്തിന്റെ വിശപ്പ്‌ കെടുത്തുകയും ഭക്ഷണം കഴിക്കാനാകാതെ വേദനാ ജനകമായ ഒരു അന്ത്യത്തിന് വഴി വെയ്ക്കുകയും ചെയ്യുന്നു.

jinoy-viswan-camel-photoപ്ലാസ്റ്റിക് തിന്നുന്ന ഒട്ടകങ്ങള്‍

പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. മരുഭൂമികള്‍ മലിനീകരണ വിമുക്ത മാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി, eപത്രം പരിസ്ഥിതി ക്ലബ്‌ ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌, ഇമാരത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌ എന്നിവയുമായി ചേര്‍ന്ന് ദുബായ്‌ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മരുഭൂമി വൃത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ഇക്കോ സഫാരി സംഘടിപ്പിക്കുന്നു.

emarat-offroad-club-epathramഇമാരത്ത് 4×4 ഓഫ് റോഡ്‌ ക്ലബ്‌ മാര്‍ഷലുകള്‍ മരുഭൂമിയില്‍

മാര്‍ച്ച് 18 വെള്ളിയാഴ്ച രാവിലെ 07:30 മുതല്‍ 10:30 വരെ ദുബായിലെ അല്‍ അവീര്‍ മരുഭൂമിയിലാണ് ഈ പരിസ്ഥിതി സഫാരി സംഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ഡെസേര്‍ട്ട് സഫാരികളില്‍ നിന്നും വിഭിന്നമായ ഈ സഫാരിയില്‍ അര്‍ദ്ധ നഗ്നയായി ബെല്ലി നൃത്തം ചെയ്യുന്ന നര്ത്തകരുണ്ടാവില്ല.

belly-dancer-dubai-epathramബെല്ലി നൃത്തം

പകരം ഇമാരത്ത് 4×4 ഓഫ് റോഡ്‌ ക്ലബ്ബിന്റെ സമര്‍ത്ഥരായ മാര്‍ഷല്‍മാരും, ദുബായ്‌ മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ് ട്രക്കുകളും, ഷട്ടര്‍ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ഫോട്ടോഗ്രാഫര്‍മാരും, e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പിന്നെ ഈ ഉദ്യമത്തില്‍ ആവേശത്തോടെ പങ്കെടുക്കുന്ന വിവിധ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ അംഗങ്ങളും, വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളും, പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഒട്ടേറെ പ്രകൃതി സ്നേഹികളും ആകും നിങ്ങളുടെ കൂടെ.

desert-cleanup-epathramമരുഭൂമി വൃത്തിയാക്കുന്നു

നാം ജീവിക്കുന്ന നാടിനോടുള്ള സാമൂഹിക പ്രതിബദ്ധത നിറവേറ്റു ന്നതിനോടൊപ്പം ഏറെ രസകരവും ആവേശകരവുമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 050 7861269 എന്ന മൊബൈല്‍ നമ്പറിലോ, green അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

സമയം കൊല്ലാന്‍ ഹ്രസ്വ ചിത്രം

November 2nd, 2010

punarjanikkaayi-endosulfan-epathram

ദുബായ്‌ : e പത്രം പരിസ്ഥിതി ക്ലബ് ദുബായില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന വേളയിലാണ് e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ പുതിയ സംരംഭമായ ഹ്രസ്വ ചിത്ര പ്രദര്‍ശനത്തിന് ആരംഭം കുറിച്ചത്‌.

കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ്‌ നിര്‍മ്മിച്ച “പുനര്‍ജനിയ്ക്കായി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്.


“പുനര്‍ജനിയ്ക്കായി”

ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടാണ് ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

സാംസ്കാരിക പരിപാടികള്‍ നടത്തുമ്പോള്‍ പലപ്പോഴും പ്രഖ്യാപിച്ച സമയം കഴിഞ്ഞാവും മുഖ്യ അതിഥികളും മറ്റും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌. ഈ  ഇടവേളയില്‍ കാലിക പ്രസക്തിയുള്ളതോ, പാരിസ്ഥിതിക ബോധവല്‍ക്കരണത്തിന് ഉപയുക്തമായതോ ആയ ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തങ്ങളെ ബന്ധപ്പെട്ടാല്‍ സൌജന്യമായി തന്നെ ചിത്ര പ്രദര്‍ശനം നടത്തും എന്നും e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7861269 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ റിപ്പോര്‍ട്ടിന്റെ താഴെ അഭിപ്രായം അറിയിക്കാനുള്ള സ്ഥലത്ത് ഫോണ്‍ നമ്പരോ ഈമെയില്‍ വിലാസമോ ചേര്‍ത്താല്‍ ക്ലബ്‌ പ്രവര്‍ത്തകര്‍ നിങ്ങളെ ബന്ധപ്പെടുന്നതുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യഥാര്‍ത്ഥ ആണവ ബാദ്ധ്യത

August 18th, 2010

nuclear-accident-victim-epathram

ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.

“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.

ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.

ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.

റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത്‌ വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

nuclear-victim-baby-with-two-heads-epathram

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്

അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

depleted-uranium-victim-epathram

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്

ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്‌” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.

ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

ഗോത്രങ്ങളുടെ അനുമതിയോടെ വേദാന്തയ്ക്ക് ഖനനം തുടരാം

August 17th, 2010

vedanta-avatar-protest-epathram

ഒറീസയിലെ നിയമഗിരി മലകളില്‍ ബോക്സൈറ്റ്‌ ഖനനം നടത്തി വന്‍ തോതിലുള്ള പരിസ്ഥിതി വിപത്ത്‌ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ഖനി കമ്പനിയായ വേദാന്ത റിസോഴ്സസിനു പ്രദേശത്തെ ഗോത്ര വര്‍ഗ്ഗക്കാരുടെ അനുമതി ഉണ്ടെങ്കില്‍ ഖനനം തുടരാം എന്ന് സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ വ്യക്തമാക്കി. ദേശീയ ഉപദേശക സമിതി അംഗം എന്‍. സി. സക്സേന നയിക്കുന്ന സമിതി കലഹണ്ടി ജില്ലയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന വന അവകാശ നിയമത്തിന്റെ ലംഘനങ്ങളെ പറ്റി പഠനം നടത്തിയ ശേഷമാണ് ഈ നിലപാട്‌ അറിയിച്ചത്.

niyamagiri-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

കുട്ടിയ, ഡോംഗരിയ കോന്ധ് എന്നീ പ്രദേശത്തെ രണ്ടു പ്രമുഖ ഗോത്രങ്ങളുടെ അനുമതി ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അത് ഇവിടത്തെ ജനങ്ങളുടെ ഇടയില്‍ രാജ്യത്തെ നിയമ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്ന കണ്ടെത്തലാണ് സമിതിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്താന്‍ പ്രേരിപ്പിച്ചത്. അല്ലാതെ ഇവിടെ നടക്കുന്ന പരിസ്ഥിതി നാശമല്ല.

vedanta-bauxite-tribal-protest-epathram

സ്ഥലവാസികളുടെ പ്രതിഷേധം

ഒറീസ്സയിലെ നിയമഗിരി മല നിരകളില്‍ ഖനനം നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകമെമ്പാടും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരും നിയമഗിരിയിലെ ഗോത്ര വര്‍ഗ്ഗക്കാരും ചെറുത്ത് നില്‍പ്പ് നടത്തി വരികയാണ്. ഇതിനിടയില്‍ സുപ്രീം കോടതിയില്‍ നിന്നും കമ്പനിക്ക് ഖനനം നടത്താനുള്ള അനുമതി ലഭിച്ചു. ഇതോടെ മലയുടെ ചെരിവില്‍ വ്യാപകമായി വന നശീകരണം നടത്തുകയും ഖനനത്തിനു വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പച്ച പിടിച്ച മലയില്‍ വികൃതമായ ഒരു വ്രണം സൃഷ്ടിച്ചിട്ടുണ്ട്. മലയില്‍ നിന്നും ബോക്സൈറ്റ് കുഴിച്ചെടുത്ത് താഴ്വാരത്തിലെ ശുദ്ധീകരണ ശാലയില്‍ എത്തിച്ചാല്‍ 10 ലക്ഷം ടണ്‍ അലുമിന പ്രതിവര്‍ഷം ഇവിടെ നിന്നും ലഭിക്കും എന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

destruction-in-niyamagiri-epathram

നിയമഗിരിയിലെ പരിസ്ഥിതി നാശം

എന്നാല്‍ ഖനനം പുരോഗമി ക്കുന്നതോടെ തങ്ങളുടെ വെള്ളവും ജീവിത മാര്‍ഗ്ഗവും അപ്രത്യക്ഷമാവും എന്ന് തദ്ദേശവാസികളും ഭയക്കുന്നു. ഖനനം തുടങ്ങിയതോടെ റിഫൈനറിയില്‍ നിന്നുമുള്ള മലിന ജലവും റിഫൈനറിയില്‍ നിന്നും പുറം തള്ളുന്ന മാലിന്യവും ഒരു ചുവന്ന ചെളി കുണ്ടായി രൂപം കൊണ്ടിരിക്കുന്നത് ഇവരുടെ ഗ്രാമത്തിലാണ്. മലയില്‍ നിന്നും ഉയരുന്ന പൊടി പടലങ്ങളും ഈ മാലിന്യ നിക്ഷേപവും ഇവരുടെ കൃഷി നശിപ്പിക്കുകയും ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണം ആക്കുകയും ചെയ്തിരിക്കുന്നു. നിര്‍ത്താതെ ചുമയ്ക്കുന്ന കുട്ടികളും, ക്ഷയ രോഗം ബാധിച്ച മുതിര്‍ന്നവരെയും ആധുനിക ജീവിത ശൈലിയുടെ തിളക്കം കാണിച്ചു വശത്താക്കാനുള്ള ശ്രമമാണ് കമ്പനി ചെയ്യുന്നത്.

vedanta-alumina-hazard-epathram

അലുമിന ശുദ്ധീകരണശാലയില്‍ നിന്നുമുള്ള മലിനീകരണം മൂലം ചര്‍മ്മ രോഗം പിടിപെട്ട സ്ഥലവാസി

മാലിന്യ ചെളി ശേഖരത്തിനായി ഗ്രാമ വാസികളില്‍ നിന്നും ഭൂമി വാങ്ങിയതിനു പകരമായി കൊടുത്ത പണത്തിന് മോട്ടോര്‍ സൈക്കിളുകളും നോക്കിയ മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാറ്റലൈറ്റ് ഡിഷ് ആന്റിനകളും നല്‍കി ഗ്രാമ വാസികളെ കയ്യിലെടുക്കാന്‍ ശ്രമിച്ച കമ്പനി പക്ഷെ തങ്ങളുടെ നില നില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ഗ്രാമ വാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ ആധുനിക സൌകര്യങ്ങള്‍ നില നിര്‍ത്താനുള്ള പണം കയ്യിലില്ലാത്ത ഇവരുടെ വീടുകളില്‍ ഇതെല്ലാം ഇപ്പോള്‍ ഉപയോഗ ശൂന്യമായി ജീര്‍ണ്ണിക്കുകയാണ്.

alumina-pollution-victim-epathram

മലിനീകരണത്തിന്റെ ഇരയായ ഒരു കുട്ടി

വനം അപ്രത്യക്ഷമായതോടെ തങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട ഇവിടത്തുകാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ നട്ടം തിരിയുകയാണ്. തലമുറകളായി തങ്ങളെ സംരക്ഷിച്ച തങ്ങളുടെ ദൈവമാണ് ഈ മലകള്‍ എന്ന് കരുതുന്ന ഇവര്‍ക്ക് ഈ മലകള്‍ നഷ്ടപ്പെ ടുന്നതോടെ തങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവായ ഇത്തരം മല നിരകളും വനാന്തര ഗ്രാമങ്ങളും ഖനനം ചെയ്ത് നശിപ്പിക്കുന്നതോടെ ഇവിടങ്ങളില്‍ നിന്നും ഉറവെടുക്കുന്ന നീരുറവകളും പുഴകളും അപ്രത്യക്ഷമാകും. തങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജന ലക്ഷങ്ങളും.

സ്വന്തം നിലനില്‍പ്പി നായുള്ള ഇവരുടെ ചെറുത്തു നില്‍പ്പിനെ അധികാരികള്‍ നേരിടുന്നത് ഇസ്ലാമിക ഭീകരതയുടേയും ചുവപ്പ് ഭീകരതയുടെയും കഥകള്‍ പറഞ്ഞു കൊണ്ടാണ്.

വനാന്തരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ഇവരെ നിശ്ശബ്ദരാക്കാന്‍ എന്തു ചെയ്യുന്നു എന്ന് അധികമൊന്നും പുറത്തറി യാനുമാവില്ല. ഇവരെ നിശ്ശബ്ദരാക്കാന്‍ ശ്രീലങ്കയിലേത് പോലുള്ള ഒരു സൈനിക പരിഹാരം ഇന്ത്യ തേടുന്നതിനായുള്ള ആദ്യ പടിയാവണം ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്തണമെന്ന് ഐക്യ രാഷ്ട്ര സഭയില്‍ ഉയര്‍ന്ന ആവശ്യത്തോട് ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് എന്ന് കരുതപ്പെടുന്നു.

ഇത് ഒറീസ്സയിലെ ബോക്സൈറ്റിന്റെ മാത്രം കാര്യമല്ല. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലെ വന്‍ ഇരുമ്പയിര്, യുറാനിയം, ചുണ്ണാമ്പ്, ഡോളൊമൈറ്റ്, കല്‍ക്കരി, ടിന്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, ചെമ്പ്, വജ്രം, സ്വര്‍ണം, ക്വാര്‍ട്ട്സൈറ്റ്, കൊറണ്ടം, ബെറില്‍, അലക്സാണ്‍‌ട്രൈറ്റ്, സിലിക്ക, ഫ്ലൂറൈറ്റ്, ഗാര്‍നെറ്റ് എന്നിങ്ങനെ ഒട്ടേറെ നിക്ഷേപങ്ങള്‍ നൂറ് കണക്കിന് പദ്ധതികളിലൂടെ ഇതേ തന്ത്രത്തിലൂടെ കൈയ്യടക്കി കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ മാത്രം 90 ഓളം പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ഇത്തരം കമ്പനികള്‍ക്ക് ഈ “മാവോയിസ്റ്റ് യുദ്ധം” അത്യാവശ്യമാണ്. യുദ്ധം നടത്തി ഇവിടങ്ങള്‍ ആളൊഴിഞ്ഞ് വെടിപ്പാക്കി കിട്ടണം എന്നതാണ് ഇവരുടെ താല്പര്യം.

തങ്ങളുടെ ലക്ഷ്യ സാധ്യത്തിന് കൂടെ നില്‍ക്കാത്തവരെ ഒറ്റപ്പെടുത്താനുള്ള ജോര്‍ജ്ജ് ബുഷ് തന്ത്രം തന്നെ ഇന്ത്യയും പ്രയോഗിക്കുന്നു. “നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ മാവോയിസ്റ്റു കളോടൊപ്പം ആണെന്നാണ്” എന്നു പറഞ്ഞ് എതിര്‍പ്പുകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

“മാവോയിസ്റ്റ്” ഭീഷണിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്ന് മന്‍‌മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പറയുന്നുവെങ്കിലും തന്റെ യഥാര്‍ത്ഥ ഉദ്ദേശം പാര്‍ലമെന്റില്‍ ജൂണ്‍ 18ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുകയുണ്ടായി. “ധാതു സമ്പത്തിനാല്‍ സമ്പന്നമായ പ്രദേശങ്ങളില്‍ ഇടതു പക്ഷം തീവ്രവാദം വളരുന്നത് രാജ്യത്തെ നിക്ഷേപ സാധ്യതയെ പ്രതികൂലമായി ബാധിക്കും” എന്നാണ് അന്ന് മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചത്.

വേദാന്ത കമ്പനിക്കെതിരെ സുപ്രീം കോടതിയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിനെതിരെ ഒറീസ്സയിലെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. വേദാന്ത കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി കുറ്റങ്ങളും കണക്കിലെടുത്ത് നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് വേദാന്തയില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍‌വലിച്ചത് കോടതിയില്‍ ചൂണ്ടി കാണിച്ചപ്പോള്‍, വേദാന്തക്ക് പകരം ഇതേ കമ്പനിയുടെ സഹോദര സ്ഥാപനമായ സ്റ്റെര്‍‌ലൈറ്റ് കമ്പനിയെ വേദാന്തക്ക് പകരം സ്ഥാപിക്കാം എന്നാണ് ജസ്റ്റിസ് കപാഡിയ അഭിപ്രായപ്പെട്ടത് എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക അരുന്ധതി റോയ് പറഞ്ഞു. ജസ്റ്റിസ് കപാഡിയക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. സുപ്രീം കോടതിയുടെ വിദഗ്ദ്ധ കമ്മിറ്റി ഇവിടങ്ങളിലെ ഖനനം മൂലം വനം, ജല സ്രോതസ്സ്, പരിസ്ഥിതി, എന്നിവ നശിക്കും എന്നും ഇവിടങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ ജീവിത മാര്‍ഗ്ഗത്തിനും ജീവനും ഖനനം ഒരു ഭീഷണിയാവും എന്ന് ശുപാര്‍ശ ചെയ്തിട്ടും അദ്ദേഹം സ്റ്റെര്‍‌ലൈറ്റ് കമ്പനിക്ക് ഖനനം തുടരാനുള്ള അനുമതി നല്‍കുകയായിരുന്നു എന്നും റോയ് വെളിപ്പെടുത്തുന്നു.

26,000 ത്തിലേറെ ഹെക്ടര്‍ ഭൂമി കമ്പനി അനധികൃതമായി ഇവിടെ കൈവശപ്പെടുത്തി യിട്ടുണ്ട് എന്നാണു സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ഒറീസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കമ്പനിയ്ക്ക് വേണ്ടി അഴിമതി നടത്തിയതായും സമിതി കണ്ടെത്തി. വ്യാജ രേഖകള്‍ ചമച്ച് ഒട്ടേറെ ഭൂമി കമ്പനിയ്ക്ക് അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒറീസ സര്‍ക്കാര്‍ ഇവിടെ വന അവകാശ നിയമം ഫലപ്രദമായി നടപ്പിലാക്കും എന്ന് കരുതാന്‍ കഴിയില്ല എന്ന് സമിതി വ്യക്തമാക്കി. അതിനാല്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ മേല്‍നോട്ടം ഈ കാര്യത്തില്‍ ആവശ്യമാണ്‌ എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഇവിടെ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ് എന്ന് മാത്രമല്ല, തദ്ദേശ വാസികളുടെ പരമ്പരാഗത ജീവിത മാര്‍ഗ്ഗത്തിന് തടസ്സവുമാവും. ഇവിടെ നടക്കുന്ന റോഡ്‌ നിര്‍മ്മാണം ഈ വനങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കും യഥേഷ്ടം പ്രവേശിക്കാനുള്ള വഴി തുറന്നു കൊടുത്ത് ഇവിടത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തിന് ഭീഷണി സൃഷ്ടിക്കും എന്നും സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ആള്‍ ഈസ്‌ വെല്‍

August 13th, 2010

ladakh-school-kids-epathramലഡാക്ക് : ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ നാശ നഷ്ടം സംഭവിച്ച ദ്രുക്ക് സ്ക്കൂളില്‍ വീണ്ടും കുട്ടികള്‍ എത്തി. കുട്ടികളും സന്നദ്ധ സേവകരും ചേര്‍ന്ന് തകര്‍ന്ന സ്ക്കൂള്‍ കെട്ടിടത്തില്‍ നിന്നും സാധന സാമഗ്രികള്‍ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും താല്‍ക്കാലികമായി സ്ക്കൂളില്‍ പഠനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു വരികയാണ്.

പരിസ്ഥിതി സൌഹൃദ കെട്ടിട നിര്‍മ്മാണ ശൈലിയുടെ ഉദാത്തമായ മാതൃകയായ ഈ കെട്ടിടം കഴിഞ്ഞ ദിവസത്തെ ഉരുള്‍പൊട്ടലില്‍ നശിച്ചു പോയതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിനായി മുന്നോട്ട് വന്നിരുന്നു.

അമീര്‍ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ലേ യിലെ ഈ സ്ക്കൂള്‍ സിനിമയിലെ അമീര്‍ ഖാന്റെ കഥാപാത്രമായ “റാഞ്ചോ” യുടെ സ്ക്കൂള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

സ്ക്കൂള്‍ പുനര്‍ നിര്‍മ്മാണത്തിന് സഹായവുമായി അമീര്‍ ഖാനും രംഗത്തെത്തിയിട്ടുണ്ട് എന്ന് സൂചനയുണ്ട്.

ലഡാക്കിന്റെ പരമ്പരാഗത സംസ്കാരവും ബുദ്ധ മത തത്വ ശാസ്ത്രവും ഇണക്കി ചേര്‍ത്ത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്ന ദ്രുക്ക്പ ബുദ്ധിസ്റ്റ് സമൂഹത്തിനു വേണ്ടി ദ്രുക്ക് കാര്‍പോ എഡുക്കേഷ്യനല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദ്രുക്ക് ട്രസ്റ്റ്‌ നിര്‍മ്മിച്ച ദ്രുക്ക് വൈറ്റ്‌ ലോട്ടസ് സ്ക്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഭാവനയായി ചെക്കുകള്‍ CEC Relief Fund, അക്കൌണ്ട് നമ്പര്‍ CG-128, J&K ബാങ്ക് എന്ന വിലാസത്തില്‍ അയക്കണം എന്ന് ലഡാക്ക് സ്വയംഭരണ മല വികസന കൌണ്‍സില്‍ അറിയിക്കുന്നു.

ചെക്കുകള്‍ താഴെ കാണുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്:

Coordination Cell,
Office of the Chief Executive Councillor,
Ladakh Autonomous Hill Development Council,
Leh, Ladakh – 194101, India

www.jkbank.net എന്ന ബാങ്ക് വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ആയും സഹായങ്ങള്‍ എത്തിക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 8« First...678

« Previous Page« Previous « 3 ഇഡിയറ്റ്സിലെ സ്ക്കൂള്‍ നശിച്ചു
Next »Next Page » ഗോത്രങ്ങളുടെ അനുമതിയോടെ വേദാന്തയ്ക്ക് ഖനനം തുടരാം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010