മലിനീകരണം ചൈനയില്‍ ഫാക്‌ടറി അടച്ചു പൂട്ടി

August 16th, 2011

fujia_plant-protests-epathramബെയ്‌ജിംഗ്‌: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ്‌ സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു.  ലിയോണിംഗ്‌ പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ്‌ അടച്ചുപൂട്ടിയത്‌. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ്‌ തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ്‌ ഈ ഫാക്ടറിയില്‍  ഉത്‌പാദിപ്പിച്ചിരുന്നത്‌. എന്നാല്‍  ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുയിഫ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്‌ടായ വെള്ളപ്പൊക്കം ഫുജിയ ഫാക്‌ടറിക്കു സമീപത്തെ സംരക്ഷണഭിത്തിവരെയെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഫാക്‌ടറിയിലെ രാസവസ്‌തുക്കള്‍ പുറത്തേക്കൊഴുകി ദുരന്തം സംഭവിക്കുമെന്ന ഭയപ്പാടിലായിരുന്നു ജനങ്ങള്‍. ഇതേത്തുടര്‍ന്നാണ്‌ ഫാക്‌ടറിക്കെതിരേ പ്രക്ഷോഭമാരംഭിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍

July 8th, 2011

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനുമായി eപത്രം പ്രതിനിധി ഫൈസല്‍ ബാവ ദുബായില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:

cr-neelakantan-faisal-bava-epathram

?- കേരളത്തിലെ ഒട്ടുമിക്ക പാരിസ്ഥിതിക വിഷയങ്ങളിലും നേരിട്ട് ഇടപെട്ടു വരുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം പോസറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്?

സി. ആര്‍. നീലകണ്ഠന്‍ : ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസറ്റീവായി തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അല്ലെങ്കില്‍ സമരങ്ങള്‍ തുടര്‍ച്ചയായ ഒരു പോരാട്ടമാണ്. സുഗത കുമാരി ടീച്ചര്‍ പറഞ്ഞ പോലെ തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്ലാ യുദ്ധവും തോല്‍ക്കില്ല, ചിലതെല്ലാം ജയിക്കാനും സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. ഞാനങ്ങനെയാണ് കാണുന്നത്. അതിന് ആഗോള സാഹചര്യങ്ങള്‍ ഉണ്ട്, ലോക്കല്‍ സാഹചര്യങ്ങള്‍ ഉണ്ട്, ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം ഉണ്ട്. കുറെ കാര്യങ്ങളില്‍ ഇനി പഴയത് പോലെയുള്ള ഒരു വഴി വിട്ട രീതി തുടരാനാവില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മണ്ണും വെള്ളവും വായുവും നശിപ്പിച്ചു കൊണ്ട് ഒരു വ്യവസായവും, പദ്ധതിയും ഇനി സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു അച്യുതാനന്ദന്‍ കുറച്ചു കാര്യങ്ങള്‍ മനസിലാക്കിയതിനാല്‍ കുറച്ചു ഗുണം കേരളത്തിനുണ്ടായി. ഇനി അതു പോലെ മറ്റൊരു നേതൃത്വം മനസിലാക്കിയാല്‍ കുറച്ചു കൂടി ഗുണം കിട്ടും. ഈ പ്രതീക്ഷ വളരാന്‍ കാരണം ചില നേതാക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നാണ്. ഇത് നമ്മുടെ നേതൃത്വങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നതാണ് ഞാന്‍ പോസറ്റീവ് എന്ന് ഉദ്ദേശിച്ചത്. അപ്പോള്‍ തോല്‍ക്കുന്ന യുദ്ധത്തില്‍ നിന്നും ചിലപ്പോഴെങ്കിലും ജയിക്കാവുന്നതും, ശത്രുവിനു പോലും നമ്മള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പക്ഷെ അത് അല്‍പം വൈകിപ്പോയോ എന്നൊന്നും ഈ തരത്തിലുള്ള പോരാട്ടങ്ങളില്‍ നമുക്ക് പറയാനാവില്ല.

?- പോസറ്റീവ് എന്ന് പറയുമ്പോളും എന്തു കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു ഏകീകരണം ഉണ്ടാകാത്തത്? ഒരു ഹരിത രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തത്?

സി. ആര്‍ ‍: അത് സാദ്ധ്യമല്ല, കാരണം നമുക്ക്‌ മാര്‍ക്സിസത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ കഴിയുന്നില്ല, ഗാന്ധിസത്തിന്റെ പേരില്‍ യോജിക്കാന്‍ പറ്റുന്നില്ല പിന്നെയെങ്ങനെയാണ് ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ പറ്റുക? യഥാര്‍ഥത്തില്‍ ഒരു മാക്രോ പൊളിറ്റിക്സിന്റെ കീഴില്‍ ജനങ്ങളെ യോജിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ഇന്ന് എനിക്കില്ല. എങ്ങിനെയാണ് ഏകീകരണം വരേണ്ടത്, എന്ത് അടിസ്ഥാനത്തിലാണ് ഏകീകരണം ഉണ്ടാവേണ്ടത്, എന്തായിരിക്കണം അതിന്റെ ഒരു പ്ലാറ്റ്ഫോം, സംഘടനാപരമായ ചട്ടക്കൂട് നില്‍ക്കട്ടെ, എന്ത് ഐഡിയോളജിക്കല്‍ പ്ലാറ്റ്ഫോമിലാണ് വരിക, അങ്ങിനെ വരണമെങ്കില്‍ അതിനുള്ള ശേഷി കേരളത്തിലെ ഹരിത രാഷ്ട്രീയത്തിനുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും, ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നിട്ടേയില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സമരവും ഹരിത രാഷ്ട്രീയമായി ബന്ധപ്പെട്ടു കൊണ്ട് വന്നിട്ടുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ഹരിത രാഷ്ട്രീയമായി വന്നതല്ല. ഉദാഹരണത്തിന് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ വിഷയം ഹരിത രാഷ്ട്രീയമായാണോ വന്നത്, അല്ലല്ലോ. എവിടെ പ്പോയി കേരളത്തിലെ ഹരിത രാഷ്ട്രീയക്കാര്‍! ഞാന്‍ ഒരു ഹരിത രാഷ്ട്രീയക്കനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആരാണ് കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊക്കി കൊണ്ടു വന്നത്. ഹരിത രാഷ്ട്രീയക്കാരാണോ? ഞാനടക്കമുള്ളവരൊന്നും അല്ല. ഞാനായിട്ട് കേരളത്തില്‍ ഒരു സമരവും തുടങ്ങിയിട്ടില്ല. ഇപ്പൊ പ്ലാച്ചിമടയിലെ കൊക്കോകോള സമരം ഭയങ്കര വിജയമാണെന്നാണല്ലോ പറയുന്നത്, എന്നാല്‍ ഇത് ഹരിത രാഷ്ട്രീയത്തിന്റെയോ സാമ്രാജ്യത്വ വിരുദ്ധതയുടെയോ, മേധാ പട്കറുടെയോ, വി. എസിന്റെയോ, വീരേന്ദ്ര കുമാറിന്റെയോ വെറാരുടെയോ വിജയാമാണെന്നൊക്കെ പറയുമ്പോളും പ്ലാച്ചിമടയുടെ വെറും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത്‌ കഞ്ചിക്കോട് ഇതേ ജല ചൂഷണം മറ്റൊരു സാമ്രാജ്യത്വ കുത്തക കമ്പനിയായ പെപ്സി തുടരുകയാണ്. എന്തു കൊണ്ട് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല? ഇത്രയേയുള്ളൂ. കഞ്ചിക്കോട് നാട്ടുകാര്‍ ശക്തമായ സമരമായെത്തിയില്ല. പ്ലാച്ചിമടയില്‍ നാട്ടുകാര്‍ കൊക്കകോളയെ കെട്ടു കെട്ടിക്കാന്‍ ഒന്നിച്ചു അണി നിരന്നു. ആ സമരമെന്ന തീയില്‍ ഇന്ധനമിടുകയോ കത്തിക്കുകയോ പടര്‍ത്തുകയോ ഒക്കെ ചെയ്യുന്ന പണി ഞാനടക്കമുള്ളവര്‍ പലരും ചെയ്തിടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തിലും അത് തന്നെയാണ് ഉണ്ടായത്‌. പക്ഷെ സമരത്തിന്റെ തീയില്ലാത്തിടത്ത് എന്തുണ്ടാവാനാണ്? ഞാന്‍ പറഞ്ഞു വന്നത് രാഷ്ട്രീയം ഹരിതമല്ല, ഇരകളുടെ രാഷ്ട്രീയം തന്നെയാണ്, (കെ. ഇ. എന്‍. പറയുന്ന ഇരയല്ല) ആ ഇരകളുടെ രാഷ്ട്രീയം നിങ്ങളെങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നോക്കിയാണ് സമരങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തേണ്ടത്. എല്ലാ സമരങ്ങളും അതാതു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്‌, അല്ലാതെ ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച ഒരു സമരവും ഇല്ല. ഹരിത രാഷ്ട്രീയക്കാരുമല്ല. അതാണ് ഞാന്‍ പറഞ്ഞത്‌, പ്രത്യയ ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ മുന്‍ധാരണകള്‍ വീക്ഷണങ്ങളെ വികലമാക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്നത്‌. ജൈവമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ല. ജൈവം എന്ന് പറഞ്ഞാല്‍ മുന്‍ധാരണയില്ല, ഒരു ജൈവ പ്രക്രിയ മുന്‍ധാരണയോട് കൂടി ചെയ്യാവുന്നതല്ല. ജൈവം ഓരോ തവണയും പ്രകൃതിയോട് സ്വാഭാവികമായി പ്രതികരിക്കുന്നതാണ് അതിനാല്‍ നമുക്ക് വേണ്ടത്‌ ജൈവ രാഷ്ട്രീയമാണ്, ഹരിതമെന്നല്ല ഞാന്‍ പറയുക ജൈവമെന്നാണ്. ഞാന്‍ ഹരിത രാഷ്ട്രീയക്കാരനല്ല, ജൈവ രാഷ്ട്രീക്കാരാനാണ് (Organic Politics).

?- അത്തരത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ, കാസര്‍ക്കോട്ട്‌ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ, ഈ സമരങ്ങളൊക്കെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയമാണെന്ന് പറയാനാവുമോ? രാഷ്ട്രീയമെന്ന് പറയുമ്പോളും അരാഷ്ട്രീയത ഇതിനിടയില്‍ ഇല്ലേ?

സി. ആര്‍ : നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്, ഓരോ സമരത്തിന്റെയും കൃത്യമായ ആവശ്യമെന്തായിരുന്നു, എന്തിനാണ് അവര്‍ സമരം ചെയ്തത് എന്നു നോക്കണം. ഈ രണ്ടു സമരങ്ങളെയും കൃത്യമായി പരിശോധിക്കാം. ഈ രണ്ടു സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമരം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്, പ്ലാച്ചിമട കൊക്കകോള കമ്പനി പൂട്ടി, സമരം വിജയിച്ചു, അതാര്‍ക്കാണെന്നറിയാമോ, പുറത്തുള്ളവര്‍ക്ക്. എന്‍ഡോസള്‍ഫാനും അതെ, സംഭവം സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ലോക ശ്രദ്ധ നേടുന്ന തരത്തില്‍ വിഷയമെത്തി ചര്‍ച്ച ചെയ്തു എന്‍ഡോസള്‍ഫാന്‍, ഒക്കെ ശരി. നല്ലത് തന്നെ. പക്ഷെ പ്ലാച്ചിമടക്കാര്‍ക്ക്, അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക്‌ എന്ത് ഗുണം കിട്ടി. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍ക്കോട്‌ എന്‍ഡോസള്‍ഫാന്‍ അടിക്കുന്നില്ല. പിന്നെ അവര്‍ക്ക് നിരോധിച്ചിട്ടെന്തു കാര്യം? അവരുടെ ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ? ഇല്ല! പക്ഷേ ആരാ സമരം തുടങ്ങിയത്? അവിടുത്തുകാര്‍! എന്തായിരുന്നു അവരുടെ ആവശ്യം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണ മെന്നായിരുന്നോ? അല്ല. അവിടെ അടിക്കരുത് എന്നായിരുന്നു, ഇതു വരെ ഈ വിഷം തളിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍, അവരുടെ രോഗങ്ങള്‍, ചികില്‍സ, പുനരധിവാസം ഇതൊക്കെയായിരുന്നു അവരുടെ ആവശ്യം. അത് പരിഹരിക്കപ്പെട്ടോ? പ്ലാച്ചിമടയിലും ഇത് തന്നെയാണ് അവസ്ഥ. അവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നഷ്ടമായി തുടരുന്നു. അവരുടെ മണ്ണ്, വെള്ളം, ജീവിതം ഇതൊക്കെ തിരിച്ച് കിട്ടിയോ? അതാണ്‌ ഞാന്‍ പറഞ്ഞത്‌ സമരങ്ങളെ നാം എളുപ്പത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ കൊണ്ടിടാന്‍ പറ്റും. അപ്പോള്‍ സംഭവിക്കുന്നത് അവര്‍ അനുകൂലം, ഇവര്‍ എതിര്, അവരത് ചെയ്തു, അത് ചെയ്തില്ല ഈ തര്‍ക്കത്തിനിടയില്‍ യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത് ഇതിന്റെ ഇരകള്‍ക്കാണ്. അവരുടെ ജീവിതം പോയി. ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടങ്ങള്‍ ബാക്കി തന്നെ. കൊക്കകോള നിരോധിച്ചത് കൊണ്ട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു കാര്യം? അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെകിലും കിട്ടിയോ? കാസര്‍ക്കോട്ട് കാര്‍ക്ക് ആകെ കിട്ടിയത്‌ അമ്പതിനായിരം രൂപ വീതമാണ്. അതിപ്പോ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷമാക്കും എന്ന് പറയുന്നു. അതു കൊണ്ടെന്ത് കാര്യം, മരിച്ചവര്‍ രക്ഷപ്പെട്ടു, ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നുന്ന തരത്തിലാണ് അവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം. ഇതിനിടയില്‍ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടി കാസര്‍കോട് മരിച്ചതായി വാര്‍ത്ത കണ്ടു. ആരാ ഉത്തരവാദി, നമ്മള്‍ സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ട് കുട്ടി മരിക്കുന്നു. സമരം തുടങ്ങിയത് അവരല്ലെങ്കില്‍ ശരിയാണ്. ഇതാണ് അവസ്ഥ. ഒരു സമരം എങ്ങിനെ അരാഷ്ട്രീയമാകും എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.

?- ഈ കോലാഹലങ്ങള്‍ക്കിടയില്‍ കീടനാശിനിയുടെ രാഷ്ട്രീയം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?

സി. ആര്‍ : ഇല്ല, കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ചര്‍ച്ച ചെയ്യുന്നില്ല, അതാണ്‌ ഞാന്‍ പറഞ്ഞു വന്നത്, യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയവുമാണ് കൈകാര്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ രാഷ്ട്രീയം കീടനാശിനിയുടെ രാഷ്ട്രീയത്തിലേക്കോ, ജൈവ കൃഷിയുടെ രാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും രീതിയില്‍ പോകുന്നുണ്ടോ? ഇല്ല. കക്ഷി രാഷ്ട്രീയവുമായി ലിങ്കു ചെയ്യുന്നതൊക്കെ അരാഷ്ടീയമായി പോകുന്നു. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയമാണ് അരാഷ്ട്രീയം. കേരളത്തില്‍ കീടനാശിനി ഇല്ലാതെ കൃഷി സാദ്ധ്യമാണെന്ന് പറയാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ ആരുണ്ട്‌? കീടനാശിനിയുടെ രാഷ്ട്രീയം പറയട്ടെ, ആരെങ്കിലും പറയുമോ? നമുക്ക്‌ എന്‍ഡോസള്‍ഫാന്‍ വേണ്ട, പകരം വേറെയൊന്നു വേണം. ഇതു കൊണ്ടെന്ത്‌ കാര്യം. കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ പന്ത്രണ്ട് കീടനാശിനികള്‍ വില്‍ക്കുന്നുണ്ട്. എന്തിനു വേറെ പറയണം? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോളും കേരളത്തിലെ എച്ച്. ഐ. എല്‍. പൂട്ടുന്ന കാര്യത്തില്‍ നാം തീരുമാനമെടുത്തതോ? കേരളത്തിലെ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു എന്നേ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്താന്‍ ആവശ്യപെടാമായിരുന്നു. എന്തു കൊണ്ട് ആവശ്യപ്പെട്ടില്ല?

?- പാരിസ്ഥിതികമായും രാഷ്ട്രീയമായും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാം എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, ഇനിയുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങിനെ എങ്കില്‍ എന്താണ് തിരിച്ചു പോക്കിനുള്ള പോംവഴി?

സി. ആര്‍ : ആദ്യമേ ഒരു കാര്യം പറയാം. വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ പാകത്തിലുള്ള ഒരു എളുപ്പ വഴി നമുക്ക് മുന്നിലില്ല. നിരവധി പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നമ്മള്‍. എങ്ങിനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ എങ്ങിനെയാണ് തിരിച്ചു പോകുക എന്ന് അറിയാന്‍ കഴിയൂ. നമുക്ക് മുന്നില്‍ ഒരായിരം പ്രശ്നങ്ങള്‍ ഉണ്ട്. മുമ്പ്‌ സൂചിപ്പിച്ച പോലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ‍, കുടിവെള്ളം ക്ഷാമം, മലിനമാക്കപ്പെടുന്ന ജലം, മണ്ണ്, വായു, കൂടാതെ വൈദ്യുതി, മാലിന്യം പ്രശ്നം, ആരോഗ്യം, ആയുര്‍വേദം, ചികില്‍സ, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ട്, ഈ പ്രതിസന്ധികളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. ഒരു കാര്യം ഉറപ്പാണ് ഈ തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. ഇത് പരിസ്ഥിതി പ്രശ്നം മാത്രമല്ല. ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ വേറിട്ട്‌ കാണാനാകില്ല. പരിസ്ഥിതി പ്രവര്‍ത്തനവും, രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും, വിദ്യാഭ്യാസ പ്രവര്‍ത്തനവും, ആരോഗ്യ പ്രവര്‍ത്തനവും, സാംസ്കാരിക പ്രവര്‍ത്തനവുമൊന്നും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് ഇന്ന്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരം ആശ്രിതവുമാണ്. എന്നാല്‍ ഇന്നത്തെ ജീവിത രീതിയെ അതേ പടി പിന്തുടര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനാകും എന്ന ഒരു വ്യാമോഹം വേണ്ട. ചെറിയ സൂത്ര പണികള്‍ കൊണ്ട് എന്തെങ്കിലും പരിഹാരം കാണാമെന്ന വ്യാമോഹവും വേണ്ട. അങ്ങനെ എളുപ്പ വഴിയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍. നമ്മുടെ അടിസ്ഥാന ജീവിത സങ്കല്‍പത്തെ തന്നെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നാമിന്ന്. ഈ പ്രതിസന്ധികള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി കൂടി ചര്‍ച്ച ചെയ്യേണ്ടി വരും. ലോകത്ത്‌ നടന്നു കഴിഞ്ഞ, നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍ മാത്രമേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഒരര്‍ത്ഥത്തില്‍ അത്തരം മൂവ്മെന്റുകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. പ്രതീക്ഷക്ക് വകയുണ്ട് എന്നര്‍ത്ഥം.

(ഈ അഭിമുഖത്തിന്റെ തുടര്‍ന്നുള്ള ഭാഗം ഉടനെ eപത്രത്തില്‍ വരുന്നതാണ്.)

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

ഖനനം തുടരാന്‍ ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ അനുമതി

July 7th, 2011

lafarge-cement-conveyor-epathram

ന്യൂഡല്‍ഹി : വന്‍കിട ഫ്രെഞ്ച് സിമന്റ് കമ്പനിക്ക്‌ പരിസ്ഥിതി വകുപ്പ്‌ പുതുക്കി നല്‍കിയ അനുമതി പത്രത്തിന്റെ ബലത്തില്‍ ഖനനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മേഖാലയയിലെ ഖാസി മലകളില്‍ ലഫാര്‍ജെ എന്ന ഫ്രെഞ്ച് സിമന്റ് ഭീമന്റെ 255 മില്യന്‍ ഡോളര്‍ സിമന്റ് നിര്‍മ്മാണ പദ്ധതി വന അതിര്‍ത്തിക്കകത്താണ് എന്നും ഇതിനാല്‍ ഇത് തടയണം എന്നും തദ്ദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ പരിസ്ഥിതി സംവേദനക്ഷമമായ പ്രദേശമായതിനാല്‍ ഇവിടെ സിമന്റ് ഫാക്ടറിക്കായിഖനനം നടത്താന്‍ പാടില്ല എന്ന് 2010ല്‍ കോടതി വിധിച്ചതായിരുന്നു. ഇതിനെതിരെയുള്ള ലഫാര്‍ജെ യുടെ ഹരജിയാണ് ജസ്റ്റിസ്‌ എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച്‌ പരിഗണിച്ചത്‌.

ഇതേ തുടര്‍ന്ന് പരിസ്ഥിതി വനം വകുപ്പ്‌ കമ്പനിക്ക് ഖനനാനുമതി നല്‍കുകയായിരുന്നു.

ഖാസി മലകളില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ചുണ്ണാമ്പ്‌ കല്ലുകള്‍ 17 കിലോമീറ്റര്‍ നീളമുള്ള ഒരു കണ്‍വേയര്‍ ബെല്‍റ്റ്‌ വഴി ബംഗ്ലാദേശിലെ സിമന്റ് ഫാക്ടറിയില്‍ എത്തിച്ചാണ് സിമന്റ് നിര്‍മ്മിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍

June 25th, 2011

എറണാകുളം: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ഞായറാഴ്ച എറണാകുളം അച്യുതമേനോന്‍ ഹാളില്‍ വെച്ച് നടക്കും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : യേശുദാസ്- 0091 9846441262

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

February 24th, 2011

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 7« First...456...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ : പ്രൊഫ. എം. എ. റഹ്മാന്‍ ദുബായില്‍
Next »Next Page » വനമിത്ര പുരസ്കാരം ഷിനോ ജേക്കബിന് »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010