
വാഷിംഗ്ടൺ: ഭാവിയിൽ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിന് മുമ്പ് അവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചന്ദ്രനിൽ അത്യാധുനിക ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന് ശാസ്ത്രലോകം നിർദേശിക്കുന്നു. ഭൂമിയെ അന്യഗ്രഹ സൂക്ഷ്മജീവികളിൽ നിന്നോ അജ്ഞാത ജൈവഭീഷണികളിൽ നിന്നോ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണിതെന്നാണ് പുതിയ പഠനത്തിന്റെ വിലയിരുത്തൽ.
മക്‌ഗിൽ സർവകലാശാലയിലെ ഗവേഷകരും അമേരിക്കയിലെ സ്ട്രാറ്റജിക് ത്രെറ്റ് അനാലിസിസ് ആന്‍ഡ് റിസേര്‍ച്ച് ലബോറട്ടറീസ് ലെ വിദഗ്ധരും ചേർന്ന് തയ്യാറാക്കിയ നയരേഖയിൽ, ചന്ദ്രനിൽ ഒരു “ജൈവ ക്വാറന്റൈൻ കേന്ദ്രം” സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. ഭാവിയിൽ നാസയുടെയും മറ്റ് ബഹിരാകാശ ഏജൻസികളുടെയും ദൗത്യങ്ങൾ ചൊവ്വയിൽ നിന്നോ മറ്റ് ഗ്രഹങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാറകളും മണ്ണും മറ്റ് സാമ്പിളുകളും നേരിട്ട് ഭൂമിയിലെത്തിക്കുന്നതിന് പകരം ആദ്യം ചന്ദ്രനിലെ ഈ പ്രത്യേക ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം.
ഗവേഷകരുടെ അഭിപ്രായത്തിൽ, അന്യഗ്രഹ ജീവന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. അജ്ഞാതമായ ഒരു സൂക്ഷ്മജീവി ഭൂമിയിലെ ആവാസവ്യവസ്ഥയിൽ പ്രവേശിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചിക്കാനാവാത്തതും ദീർഘകാലത്തേക്ക് പ്രകൃതിയെ ബാധിക്കുന്നതുമായിരിക്കാം. ഭൂമിയിലെ അധിനിവേശ ജീവിവർഗങ്ങൾ ഉണ്ടാക്കിയ പരിസ്ഥിതി നാശം ഇതിന് മുന്നറിയിപ്പാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിൽ മനുഷ്യർ നേരിട്ട് സാമ്പിളുകൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പദ്ധതി. അത്യാധുനിക റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് സാമ്പിളുകൾ പരിശോധിക്കുകയും, അവയിൽ അപകടകാരിയായ ജീവസാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യും. ഇതിലൂടെ മനുഷ്യരിലേക്കോ ഭൂമിയിലേക്കോ അപകടകരമായ ജൈവവസ്തുക്കൾ അബദ്ധത്തിൽ എത്താനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഭൂമിയിൽ നിലവിലുള്ള അത്യാധുനിക ജൈവസുരക്ഷാ ലബോറട്ടറികൾക്കും അജ്ഞാതമായ ഒരു അന്യഗ്രഹ സൂക്ഷ്മജീവിയെ പൂർണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ കഴിയുമെന്ന് ഉറപ്പില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ പേടകങ്ങൾ അപകടത്തിൽപ്പെടുകയോ, സാമ്പിളുകൾ ചോർന്നുപോകുകയോ, അന്യഗ്രഹ പരിസരങ്ങളിൽ പ്രവർത്തിച്ച ബഹിരാകാശ യാത്രികർ അജ്ഞാത ജൈവഘടകങ്ങളുമായി സമ്പർക്കത്തിലാവുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
നാസയുടെ ആർട്ടെമിസ് പദ്ധതിയുൾപ്പെടെ നിരവധി രാജ്യങ്ങളും സ്വകാര്യ ബഹിരാകാശ കമ്പനികളും ചന്ദ്രനിലും ചൊവ്വയിലും സ്ഥിര സാന്നിധ്യം ലക്ഷ്യമിട്ട് മുന്നേറുന്ന സാഹചര്യത്തിലാണ് ഈ നിർദേശം ശ്രദ്ധേയമാകുന്നത്. ബഹിരാകാശ ഗവേഷണം വേഗത്തിൽ വികസിക്കുന്നതിനൊപ്പം ജൈവസുരക്ഷാ മാനദണ്ഡങ്ങളും അതേ വേഗത്തിൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.
“മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാസ്ത്രീയ നേട്ടങ്ങളിലൊന്നായി അന്യഗ്രഹ ജീവനെ കണ്ടെത്തൽ മാറിയേക്കാം. എന്നാൽ ആ നേട്ടം ഭൂമിക്ക് ഭീഷണിയാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ഇന്ന് തന്നെ സ്വീകരിക്കണം,” എന്നാണ് പഠനരചയിതാക്കളുടെ നിലപാട്. അതിനാൽ തന്നെ ഭാവിയിൽ ചന്ദ്രൻ മനുഷ്യരുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം മാത്രമല്ല, ഭൂമിയെ സംരക്ഷിക്കുന്ന ആദ്യത്തെ ജൈവ പ്രതിരോധ കവചമായും മാറാൻ സാധ്യതയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.
ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിസ്ഥിതി-ജൈവസുരക്ഷാ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജേണലായ ആംബിയോ യിലാണ്. ചന്ദ്രനിൽ ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശം ഇപ്പോൾ നാസയുടെ ഔദ്യോഗിക പദ്ധതിയുടെ ഭാഗമല്ല. എന്നാൽ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളും അന്യഗ്രഹ സാമ്പിൾ ശേഖരണ പദ്ധതികളും രൂപകൽപ്പന ചെയ്യുമ്പോൾ ഇത്തരം നിർദേശങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ സമൂഹം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
- ജെ.എസ്.




























