
പശ്ചിമേഷ്യയിൽ ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്ക ഉയരുന്നു. ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ ജോർദാനിലെ അസ്‌റാഖ് സൈനിക താവളത്തിലേക്ക് വിക്ഷേപിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.
ഇതിനിടെ, വടക്കൻ ഇറാനിൽ ചൈനയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റെയിൽവേ പാലം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ കൊനാരക് നാവിക സൈനിക മേഖലയിലും ശത്രു യുദ്ധവിമാനങ്ങൾ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി സമുദ്രഗതാഗത വിവരസ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് വ്യക്തമാക്കി.
നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സാങ്കേതിക ചർച്ചകൾ തുടരുകയാണെന്നും പ്രശ്നപരിഹാരത്തിന് അമേരിക്ക പ്രതിബദ്ധമാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇറാന്റെ അഭ്യർഥന പ്രകാരമാണ് കൂടുതൽ ചർച്ചകൾക്ക് ധാരണയായതെന്നും, എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ വെടിനിർത്തൽ ഇനി നിലവിലില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ചർച്ചകൾ തുടരുമെന്ന അഭ്യർഥന ഇറാൻ നടത്തിയിട്ടില്ലെന്നും, ഖത്തർ മധ്യസ്ഥസംഘത്തിന്റെ സന്ദർശനം മാത്രമാണ് അംഗീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയാൽ രാജ്യത്തെ പ്രതിരോധിക്കാൻ ഇറാൻ സജ്ജമാണെന്നും മുഖ്യ ചർച്ചാകാരൻ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിൽ ഇറാൻ സ്ഥാനപതി അമീർ-സഈദ് ഇറവാനി അമേരിക്കയുടെ നടപടികൾ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറുവശത്ത്, അമേരിക്കൻ പ്രതിനിധി ടാമി ബ്രൂസ് നിബന്ധനകളോടെയുള്ള നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും അവസരമുണ്ടെന്ന് സുരക്ഷാ സമിതി യോഗത്തിൽ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമാണെന്നും അവയ്‌ക്കെതിരെ ആക്രമണം നടത്തില്ലെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇറാൻ നടത്തണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലെ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ പുതിയ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, യുദ്ധം, സാമ്പത്തികം




























