സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ലോക രാഷ്ട്രമായി കണക്കാക്കാന്‍ ആവില്ലെന്നും അത് ഒരു ലോക മാഫിയ ആണെന്നും ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി പ്രസ്താവിച്ചു. പത്തു വര്‍ഷത്തോളം ഐക്യ രാഷ്ട്ര സഭയുടെ ഉപരോധത്തിനു വിധേയമായ ലിബിയ ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ ഗദ്ദാഫി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന രാഷ്ട്രത്തെ ഉന്മൂലനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്താരാഷ്ട്ര നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചു നില നില്‍ക്കുന്ന ഈ മാഫിയാ രാഷ്ട്രത്തെ പിരിച്ചു വിട്ട് അതിനെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നീ രാഷ്ട്രങ്ങള്‍ക്ക് പകുത്ത് കൊടുക്കണം അങ്ങനെ സ്വിറ്റ്സര്‍ലാന്‍ഡ് ലോക ഭൂപടത്തില്‍ നിന്നും എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണം എന്നാണ് ഗദ്ദാഫിയുടെ ആവശ്യം. ജൂലൈയില്‍ ഇറ്റലിയില്‍ നടന്ന ജി-8 ഉച്ചകോടിയില്‍ ഈ നിര്‍ദ്ദേശം ഗദ്ദാഫി സമര്‍പ്പിച്ചിരുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ സമൂഹങ്ങളുടെ ഒരു കൂട്ടായ്മയാണ് സ്വിറ്റ്സര്‍ലാന്‍ഡ്. ഈ സമൂഹങ്ങള്‍ അവരവരുടെ മാതൃ രാഷ്ട്രങ്ങളുമായി ലയിച്ചു ചേരണം എന്നും അങ്ങനെ ഈ ലോക മാഫിയ ഇല്ലാതാവണം എന്നു അന്ന് ലിബിയ ആവശ്യപ്പെട്ടിരുന്നു.
സ്വിസ്സ് ബാങ്കുകളില്‍ തങ്ങളുടെ പൌരന്മാര്‍ നിയമ വിരുദ്ധമായി നിക്ഷേപിച്ച കള്ള പണം തിരിച്ചു പിടിക്കാന്‍ അമേരിക്കയും ഇന്ത്യയും അടക്കം പല ലോക രാഷ്ട്രങ്ങളും സ്വിറ്റ്സര്‍ലാന്‍ഡിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഈ അവസരത്തില്‍ ഗദ്ദാഫിയുടെ ആവശ്യം ശ്രദ്ധേയമാണ്. തങ്ങളുടെ പൌരന്മാര്‍ക്ക് നിയമം ലംഘിക്കാന്‍ ഉള്ള അവസരം സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കി കൊടുക്കുന്നു എന്ന് അമേരിക്ക ആരോപിച്ചിരുന്നു. തങ്ങളുടെ പൌരന്മാരുടെ സ്വിസ്സ് ബാങ്ക് ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം അടുത്തയിടെ ആണ് സ്വിറ്റ്സര്‍ലാന്‍ഡ് തള്ളിയത്. സ്വിസ്സ് ബാങ്കിങ്ങ് നിയമപ്രകാരം ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ പരമ പ്രാധാന്യം കല്‍പ്പിക്കുന്നു എന്ന് ഈ സാഹചര്യത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡ് വ്യക്തമാക്കിയിരുന്നു.
ഒരു ഹോട്ടല്‍ പരിചാരികയെ പീഢിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ഹാനിബലിനെയും ഭാര്യയെയും കഴിഞ്ഞ വര്‍ഷം ജെനീവയില്‍ വെച്ചു സ്വിസ്സ് പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് സ്വിറ്റ്സര്‍ലാന്‍ഡും ലിബിയയുമായുള്ള ബന്ധം വഷളായത്.



തന്റെ വെബ് സൈറ്റ് ചിലവുകള്‍ക്കായി തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിക്കുകയും, വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്ന രീതിയില്‍ എഴുതുകയും ചെയ്തു എന്ന് ആരോപിച്ച് ശ്രീലങ്ക തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗ ത്തിന് മാധ്യമ രംഗത്തെ ധീരമായ പ്രവര്‍ത്തനത്തിനുള്ള പ്രഥമ പീറ്റര്‍ മക്ക്ലര്‍ പുരസ്ക്കാരം സമ്മാനിക്കും.
ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ – I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ – II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
























