വര്‍ണ്ണ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ അമേരിക്ക നേടിയ പുരോഗതിയുടെ തെളിവാണ് താന്‍ എന്ന് ഒബാമ പ്രസ്താവിച്ചു. എന്നിരുന്നാലും അമേരിക്കന്‍ സമൂഹത്തില്‍ ഇപ്പോഴും വര്‍ണ്ണ വ്യത്യാസങ്ങള്‍ പ്രസക്തമാണ്. അതിന്റെ ഉദാഹരണമാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസ്സര്‍ ഹെന്‍റി ലൂയിസ് ഗേറ്റ്സ് ജൂനിയറിന്റെ അറസ്റ്റ്. എന്നാല്‍ ഇത് അമേരിക്ക ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ കുറച്ചു കാണുകയല്ല എന്ന് അമേരിക്കയിലെ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.
തെറ്റിദ്ധാരണകളുടെ പുറത്തുണ്ടാവുന്ന അറസ്റ്റുകള്‍ സാധാരണമാണ്. എന്നാല്‍ അകാരണമായി പോലീസിന്റെ പിടിയില്‍ ആവുന്നവരില്‍ കൂടുതലും കറുത്തവരാണ് എന്നത് തീര്‍ച്ചയായും സംശയത്തിന് ഇട നല്‍കുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ മാത്രമെ കൂടുതല്‍ സുരക്ഷിതമായ ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാവൂ എന്നും ഒബാമ പറഞ്ഞു.
പോലീസിനോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് ഗേറ്റ്സിനെ കാംബ്രിഡ്ജിലെ സ്വവസതിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനയില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ പ്രൊഫസ്സര്‍ തന്റെ വീട്ടിലെ മുന്‍ വാതിലിന്റെ പൂട്ട് തുറക്കാന്‍ ആവാതെ പിന്‍ വാതിലിലൂടെ വീടിനകത്ത് കടന്നു. അതിനു ശേഷം അകത്തു നിന്നും മുന്‍ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചു എങ്കിലും പൂട്ട് കേടായതിനാല്‍ തുറക്കുവാന്‍ കഴിഞ്ഞില്ല. വീണ്ടും വീടിനു മുന്‍പില്‍ എത്തി തന്റെ ഡ്രൈവറുടെ സഹായത്തോടെ മുന്‍ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പോലീസ് വീട്ടിലെത്തി. പോലീസ് ഓഫീസര്‍ ജെയിംസ് ക്രൌളി പ്രൊഫസ്സറോട് വീടിനു വെളിയില്‍ ഇറങ്ങുവാന്‍ ആവശ്യപ്പെട്ടു. ഇത് തന്റെ വീടാണെന്ന് പറഞ്ഞ പ്രൊഫസ്സര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സും ഹാര്‍വാര്‍ഡ് സര്‍വകലാശാല തിരിച്ചറിയല്‍ കാര്‍ഡും പോലീസുകാരന് കാണിച്ചു കൊടുത്തു. എന്നാല്‍ ഇത് വക വെക്കാതെ ഉദ്യോഗസ്ഥന്‍ വീട്ടില്‍ കയറി ചെന്നു. തന്റെ വീട്ടില്‍ കയറി വന്നു തന്നെ ചോദ്യം ചെയ്യുന്നതില്‍ അസ്വസ്ഥനായ പ്രൊഫസ്സര്‍ ഉദ്യോഗസ്ഥനോട് പേരും അയാളുടെ ബാഡ്ജ് നമ്പരും ചോദിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്. നാല് മണിക്കൂറോളം പ്രൊഫസ്സര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞു എന്ന് പ്രൊഫസ്സറുടെ സഹ പ്രവര്‍ത്തകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസ്സറും ഇപ്പോള്‍ ഗേറ്റ്സിന്റെ അഭിഭാഷകനുമായ ചാള്‍സ് ഓഗ്‌ള്‍ട്രീ അറിയിച്ചു.
ഈ കേസ് ഇനി അന്വേഷിക്കേണ്ടതില്ല എന്നാണ് പോലീസിന്റെ തീരുമാനം. പ്രൊഫസ്സറുടെ പേരിലുള്ള കേസ് പ്രോസിക്യൂഷന്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.



ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.

വേലുപ്പിള്ള പ്രഭാകരന്റെ സ്ഥാനം ഇനി സെല്‍വരാസ പത്മനാതന്. രണ്ട് മാസം മുന്‍പ് പുലി തലവന്‍ പ്രഭാകരനോടൊപ്പം മുഴുവന്‍ പുലി നേതാക്കളേയും വധിച്ച് തമിഴ് പുലി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു എന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു എങ്കിലും വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ശ്രീലങ്കന്‍ തമിഴ് ജനത തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ എല്‍. ടി. ടി. ഇ. യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്‍ തമിഴ് ജനതയുടെ സ്വാതന്ത്യ സമരം നയിക്കും എന്നറിയിച്ചു.
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ 
വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും ചേര്‍ന്ന് ഒട്ടേറെ സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ആണവ ആയുധ നിര്‍മ്മാണത്തിന് ആവശ്യമുള്ള തരം യുറാനിയവും പ്ലൂട്ടോണിയവും നിര്‍മ്മിക്കുന്നത് തടയുന്ന ഫിസൈല്‍ മെറ്റീരിയല്‍ കട്ട് ഓഫ് ട്രീറ്റി യുമായി മുന്‍പോട്ട് പോകാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനമായി. ആണവ ഭീകരതക്ക് എതിരെ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആഗോള തലത്തില്‍ ആണവ വ്യാപനം കൊണ്ടുണ്ടാവുന്ന വെല്ലുവിളികളെ നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനം ആയി. സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ റോക്കറ്റുകളില്‍ വഹിക്കാന്‍ ഉതകുന്ന ടെക്നോളജി സേഫ്ഗാര്‍ഡ്സ് എഗ്രീമെന്റിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഇത് പ്രകാരം ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ വഹിച്ച് ബഹിരാകാശത്തേക്ക് കൊണ്ടു പോകാന്‍ ആവും. എന്നാല്‍ ഈ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ പേടകങ്ങളും റോക്കറ്റുകളുമായി സംയോജിപ്പിക്കുവാന്‍ ആവശ്യമായ കാര്യങ്ങളില്‍ അമേരിക്കന്‍ നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ഈ ഉപകരണങ്ങള്‍ ഇന്ത്യ മറ്റ് ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആണ് ഈ അമേരിക്കന്‍ മേല്‍നോട്ടം.
മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു. 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര്‍ അകലെയായി യാത്രാ വിമാനം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ വിദ്യാര്‍ഥികളുടെ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു. റഷ്യന്‍ നിര്‍മ്മിതം ആയ ഇറാനിയന്‍ യാത്രാ വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു.
























