എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
അന്താരാഷ്ട ശൂന്യാകാശ നിലയത്തില്‍ ഒരു ജാപ്പനീസ് പരീക്ഷണ ശാല യുടെ നിര്‍മ്മാന ജോലികള്‍ പൂര്‍ത്തിയാക്കുക എന്ന ദൌത്യവുമായാണ് എന്‍ഡവര്‍ നിലയത്തില്‍ എത്തിയിട്ടുള്ളത്. നേരത്തേ ശൂന്യാകാശ നടത്തത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടുകള്‍ ഇവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി അവ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. ഇത്തരം അഞ്ച് നടത്തങ്ങളാണ് ഈ ദൌത്യത്തില്‍ ലക്ഷ്യം ഇട്ടിരിക്കുന്നത്.
വെള്ളിയാഴ്ച എന്‍ഡവര്‍ നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്യുകയുണ്ടായി. പേടകത്തിന്റെ താപ നിരോധന പുറം ചട്ടക്ക് കേട് പറ്റി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേടകത്തിന് നിലയത്തില്‍ ഡോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന സംശയം നില നിന്നിരുന്നു. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടാണ് പേടകം നിലയവുമായി യോജിപ്പിച്ചത്. വെറും നാലര സെന്റീമീറ്റര്‍ വ്യത്യാസം മാത്രമാണ് പേടകം ഡോക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടിം, ഡേവ് എന്നിവരുടെ ആഗമനത്തോടെ ശൂന്യാകാശ നിലയത്തിലെ അന്തേവാസികളുടെ എണ്ണം മുന്‍പെങ്ങും ഇല്ലാത്ത വണ്ണം 13 ആയി. 124 ദിവസം ശൂന്യാകാശത്തില്‍ കഴിഞ്ഞ ജപ്പാന്‍ എഞ്ചിനിയര്‍ കോയിചിക്ക് പകരമായി ടിം നിലയത്തില്‍ തുടരും. കോയിചി എന്‍ഡവറില്‍ തിരിച്ചു വരികയും ചെയ്യും.



പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര്‍ അകലെയായി യാത്രാ വിമാനം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ വിദ്യാര്‍ഥികളുടെ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു. റഷ്യന്‍ നിര്‍മ്മിതം ആയ ഇറാനിയന്‍ യാത്രാ വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു.

ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ബ്രിട്ടനിലെ ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറ്റ് ബീജ കോശങ്ങള്‍ നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്‍ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്‍ണിയ (Karim Nayernia) വെളിപ്പെടുത്തി.
ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
കലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം – ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു.
























